District News
മലപ്പുറം: മലപ്പുറം ഗവണ്മെന്റ് വനിതാ കോളജിന് കിഫ്ബി ഫണ്ടിൽ നിന്ന് 18.61 കോടി ചെലവഴിച്ചുള്ള കെട്ടിടനിർമാണ നടപടികൾ രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കാൻ ബിന്ദുവിന്റെ അധ്യക്ഷതയിൽ നിയമസഭ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
സർക്കാർ നിയോഗിച്ച എസ്പിവിയായ കിറ്റ്കോ തയാറാക്കിയ പദ്ധതി രൂപരേഖ പുതുക്കേണ്ടി വന്നതും പുതുക്കിയ പ്ലാനിനും മറ്റ് അനുബന്ധ രേഖകൾക്കും കിഫ്ബി ടെക്നിക്കൽ കമ്മിറ്റി അംഗീകാരം ലഭിക്കാൻ കാലതാമസം നേരിട്ടതുമാണ് കെട്ടിടനിർമാണ നടപടികൾ നീണ്ടുപോയത്.
ഇൻകെൽ എഡ്യുസിറ്റിയിലെ പുതിയ കോളജ് കെട്ടിട നിർമാണം ഉൗരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രവൃത്തി ഏറ്റെടുത്ത് പൂർത്തിയാക്കുന്നതിലുള്ള അസൗകര്യങ്ങളും കരാറിൽ ഏർപ്പെടുന്നതിനുള്ള കാലതാമസവും കാരണം പദ്ധതിയിൽനിന്നൊഴിവാക്കിത്തരണമെന്ന് അവർ നിർവഹണ ഏജൻസിയായ കിറ്റ്കോയോട് ആവശ്യപ്പെട്ടു.
പദ്ധതി അവർ ഏറ്റെടുക്കാത്ത സാഹചര്യത്തിൽ കിറ്റ്കോ റീ ടെൻഡർ നടപടികൾ സ്വീകരിച്ചാണിപ്പോൾ കരാർ നടപടികൾ പൂർത്തീകരിച്ചത്. അക്കാഡമിക് ബ്ലോക്കിന്റെയും കാന്റീൻ ബ്ലോക്കിന്റെയും നിർമാണപ്രവൃത്തികളാണ് പ്രാഥമികഘട്ടത്തിൽ നടക്കുക.
പി. ഉബൈദുള്ള എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 2.30 കോടി രൂപയുടെ കെട്ടിടനിർമാണ പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കുമെന്ന് എംഎൽഎ അറിയിച്ചു.
യോഗത്തിൽ പി. ഉബൈദുള്ള എംഎൽഎ, കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. സുധീർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. ഷാനവാസ്, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ, കിഫ്ബി ജനറൽ മാനേജർ ദീപു, കിറ്റ്കോ കണ്‍സൾട്ടന്റ് രജിത, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Kerala
മലപ്പുറം: മലപ്പുറം ചെറുമുക്കിൽ ടുവീലർ വർക്ഷോപ്പിൽ വൻ തീപിടിത്തം. ചെറുമുക്കിൽ പ്രവർത്തിച്ചിരുന്ന ഫ്ലൈവീൽസ് എന്ന ടുവീലർ വർക്ഷോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒരു മണിക്ക് ശേഷമായിരുന്നു തീപിടിത്തം.
അപകടത്തിൽ 26 ബൈക്കുകൾ പൂർണമായും കത്തി നശിച്ചു. വർക്ഷോപ്പിൽ നിന്ന് സമീപത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിലേക്കും തീ പടർന്നു. ആശുപത്രിയിലെ മരുന്നുകളും രേഖകളും ഉൾപ്പെടെ കത്തി നശിച്ചു. താനൂർ, തിരൂർ എന്നിവടങ്ങളിൽ നിന്ന് അഗ്നിശമന സേനയെത്തി തീ കെടുത്തി.
Kerala
മലപ്പുറം: മലപ്പുറത്തു നടക്കുന്ന എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള തീം സോംഗിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം. സംഭവം വിവാദമായതോടെ പിൻവലിച്ചു.
