Kerala
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിൽ മരുമകളുടെ അവിഹിത ബന്ധത്തെ എതിർത്ത കർഷകനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം.
മാലിഗാംപട്ട് സ്വദേശി രാജേന്ദ്രന് (64) ആണ് ഗുരുതര പൊള്ളലേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് മരുമകൾ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠൻ (39), ജയപ്രിയ (28), ഗുബേന്ദ്രൻ (29), പാർഥിബൻ (29) എന്നിവരാണ് പ്രതികൾ.
രാജേന്ദ്രൻ സുഹൃത്തിനൊപ്പം ബൈക്കിന്റെ പിൻ സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോഴാണ് ആക്രമണം ഉണ്ടായത്. മണികണ്ഠൻ, ഗുബേന്ദ്രൻ, പാർഥിബൻ എന്നിവർ ഒരു വാനിലെത്തി ബൈക്ക് തടഞ്ഞ് നിർത്തി രാജേന്ദ്രന്റെ നേർക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ആസമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
മുഖ്യപ്രതി മണികണ്ഠനും രാജേന്ദ്രന്റെ മരുമകൾ ജയപ്രിയയും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിന് തടസമായി നിന്ന രാജേന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും പോലീസ് പറഞ്ഞു.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനെ തമിഴ്നാട് സമനിലയില്‍ തളച്ചു. ഇന്നലെ നടന്ന നാലാം റൗണ്ട് പോരാട്ടത്തില്‍ 1-1ന് തമിഴ്നാടുമായി സമനിലയില്‍ പിരിഞ്ഞ് ബംഗാള്‍ പോയിന്റ് പങ്കുവച്ചു. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച് ബംഗാള്‍ നേരത്തേ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു.
ഗോള്‍ അകന്നുനിന്ന ഒരു മണിക്കൂറിനുശേഷം 61-ാംമിനിറ്റില്‍ നന്ദകുമാര്‍ ആനന്ദരാജിലൂടെ തമിഴ്നാട് ലീഡ് സ്വന്തമാക്കി. ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ ബംഗാള്‍ ആദ്യമായി പിന്നിലായ സമയം. ഗോള്‍ മടക്കാനായുള്ള ബംഗാളിന്റെ തീവ്രശ്രമത്തിന് 81-ാം മിനിറ്റില്‍ ഫലം ലഭിച്ചു. സുജിത് സന്ധുവിലൂടെ ബംഗാള്‍ 1-1ന് സമനിലയില്‍. മറ്റൊരു മത്സരത്തില്‍ ഉത്തരാഖണ്ഡ് 2-1ന് നാഗാലാന്‍ഡിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ഉത്തരാഖണ്ഡിന്റെ ആദ്യ ജയമാണ്.
ആതിഥേയരായ ആസാം 3-0ന് രാജസ്ഥാനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. ആസാമിന്റെ ആദ്യ ജയമാണ്. നാല് മത്സരങ്ങളില്‍നിന്ന് അഞ്ച് പോയിന്റുമായി ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്താണ് ആസാം. നാല് പോയിന്റുമായി ഉത്തരാഖണ്ഡ് അഞ്ചാം സ്ഥാനത്തും ഒരു പോയിന്റുമായി നാഗാലാന്‍ഡ് അവസാന സ്ഥാനത്തുമാണ്. ഉത്തരാഖണ്ഡിനോട് പരാജയപ്പെട്ടതോടെ നാഗാലാന്‍ഡ് പുറത്തായി. 10 പോയിന്റുള്ള ബംഗാള്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് പോയിന്റുമായി തമിഴ്നാടും ആറ് പോയിന്റുമായി രാജസ്ഥാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാനുള്ള ജയത്തിനായി കേരളം ഇന്നു കളത്തില്‍. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന മത്സരത്തില്‍ മേഘാലയയാണ് കേരളത്തിന്റെ എതിരാളികള്‍. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്നു ജയിച്ചാല്‍ കേരളത്തിന് മറ്റു ടീമുകളുടെ ഫലത്തിനു കാത്തിരിക്കാതെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ടീമാണ് മേഘാലയ. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം തീപാറുമെന്നുറപ്പ്. കേരളത്തിന് ഇതുവരെ പഞ്ചാബിന് എതിരായ മത്സരത്തില്‍ മാത്രമാണ് ആധികാരികത പുലര്‍ത്താന്‍ സാധിച്ചത്.
National
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. പ്രചാരണത്തിന്റെഭാഗമായി ചെങ്കൽപ്പേട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൂറ്റൻ റാലി നടത്തും. മോദിക്കൊപ്പം ഘടകകക്ഷി നേതാക്കളും അണിനിരക്കും.
കേരളത്തിലെ പരിപാടികൾക്ക് ശേഷമാണ് മോദി തമിഴ്നാട്ടിലെത്തുക. ചെങ്കൽപ്പേട്ടിൽ ഉച്ചയ്ക്ക് മൂന്നിന് തുടങ്ങുന്ന റാലിയിൽ എടപ്പാടി പളനിസാമി, ടി.ടി.വി. ദിനകരൻ, അൻപുമണി രാമദാസ് തുടങ്ങിയ ഘടകക്ഷി നേതാക്കളും പങ്കെടുക്കും.
പൊതുയോഗത്തിന് ശേഷം വൈകുന്നേരം അഞ്ചിന് മോദി ഡൽഹിക്ക് മടങ്ങും. അതേസമയം പ്രധാനമന്ത്രി തമിഴ്നാട്ടിലുള്ള ഇന്നു തന്നെ വിബി ജി റാം ജി ബില്ലിനെതിരെ ബദൽ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
National
ചെന്നൈ: ശരീരഭാരം കുറയ്ക്കാന്‍ യൂട്യൂബില്‍ കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം.
മീനമ്പല്‍പുരം സ്വദേശിനിയും കോളജ് വിദ്യാർഥിനിയുമായ കലയരസിയാണ് മരിച്ചത്. ശരീരഭാരം കുറയ്ക്കുന്നതിനായി വെങ്ങാരം (ബോറാക്സ്) ആയിരുന്നു കലയരസി വാങ്ങി കഴിച്ചത്.
നാട്ടിലെ മരുന്ന് കടയില്‍ നിന്നാണ് ഇത് വാങ്ങിയത്. ജനുവരി 16 ഇത് കഴിച്ചു. പിറ്റേന്ന് രാവിലെ പെണ്‍കുട്ടിക്ക് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകിട്ടോടെ കുട്ടിയുടെ ആരോഗ്യനില മോശമായി. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജനുവരി 18ന് കലയരസിയുടെ പിതാവ് വേല്‍മുരുഗന്‍ സെല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
National
ചെന്നൈ: ശാസ്ത്രീയ പരിശോധനയില്‍ ഉയര്‍ന്ന വിഷാംശം കണ്ടെത്തിയതിന് പിന്നാലെ ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപിന്റെ നിർമാണവും വിൽപനയും നിരോധിച്ച് തമിഴ്നാട് സർക്കാർ. ഈതലീന്‍ ഗ്ലൈക്കോള്‍ പരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ചിലപ്പോൾ മരണത്തിനും വരെ കാരണമാകുന്നതാണ് ഈതലീന്‍ ഗ്ലൈക്കോള്‍. ബിഹാറിൽ നിന്നായിരുന്നു കഫ് സിറപ് നിർമിച്ച് വിപണിയിലെത്തിച്ചിരുന്നത്. തമിഴ്നാട് ഡ്രഗ് കണ്ട്രോള് ഡയറക്ടറേറ്റ് ആണ് വിഷാംശം കണ്ടെത്തിയത്.
മരുന്നിന്റെ ഉപയോഗം വൃക്ക, മസ്തിഷ്കം, ശ്വാസകോശം എന്നിവയ്ക്ക് ഗുരുതര തകരാറുണ്ടാക്കുകയും ചില ഘട്ടങ്ങളില്‍ മരണത്തിനുപോലും കാരണമായേക്കാമെന്നും തമിഴ്നാട് ഡ്രഗ് കണ്ട്രോള് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകുന്നു.
എഎൽ 24002 എന്ന ബാച്ച് മരുന്ന് ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനുമാണ് കർശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ആല്‍മണ്ട് കിറ്റ് സിറപിന്റെ വില്പന ഉടനടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ ഷോപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതുസംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനോ, വിശദീകരണം ലഭ്യമാക്കുന്നതിനോ 94458 65400 എന്ന വാട്സാപ് നമ്പറില്‍ ബന്ധപ്പെടാനും ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.
Kerala
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ ടിവികെയുമായി നിലവിൽ സഖ്യത്തിനില്ലെന്ന് കോൺഗ്രസ്. ഡിഎംകെയുമായി സഖ്യം തുടരുമെന്ന് ഡൽഹിയിൽ നടന്ന ചർച്ചയിൽ എഐസിസി നിലപാട് വ്യക്തമാക്കി. ഡിഎംകെയുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നാല് മണിക്കൂർ ചർച്ച നടത്തി.
