Kerala
തൃശൂര്‍: വര്‍ണാഭമായ തുടക്കത്തോടെ കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശൂരിൽ ആരംഭിച്ച 64-ാമത് സ്കൂള്‍ കലോത്സവത്തില്‍ ശ്രദ്ധേയമായി മുഖ്യമന്ത്രിയുടെ പ്രസംഗം.
സമാധാനവും സന്തോഷവും ഇല്ലാതാക്കുന്ന കലാപകാരികളെ ചെറുത്തുതോല്പിക്കാനുള്ള നല്ലൊരായുധമാണ് കലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മതനിരപേക്ഷതയും ജനാധിപത്യവും ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് കല പ്രധാനമാണ്. എന്നാല്‍ കലയെ മതത്തിന്റെ കള്ളിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നുമുണ്ട്.
മുസ്ലീങ്ങള്‍ ഭരതനാട്യം പഠിക്കരുതെന്നും ഹിന്ദുക്കള്‍ ഒപ്പനയില്‍ പങ്കെടുക്കരുതെന്നും പറഞ്ഞ് കുഴപ്പമുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചതു നമ്മള് കണ്ടതാണ്. അവരുടെ തിട്ടൂരങ്ങള്‍ കാറ്റില്‍പറത്തി, ജാതിയോ മതമോ നോക്കാതെ നിങ്ങള്‍ കലകള്‍ അവതരിപ്പിക്കുകയെന്ന് കുട്ടികളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് പല കലകളും ജാതിയുടെയോ മതത്തിന്റെയോ ഉള്ളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്നു. ഫ്യൂഡലിസം അവസാനിച്ച് ജനാധിപത്യവും മതനിരപേക്ഷതയും അധിഷ്ഠിതമായ പുതിയകാലം പിറന്നതോടെ കലകളുടെ സ്വഭാവത്തില്‍ മാറ്റം വന്നു. എല്ലാ കലകളും എല്ലാവരുടേതും ആയി മാറി.
കലാമണ്ഡലം ഹൈദരാലി, ഉസ്താദ് ബിസ്മില്ലാ ഖാന് തുടങ്ങിയവരുടെ അനുഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു: 'കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുത്. കലാകാരന്മാരായി കാണുക. കലയാണ് അവരുടെ മതം.'
മാപ്പിളപ്പാട്ടുകള്‍, ക്രിസ്തീയ ഭക്തിഗാനങ്ങള്‍ തുടങ്ങി വിവിധ മതങ്ങളുടെ അനുഭൂതികള്‍ സ്വാംശീകരിക്കുന്ന കേരളത്തിന്റെ വിശാലമനസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് ക്രിസ്മസ് കരോളുകള്‍ക്കു പോലും ആക്രമണം നടക്കുന്ന സാഹചര്യത്തില്‍, കേരളത്തിന്റെ മഹത്തായ സംസ്കാരം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം കേന്ദ്ര സാംസ്കാരിക സഹമന്ത്രി സുരേഷ് ഗോപിയും വേദിയിലിരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.
Kerala
കോട്ടയം: 131- മത് മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി എട്ടു മുതല്‍ 15 വരെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും. എട്ടിന് ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.
ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. കോട്ടയം: 131- മത് മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി എട്ടു മുതല്‍ 15 വരെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും. എട്ടിന് ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ പ്രൊഫ.ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ), റവ. മോളോ വില്സന് മെസവാന്‍ഡിലെ (സൗത്ത് ആഫ്രിക്ക), റവ. പോള്‍ സ്വരൂപ് (ന്യൂഡല്‍ഹി) എന്നിവര്‍ പ്രഘോഷണം നടത്തും.
ഒന്‍പതു മുതല്‍ രാവിലെ 7.30ന് ബൈബിള്‍ ക്ലാസുകള്‍ പന്തലില്‍ നടക്കും. കുട്ടികള്‍ക്കുള്ള യോഗം രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടക്കും. സായാഹ്ന യോഗങ്ങള്‍ വൈകിട്ട് ആറിന് ആരംഭിച്ച് 7.30ന് സമാപിക്കും.
Kerala
മലപ്പുറം: തെന്നലയിൽ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു. സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെയാണ് കേസെടുത്തത്.
