National
ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. സരയ് ജുലെന സ്വദേശി മാനവ് (19) ആണ് മരിച്ചത്.
മാനവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് സാദ് (21) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇരുവരും ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികളാണ്.
മാനവിന്റെ പിറന്നാൾ ആഘോഷത്തിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മോദി മിൽ ഫ്ലൈ ഓവറിന് സമീപത്ത് വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
മാനവ് സംഭവസ്ഥലക്ക് വച്ച് തന്നെ മരിച്ചു. മുഹമ്മദ് സാദ് സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി ട്രക്ക് ഡ്രൈവർ ജഹുൽ (32) നെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Auto
ഇന്ത്യന്‍ ഇലക്ട്രിക് സ്കൂട്ടർ വിപണിയില്‍ ദീര്‍ഘദൂര യാത്രകള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കോമാകി അവതരിപ്പിച്ച പുതിയ മോഡൽ സ്കൂട്ടറാണ് കോമാകി എക്സ്ആർ 7. പരമ്പരാഗത ഡിസൈന്‍ ശൈലിയും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ വാഹനം റേഞ്ചിന്റെ കാര്യത്തില്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 322 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇലക്ട്രിക് സ്കൂട്ടര്‍ വിഭാഗത്തില്‍ ഇന്ത്യയിലെതന്നെ ഏറ്റവും ഉയര്‍ന്ന റേഞ്ചുകളില്‍ ഒന്നാണിത്. അതുകൊണ്ടുതന്നെ നഗര യാത്രകള്‍ക്ക് മാത്രമല്ല, ദീര്‍ഘദൂര യാത്രകള്‍ക്കും ഈ വാഹനം അനുയോജ്യമാണ്.
►ബാറ്ററി പാക്ക്
കോമാകി എക്സ്ആർ7ന്റെ പ്രധാന സവിശേഷത അതിന്റെ അത്യാധുനികമായ ബാറ്ററിയാണ്. വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് ലിഥിയം അയണ്‍ ഫോസ്ഫേറ്റ് ബാറ്ററി പാക്കാണ്. സാധാരണ ലിഥിയം അയണ്‍ ബാറ്ററികളേക്കാള്‍ സുരക്ഷിതവും ദീര്‍ഘകാലം നിലനില്ക്കുന്നതുമാണ് ഇവ.
ഏകദേശം 3000 മുതല്‍ 5000 വരെ ചാര്‍ജിംഗ് സൈക്കിളുകള്‍ ഈ ബാറ്ററി വാഗ്ദാനം ചെയ്യുന്നു. അതായത് വര്‍ഷങ്ങളോളം ബാറ്ററിയെക്കുറിച്ച് ആശങ്കപ്പെടാതെ വാഹനം ഉപയോഗിക്കാം. കൂടാതെ, അമിതമായി ചൂടാകുന്നതിനെ പ്രതിരോധിക്കാനും തീപിടിത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനുമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇതിലുണ്ട്.
മൂന്ന് മുതല്‍ നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം എന്നത് യാത്രകള്‍ക്കിടയിലെ കാത്തിരിപ്പ് ഒഴിവാക്കാന്‍ സഹായിക്കുന്നു. മൂന്ന് കിലോവാട്ട് കരുത്തുള്ള ബിഎൽഡിസി ഹബ് മോട്ടോറാണ് സ്കൂട്ടറിന്റെ ഹൃദയം.
►രൂപകല്‍പ്പന
പഴയകാല സ്കൂട്ടറുകളുടെ ക്ലാസിക് ലുക്കും ആധുനിക ഇലക്ട്രിക് ഫീച്ചറുകളും ചേര്‍ന്നൊരു ഡിസൈനാണ് കോമാകി എക്സ്ആർ7ന്റേത്. ഡയമണ്ട് കട്ട് ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍ വാഹനത്തിന് പ്രീമിയം ലുക്ക് നല്കുന്നു.
യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് വിശാലമായ ഫൂട്ട്ബോര്ഡും വലിയ സീറ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30 ലിറ്ററിന്റെ സ്റ്റോറേജ് സൗകര്യവും കോമാകി എക്സ്ആർ 7 നുണ്ട്. ഗാര്‍നെറ്റ് റെഡ്, ജെറ്റ് ബ്ലാക്ക്, റോയല്‍ ബ്ലൂ, സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ നാല് നിറങ്ങളില്‍ സ്കൂട്ടർ ലഭ്യമാണ്.