തമിഴ്നാട്ടിൽ എഐസിസി പരസ്യ പ്രസ്താവനകൾ വിലക്കിയിട്ടുണ്ട്. ഡിഎംകെയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വിധത്തിൽ പരസ്യ പ്രസ്താവനകൾ പാടില്ലെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശം.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25 സീറ്റിൽ മത്സരിച്ച കോണ്‍ഗ്രസ് 18 സീറ്റിൽ വിജയിച്ചിരുന്നു.
എന്നാൽ മന്ത്രിസഭയിൽ പങ്കാളിത്തം ലഭിക്കുന്നില്ലെന്നതാണ് കോൺഗ്രസിന്റെ പരാതി. മത്സരിക്കാൻ കൂടുതൽ സീറ്റ് വേണമെന്നും കോൺഗ്രസ് ആവശ്യപ്പെടും. അതേസമയം അധികാരത്തിൽ പങ്ക് നേടാനുള്ള ശ്രമം നേതൃതല യോഗത്തിൽ ധാരണയായി.
താഴെ തട്ടിലുള്ള അണികളുടെ വികാരം മാനിക്കുമെന്നും എഐസിസി വ്യക്തമാക്കി. അധികാരത്തിലെത്തിയാൽ വിജയിച്ച സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടി മന്ത്രിമാരെ ആവശ്യപ്പെടാനാണ് നിലവിൽ കോണ്‍ഗ്രസ് നേതൃത്വത്തിൽ ധാരണയായിരിക്കുന്നത്.
National
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23ന് തമിഴ്നാട്ടിലെത്തും. എൻഡിഎ പ്രചാരണങ്ങൾക്ക് തുടക്കമിടാനാണ് നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തുന്നത്.
എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്ന പൊതുയോഗം ചെന്നൈയിലോ മധുരയിലോ സംഘടിപ്പിക്കാനാണ് തീരുമാനം. മധുരയിലാണ് പൊതുയോഗമെങ്കിൽ ദീപം തെളിയിക്കൽ വിവാദത്തിന് കേന്ദ്രമായ തിരുപ്പരങ്കുന്ത്രം ക്ഷേത്രത്തിൽ മോദി ദർശനം നടത്തിയേക്കുമെന്നും വിവരമുണ്ട്.
എന്നാൽ തിരുപ്പരങ്കുന്ത്രം സന്ദർശനം ഡിഎംകെ രാഷ്ട്രീയ ആയുധമാക്കുമെന്ന ആശങ്ക എഐഎഡിഎംകെയ്ക്കുണ്ട്. എൻഡിഎ പൊതുയോഗത്തിന് മുൻപായി സഖ്യവിപുലീകരണം പൂർത്തിയാക്കാനാണ് ബിജെപി ശ്രമം.
നേരത്തേ വിജയ്യുടെ ടിവികെയുമായി ചർച്ച നടത്തിയിരുന്ന എഎംഎംകെ നേതാവ് ടിടിവി ദിനകരനും എൻഡിഎയിലെത്തുമെന്നാണ് വിവരം. അതേസമയം അധികാരത്തിലെത്തിയാൽ ഭരണം പങ്കിടണമെന്നാണ് ബിജെപി എഐഎഡിഎംകെയ്ക്ക് മുന്നിൽവച്ചിരിക്കുന്ന നിബന്ധന.
National
ചെന്നൈ: മുൻ അണ്ണാ ഡിഎംകെ എംഎൽഎ ജെ.സി.ഡി. പ്രഭാകർ ടിവികെയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ ഉറ്റ അനുയായി ആയിരുന്നു പ്രഭാകർ.
നേരത്തെ അണ്ണാ ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ കെ.എ. സെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നിരുന്നു. ഇദ്ദേഹത്തെ പാർട്ടി ചീഫ് കോ-ഓർഡിനേറ്ററായി നിയമിച്ചു.
National
ന്യൂഡൽഹി: ഒരു കേന്ദ്രഭരണ പ്രദേശത്തും അഞ്ച് സംസ്ഥാനങ്ങളിലും എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടിനൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ആറിടങ്ങളിൽ തീയതി നീട്ടിനൽകിയത്.
എന്നാൽ തീയതി നീട്ടിനൽകണമെന്ന പശ്ചിമബംഗാളിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പശ്ചിമബംഗാളിൽ കാലാവധി ഇന്ന് രാത്രി അവസാനിക്കും. കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തമിഴ്നാട്, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലാണ് എസ്ഐആർ നടപടികൾ പൂർത്തിയാക്കാൻ സമയപരിധി നീട്ടിനൽകിയത്. യുപിയിൽ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ച നീട്ടിയിട്ടുണ്ട്.
മധ്യപ്രദേശ് ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഒരാഴ്ചയാണ് നീട്ടിനൽകിയത്. തമിഴ്നാട്ടിലും ഗുജറാത്തിലും മൂന്ന് ദിവസം കൂടിയും സമയം അനുവദിച്ചു.
Kerala
കൊല്ലം: രണ്ട് വയസ് പ്രായമുള്ള കുഞ്ഞിന്റെ തിരോധാനം കൊലപാതകമെന്ന് കണ്ടെത്തൽ. കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കുഞ്ഞിന്റെ അമ്മൂമ്മ നൽകിയ പരാതിയിൽ പുനലൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കുഞ്ഞിന്റെ അമ്മ കലാസൂര്യ തമിഴ്നാട് സ്വദേശി കണ്ണൻ എന്നയാളെ വിവാഹം ചെയ്തിരുന്നു. ഇവരുടെ മൂന്നാം ഭർത്താവാണ് കണ്ണൻ.
കലാസൂര്യയുടെ രണ്ടാം വിവാഹത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. കലാസൂര്യയും കണ്ണനും തമിഴ്നാട്ടിലെ തെങ്കാശിയിലും മധുരയിലുമായി താമസിച്ച് വരികയായിരുന്നു. കുഞ്ഞില്ലാതെ കലാസൂര്യ നാട്ടിലേക്ക് വന്നതിന് പിന്നാലെയാണ് സംശയം തോന്നിയ അമ്മൂമ്മ പോലീസിനെ സമീപിച്ചത്.
പുനലൂർ പോലീസ് അമ്മയെ ചോദ്യം ചെയ്തതിൽ മദ്യലഹരിയിൽ കണ്ണൻ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി നൽകുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തത് കലാസൂര്യയുടെ സഹായത്തോടെയാണെന്ന് കണ്ടെത്തി.
കലാസൂര്യയയുമായി മധുരയിലെത്തി അന്വേഷണം നടത്തി. കണ്ണൻ ജോലി ചെയ്തിരുന്ന കോഴിഫാമിൽ ഒരു മാസം മുമ്പാണ് കൊലപാതകം നടന്നത്. തുടർന്ന് കണ്ണനെ പിടികൂടി. തമിഴ്നാട് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
National
ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ വൻ വിജയം നേടുമെന്ന് പുതുതായി പാർട്ടിയിലെത്തിയ മുൻ എംഎൽഎ കെ.എ. ശെങ്കോട്ടയ്യൻ. വൻ ഭൂരിപക്ഷത്തോടെയായിരിക്കും ടിവികെ അധികാരത്തിലെത്തുകയെന്നും ശെങ്കോട്ടയ്യൻ പറഞ്ഞു.
"സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഡിഎംകെയുടെ ജനദ്രോഹ ഭരണം അവസാനിപ്പിക്കണമെന്ന് അവർ തീരുമാനിച്ചു കഴിഞ്ഞു. അവരുടെ മുന്നിലുള്ള ഒരേ ഒരു വഴി തമിഴക വെട്രി കഴകവും വിജയ്യും ആണ്. വിജയ് തന്നെ സംസ്ഥാനത്തെ നയിക്കും '.-ശെങ്കോട്ടയ്യൻ അവകാശപ്പെട്ടു.
ടിവികെയ്ക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തള്ളതെന്നും ശെങ്കോട്ടയ്യൻ കൂട്ടിച്ചേർത്തു. വിജയ്യുടെ നേതൃത്വമാണ് സംസ്ഥാനത്ത് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെ നേതാവായിരുന്നു ശെങ്കോട്ടയ്യൻ.
National
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർ ശെൽവം എൻഡിഎയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഒപിഎസും ടി.ടി.വി.ദിനകരനും തങ്ങൾക്കൊപ്പം നിൽക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
ഇപിഎസിന്റെ എതിർപ്പുകൾ മറികടന്നാണ് നിർണായക നീക്കങ്ങൾ. ഇതുസംബന്ധിച്ച് ഒപിഎസ് ഡൽഹിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തി. രണ്ട് ദിവസം കൂടി ഒപിഎസ് ഡൽഹിയിൽ തുടർന്നേക്കും.
അതേസമയം ഒപിഎസ് ഡിഎംകെയ്ക്കോ ടിവികെയ്ക്കോ ഒപ്പം നിൽക്കണമെന്നാണ് അനുയായികൾ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഒപിഎസ് ഡൽഹിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത്.
