Kerala
കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോലയിലെ പ്ലൈവുഡ് സ്ഥാപനത്തിലെ തീയണച്ചു. പുളിയാംമ്പിള്ളിയില് മക്കാര്‍ സണ്‍സ് പ്ലൈവുഡ് കമ്പനിയില്‍ ഇന്ന് രാവിലെ പത്തോടെയാണ് തീപിടിച്ചത്. പട്ടിമറ്റം, പെരുമ്പാവൂര്‍, ആലുവ, തൃക്കാക്കര, കോതമംഗലം മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് അഞ്ചു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ തീയണച്ചത്.
സ്റ്റേഷന് ഓഫീസര്‍മാരായ എന്‍.എച്ച്. അസൈനാര്‍ (പട്ടിമറ്റം), ടി.കെ സുരേഷ് (പെരുമ്പാവൂര്‍), ബി ബൈജു (തൃക്കാക്കര), കെ.എന്‍ സതീഷ് (മൂവാറ്റുപുഴ) എന്നിവരുടെ നേതൃതത്തില്‍ 60 സേനാംഗങ്ങളാണ് തീയണക്കാന്‍ എത്തിയത്. പെരിയാര്‍ വാലി കനാലില്‍ നിന്ന് വെളളം ലഭിച്ചതിനാല്‍ തീ അണക്കല്‍ എളുപ്പമായി.
അതേസമയം, പ്ലൈവുഡ് കമ്പനിയില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. വിനിയര്‍, പ്ലൈവുഡ്, പാനല്‍ ബോര്‍ഡ്, ഡ്രയര്‍ മോട്ടോര്‍ എന്നിവ കത്തി നശിച്ചു. കമ്പനിയുടെ അടുത്ത് മറ്റ് സ്ഥാപനങ്ങളോ വീടുകളോ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം. പെരുമ്പാവൂരിലെ വെങ്ങോലയിലെ പുളിയാമ്പിള്ളി നെസ്കോ പ്ലൈവുഡ്സിലാണ് തീപിടിത്തമുണ്ടായത്. രാവിലെ പത്തരയോടെയാണ് കമ്പനിയില്‍ തീപിടിച്ചത്. ഡ്രൈയറിന്റെ ഭാഗത്തു നിന്നാണ് തീപടര്‍ന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ തൊഴിലാളികള്‍ കമ്പനിക്ക് പുറത്തേക്ക് ഓടി മാറി.
പെരുമ്പാവൂരില്‍ നിന്നുള്ള മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഒരുപാട് പ്ലൈവുഡ് ഉല്‍പ്പന്നങ്ങളും മെഷീനുകളും ഉള്ളതിനാല്‍ തീ ആളിപ്പടരുകയായിരുന്നു. കമ്പനിയുടെ അടുത്ത് മറ്റ് സ്ഥാപനങ്ങളോ വീടുകളോ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ ആര്‍ടിഒ ഓഫീസിന് സമീപമുള്ള ഇ-സേവാ കേന്ദ്രത്തില്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെ ആറിനാണ് സംഭവം. പുലര്‍ച്ചെ തീ പുകയുന്നത് കണ്ട് സമീപത്തെ ഹോട്ടല്‍ ജീവനക്കാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. ഉടന്‍ ഫയര്‍ഫോഴ്സ് സംഘം എത്തി തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
ഇ-സേവാ കേന്ദ്രത്തിലെ കമ്പ്യൂട്ടറുകളും മറ്റ് ഫയലുകളും കത്തിനശിച്ചു. എംസി റോഡില്‍ പട്ടാലില്‍ നഗരസഭ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആര്‍ടിഒ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് ഇ-സേവാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ആര്‍ടിഒ ഓഫീസിലെ റെക്കോര്‍ഡ് മുറിയിലേക്ക് ജനലിലൂടെ തീ പടര്‍ന്നെങ്കിലും ഉടന്‍ ഫയര്‍ഫോഴ്സ് തീയണച്ചതിനാല്‍ കാര്യമായ നഷ്ടം ഉണ്ടായില്ല. പഴയ ലൈസന്‍സും ആര്‍സി ബുക്കും ഇരിക്കുന്ന മുറി ആയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.
Kerala
കൊച്ചി: പെരുമ്പാവൂരിലെ അടച്ചിട്ട വീടുകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ. കുറുപ്പംപടി, പുല്ലുവഴി പ്രദേശത്ത് നടത്തിയ മോഷണങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പെരുമ്പാവൂർ തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദ്(45)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജനുവരി പത്തിന് കുറുപ്പംപടി കർത്താവുംപടി, പുല്ലുവഴി ഭാഗങ്ങളിലാണ് മോഷണം നടന്നത്.
പുല്ലുവഴി കർത്താവുംപടിയിലെ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറിയെങ്കിലും വീട്ടിൽ വില പിടിപ്പുള്ള ഒന്നും ഉണ്ടായിരുന്നില്ല. അതോടെ വെറും കൈയോടെ മടങ്ങാൻ തയ്യാറാകാതെ മോഷ്ടാവ് സിസിടിവി ക്യാമറ മോഷ്ടിച്ചു.