വനിതാ ലീഗ് പ്രവർത്തക ബി.കെ. ജമീലയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വോട്ടിന് വേണ്ടി വിവാഹം കഴിച്ചുകൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത് തുടങ്ങിയ പരാമർശമാണ് സെയ്ദലി മജീദ് നടത്തിയത്. പ്രസംഗം വിവാദമായതോടെ തിങ്കളാഴ്ച ഖേദ പ്രകടനം നടത്തിയിരുന്നു.
പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നുമാണ് സെയ്ദലി മജീദ് ഖേദപ്രകടനത്തിൽ പറഞ്ഞത്. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വം ഇടപെട്ട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു.
തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ നടത്തിയ പ്രസംഗത്തിലാണ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി. അവിടെയാണ് പരിധി കടന്നതെന്നും സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന ഒരാളാണ് താനെന്നുമാണ് സെയ്ദലി മജീദ് പറഞ്ഞത്.
Kerala
മലപ്പുറം: സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് സെയ്താലി മജീദ്. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സെയ്താലി മജീദ് പറഞ്ഞു.
പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നും സെയ്താലി മജീദ് അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ സെയ്താലി മജീദ് നടത്തിയ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധ പരാമർശമുണ്ടായത്.
പിന്നാലെ പ്രസംഗത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് സിപിഎം നേതൃത്വം തന്നെ ഇടപെട്ട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം നഷ്ടപ്പെട്ടുപോയതായി സെയ്താലി മജീദ് പറഞ്ഞു.
സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന ഒരാളാണ് താൻ.
തന്നെ അടുത്തറിയുന്നവർക്ക് അത് വിശദീകരണം വേണ്ട കാര്യമല്ല. തന്റെ ജീവിതവും പൊതുപ്രവർത്തനവും തന്നെയാണ് അതിന്റെ തെളിവെന്നും സെയ്താലി മജീദ് കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: ഫറോക്കില്‍ ഭീഷണിപ്രസംഗവുമായി സിപിഎം നേതാവ്. സിപിഎം ബേപ്പൂര്‍ ഏരിയ കമ്മിറ്റിയംഗം എ. സമീഷ് ആണ് മുസ്ലീം ലീഗിന് നാളെ കരിദിനം ആചരിക്കേണ്ടിവരുമെന്നും തങ്ങള്‍ക്ക് അരിവാളുകൊണ്ട് ചില പരിപാടികള്‍ അറിയാമെന്നും അതിന് അവസരമുണ്ടാക്കരുതെന്നും ഭീഷണിപ്പെടുത്തിയത്.
ഫറോക്ക് കരുവന്തുരുത്തിയില് സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ വീടിന് നേരേ ആക്രമണമുണ്ടായെന്ന് ആരോപിച്ച് സിപിഎം കഴിഞ്ഞദിവസം പ്രതിഷേധം പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിന് ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു സമീഷ് ഭീഷണി മുഴക്കിയത്.
"കരുവന്തുരുത്തി പ്രദേശത്തും ഫറോക്കിലും സമാധാനം കാത്തുസൂക്ഷിക്കണം എന്നുള്ളതുകൊണ്ട് മാത്രമാണ് ഇന്ന് ഇത്തരത്തില്‍ ഒരു പ്രതിഷേധ പ്രകടനംമാത്രം ഞങ്ങള്‍ ഇവിടെ നടത്തിയിട്ടുള്ളത്. ഇനിയും ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കുനേരെ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം നിങ്ങള്‍ സൃഷ്ടിച്ചാല്‍, നാളെ ഇവിടെ മുസ്ലീം ലീഗ് കരിദിനം ആചരിക്കേണ്ടി വരും.'
"ഒരു തര്‍ക്കവും നിങ്ങള്‍ക്ക് വേണ്ട, ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ്. ഞങ്ങളുടെ ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രമാണ്. ഞങ്ങള്‍ക്ക് അരിവാള്കൊണ്ടും ചില പരിപാടി അറിയാം. അത് ഇവിടുത്തെ മുസ്ലീം ലീഗുകാരന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ അവസരം മുസ്ലീം ലീഗുകാരനായിട്ട് ഉണ്ടാക്കരുത്.'
"ഇവിടെ നിങ്ങള്‍ ഇന്ന് ഒരു പടക്കമെടുത്തെറിഞ്ഞ്, ഒരു ഗുണ്ടെറിഞ്ഞ് ഞങ്ങളുടെ സഖാവിന്റെ വീട്ടിനകത്തേക്ക് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ആ പ്രകോപനം ഇന്നലെയും നിങ്ങള്‍ ഉണ്ടാക്കി, ഇന്നും നിങ്ങള്‍ ഉണ്ടാക്കുന്നു'.-സമീഷ് പറഞ്ഞു.