National
ചെന്നൈ: ദിത്വാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കനത്ത ജാഗ്രത. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ചെന്നൈയിലെ പ്രഫഷണൽ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കൂടാതെ, ചെങ്കൽപേട്ട്, തിരുവള്ളൂർ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മാത്രം ഇതുവരെ മൂന്ന് പേർ മരിച്ചു.
അതേസമയം, ബംഗാൾ ഉൾക്കടലിൽ ദിത്വാ ചുഴലിക്കാറ്റ് ദുർബലമാകുന്നതായാണ് റിപ്പോർട്ട്. ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ മരണം 334 ആയി. 370 പേരെ കാണാതായി. രാജ്യത്ത് 12 ലക്ഷം പേരെ ദുരിതം ബാധിച്ചതായാണ് കണക്കുകൾ.
ശ്രീലങ്കയിൽ സഹായഹസ്തവുമായി ഇന്ത്യയുടെ ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന ദൗത്യം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) ഇന്ത്യൻ വ്യോമസേനയുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
മണ്ണിടിച്ചിലിനെത്തുടർന്ന് കുടുങ്ങിപ്പോയ പ്രദേശങ്ങളിൽനിന്ന് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആളുകളെ പുറത്തെത്തിക്കാൻ ഇന്ത്യയുടെ വ്യോമസേന ഹെലികോപ്റ്ററുകളും സജീവമായുണ്ട്. കോട്മലെയിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉൾപ്പെടെ 24 പേരെ വ്യോമമാർഗം കൊളംബോയിലേക്കു മാറ്റിയതായി ഇന്ത്യൻ വ്യോമസേന സമൂഹമാധ്യമത്തിൽ അറിയിച്ചു. ഞായറാഴ്ചവരെ ശ്രീലങ്കയിൽ 212 പേർക്ക് ജീവൻ നഷ്ടമായി. 218 പേരെ കാണാതായി. 9,98,918 പേരെയാണ് കൊടുങ്കാറ്റും പേമാരിയും ബാധിച്ചത്.
വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിലുള്ള രണ്ട് ചേതക് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു. വെള്ളപ്പൊക്കത്തെത്തുടർന്ന് വീടിന്റെ മേൽക്കൂരയിൽ അഭയംതേടിയ കുടുംബത്തെ ചേതക് സംഘം രക്ഷപ്പെടുത്തി.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി കൊളംബോയിൽ ഇന്ത്യൻ വ്യോമസേന എംഐ-17 വി 5 ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ രണ്ടു വിമാനങ്ങളിൽ 21 ടൺ ദുരിതാശ്വാസ സാധനങ്ങൾ കൊളംബോയിൽ എത്തിച്ചു.
SUNDAY DEEPIKA
പച്ചവിരിച്ച നെൽവയലുകൾ, കൃഷിയിടങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, ജമന്തിപ്പൂവിന്റെയും മുല്ലപ്പൂവിന്റെയും മണമുള്ള സ്ത്രീകൾ, അധ്വാനിക്കുന്ന ജനത... ഇതൊക്കെയാണ് തമിഴ്നാട് എന്ന പേര് കേൾക്കുന്പോൾ മലയാളിയുടെ മനസിലേക്ക് ഓടിവരുന്നത്.
എന്നാൽ കാറ്റിൽ നിരന്തരം മുഖം മാറിക്കൊണ്ടിരിക്കുന്ന ചുവന്ന മണലാരണ്യം ഇവിടെയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിക്കണം. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള തേരികാടാണ് ആ അത്ഭുതപ്പെടുത്തുന്ന ഇടം. രാജ്യത്തെ മറ്റു മരുഭൂമികളിൽനിന്നു വ്യത്യസ്തമായി വലിപ്പമുള്ളതും ചുവന്നതുമായ മണൽത്തരികളാണ് ഇവിടെയുള്ളത്.
ദക്ഷിണേന്ത്യയിലെ ഏക മരുഭൂമിയെന്ന് തേരികാടിന് വിശേഷണമുണ്ടെങ്കിലും യഥാർഥത്തിൽ ഇത് മരുഭൂമിയല്ല. മണൽക്കാട് എന്നു വിളിക്കുന്നതാകും ശരി. 12,000 ഏക്കറിൽ (50 കിലോമീറ്റർ ചുറ്റളവിൽ) പരന്നുകിടക്കുന്ന തേരികാട് വ്യത്യസ്തവും ശാന്തവും നിഗൂഢവുമാണ്. ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയക്കാഴ്ചകളാണ്.
ചുവപ്പിന്റെ ചരിത്രം
കടൽ അവശിഷ്ടങ്ങളും ശക്തമായ കാറ്റും കൊണ്ട് രൂപപ്പെട്ട തേരികാട് ദീർഘകാല വരൾച്ചയുടെ ഫലമായ പരന്പരാഗത മരുഭൂമികളിൽനിന്ന് വ്യത്യസ്തമാണ്. ചുവന്ന മണൽ നിറഞ്ഞ ഈ തീരപ്രദേശം ആയിരക്കണക്കിന് വർഷങ്ങൾകൊണ്ട് രൂപപ്പെട്ടതാണ്. ഉയർന്ന അളവിൽ അയണ്‍ ഓക്സൈഡ് അടങ്ങിട്ടുള്ളതാണ് ചുവപ്പു നിറത്തിന് കാരണം.
ഈ മണൽക്കാട് ഉണ്ടായതിനു പിന്നിൽ സംഘ കാലഘട്ടം (ബിസി 300-എഡി 300) മുതലുള്ള സഹസ്രാബ്ദങ്ങൾ നീണ്ട നിഗൂഢ ചരിത്രമുണ്ട്. "റെഡ് ഡ്യൂണ്‍ ഫോറസ്റ്റ്’ എന്നു വിളിക്കപ്പെടുന്ന ഇതിന്റെ ഉത്ഭവം സമുദ്ര നിക്ഷേപങ്ങളുടെയും അയോലിയൻ (കാറ്റിനാൽ ഉണ്ടാകുന്നത്) പ്രക്രിയകളുടെയും സങ്കീർണമായ ഇടപെടലിലാണെന്ന് ഗവേഷകർ പറയുന്നു.
ഭൂമിശാസ്ത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നത് ഈ പ്രദേശം ഒരുകാലത്ത് കടലിനടിയിലായിരുന്നു എന്നാണ്. ഇവിടം ഗവേഷകർ പരിശോധിച്ചപ്പോൾ മണൽ മൂന്നു പാളികളിലാണെന്ന് കണ്ടെത്തി. ആദ്യ പാളിക്ക് 8,000 വർഷത്തിലേറെ പഴക്കമുണ്ട്. അതിനു മുകളിലെ രണ്ടാമത്തെ പാളിക്ക് 5,000 വർഷവും ഏറ്റവും മുകളിലേതിന് ആയിരം മുതൽ രണ്ടായിരം വർഷം വരെയും പഴക്കമുണ്ടെന്നും പഠനങ്ങൾ പറയുന്നു.
ചുവന്ന മണൽക്കാടിനടിയിൽ ഒരു നഗരംതന്നെ ഉറങ്ങിക്കിടപ്പുണ്ടാകാമെന്നാണ് ഗവേഷകരുടെ അനുമാനം. അതിന് കരുത്തുപകരുന്ന തരത്തിൽ മധ്യശിലായുഗ, നവീനശിലായുഗ ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെന്ന് ലഭിച്ച നന്നങ്ങാടികൾ, ഇരുന്പ് ആയുധങ്ങൾ, കളിമണ്‍ ഉപകരണങ്ങൾ, മണ്‍പാത്രങ്ങൾ എന്നിവ മുന്‍പ് ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നവെന്നതിന് വ്യക്തമായ തെളിവാണ്.
മരുഭൂമിയിലെ കൃഷി
ശക്തമായ കാറ്റിലും മഴയിലും മണൽ ഒലിച്ചുപോകുന്നത് തടയാനായി തമിഴ്നാട് സർക്കാർ ഇവിടെ വൃക്ഷങ്ങളും ചെടികളും നട്ടുവളർത്തുന്ന പദ്ധതി ആവിഷ്കരിച്ചു. പിന്നീട് വർഷങ്ങൾ കഴിഞ്ഞതോടെ മരങ്ങളും ചെടികളും പടർന്നുപന്തലിച്ച് ചുവന്ന മരുഭൂമിയെ മണൽക്കാടാക്കി മാറ്റി. തേരികാടിൽ പ്രധാനമായും വരണ്ട കാലാവസ്ഥയിൽ വളരാൻ കഴിവുള്ള കണ്ടൽച്ചെടികളും കുറ്റിച്ചെടികളുമാണുള്ളത്. കാറ്റാടി, കരിന്പന, ആൽ തുടങ്ങിയ മരങ്ങളും കാണാം.
