കാഞ്ചീപുരം: ഡിഎംകെ സർക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർഛത്തിരത്തിലെ ഇൻഡോർ വേദിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരൂരിൽ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിന് ശേഷം ആദ്യമായാണ് വിജയ് തമിഴക വെട്രി കഴകത്തിന്റെ പൊതുവേദിയിലെത്തുന്നത്. അണ്ണാമലൈ, എംജിആര് എന്നിവരെ അനുസ്മരിച്ചായിരുന്നു വിജയ് പ്രസംഗം ആരംഭിച്ചത്.
അണ്ണായെ മറന്ന് പ്രവർത്തിക്കുന്നുവെന്ന് വിമർശിച്ച വിജയ് അണ്ണായെ മറന്നത് ആരെന്ന് ചോദ്യവും ഉന്നയിച്ചു. മക്കളിലേക്ക് ചെല്ലൂ എന്നാണ് അണ്ണാമലെ പറഞ്ഞത്, അത് ചെയ്യുന്നു എന്നും വിജയ് പറഞ്ഞു.
കള്ളം പറഞ്ഞ് പറ്റിച്ച് ജനങ്ങളെ വോട്ട് ചെയ്യിക്കുകയാണ്. കള്ളത്തരത്തിലൂടെ അധികാരത്തിലെത്തിയവരോട് ചോദ്യം ചോദിക്കാതെ ഇരിക്കില്ല. പോരാട്ടം യഥാർഥ സാമൂഹ്യനീതിക്കാണ്. ജനങ്ങളുടെ വാക്ക് കേൾക്കും. ജനങ്ങളുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനാണ് വന്നത്. കാഞ്ചീപുരവുമായി ആത്മബന്ധമുണ്ടെന്നും വിജയ് പറഞ്ഞു.
കാഞ്ചീപുരത്ത് വൻ മണൽക്കൊള്ള നടക്കുന്നുവെന്ന് ആരോപിച്ച വിജയ്, കോടിക്കണക്കിന് രൂപയാണ് പലരും കൊള്ളയിലൂടെ നേടിയതെന്ന് വെളിപ്പെടുത്തി. നാലായിരം കോടിയുടെ അഴിമതി നടന്നെന്നും വിജയ് ചൂണ്ടിക്കാണിച്ചു.
ഡിഎംകെയുടെ ലക്ഷ്യം കൊള്ളമാത്രമാണെന്നും വിജയ് കുറ്റപ്പെടുത്തി. സിൻഡിക്കേറ്റ് രൂപീകരിച്ചാണ് ഡിഎംകെയുടെ കൊള്ള. മുഖ്യമന്ത്രി നല്ലവനായി അഭിനയിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞു.
അതേസമയം, ഇന്നത്തെ യോഗത്തിൽ 2000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. ക്യു ആർ കോഡ് അടങ്ങിയ ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമാണ് വേദിയിലേക്ക് പ്രവേശനം ലഭിച്ചത്.
ടിക്കറ്റില്ലാത്ത ആരും സ്ഥലത്ത് എത്തരുതെന്നും പാർട്ടി ആവശ്യപ്പെട്ടു. ഇതേ മാതൃകയിൽ മറ്റ് ജില്ലകളിലും ഇൻഡോർ സംവാദ യോഗങ്ങൾ തുടർന്ന് നടത്തുമെന്നാണ് സൂചന.
Tags : vijay speech tvk Tamilnadu