മലപ്പുറം: സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് സെയ്താലി മജീദ്. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സെയ്താലി മജീദ് പറഞ്ഞു.
പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നും സെയ്താലി മജീദ് അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ സെയ്താലി മജീദ് നടത്തിയ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധ പരാമർശമുണ്ടായത്.
പിന്നാലെ പ്രസംഗത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് സിപിഎം നേതൃത്വം തന്നെ ഇടപെട്ട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം നഷ്ടപ്പെട്ടുപോയതായി സെയ്താലി മജീദ് പറഞ്ഞു.
സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന ഒരാളാണ് താൻ.
തന്നെ അടുത്തറിയുന്നവർക്ക് അത് വിശദീകരണം വേണ്ട കാര്യമല്ല. തന്റെ ജീവിതവും പൊതുപ്രവർത്തനവും തന്നെയാണ് അതിന്റെ തെളിവെന്നും സെയ്താലി മജീദ് കൂട്ടിച്ചേർത്തു.
Tags : cpm malappuram Saitali Majeed speech