വരണ്ട കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതകളും വളക്കൂറില്ലായ്മയും വെള്ളം കെട്ടിനിൽക്കാത്ത അവസ്ഥയും മൂലം കൃഷിക്ക് അനുയോജ്യമല്ലാത്തതിനാൽ ഇവിടെ കൃഷി ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എങ്കിലും ചില പ്രത്യേക വിളകൾ ഈ മണ്ണിൽ വളരും. കശുമാവ്, മുരിങ്ങ പോലുള്ള വിളകൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ കർഷകർ ജൈവവളങ്ങളും പുറത്തുനിന്നു കൊണ്ടുവന്ന മണ്ണും മറ്റും ഉപയോഗിച്ച് മണ്ണിന്റെ ഘടന മെച്ചപ്പെടുത്തി തണ്ണിമത്തൻ, നിലക്കടല, പപ്പായ, നാരങ്ങ പോലുള്ള വിളകളും ഒരുക്കുന്നു.
മരുഭൂമി ചെറുകാടുകളായി മാറിയതോടെ ഇന്ന് ഇവിടെ ധാരാളം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ചെറിയ സസ്തനികളും വസിക്കുന്നുണ്ട്. മയിലുകൾ, മാനുകൾ, കുറുക്കന്മാർ, അണലി വർഗത്തിൽപ്പെട്ട പാന്പുകൾ, വിവിധയിനം ദേശാടനപ്പക്ഷികൾ തുടങ്ങിയയെല്ലാം ഇവിടത്തെ കാഴ്ചകളാണ്.
കാഴ്ചയുടെ മരുപ്പച്ച
ചുവന്ന മണൽക്കുന്നുകൾക്കു പുറമേ ഇവിടെ അതിമനോഹരമായ മറ്റു കാഴ്ചകൾ കൂടിയുണ്ട്. ഇവിടത്തെ ബീച്ചുകളുടെ ഭംഗി എടുത്തുപറയണം. കൽക്കുളം ഗുഹാക്ഷേത്രം, ശ്രീ ധർമ്മശാസ്താ അയ്യനാർ ക്ഷേത്രം, ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രം, തിരുമലൈ നായ്ക്കർ കൽമണ്ഡപം ഇവയെല്ലാം ചരിത്രപരമായും സാംസ്കാരികമായും പ്രാധാന്യമുള്ള സ്ഥലങ്ങളാണ്.
മണൽക്കാടിലെ വിസ്മയിപ്പിക്കുന്ന മറ്റൊരുകാഴ്ച മരുപ്പച്ചയാണ്. മേലപുതുക്കുടി അരുഞ്ചുനൈ കാത അയ്യനാർ ക്ഷേത്രത്തിന് സമീപമുള്ള നീരുറവയാണ് ഈ മരുപ്പച്ച. കൊടുംവേനലിലും ഈ നീരുറവ വറ്റിപ്പോകില്ല.
ചൂടിന്റെ കാഠിന്യം
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് തേരികാട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഒക്ടോബർ മുതൽ ഡിസംബർ വരെ മഴക്കാലമാണ്. കനത്ത മഴ ലഭിക്കാറില്ല. രാവിലെ ഒന്‍പതു കഴിഞ്ഞാൽ ചൂടിന്റെ കാഠിന്യം കൂടിവരും.
സൂര്യാസ്തമയമാണ് ഇവിടത്തെ ഏറ്റവും മനോഹരമായ കാഴ്ച. അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ചുവന്ന മണലിൽ തട്ടി പ്രതിഫലിക്കുന്പോൾ മണൽക്കൂനകൾക്ക് കടുംചുവപ്പുനിറമാകും.
തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്ത് ശക്തമായ കാറ്റു വീശുന്പോൾ സമുദ്രനിരപ്പിൽ നിന്ന് 15 മീറ്റർ ഉയരത്തിലുള്ള ഈ മണൽക്കൂനകൾ 25 മീറ്റർ വരെ ഉയരും. മണിക്കൂറുകൾക്കുള്ളിൽ പുതിയ മണൽക്കൂനകൾ സൃഷ്ടിക്കപ്പെടും.
ഇങ്ങനെ മണൽക്കൂനകൾ മാറിമറിയുന്നതുകൊണ്ട് വഴി തെറ്റാതെ ഇതിനുള്ളിലൂടെ സഞ്ചരിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. വഴി തെറ്റാനിടയുള്ളതിനാൽ സുരക്ഷാ മുൻകരുതലുകൾ എടുത്ത ശേഷമേ മണൽക്കാട്ടിൽ കയറാവൂ. സഞ്ചാരികൾക്കായി സാൻഡ്ബോർഡിംഗ്് പോലുള്ള ഒട്ടേറെ സാഹസിക വിനോദങ്ങളും ഈ മണൽക്കാട്ടിലുണ്ട്. ചുവന്ന മരുഭൂമിയുടെ ഉൾസൗന്ദര്യം തേടിപ്പോകാൻ താല്പര്യമുള്ളവർക്കായി ഡെസേർട്ട് ട്രെക്കുകളും ഒരുക്കിയിട്ടുണ്ട്.
തേരികാടിലെ ധാതുയുദ്ധം
വിലയേറിയ ധാതുക്കളുടെ നിക്ഷേപം കാരണം വൻകിട ഖനന കന്പനികളുടെ നോട്ടപ്പുള്ളിയാണ് തേരികാട്. പ്രദേശത്തെ ധാതു വിഭവങ്ങൾ വേർതിരിച്ചെടുക്കുന്നതിനായി തമിഴ്നാട് മിനറൽസ് ലിമിറ്റഡും കേന്ദ്രസർക്കാർ സ്ഥാപനമായ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡും സംയുക്തമായി രംഗത്തുവന്നിട്ടുണ്ട്. സാത്താൻകുളം, കുതിരൈമൊഴി എന്നീ ഇടങ്ങളിൽ 3,000 കോടി രൂപയുടെ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഈ ധാതുക്കൾ ആണവോർജ്ജ മേഖല ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിതമാണെങ്കിലും സർക്കാർ നീക്കം പ്രദേശവാസികളിലും പരിസ്ഥിതി പ്രവർത്തകരിലും കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ ഖനന പദ്ധതികൾ നിലവിൽവന്നാൽ തേരികാട്ടിൽ തീരദേശ ശോഷണം, ഭൂഗർഭ ജലലഭ്യത കുറയൽ, ജൈവവൈവിധ്യ നാശം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികളും കർഷകരും ആശങ്കപ്പെടുന്നു.
ഒരു വശത്ത് ചുവന്ന മണൽക്കൂനകളുടെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്പോൾ മറുവശത്ത് ഈ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാൻ മുന്നിട്ടിറങ്ങുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പായി തീരദേശവാസികൾ കണക്കാക്കുന്നു. ഇതിനെതിരേ പ്രതിഷേധം ശക്തമാകുന്നുണ്ട് ഈ ചുവന്ന മണ്ണിൽ.
തേരി കാടിലേക്ക് ഈ വഴി...
തൂത്തുക്കുടിയിൽ നിന്നും തിരുനെൽവേലിയിൽ നിന്നും എളുപ്പത്തിൽ തേരികാടിൽ എത്തിച്ചേരാം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരുച്ചെന്തൂർ ആണ്. തിരുച്ചെന്തൂരിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് തേരികാട്. തൂത്തുക്കുടി വിമാനത്താവളം 60 കിലോമീറ്റർ അകലത്തിലും. താമസിക്കാൻ റിസോർട്ടുകളും ഹോട്ടലുകളും തേരികാടിൽ ലഭ്യമാണ്. ഹോംസ്റ്റേ സൗകര്യങ്ങളുമുണ്ട്. ഭക്ഷണശാലകൾ കുറവാണെങ്കിലും പ്രാദേശിക വിഭവങ്ങൾ ലഭിക്കുന്ന ചെറിയ കടകൾ ഇവിടെയുണ്ട്.
National
ചെന്നൈ: എഐഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട് മുൻ എംഎൽഎ കെ.എ. സെങ്കോട്ടയ്യൻ ഇന്ന് ടിവികെയിൽ ചേരും. ചെന്നൈയിലെ ടിവികെ ഓഫീസിൽ രാവിലെ 10ന് വിജയ്യിൽ നിന്നാണ് സെങ്കോട്ടയ്യൻ അംഗത്വം സ്വീകരിക്കുക.
കഴിഞ്ഞ ദിവസം വിജയ്യുമായി സെങ്കോട്ടയ്യൻ രണ്ട് മണിക്കൂർ ചർച്ച നടത്തിയിരുന്നു. ടിവികെയിലേക്കെത്തുന്ന സെങ്കോട്ടയ്യന് സംഘടന സെക്രട്ടറി സ്ഥാനവും കോർ കമ്മിറ്റി കോ ഓർഡിനേറ്റർ പദവിയും നൽകുമെന്നാണ് റിപ്പോർട്ടുകൾ.
ഗോബിചെട്ടിപ്പാളയത്ത് നിന്ന് ഒൻപത് തവണയാണ് സെങ്കോട്ടയ്യൻ നിയമസഭാംഗമായത്. സെങ്കോട്ടയ്യനെ ഡിഎംകെയിലെത്തിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നീക്കങ്ങൾ നടത്തിയിരുന്നു.