എഐ തീം ഗാനമാണ് വിവാദമായത്. അന്തരിച്ച മുസ്ലിം ലീഗ് നേതാക്കളായ സി.എച്ച്. മുഹമ്മദ് കോയ, മുഹമ്മദലി ശിഹാബ് തങ്ങൾ, ഇ.അഹമ്മദ് എന്നിവരും നിലവിലെ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളോടൊപ്പമാണ് ഇമ്രാൻ ഖാന്റെ ചിത്രവും ഉൾപ്പെടുത്തിയത്.
2.47 മിനിറ്റ് ദൈർഘ്യമുള്ള എഐ വീഡിയോയിൽ 2.23 മിനിറ്റിലായിരുന്നു ഇമ്രാന്റെ ചിത്രമുണ്ടായിരുന്നത്. ഇതിനെതിരേ എസ്എഫ്ഐ നേതാക്കളും സാമൂഹിക നിരീക്ഷകരും കടുത്ത വിമർശനം ഉന്നയിച്ചതോടെയാണ് സോഷ്യൽ മീഡിയകളിൽനിന്ന് എംഎസ്എഫ് തീം സോംഗ് മാറ്റിയത്.
ഇമ്രാൻ ഖാന്റെ ചിത്രം ഉൾപ്പെടുത്തിയതിൽ രൂക്ഷമായ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. മതരാഷ്ട്രവാദം ഉയർത്തിയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻ നേതാവിനോട് എംഎസ്എഫിന് എന്തു ബന്ധമാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പി.എസ്. സഞ്ജീവ് ആവശ്യപ്പെട്ടു.
Kerala
മലപ്പുറം: വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടുപേർ മരിച്ചു. ആശുപത്രിയിലേക്ക് രോഗിയുമായി പോയ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
മലപ്പുറം എടക്കര വെള്ളാരംക്കുന്ന് ചാലിപ്പറമ്പൻ ബാപ്പുട്ടി (70) ആണ് മരിച്ചത്. എടക്കര ടൗണിൽ ബസ് സ്റ്റാൻഡിനു മുന്നിൽ ഇന്ന് രാവിലെ ഏഴിനാണ് അപകടമുണ്ടായത്.
അതേസമയം, പൊന്നാനി അയിങ്കലത്ത് കാറിടിച്ച് ലോറി ഡ്രൈവർ മരിച്ചു. ആലപ്പുഴ സ്വദേശി സിബി (55) ആണ് മരിച്ചത്.
പൂനെയിലേക്ക് ലോഡുമായി പോകുകയായിരുന്ന ലോറിയിലെ ഡ്രൈവറായ സിബി ലോറി നിർത്തി ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
വാഹനത്തിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Kerala
മലപ്പുറം: അശ്ലീല വീഡിയോകള്‍ ടെലഗ്രാം വഴി വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സഫ്വാൻ (20) ആണ് അറസ്റ്റിലായത്. മലപ്പുറം സൈബർ ക്രൈം പോലീസാണ് സഫ്വാനെ അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലൂടെയും അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം നേടുകയായിരുന്നു പ്രതി.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പോക്സോ, ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്നോളജി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
Kerala
മലപ്പുറം: പായസ ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ (55) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് മലപ്പുറം പണിക്കോട്ട് പടിയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. വിവാഹത്തിന് പായസം ഉണ്ടാക്കുമ്പോൾ അയ്യപ്പൻ തിളച്ച പായസത്തിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ അയ്യപ്പനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച വൈകുന്നേരം മരണം സംഭവിക്കുകയായിരുന്നു.
Kerala
മലപ്പുറം: കാട്ടുമുണ്ടയിൽ മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവര്‍ന്ന മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. കാട്ടുമുണ്ടപറമ്പന്‍ നജ്മലിനെയാണ് കൈമാറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം.