Kerala
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. ആസാം സ്വദേശി മുസിബുർ റഹ്മാൻ ആണ് പിടിയിലായത്.
ആസാമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളിയുടെ 15 വയസുള്ള മകളെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.
പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കി നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
കൊച്ചി: പെരുമ്പാവൂര്‍ ഒക്കലില്‍ പച്ചക്കറി കട സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. ഒക്കല്‍ ആലിന്‍ചുവട്ടിലുള്ള അരീക്കല്‍ പൗലോസിന്റെ കടയാണ് കത്തി നശിച്ചത്. രാത്രിയാണ് കടയ്ക്ക് തീപിടിച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു.
കടയോട് ചേര്‍ന്ന് ഹരിതകര്‍മ്മസേനയുടെ ചാക്കുകെട്ടുകള്‍ക്കും തീ പിടിച്ചു. സംഭവത്തില്‍ പൗലോസ് പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്കി. തന്നോട് ആര്‍ക്കും ശത്രുതയില്ലെന്നും തന്റെ ജീവിതമാര്‍ഗമാണ് കത്തി നശിച്ചതെന്നുമാണ് പൗലോസ് പറയുന്നത്.
Kerala
കൊച്ചി: പെരുമ്പാവൂർ വെങ്ങോലയിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. വെസ്റ്റ് വെങ്ങോല അമ്പലപ്പറമ്പിൽ വീട്ടിൽ രാഘവൻ നായർ (80) ആണ് മരിച്ചത്.
വെങ്ങോലയിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിലെ ഒന്നാം നമ്പർ ബുത്തിലാണ് സംഭവം. ക്യൂവിൽ നിൽക്കുന്നതിനിടെ രാഘവൻ നായര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
District News
പെരുമ്പാവൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ വൈകിട്ട് ആറിന് സുഭാഷ് മൈതാനിയിൽ എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പൊതുസമ്മേളനത്തിൽ പ്രസംഗിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് അഞ്ചിന് കോൺഗ്രസ് ഓഫീസ് പരിസരത്തുനിന്ന് മണ്ഡലങ്ങൾ തിരിഞ്ഞുള്ള റോഡ് ഷോ നടക്കും.
District News
പെരുമ്പാവൂർ: നഗരസഭയുടെ പുതിയ ഷോപ്പിംഗ് മാൾ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ തുടക്കം കുറിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റഷീദ ലത്തീഫ്, സി.കെ. രാമകൃഷ്ണൻ, മിനി ജോഷി, അഭിലാഷ് പുതിയേടത്ത്, മുൻ ചെയർമാൻമാരായ സക്കീർ ഹുസൈൻ, ബിജു ജോൺ ജേക്കബ്, കൗൺസിൽ അംഗങ്ങളായ കെ.സി. അരുൺ കുമാർ, എസ്.ആർ. അനിതാദേവി, ഷീബ ബേബി, നഗരസഭ സെക്രട്ടറി കവിത എസ്. കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗ്രേസി ജോസഫ്, എക്സിക്യൂട്ടീവ് എൻജിനീയർ എം.ആർ. മഞ്ജു, ഓവർസിയർ സി.കെ. ജെസി മോൾ എന്നിവർ പങ്കെടുത്തു.
പഴയ ലോറി സ്റ്റാൻഡ് സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് ഈ വിപുലമായ ഷോപ്പിംഗ് മാൾ ഉയരുന്നത്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളിലൊന്നായ എഎം റോഡിൽ, യൂണിയൻ ബാങ്കിന്റെ എതിർവശത്തായി സ്ഥിതി ചെയ്യുന്ന 60 സെന്റ് സ്ഥലത്താണ് നിർമാണം നടക്കുന്നത്.
പ്രദേശത്തിന്റെ ഒരു ഭാഗം ലോറി സ്റ്റാൻഡ് ആയി നിലനിർത്തും. ഇതിലൂടെ 15 ഓളം ലോറികൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാകും. ആകെ 54,000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായി കെട്ടിടം പണിയുന്ന പദ്ധതിയാണ് ഇത്. വാഹന പാർക്കിംഗിനായി മതിയായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വ്യാപാരവും സാമ്പത്തിക വളർച്ചയും ലക്ഷ്യമാക്കി നഗരസഭ രൂപകൽപന ചെയ്ത ഈ വ്യാപാര സമുച്ചയം, പെരുമ്പാവൂരിന്റെ നഗരവികസനത്തിൽ വൻ മാറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാടക ഇനത്തിൽ പ്രതിമാസം ഏകദേശം 18 ലക്ഷം രൂപയുടെ അധിക വരുമാനം ഈ പദ്ധതിയിലൂടെ നഗരസഭ പ്രതീക്ഷിക്കുന്നു. മത്സ്യ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് മാതൃകയിൽപോലെ, വ്യാപാരികളിൽ നിന്നുള്ള മുൻകൂർ ഡെപ്പോസിറ്റ് തുകയും നഗരസഭയുടെ ഫണ്ടും ഉപയോഗിച്ചാണ് ഈ നിർമാണം നടത്തുന്നത്. ഈ പദ്ധതിക്കായി നഗരസഭ ലോൺ എടുക്കുന്നില്ല എന്നതാണ് പ്രത്യേകത.