Kerala
പരവൂർ: കേരളത്തിൽ കോഴി മുട്ട വില സർവകാല റിക്കാർഡിലേക്ക്. ഒരു മുട്ടയ്ക്ക് ചില്ലറ വിൽപ്പന വില 7.50 രൂപയായി ഉയർന്നു. ഏഴ് രൂപ വരെയായിരുന്നു കഴിഞ്ഞയാഴ്ച വരെയുള്ള പരമാവധി വില. ഇങ്ങനെ പോയാൽ സമീപ ദിവസങ്ങളിൽ തന്നെ വില എട്ടിലേക്ക് കുതിക്കും എന്നാണ് വ്യാപാരികൾ പറയുന്നത്. ശബരിമല സീസൺ കൂടിയായതിനാൽ കർണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മുട്ട ഉപയോഗം കാര്യമായി കുറയുമ്പോഴാണ് വില കുത്തനെ ഉയരുന്നത്.
തമിഴ്നാട്ടിൽ നിന്ന് കയറ്റുമതി കൂടിയതാണ് തിരിച്ചടിയായത്. നാമക്കലിൽനിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേർത്ത് മൊത്തവ്യാപാരികൾക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവർ ചെറുകിട വ്യാപാരികൾക്ക് 6.70 രൂപയ്ക്ക് വിൽക്കും. ഇത് സാധാരണ കടകളിലെത്തുമ്പോൾ 7.50 രൂപയാവും. വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് പറയുന്നത്.
ശബരിമല സീസൺ തുടങ്ങുമ്പോൾ സാധാരണ വില കുറയുകയാണ് പതിവെങ്കിലും ഇത്തവണ ദിവസവും വിലകൂടുന്ന സ്ഥിതിയാണുള്ളത്. ഡിസംബർ ആവുന്നതോടെ ക്രിസ്മസ് സീസണിലെ കേക്ക് നിർമാണം കൂടി സജീവമാകുന്നതോടെ വില ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദകകേന്ദ്രമായ നാമക്കലിൽ കോഴിമുട്ടയുടെ മൊത്തവില ഒന്നിന് 6.05 രൂപയായി.
മുട്ടവില നിശ്ചയിക്കുന്ന നാഷണൽ എഗ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. കോഓർഡിനേഷൻ കമ്മിറ്റിയുടെ വിലവിവരപ്പട്ടികപ്രകാരം നവംബർ ഒന്നിന് നാമക്കലിൽ മുട്ടയുടെ വില 5.40 രൂപയായിരുന്നു. തുടർന്ന്, ഓരോദിവസവും വില കൂടുകയായിരുന്നു. 15-ന് 5.90 രൂപയായി. 17-ന് ആറുരൂപയിലെത്തി. ഇത് ഇപ്പോൾ വീണ്ടും കൂടി 6.05 രൂപയായി. 2021-ൽ ഇതേസമയം മുട്ടയുടെ വില 4.65 രൂപയായിരുന്നു. 2022-ൽ 5.35, 2023-ൽ 5.50, 2024-ൽ 5.65 എന്നിങ്ങനെയായിരുന്നു വില.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നാമക്കലിൽ മുട്ടയുടെ വില 5.70 രൂപയിൽ കൂടുന്നത് ഇത്തവണയാണ്. ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തിൽ ചെറിയ കുറവുണ്ടായതുമാണ് വില ഉയരാൻ കാരണമെന്ന് പറയുന്നു. തൊട്ടടുത്ത പ്രധാന ഉത്പാദനകേന്ദ്രങ്ങളായ ഹൈദരാബാദിൽ 6.30 രൂപയും വിജയവാഡയിൽ 6.60 രൂപയുമാണ് വില. ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞവില നാമക്കലിലാണ്.
National
ചെന്നൈ: തമിഴ്നാട്ടിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്ന് മരണം നാലായി. തൂത്തുക്കുടിയിലാണ് 75കാരൻ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.
കനത്ത മഴയെ തുടർന്ന് തെക്കൻ തമിഴ്നാട്ടിലും ഡെൽറ്റ ജില്ലകളിലും വ്യാപക കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ദിവസം 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.
തൂത്തുക്കുടി, തെങ്കാശി, തിരുനെൽവേലി ഒഴികെയുള്ള ജില്ലകളിൽ ഇന്ന് മഴയ്ക്ക് ശമനമുണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
National
തെങ്കാശി: തെങ്കാശി ജില്ലയിലെ കടയനല്ലൂർ തിരുമംഗലം-കൊല്ലം ദേശീയപാതയിൽ ദുരൈസാമിപുരത്ത് സ്വകാര്യബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു ആറു യാത്രക്കാർക്കു ദാരുണാന്ത്യം. ഇതിൽ ഒരു പുരുഷനും അഞ്ചു സ്ത്രീകളും ഉൾപ്പെടുന്നു. 40യാത്രക്കാർക്കു പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം ഇറങ്ങിയത്. ഇവരാണ് കുടുങ്ങിപ്പോയ യാത്രക്കാരെ പുറത്തിറക്കിയത്. ഇവരെ രക്ഷപ്പെടുത്തി തെങ്കാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ സംഭവസ്ഥലത്ത് പുരോഗമിക്കുന്നു.
ഇന്നു രാവിലെ 11നു കെഎസ്ആർ എന്ന സ്വകാര്യ ബസും എം.ആർ. ഗോപാലൻ എന്ന ബസും നേർക്കുനേർ ഇടിക്കുകയായിരുന്നു. തെങ്കാശി ജില്ലയിലെ കടയനല്ലൂരിനടുത്തുള്ള ദുരൈസാമിപുരത്തേക്കു വരികയായിരുന്ന കെഎസ്ആർ എന്ന സ്വകാര്യ ബസ് , കോവിൽപട്ടിയിൽ നിന്നു തെങ്കാശിയിലേക്കു വരികയായിരുന്ന എം.ആർ. ഗോപാലൻ എന്ന ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. പോലീസിന്റെയും പൊതുജനങ്ങളുടെയും സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
National
ചെന്നൈ: തമിഴ്നാടിന്റെ തെക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് മൂന്ന് മരണം. ശക്തമായ മഴ തുടരുന്നതിനാൽ തമിഴ്നാട്ടിലെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു.
തൂത്തുക്കൂടി, തിരുച്ചിറപ്പള്ളി ഉൾപ്പെടെ 12 ജില്ലകളിലാണ് അവധി. തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും കാരയ്ക്കലിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താമരഭരണി നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ തൂത്തുക്കൂടിയിൽ പ്രളയമുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുറ്റാലം, മണിമുത്താർ വെള്ളച്ചാട്ടങ്ങളിൽ പ്രവേശനവിലക്കേർപ്പെടുത്തി.
National
ചെന്നൈ: തമിഴ്നാടിന്റെ തെക്കൻ മേഖലയിലും ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ തമിഴ്നാട്ടിലെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തെങ്കാശി, തിരുനെൽവേലി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തെങ്കാശി, തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി ജില്ലകളിൽ 24 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
National
കാഞ്ചീപുരം: ഡിഎംകെ സർക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർഛത്തിരത്തിലെ ഇൻഡോർ വേദിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരൂരിൽ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിന് ശേഷം ആദ്യമായാണ് വിജയ് തമിഴക വെട്രി കഴകത്തിന്റെ പൊതുവേദിയിലെത്തുന്നത്. അണ്ണാമലൈ, എംജിആര്‍ എന്നിവരെ അനുസ്മരിച്ചായിരുന്നു വിജയ് പ്രസംഗം ആരംഭിച്ചത്.
അണ്ണായെ മറന്ന് പ്രവർത്തിക്കുന്നുവെന്ന് വിമർശിച്ച വിജയ് അണ്ണായെ മറന്നത് ആരെന്ന് ചോദ്യവും ഉന്നയിച്ചു. മക്കളിലേക്ക് ചെല്ലൂ എന്നാണ് അണ്ണാമലെ പറഞ്ഞത്, അത് ചെയ്യുന്നു എന്നും വിജയ് പറഞ്ഞു.
കള്ളം പറഞ്ഞ് പറ്റിച്ച് ജനങ്ങളെ വോട്ട് ചെയ്യിക്കുകയാണ്. കള്ളത്തരത്തിലൂടെ അധികാരത്തിലെത്തിയവരോട് ചോദ്യം ചോദിക്കാതെ ഇരിക്കില്ല. പോരാട്ടം യഥാർഥ സാമൂഹ്യനീതിക്കാണ്. ജനങ്ങളുടെ വാക്ക് കേൾക്കും. ജനങ്ങളുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനാണ് വന്നത്. കാഞ്ചീപുരവുമായി ആത്മബന്ധമുണ്ടെന്നും വിജയ് പറഞ്ഞു.
കാഞ്ചീപുരത്ത് വൻ മണൽക്കൊള്ള നടക്കുന്നുവെന്ന് ആരോപിച്ച വിജയ്, കോടിക്കണക്കിന് രൂപയാണ് പലരും കൊള്ളയിലൂടെ നേടിയതെന്ന് വെളിപ്പെടുത്തി. നാലായിരം കോടിയുടെ അഴിമതി നടന്നെന്നും വിജയ് ചൂണ്ടിക്കാണിച്ചു.