►സ്മാര്‍ട്ട് ഫീച്ചറുകള്‍
വാഹനത്തിന്റെ വേഗതയും റേഞ്ചും ബാറ്ററി വിവരങ്ങളും കൃത്യമായി മനസിലാക്കാൻ സ്മാര്‍ട്ട് ഡിജിറ്റല്‍ ഡാഷ്ബോര്‍ഡ്, പാര്‍ക്കിംഗ് എളുപ്പമാക്കുന്ന പാര്‍ക്കിംഗ് അസിസ്റ്റ്, ചെറിയ തകരാറുകള്‍ തനിയെ പരിഹരിക്കാന്‍ സഹായിക്കുന്ന ഓട്ടോ റിപ്പയര്‍ സ്വിച്ച്, ആന്റി തെഫ്റ്റ് അലാറം, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ് എന്നിങ്ങനെ യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി നിരവധി സ്മാര്‍ട്ട് ഫീച്ചറുകള്‍ സ്കൂട്ടറിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
►വില, വാറന്റി
സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിലയിലാണ് കോമാകി ഈ വാഹനം വിപണിയിലെത്തിച്ചിരിക്കുന്നത്. 89,999 രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ബാറ്ററി, മോട്ടോര്‍, കണ്ട്രോളര് എന്നിവയ്ക്ക് കമ്പനി മൂന്ന് വര്‍ഷത്തെ വാറന്റി നല്‍കുന്നുണ്ട്. ചാര്‍ജറിന് ഒരു വര്‍ഷത്തെ വാറന്റിയും ലഭ്യമാണ്. മുന്‍നിര ബ്രാന്‍ഡുകളായ ഓല എസ്1 എക്സ്, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് തുടങ്ങിയ മോഡലുകളുമായാണ് കോമാകി എക്സ്ആർ 7 മത്സരിക്കുന്നത്.
Kerala
കോഴിക്കോട്: ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ പാതയോരത്തെ സംരക്ഷണഭിത്തി തകർത്ത് താഴ്ചയിലേക്കു പതിച്ചുണ്ടായ അപകടത്തിൽ പിതാവും മകളും മരിച്ചു. പുറക്കാട്ടിരി സ്വദേശി റാഫി (60), മകൾ ഫാത്തിമ നേഹ(19) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് ചേവായൂർ മാലൂർകുന്ന് എൻജിഒ ക്വാർട്ടേഴ്സ് – എആർ ക്യാമ്പ് റോഡിനു സമീപമാണ് വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിമാടുകുന്ന് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം വർഷ ബികോം ബിരുദ വിദ്യാർഥിയാണ് ഫാത്തിമ നേഹ.
2024 ൽ ഇതേ സ്ഥലത്ത് വാഹനം തൊട്ടടുത്ത വീടിന്റെ ടെറസിലേക്ക് പതിച്ച് ഒരു സ്ത്രീയും മരിച്ചിരുന്നു. കഴിഞ്ഞ വർഷവും മൂന്നു വിദ്യാർഥികൾക്ക് ഇവിടെ താഴേക്ക് വീണ് പരിക്കേറ്റിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ മുൻകാല വൈരാഗ്യത്തെ തുടർന്ന് 16 വയസുകാരൻ ആഡംബര വാഹനം സ്കൂട്ടറിൽ ഇടിപ്പിച്ച് രണ്ടുപേരെ പരിക്കേൽപ്പിച്ചു. 14 വയസുള്ള രണ്ടു കുട്ടികൾക്കാണ് പരിക്കേറ്റത്.