കാട്ടുമുണ്ട മോലിപ്പടിയിലെ കടയില്‍ ജീവനക്കാരിയായ ബിന്ദുവിന്റെ മൂന്നേകാല്‍ പവന്റെ മാലയാണ് പ്രതി പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്. കടയില്‍ ബിന്ദു മാത്രമാണ് ഉണ്ടായിരുന്നത്. സാധനങ്ങള്‍ ചോദിച്ച് വാങ്ങുന്നതിനിടയില്‍ പെട്ടെന്നാണ് മാല പൊട്ടിച്ചത്. ബിന്ദു ഒച്ച വച്ചതോടെ സമീപത്തുണ്ടായിരുന്ന കടക്കാരനുള്‍പ്പെടെ ഓടിയെത്തി മാല പിടിച്ചുവാങ്ങി പൊലീസിനെ വിളിച്ചു വരുത്തി പ്രതിയെ കൈമാറുകയായിരുന്നു.
ഇയാള്‍ ഓടിച്ചിരുന്ന സ്കൂട്ടര്‍ മൂന്ന് ദിവസം മുമ്പ് നടക്കാവ് ഭാഗ ത്തുനിന്ന് മോഷ്ടിച്ചതാണെന്നും പോലീസ് പറഞ്ഞു. വാഹന ഉടമ നടക്കാവ് സ്റ്റേഷനില്‍ വണ്ടി നഷ്ടപ്പെട്ടതായി കാണിച്ച് പരാതി നല്‍കിയിട്ടുണ്ട്. ബിന്ദുവിന്റെ പരാതിയില്‍ നിലമ്പൂര്‍ പോലീസ് കേസെടുത്തു.
Kerala
മലപ്പുറം: കരുവാരക്കുണ്ട് തൊടിയപ്പുലത്ത് കാണാതായ 14 വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് കുട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്ലസ് വൺ വിദ്യാർഥിയായ 16 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ്.
കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നാണ് പ്രാഥമിക വിവരം. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പോലീസിനോട് പറഞ്ഞു.
NRI
ദമാം: മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ ഖഫ്ജിയിൽ മരിച്ചു. പുളിക്കൽ നരികുത്ത് നൂർജഹാന്റെയും തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഹഖിന്റെയും മകൻ അഫ്സലുൽ ഹഖ് (27) ആണ് മരിച്ചത്.
ഖഫ്ജി സഫാനിയയിലെ അരാംകൊ പ്രോജക്റ്റിൽ സിവിൽ എൻജിനിയറായി ജോലി ചെയ്യുകയായിരുന്നു അഫ്സലുൽ ഹഖ്. ഏതാനും ദിവസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
സഹോദരങ്ങൾ: അജ്മൽ, നജ്ല. സഹോദരി ഭർത്താവ് ഫൈസൽ ബാബു.
Kerala
മലപ്പുറം: മിനി ലോറി ദേഹത്ത് കയറി ഉടമ മരിച്ചു. തോണിക്കൈ സ്വദേശി ഷിജു (കുട്ടന് 48) ആണ് മരിച്ചത്.
മലപ്പുറം എടക്കരയിൽ വ്യാഴാഴ്ച രാത്രിയാണ് അപകടം. ഇറക്കത്തിൽ നിര്‍ത്തിയിട്ട സ്വന്തം മിനി ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറിയാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ ഡ്രൈവറും ഷിജു തന്നെയാണ്.
വീടിന് സമീപം ചെറിയ ഇറക്കത്തിലുളള വഴിയിലാണ് മിനി ലോറി ഷിജു നിര്‍ത്തിയിട്ടത്. നിര്‍ത്തിയ വാഹനത്തിൽ നിന്നും വീട്ടു സാധനങ്ങള്‍ എടുത്ത് വഴിയിലൂടെ മുന്നോട്ടു നടക്കുന്നതിനിടയിൽ വാഹനം ഉരുണ്ടു വന്ന് ദേഹത്ത് തട്ടുകയായിരുന്നു.
വഴിയിലേക്ക് വീണ ഷിജുവിന്റെ കഴുത്തിലൂടെ വാഹനം കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചു തന്നെ ഷിജു മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
മലപ്പുറം: എംവിഡിയുടെ വാഹന പരിശോധനയ്ക്കിടെ വിദ്യാർഥികൾ കാർ നിർത്താതെ പോയി. മലപ്പുറം തിരൂർ പറവണ്ണയിലാണ് സംഭവം. തിരൂർ ജോയിൻ ആർടി ഓഫീസിന്റെ കീഴിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ് ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്താതെ പോയത്. മോഡിഫൈ ചെയ്ത വാഹനമാണ് ഉദ്യോഗസ്ഥൻ നിർത്താൻ ശ്രമിച്ചത്.