ഡിഎംകെയുടെ ലക്ഷ്യം കൊള്ളമാത്രമാണെന്നും വിജയ് കുറ്റപ്പെടുത്തി. സിൻഡിക്കേറ്റ് രൂപീകരിച്ചാണ് ഡിഎംകെയുടെ കൊള്ള. മുഖ്യമന്ത്രി നല്ലവനായി അഭിനയിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞു.
അതേസമയം, ഇന്നത്തെ യോഗത്തിൽ 2000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. ക്യു ആർ കോഡ് അടങ്ങിയ ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമാണ് വേദിയിലേക്ക് പ്രവേശനം ലഭിച്ചത്.
ടിക്കറ്റില്ലാത്ത ആരും സ്ഥലത്ത് എത്തരുതെന്നും പാർട്ടി ആവശ്യപ്പെട്ടു. ഇതേ മാതൃകയിൽ മറ്റ് ജില്ലകളിലും ഇൻഡോർ സംവാദ യോഗങ്ങൾ തുടർന്ന് നടത്തുമെന്നാണ് സൂചന.
National
വാൽപാറ: തമിഴ്നാട്ടിൽ അധ്യാപകർ വഴക്ക് പറഞ്ഞതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു. സർക്കാർ ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്.
വാൽപാറ റൊട്ടിക്കടയിലാണ് സംഭവം നടന്നത്. പഠനത്തിൽ മോശമാണെന്ന് ആരോപിച്ച് പതിനാലുകാരിയെ അധ്യാപകർ വഴക്കുപറഞ്ഞിരുന്നു. കുട്ടിയെ ക്ലാസിൽ ഒറ്റയ്ക്ക് ഇരുത്തിയതായും കുടുംബം ആരോപിക്കുന്നു.
ഇതേ തുടർന്ന് മാനസിക സമ്മർദത്തിലായ കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചു. മാതാപിതാക്കൾ സ്കൂളിൽ പോകാൻ കുട്ടിയെ നിർബന്ധിച്ചതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കുട്ടി കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ കേസെടുത്ത വാൽപാറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Movies
കരൂർ ദുരന്തത്തിനുശേഷം വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും തമിഴകം വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. ഡിസംബർ ആദ്യ വാരം പൊതുയോഗം നടത്താനാണ് നീക്കം.
രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പോലീസിന് ടിവികെ നൽകി.
ഡിസംബർ നാലിന് സേലത്തുവച്ച് പൊതുയോഗം നടത്താനാണ് നിലവിലെ നീക്കം. ആഴ്ചയിൽ നാല് യോഗം വീതമാണ് ഉണ്ടാകുക. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചന. കരൂർ ദുരന്തത്തോടെ വിജയ് പര്യടനം നിർത്തിവെച്ചിരുന്നു.
Kerala
സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത ഗോത്ര വിഭാഗത്തിൽപെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. നവംബർ മൂന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
ബത്തേരി പോലീസിൽ ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് ദേവര്‍ഷോല ചമ്പകൊല്ലി ഉന്നതിയിലെ കുമാര്‍ എന്ന അച്ചു(20) ആണ് കേസിൽ അറസ്റ്റിലായത്.
മുത്തശിയുടെ വീട്ടില്‍ പോകാന്‍ ബത്തേരി ബസ് സ്റ്റാന്റിൽ നിന്ന കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി ബസില്‍ കയറ്റി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷം ഏഴാം തീയതി കുമാര്‍ വീട്ടിലില്ലാത്ത സമയത്ത് പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
National
നാഗർകോവിൽ: തമിഴ്നാട്ടിൽ ബൈക്കപകടത്തിൽ ബന്ധുക്കളായ യുവാക്കൾക്ക് ദാരുണാന്ത്യം. നാഗർകോവിലിൽ അപ്ടാ മാർക്കറ്റിന് സമീപമാണ് അപകടം സംഭവിച്ചത്. തേരേകാൽപുതൂർ സ്വദേശികളായ ദിനേശ് (25), ഇശക്കിയപ്പൻ (25) എന്നിവരാണ് മരിച്ചത്.
ഇരുവരും ഇലക്ട്രീഷ്യൻമാരാണ്. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് നാഗർകോവിലിൽ നിന്നു വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവാക്കൾ മറ്റൊരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ ഇരുവരും റോഡിൽ വീണു. പിന്നാലെ വന്ന ട്രക്ക് ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ യുവാക്കൾ മരിച്ചതായി പോലീസ് അറിയിച്ചു.
Kerala
പാലക്കാട്: കാവശേരിയിൽ തമിഴ്നാട് സ്വദേശിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഊട്ടി കാട്ടുപെട്ടി സ്വദേശി ബാലാജി(27) ആണ് മരിച്ചത്. പാലക്കാട് കാവശേരിയിൽ ബന്ധുവീട്ടിലെത്തിയതായിരുന്നു ബാലാജി.
ചികിത്സയുടെ ആവശ്യത്തിനായാണ് ബാലാജി കാവശേരിയിലുള്ള ബന്ധുവീട്ടിലെത്തിയത്. പാടൂർ തോണിക്കടവ് പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
CAREER DEEPIKA
തമിഴ്നാട്ടിലെ ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോർഡ് അസിസ്റ്റന്റ് പ്രഫസറുടെ 2708 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി, ബിഎഡ്, നെറ്റ്/സെറ്റ്/പിഎച്ച്ഡി. പിഎസ്ടിഎം റിസർവേഷൻ കാറ്റഗറിയിൽ അപേക്ഷിക്കുന്നവർ എസ്എസ്എൽസി/പ്ലസ്ടു തലംവരെ തമിഴ് പഠിച്ചിരിക്കണം അല്ലെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ തമിഴ്നാട് പിഎസ്സി നടത്തുന്ന തമിഴ് ലാംഗ്വേജ് ടെസ്റ്റ് പാസാകണം.
ഒഴിവുള്ള വിഷയങ്ങൾ: ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി, കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, സുവോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജ്യോഗ്രഫി, ഹിസ്റ്ററി, കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, സംസ്കൃതം തുടങ്ങി നിരവധി വിഷയങ്ങളിലാണ് ഒഴിവ്.
കൂടുതൽ വിവരങ്ങൾക്ക്: www.trb.tn.nic.in
National
ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയെ പ്രതിരോധത്തിലാക്കി വീണ്ടും ‘ജോലിക്ക് കോഴ’ ആരോപണം. തമിഴ്നാട് മുനിസിപ്പൽ ഭരണവകുപ്പിൽ 25 ലക്ഷം മുതൽ 35 ലക്ഷം രൂപവരെ കൈക്കൂലി വാങ്ങി നിയമനം നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തൽ.
അസിസ്റ്റന്റ് എൻജിനിയർ, ടൗൺ പ്ലാനിംഗ് ഓഫീസർ, ജൂനിയർ എൻജിനിയർ, ശുചീകരണ വിഭാഗം ഇൻസ്പെക്ടർ തുടങ്ങി 2,538 തസ്തികകളിലാണ് ക്രമക്കേട് നടന്നത്. നിയമന ഉത്തരവുകൾ ഓഗസ്റ്റ് ആറിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് കൈമാറിയത്.
പ്രവേശന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ കേസെടുക്കാൻ ഡിജിപിക്ക് ഇഡി കത്ത് നൽകിയിരിക്കുകയാണ്. പരീക്ഷ നടത്തിയ അണ്ണാ സർവകലാശാലയിലെ ഉദ്യോഗസ്ഥർക്കെതിരെയും ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
മുനിസിപ്പൽ ഭരണമന്ത്രി കെ.എൻ. നെഹ്റുവിന്റെ സഹോദരൻ എൻ. രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നടത്തിയ റെയ്ഡിലാണ് ഈ നിയമന ക്രമക്കേടുകൾക്ക് തെളിവുകൾ ലഭിച്ചതെന്ന് ഇഡി വ്യക്തമാക്കുന്നു.
Leader Page
തമിഴ്നാട്ടിലെ കരൂരിലുണ്ടായ അപകടം നമ്മെ കാര്യമായി ചിന്തിപ്പിക്കണം, അസ്വസ്ഥതപ്പെടുത്തണം. വിജയ്യുടെ താരപരിവേഷത്തിൽ മയങ്ങി അദ്ദേഹത്തെ കാണാൻ പോയി അപകടത്തിൽപ്പെട്ടവരാണ് അവർ എന്നുള്ള ലളിതവത്കരണം നമ്മുടെ ചില വർത്തമാന യാഥാർഥ്യങ്ങളെ മറച്ചുവയ്ക്കാനേ ഇടയാക്കൂ. താരാധനയെക്കുറിച്ചും ആൾക്കൂട്ട വിഭ്രാന്തിയെക്കുറിച്ചുമൊക്കെ പഠനം നടന്നിട്ടുള്ളത് വികസിതരാജ്യങ്ങളിലെ യഥാർഥ്യങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിലാണ്.