Kerala
മലപ്പുറം: വളാഞ്ചേരിയിൽ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ് ശിഹാബുദ്ദീൻ.
മുസ്ലീം ലീഗ് പ്രവർത്തകർക്ക് നേരെ കൈയോങ്ങിയാൽ ആ കൈകൾ വെട്ടി മാറ്റുമെന്നാണ് ശിഹാബുദ്ദീൻ വെല്ലുവിളിച്ചത്.
തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും വീട്ടിൽ കയറി കാൽ തല്ലിയൊടിക്കും. എതിർക്കാൻ ധൈര്യമുള്ള ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കിൽ മുന്നോട്ട് വരണം. മുട്ടുകാൽ തല്ലിയൊടിക്കുമെന്നും ശിഹാബുദ്ദീൻ പറഞ്ഞു. വളാഞ്ചേരി നഗരസഭ മുൻ കൗൺസിലറാണ് ശിഹാബുദ്ദീൻ.
National
കാഞ്ചീപുരം: ഡിഎംകെ സർക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർഛത്തിരത്തിലെ ഇൻഡോർ വേദിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരൂരിൽ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിന് ശേഷം ആദ്യമായാണ് വിജയ് തമിഴക വെട്രി കഴകത്തിന്റെ പൊതുവേദിയിലെത്തുന്നത്. അണ്ണാമലൈ, എംജിആര്‍ എന്നിവരെ അനുസ്മരിച്ചായിരുന്നു വിജയ് പ്രസംഗം ആരംഭിച്ചത്.
അണ്ണായെ മറന്ന് പ്രവർത്തിക്കുന്നുവെന്ന് വിമർശിച്ച വിജയ് അണ്ണായെ മറന്നത് ആരെന്ന് ചോദ്യവും ഉന്നയിച്ചു. മക്കളിലേക്ക് ചെല്ലൂ എന്നാണ് അണ്ണാമലെ പറഞ്ഞത്, അത് ചെയ്യുന്നു എന്നും വിജയ് പറഞ്ഞു.
കള്ളം പറഞ്ഞ് പറ്റിച്ച് ജനങ്ങളെ വോട്ട് ചെയ്യിക്കുകയാണ്. കള്ളത്തരത്തിലൂടെ അധികാരത്തിലെത്തിയവരോട് ചോദ്യം ചോദിക്കാതെ ഇരിക്കില്ല. പോരാട്ടം യഥാർഥ സാമൂഹ്യനീതിക്കാണ്. ജനങ്ങളുടെ വാക്ക് കേൾക്കും. ജനങ്ങളുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനാണ് വന്നത്. കാഞ്ചീപുരവുമായി ആത്മബന്ധമുണ്ടെന്നും വിജയ് പറഞ്ഞു.
കാഞ്ചീപുരത്ത് വൻ മണൽക്കൊള്ള നടക്കുന്നുവെന്ന് ആരോപിച്ച വിജയ്, കോടിക്കണക്കിന് രൂപയാണ് പലരും കൊള്ളയിലൂടെ നേടിയതെന്ന് വെളിപ്പെടുത്തി. നാലായിരം കോടിയുടെ അഴിമതി നടന്നെന്നും വിജയ് ചൂണ്ടിക്കാണിച്ചു.
ഡിഎംകെയുടെ ലക്ഷ്യം കൊള്ളമാത്രമാണെന്നും വിജയ് കുറ്റപ്പെടുത്തി. സിൻഡിക്കേറ്റ് രൂപീകരിച്ചാണ് ഡിഎംകെയുടെ കൊള്ള. മുഖ്യമന്ത്രി നല്ലവനായി അഭിനയിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞു.
അതേസമയം, ഇന്നത്തെ യോഗത്തിൽ 2000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. ക്യു ആർ കോഡ് അടങ്ങിയ ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമാണ് വേദിയിലേക്ക് പ്രവേശനം ലഭിച്ചത്.
ടിക്കറ്റില്ലാത്ത ആരും സ്ഥലത്ത് എത്തരുതെന്നും പാർട്ടി ആവശ്യപ്പെട്ടു. ഇതേ മാതൃകയിൽ മറ്റ് ജില്ലകളിലും ഇൻഡോർ സംവാദ യോഗങ്ങൾ തുടർന്ന് നടത്തുമെന്നാണ് സൂചന.