ഏഴു മാസം മുമ്പുണ്ടായ തർക്കത്തെ തുടർന്ന് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 16കാരനെതിരെ ബിഎൻഎസ്, മോട്ടോർ വാഹന നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഴു മാസം മുമ്പ് പരാതികാരനും സുഹൃത്തും ഒരു കടയിൽ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ 16കാരൻ ഇവരെ തുറിച്ചു നോക്കുകയും ഇതേതുടർന്ന് തർക്കമുണ്ടാകുകയും ചെയ്തു. മറ്റുള്ളവർ ഇടപെട്ട് വഴക്ക് അവസാനിപ്പിച്ചെങ്കിലും 16കാരൻ ഭീഷണി മുഴക്കിയിരുന്നു.
ശനിയാഴ്ച വൈകുന്നേരം പരാതിക്കാരനും സുഹൃത്തും ഗംഗാപൂർ റോഡിലൂടെ സ്കൂട്ടറിൽ പോകുമ്പോൾ പതിനാറുകാരൻ പിന്നിൽ വന്ന് തുടർച്ചയായി ഹോൺ മുഴക്കി. പതിനാറുകാരന് വഴികൊടുക്കാനായി സ്കൂട്ടർ ഇടത് വശത്തേക്ക് ഒതുക്കുമ്പോഴാണ് കാർ സ്കൂട്ടറിന്റെ പിന്നിൽ വന്ന് ഇടിച്ച് കയറ്റിയത്. സംഭവത്തിൽ ഒരാളുടെ രണ്ട് കാലുകളിലും മറ്റൊരാളുടെ മുഖത്തും കൈകളിലും കാലുകളിലും പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
കൊച്ചി: വൈപ്പിന്‍ - ചെറായി റോഡില്‍ സ്കൂട്ടറില്‍ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി. തെലുങ്കാന രജിസ്ട്രേഷനിലുള്ള കാറാണ് യുവതിയും അമ്മയും സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.42ന് ആണ് അപകടം സംഭവിച്ചത്.
എടവനക്കാട് സ്വദേശികളായ നദീറ മൊയ്തു, മകള്‍ നദിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മകളായിരുന്നു സ്കൂട്ടര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
സംഭവത്തില്‍ മുനമ്പം പോലീസ് കേസ് എടുത്തു. നിര്‍ത്താതെ പോയ കാറിന്റെ നമ്പര്‍ ഒരു സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കാറിന്റെ നമ്പറുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്.
Kerala
കണ്ണൂർ: മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയോധികൻ മരിച്ചു. മൂന്നാം പീടിക സ്വദേശി അബൂബക്കർ (69) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപത്താണ് അപകടം നടന്നത്. കടയിൽ നിന്ന് വീട്ടിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങി പോവാൻ ഒരുങ്ങവെയാണ് പിറകെ നിന്നെത്തിയ കാർ അബൂബക്കറിനെ ഇടിച്ചു തെറിപ്പിച്ചത്.
മണക്കായി ഭാഗത്ത് നിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന കാർ റോഡരികിലെ സിഗ്നൽ കുറ്റിയിൽ ഇടിച്ച ശേഷമാണ് സ്കൂട്ടിയുടെ പിറകിൽ ഇടിച്ചത്. അപകടത്തിൽ സ്കൂട്ടർ തകർന്നു .
മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
Kerala
തൃശൂര്‍: കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രന് വാഹനാപകടത്തിൽ പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ പിന്നിൽ കാറിടിച്ചാണ് രവീന്ദ്രന് ഗുരുതരമായി പരിക്കേറ്റത്.
തോളെല്ലിന് ഗുരുതരമായി പരിക്ക് പറ്റിയ രവീന്ദ്രനെ തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കും. തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രവീന്ദ്രനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു.
അപകടം നടന്നയുടനെ രവീന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് രവീന്ദ്രൻ.
Kerala
തൃശൂർ: ചേർപ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് വയസുകാരൻ മരിച്ചു. ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി ചക്കാലക്കൽ അരുൺ കുമാറിന്റെ കൃഷ്ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് (ആറ്) ആണ് മരിച്ചത്.
തൃപ്പൂണിത്തുറ ഭവൻസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് ഉച്ചയോടെ ചൊവ്വൂർ മോഴിപറമ്പിൽ ഫർണീച്ചർ ഷോറൂമിന് മുന്നിലായിരുന്നു അപകടം.
ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രം പത്താമുദയം മഹോത്സവം കാണാൻ അരുൺ കുമാറും കൃഷ്ണസ്വരൂപും പോയിരുന്നു. ഉത്സവം കണ്ട് മടങ്ങുമ്പോൾ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണസ്വരൂപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ അരുൺകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണസ്വരൂപിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Kerala
കണ്ണൂർ: പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. കണ്ണൂർ - കാസർഗോഡ് ദേശീയ പാതയിൽ പയ്യന്നൂർ കണ്ടോത്താണ് അപകടമുണ്ടായത്.
കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഫീസ് ജീവനക്കാരി അന്നൂർ ശാന്തിഗ്രാമത്തിലെ വി.എം. യുഗേഷിന്റെ ഭാര്യ കെ.കെ. ഗ്രീഷ്മ (38) യാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 9.45 ഓടെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിയാരം മെഡിക്കൽ കോളജ് ആശുപ്രത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അങ്കൺവാടി അധ്യാപിക കെ.കെ. ഗീതയുടെയും തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. അധ്യാപകൻ സി. മധുസൂദനന്റെയും മകളാണ്. മകൻ: ആരവ്. സഹോദരൻ: വൈശാഖ്. സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.
Kerala
മലപ്പുറം: കുരുവമ്പലം സ്കൂളിനു മുന്നില്‍ സ്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂര്‍ നാഷനല്‍ എല്‍പി സ്കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. സ്കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മരണം.
ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ സ്കൂള്‍ വിട്ട് സ്കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന നഫീസയുടെ വാഹനത്തെ മറികടക്കാന്‍ ടിപ്പര്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ലോറിയുടെ മുന്‍ഭാഗം വാഹനത്തില്‍ തട്ടി. ഈ സമയം ഇരുചക്ര വാഹനത്തില്‍ നിന്നും നഫീസ ടീച്ചര്‍ ലോറിക്കടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു.
District News
നെടുമങ്ങാട്: ടെമ്പോ ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. ആര്യനാട് പള്ളിവേട്ട ചന്തവിള കോളനി വീട്ടിൽ സുർമിതയ്ക്കും, നാലു വയസുള്ള മകൾ അനാദിനുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.15 ന് ഉഴമലയ്ക്കൽ പുതുക്കുളങ്ങര തടി മില്ലിനു സമീപമായിരുന്നു അപകടം സംഭവിച്ചത്.
സുർമിത കണിയാപുരത്തുള്ള ഭർത്താവിന്റെ വീട്ടിൽനിന്ന് രാവിലെ തന്റെ വീട്ടിലേക്ക് വരുന്ന വഴിയാണ് ടെംബോ ട്രാവലറുമായി കൂട്ടി ഇടിച്ചത്. സുർമിതയെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മകൾ അനാദിനെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Kerala
തൃശൂര്‍: ഊരകത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. തൃശൂര്‍ പൂച്ചിന്നിപ്പാടം സ്വദശി ജെറിയുടെ ബാര്യ സ്നേഹയാണ് മരിച്ചത്. പൊറത്തിശേരി വില്ലേജ് ഓഫീസിലെ ജീവനക്കാരിയാണ് സ്നേഹ.
സ്നേഹ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
Kerala
കോഴിക്കോട്: മിനിവാൻ സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. ബാലുശേരി ഏകരൂർ സ്വദേശി വഫ ഫാത്തിമയാണ് മരിച്ചത്.
ഇന്ന് രാവിലെ 9.30ന് കുന്ദമംഗലം പതിമംഗലത്താണ് അപകടം. കോഴിക്കോട് പ്രൊവിഡൻസ് കോളജ് ട്രാവൽ ആൻഡ് ടൂറിസം വിദ്യാർഥിനിയായ വഫ ഫാത്തിമ പരീക്ഷക്കായി കോളജിലേക്ക് സ്കൂട്ടറിൽ പോകവേയാണ് അപകടം.
കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫയുടെ സ്കൂട്ടറിലേക്ക് എതിർ ദിശയിൽ വന്ന മിനിവാൻ ഇടിച്ച് കയറുകയായിരുന്നു.
തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിനിവാൻ അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
National
ബംഗുളൂരു: ഹോൺ മുഴക്കിയതിന്റെ ദേഷ്യത്തിൽ മൂന്നംഗ കുടുംബം സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു തെറുപ്പിച്ച് കാർ യാത്രികൻ. കർണാടകയിലെ ബംഗുളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിക്ക് സമീപമാണ് സംഭവം.
സംഭവത്തിൽ കാർ ഡ്രൈവറായ സുകൃത്(23)നെതിരെ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. കഴിഞ്ഞ മാസമാണ് സംഭവം.
ദമ്പതികളും കുട്ടിയും സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ പിന്നിലൂടെ അമിതവേഗതയിൽ കാറിലെത്തിയ സുകൃത് സ്കൂട്ടർ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ വാഹനം നിർത്താതെ പോയി.
സാരമായ പരിക്കേറ്റ ദമ്പതികളെയും കുട്ടിയെയും പ്രദേശവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ സുകൃതിനെ പിടികൂടി. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
ആലപ്പുഴ: ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ ബെൻസൺ ജോസഫിന്റെ മകൻ അമൽ പി ബെൻ (33) ആണ് മരിച്ചത്.
ചേർത്തല ഇസാഫ് ബാങ്കിലെ മാനേജരാണ് അമൽ. കഞ്ഞിക്കുഴി ഭാഗത്തുനിന്നും ചേർത്തല ഭാഗത്തേക്ക് വരുന്നതിനിടെ കെവിഎം ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ വശങ്ങളിലൂടെ കടന്നുപോവുകയായിരുന്ന അമലിന്റെ സ്കൂട്ടർ റോഡിന്റെ വശങ്ങളിൽ കയറി ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് ചേർത്തല പൊലീസ് പറഞ്ഞു.
ലോറിയുടെ പിൻചക്രങ്ങൾ അമലിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. പരേതയായ മാഗി ബെൻസൺ ആണ് മാതാവ്. ഭാര്യ: അലീന അലോഷ്യസ് (രാജഗിരി പബ്ലിക് സ്കൂൾ). മകൾ: അമിയ മരിയ.
Kerala
കൊല്ലം: സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൾ മുത്തലിഫ് (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.13ന് പടപ്പനാൽ കല്ലുംപുറത്ത് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.
കൊല്ലം-പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കണ്ട് അമിത വേഗത്തിൽ പോയ സ്വകാര്യ ബസാണ് അപകടത്തിനു കാരണമായത്.
അബ്ദുൾ മുത്തലിഫിന് ഒപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന രാധാകൃഷ്ണപിള്ളയ്ക്കും പരിക്കേറ്റു. ഇരുവരും നിർമാണ തൊഴിലാളികളാണ്. രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.
Kerala
ഇരുമ്പനം: സ്കൂട്ടറിൽ കാർ തട്ടിയതിനെത്തുടർന്ന് റോഡിൽ വീണ ഐടി ജീവനക്കാരി പിന്നാലെ വന്ന ലോറിക്കടിയിൽപ്പെട്ട് മരിച്ചു. ഇരുമ്പനം മനയ്ക്കപ്പടിക്കു സമീപം കുഴിവേലിൽ വീട്ടിൽ പരേതനായ ഷാജിയുടെ മകൾ ശ്രീലക്ഷ്മി (23) യാണു മരിച്ചത്.
കാക്കനാട് ആബാ സോഫ്റ്റിലെ ജീവനക്കാരിയായ ശ്രീലക്ഷ്മി ജോലിക്കു പോകവെ വെള്ളിയാഴ്ച രാവിലെ 8.30ഓടെ വടക്കേ ഇരുമ്പനം എച്ച്പി പെട്രോൾ പമ്പിനടുത്ത് ഷാപ്പുപടി സ്റ്റോപ്പിലായിരുന്നു അപകടം. ശ്രീലക്ഷ്മി സഞ്ചരിച്ച സ്കൂട്ടറിന്റെ മിററിൽ എതിരേ വന്ന കാർ തട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു.
റോഡിലേക്കു വീണ ശ്രീലക്ഷ്മിയുടെ തലയിലൂടെ പിന്നാലെ വരികയായിരുന്ന ടാങ്കർ ലോറി കയറിയിറങ്ങുകയും തത്ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.