ഒരു വ്യക്തിയുടെ ഏതെങ്കിലും പ്രത്യേകമായ ജീനിയസിനെ മനസിലാക്കി അതിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതു താരാധനയായി കണക്കാക്കാം. അപ്പോൾ ആ ജീനിയസിനെ മനസിലാക്കാനുള്ള ശേഷി അങ്ങനെയുള്ളവർക്കുണ്ട്. ഇതു സിനിമയിലോ സ്പോർട്സിലൊ മ്യൂസിക്കിലോ ഒക്കെ ആകാം. മഡോണയോട് ആരാധന തോന്നുന്നതും ആയിരങ്ങൾ അവരുടെ പാട്ടുകൾ കേൾക്കാൻ തടിച്ചുകൂടുന്നതുമൊക്കെ നാം കാണുന്നുണ്ട്.
അങ്ങനെയുള്ള ആൾക്കൂട്ടത്തിനിടയ്ക്ക് ചിലപ്പോൾ ആൾക്കൂട്ട വിഭ്രാന്തിയുടെ അനുഭവങ്ങളും സംഭവിക്കാറുണ്ട്. ഇതിന് വലിയ വാണിജ്യപരമായ പ്രാധാന്യമുണ്ട്, ഗവൺമെന്റ് സാധ്യമായ എല്ലാ മുൻകരുതലും എടുക്കാറുമുണ്ട്. അതുകൊണ്ട് കരൂർ അപകടംപോലെയുള്ള ദുഃഖകരമായ സംഭവങ്ങളെ ഈ ഗണത്തിൽപ്പെടുത്താമോയെന്നു സംശയിക്കണം. ഇവിടെ ഒരു താരം ഉണ്ടെന്നതു മാത്രമാണ് മുന്‍പു പറഞ്ഞ സംഭവങ്ങളുമായി സാമ്യമുള്ളത്. കൂടാതെ, ഇതൊരു രാഷ്ട്രീയറാലികൂടിയാണെന്നത് മറ്റൊന്ന്.
ഇത്തരം സംഭവങ്ങളെ ഇന്ത്യയുടെ പ്രത്യേകമായ സാഹചര്യത്തിൽ നിന്നു വേണം മനസിലാക്കാൻ. ഇത്തരം പ്രാകൃതമായ റാലികൾ ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ ഉത്പന്നങ്ങളായി വേണം മനസിലാക്കാൻ. സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏതാണ്ട് 79 വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മുടെ ജനാധിപത്യ സംസ്കാരം എവിടെ നിൽക്കുന്നുവെന്നും ഇതുകൊണ്ട് ഇവിടുത്തെ സാധാരണ ജനങ്ങളുടെ ജീവിതനിലവാരത്തിൽ എന്തു മാറ്റം വരുത്താൻ സാധിച്ചുവെന്നും ആത്മാർഥമായി പരിശോധിക്കാനുള്ള സമയമാണിത്. ഇനിയും ഇങ്ങനെയുള്ള അവസരങ്ങൾ വരുമെന്നുറപ്പാണ്.
നമ്മുടെ രാഷ്ട്രീയത്തിന്റെ ഒരു പ്രധാന പ്രതിസന്ധിയായി വേണം ഇതിനെ കാണാൻ. മാറിമാറി വരുന്ന സർക്കാരുകകളും വികസിച്ചുവരുന്ന പാർട്ടിഫണ്ടും നേതാക്കളും പ്രവർത്തനങ്ങളും സാധാരണ ജനങ്ങളുടെ ജീവിതനിലവാരമുയർത്താൻ സഹായിക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. സാങ്കേതികവിദ്യ ഇത്ര വികസിച്ച ഇക്കാലത്തും, ഒരു താരത്തെ, പുതിയ രാഷ്ട്രീയനേതാവിനെ കാണാൻ രാപകൽ ജനങ്ങൾ കാത്തുനിൽക്കുന്നു, ജീവിതംതന്നെ അപകടത്തിലാക്കുന്നുവെന്ന് കാണുമ്പോൾ, ഇത്തരം ജനങ്ങളുടെ ജീവിതനിലവാരം ഊഹിക്കാവുന്നതേയുള്ളൂ.
കലാകാലങ്ങളായി വോട്ട് ചെയ്തു സർക്കാരുകളെ തെരഞ്ഞെടുത്തിട്ടും നേതാക്കളെ ജയിപ്പിച്ചിട്ടും പാർട്ടികളെ പരീക്ഷിച്ചിട്ടും തങ്ങളുടെ ജീവിതനിലവാരം അത്രയ്ക്കു പരിതാപകരമായതുകൊണ്ടായിരിക്കണമല്ലോ എന്തു വിലകൊടുത്തും പുതിയ നേതാവിനെ അല്ലെങ്കിൽ രക്ഷകനെ തേടി ജനം പോകുന്നത്. നിസഹായരായ ഇവരെ നിസാരമായ കാര്യങ്ങൾ കൊടുത്ത് പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും ഇത്തരം പ്രാകൃതസമ്മേളനങ്ങളിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടുപോകുന്ന മധ്യവർത്തികളും ഇതുകൊണ്ട് ലാഭമുണ്ടാക്കുന്നു. അങ്ങനെ രാഷ്ട്രീയവും രാഷ്ട്രീയപ്രവർത്തനവും അതുകൊണ്ടുള്ള പ്രയോജനവും ഒരു പ്രത്യേക വിഭാഗത്തിന് എന്നും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇതു മനസിലാക്കാനുള്ള അടിസ്ഥാന വിമർശനബുദ്ധിയോ വിദ്യാഭ്യാസമോ പോലും ഇവർക്കു കൊടുക്കാൻ സാധിച്ചില്ല എന്നുള്ളത് നമുടെ ജനാധിപത്യത്തിനു നാണക്കേടാണ്.
ഷേക്സ്പിയർ പറയുന്നതുപോലെ അവർ വെറും ‘ഫോഡർ ഫോർ ദ കാനൻ’ പീരങ്കിക്കുള്ള തീറ്റ മാത്രമായി അവശേഷിക്കുന്നു. എന്നാൽ, നമ്മുടെ ഭരണകർത്താക്കളും താരപ്രസംഗകരുമൊക്കെ സ്വകാര്യ വിമാനത്തിലും നൂറുകണക്കിന് കാറുകളുടെ അകമ്പടിയോടും അംഗരക്ഷകരോടുംകൂടി അല്പംപോലും വെയിലും മഴയും ഏൽക്കാതെയും ഒരിടത്തും കാത്തുനിൽക്കാൻ കൂട്ടാക്കാതെയും യാത്ര ചെയ്യുമ്പോഴാണ്, നടുറോഡിലുൾപ്പെടെ ഈ റാലികളുടെയും പ്രസംഗങ്ങളുടെയും ചതി തെളിഞ്ഞുവരുന്നത്. ജനങ്ങൾ ശരിക്കും ചതിക്കപ്പെടുകയാണ്.
എന്നിട്ടും അവർ രക്ഷകനെ തെരഞ്ഞുള്ള യാത്ര തുടരുന്നു. ഇത് ഇനിയും ആവർത്തിക്കാതെ നോക്കുന്നതിലാണ് നമ്മുടെ നേതാക്കളും സർക്കാരുകളും ശ്രദ്ധിക്കേണ്ടത്. രാഷ്ട്രീയം മൈക്ക് കെട്ടി പറയേണ്ടതല്ലല്ലോ, പ്രവർത്തിച്ചു കാണിക്കേണ്ടതല്ലേ. അതിനു നയങ്ങളും പദ്ധതികളുമല്ലേ വേണ്ടത്. അതിന്റെ അടിസ്ഥാനത്തിലല്ലേ വോട്ട് ചോദിക്കേണ്ടതും പ്രചാരണം നടത്തേണ്ടതും. അതുകൊണ്ട് ഇത്തരം മനുഷ്യത്വരഹിതവും വിരുദ്ധവുമായ ബഹുജന റാലികളിൽനിന്ന് ഇത്തരം പാവം ജനങ്ങളെ ഒഴിവാക്കാൻ എല്ലാ പാർട്ടികളും നേതാക്കളും തീരുമാനിച്ചാൽ ഇത്തരം പെടുമരണങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു, ഏതാണ്ട് അതിനു തുല്യമായ ജീവിതസാഹചര്യമാണ് അവർക്കുള്ളതെങ്കിലും.
Leader Page
തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക് ‘മുല്ലപ്പെരിയാർ 50 അടി ടണൽ അപകടകരം’ എന്ന തലക്കെട്ടിൽ ദീപികയിൽ എഴുതിയ ലേഖനത്തിൽ ഉന്നയിക്കുന്ന വിഷയം കൂടുതൽ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. ഇവിടെ പ്രശ്നം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടോ അതോ ടണലോ എന്നതാണ്. കേരളത്തിലെ സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും പുതിയ ഡാമിനുവേണ്ടി മുറവിളി കൂട്ടുന്പോഴാണ് കേരളത്തിന്റെ ദീർഘകാല ഭാവിക്കു ഡാം ആണോ നല്ലത് എന്ന ചോദ്യമുയരുന്നത്. പുതിയ അണക്കെട്ട് നല്ലതല്ലെന്നാണ് പി.സി. സിറിയക് ലേഖനത്തിൽ വ്യക്തമാക്കുന്നത്.
അപ്പോൾ പിന്നെ എന്ത് എന്ന ചോദ്യം പ്രസക്തമാണ്. അതിന് അദ്ദേഹം നിർദേശിക്കുന്നത് നിലവിൽ തമിഴ്നാട്ടിലേക്കു വെള്ളമെടുക്കുന്ന ടണലിന്റെ വലിപ്പം കൂട്ടണം എന്നാണ്. ഒരു വിദഗ്ധ ഏജൻസിയും ഇന്നുവരെ അങ്ങനെയൊരു നിർദേശം മുന്നോട്ടു വച്ചിട്ടില്ല. കേരളത്തിൽ അധികമഴ ലഭിക്കുന്ന സന്ദർഭങ്ങളിൽ നിലവിലുള്ള ടണലി
ലൂടെ എത്തുന്ന വെള്ളം മുഴുവൻ പെൻസ്റ്റോക് പൈപ്പിലൂടെ കൊണ്ടുപോകാൻ കഴിയാതെ വരുന്പോൾ ഫോർബെ ഡാമിലെ ഷട്ടർ തുറന്നുവിടാറുണ്ട്. അങ്ങനെ ഷട്ടർ തുറന്നുവിടുന്പോൾ കന്പം-കുമളി റോഡിലെ ഇറച്ചിപ്പാലം (ഇരൈച്ചിൽ പാലം) ഭാഗത്തു റോഡ് തകരുന്നതു പതിവാണ്. അപ്പോൾ പിന്നെ നിലവിലെ ടണലിന്റെ വലിപ്പം കൂട്ടിയാൽ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിലവിലുള്ള ടണലിന്റെ വലിപ്പം കൂട്ടി വെള്ളം കൊണ്ടുപോയാൽ ചിലപ്പോൾ കന്പം, ഗൂഡല്ലൂർ തുടങ്ങിയ ടൗണുകൾകൂടി ഒലിച്ചുപോയേക്കാം.
പിന്നീട് അദ്ദേഹം പറയുന്നത് “ഇപ്പോൾ ചിലർ പറയുന്നതുപോലെ 50 അടി വരെ ജലനിരപ്പ് കുറയ്ക്കേണ്ട ആവശ്യമില്ല, അങ്ങനെ വന്നാൽ തമിഴ്നാട് കൂടുതൽ ജലം എടുക്കും” എന്നാണ്. ഇവിടെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളത്തിന്റെ യഥാർഥ പ്രശ്നം എന്താണെന്നു ചിന്തിക്കേണ്ടതുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്പോഴാണ് പെരിയാർ തീരത്തെ ജനങ്ങളുടെ ആശങ്ക വർധിക്കുന്നത്. 2025ലെ കാര്യം തന്നെയെടുക്കാം. ഈ വർഷം വേനൽക്കാലത്ത് ഡാമിലെ ജലനിരപ്പ് 106 അടി വരെ താഴ്ന്നുനിൽക്കുന്ന സമയത്താണ് ജൂണ്‍ ആദ്യ ആഴ്ചയിൽ കാലവർഷം ആരംഭിച്ചത്. വെറും 20 ദിവസംകൊണ്ട്, ജൂണ്‍ 29ന് ഡാം തുറന്നുവിടേണ്ട സ്ഥിതിയുണ്ടായി.
അതായത്, കർക്കടകമാസം തുടങ്ങുന്നതിനു 15 ദിവസം മുന്‍പ് ഡാം തുറക്കേണ്ട സാഹചര്യമുണ്ടായി. അതുകൊണ്ടാണ് 2014ലെ സുപ്രീംകോടതി വിധിയിൽ പറയുന്നത് താഴ്ന്ന വിതാനത്തിൽ പുതിയ ടണൽ നിർമിച്ച് ഡാമിലെ ജലനിരപ്പ് താഴ്ത്തണമെന്ന്.
നിലവിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഡെഡ് സ്റ്റോറേജ് 106 അടിയാണ്. കാലവർഷം തുടങ്ങുന്നതോടുകൂടി ജലനിരപ്പ് ഉയരാൻ തുടങ്ങുന്നത് 106 അടിയിൽനിന്നാണ്. കാലവർഷം അവസാനിക്കാറാകുന്പോൾ ഡാം ഏതാണ്ട് നിറയും. പിന്നീട് തുലാവർഷംകൂടി എത്തുന്നതോടെ പെരിയാർ തീരം ആശങ്കയിലാകും. അതുകൊണ്ടാണ് 50 അടി ടണൽ എന്ന നിർദേശം 2011ൽ ഈ ലേഖകൻ മുന്നോട്ടു വച്ചത്. ഇന്ത്യയുടെ പരമോന്നത നീതിപീഠവും ഈ ടണലിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.
2014ലെ വിധിയിൽ സുപ്രീംകോടതി അർഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞിരിക്കുന്നു 50 അടി ഉയരത്തിൽ പുതിയ ടണൽ വേണമെന്ന് (പേജ് 151). ഈ ടണൽ നിർമിക്കേണ്ടത് തമിഴ്നാടാണ് (പേജ് 151). ഒരു പുതിയ ഡാം നിർമിക്കുന്നതിനേക്കാൾ എത്രയോ തുച്ഛമായ ചെലവു മാത്രമേ വരൂ ഒരു പുതിയ ടണൽ നിർമിക്കാൻ (പേജ് 151). കോടതി പറയുന്നു, തമിഴ്നാടിന് മുല്ലപ്പെരിയാർ ഡാമിൽനിന്നു കൂടുതൽ ജലം എടുക്കാം (പേജ് 151). ഇതിലെല്ലാമുപരി കേരളത്തിലെ ജനങ്ങളുടെ ഭയാശങ്കകൾ അവസാനിക്കുമല്ലോയെന്നും സുപ്രീംകോടതി നിരീക്ഷിക്കുന്നു (പേജ് 151).
ചീഫ് ജസ്റ്റീസ് ആർ.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഇങ്ങനെയൊരു വിധി വന്നിട്ടുണ്ട്. ഇത്തരമൊരു വിധി വന്നത് സെൻട്രൽ വാട്ടർ കമ്മീഷൻ (സിഡബ്ല്യുസി), സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസർച്ച് സ്റ്റേഷൻ (സിഎസ്എംആർഎസ്), സെൻട്രൽ വാട്ടർ പവർ കോർപറേഷൻ (സിഡബ്ല്യുപിസി), ഇന്ത്യൻ റെയർ എർത്ത് (ഐആർഇ), ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) എന്നിങ്ങനെ ഇന്ത്യയിലെ അഞ്ച് സുപ്രധാന ഏജൻസികൾ നടത്തിയ പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്. സുപ്രീംകോടതി ഇത്രയും ഏജൻസികളുടെ പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 50 അടിക്ക് ടണലാകാം എന്നു പറയുന്പോൾ, 50 അടിക്ക് ടണൽ അപകടകരം എന്ന് എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണു പറയുന്നത്.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പു താഴ്ന്നാൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഭൂഗർഭജലം താഴ്ന്നുപോകും എന്ന വാദവും കൂടുതൽ പഠനവിഷയമാക്കണം. ഒരു നദിയുടെ സ്വാഭാവിക ഒഴുക്ക് ഡാം കെട്ടി തടസപ്പെടുത്തുന്പോൾ എത്ര കിലോമീറ്ററിലാണ് ഭൂഗർഭ ജലം താഴ്ന്നുപോകുന്നത് എന്നതു സംബന്ധിച്ച് വ്യക്തമായ കണക്കുണ്ടോ? ഒരു പ്രദേശത്തെ ഭൂഗർഭജലത്തിന്റെ അളവ് അവിടെ ലഭിക്കുന്ന മഴയുടെ തോതനുസരിച്ചാണ്.
ഇടുക്കി, കോട്ടയം ജില്ലകളിൽ ഭൂഗർഭജലം ഉണ്ടാകുന്നത് മുല്ലപ്പെരിയാർ ഡാം ഉള്ളതുകൊണ്ടാണ് എന്ന് പറയുന്നതിൽ എത്രമാത്രം ശരിയുണ്ട് എന്നത് പഠിക്കേണ്ടതുതന്നെയാണ്. എന്തായാലും മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടാണോ പുതിയ ടണലാണോ അഭികാമ്യം എന്ന ചർച്ചയാണു നടക്കേണ്ടത്. മറ്റു വഴിക്കു ചർച്ച തിരിച്ചുവിടാൻ ശ്രമിക്കുന്നത് ഒട്ടും ഗുണകരമല്ല.
(ലേഖകൻ മുല്ലപ്പെരിയാർ സമരസമിതിയുടെ മുൻ ചെയർപേഴ്സണും ഡാം 999 + 999 എന്ന
ഗ്രന്ഥത്തിന്റെ രചയിതാവുമാണ്.)