തിരൂർ കൊടക്കൽ ഭാഗത്തു വെച്ച് ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് എംവിഡി അറിയിച്ചു.
District News
മലപ്പുറം: വികസന നിർദേശങ്ങളും ആശയങ്ങളും ലഭ്യമാക്കാനും സർക്കാർ ക്ഷേമപദ്ധതികൾ സംബന്ധിച്ച അഭിപ്രായം ആരായാനും പ്രാദേശികമായി വികസന ആവശ്യങ്ങൾ മനസിലാക്കി ആസൂത്രണം ചെയ്യുന്നതിനുമായി നടപ്പാക്കുന്ന നവകേരളം- സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം- വികസനക്ഷേമ പഠന പരിപാടിയുടെ മലപ്പുറം ജില്ലാതല അവലോകന യോഗം കളക്ടർ വി.ആർ.വിനോദിന്റെ അധ്യക്ഷതയിൽ എൽഎസ്ജിഡി ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ കോണ്‍ഫറൻസ് ഹാളിൽ ചേർന്നു.
ജില്ലാതല നിർവഹണ സമിതി അംഗങ്ങൾ, മണ്ഡലം, തദ്ദേശ സ്ഥാപനതല ചാർജ് ഓഫീസർമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചായിരുന്നു ഏകോപന യോഗം. സംസ്ഥാനതല നിർവഹണ സമിതി അംഗമായ എം. ഗൗതമനും യോഗത്തിൽ പങ്കെടുത്തു.
വിവരശേഖരണത്തിനായി സന്നദ്ധതയറിയിച്ച കർമസേനാംഗങ്ങൾ ഭവനസന്ദർശനം വേഗത്തിൽ പൂർത്തിയാക്കണമെന്നും ഇതിനോടകം പരിശീലനം ലഭിക്കാത്തവർക്കുള്ള പരിശീലനം വേഗം പൂർത്തിയാക്കണമെന്നും കളക്ടർ നിർദേശിച്ചു. റിപ്പോർട്ട് ചെയ്ത എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ടെന്നും കുറ്റമറ്റ രീതിയിൽ വികസന, ക്ഷേമ പഠന പരിപാടി നിശ്ചിത തിയതിക്കകം പൂർത്തിയാക്കണമെന്നും സംസ്ഥാനതല നിർവഹണ സമിതിയംഗം എം. ഗൗതമൻ ഓർമപ്പെടുത്തി.
യോഗത്തിൽ വികസന ക്ഷേമ പരിപാടിയുടെ ജില്ലാതല കണ്‍വീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ കെ. മുഹമ്മദ്, ജില്ലാതല കർമസമിതിയംഗങ്ങളായ സ്വാതി ചന്ദ്രമോഹൻ, എ.ശ്രീധരൻ, ബി.സുരേഷ് കുമാർ, ഡോ.പി.സീമ, ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റർ ഐ.ആർ. പ്രസാദ് തുടങ്ങിയവരും വിവിധ മണ്ഡലം, തദ്ദേശതല ചാർജ് ഓഫീസർമാരും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.
ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെ സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് വിവരശേഖരണം നടത്തുന്നത്. വികസന-ക്ഷേമ പരിപാടിക്ക് സന്നദ്ധതയറിച്ച 10024 കർമസമിതിയംഗങ്ങൾ ഭവനസന്ദർശനം നടത്തിയാണ് ജില്ലയിൽ അഭിപ്രായ രൂപീകരണം നടത്താൻ ലക്ഷ്യമിടുന്നത്. ജനങ്ങളിൽനിന്നു ലഭിക്കുന്ന നിർദേശങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ ക്രോഡീകരിച്ചാണ് സർക്കാരിലേക്കെത്തിക്കുന്നത്.
District News
പെരിന്തൽമണ്ണ: ഉംറയ്ക്ക് പോയ മലപ്പുറം ജില്ലക്കാരായ രണ്ടു പേർ അന്തരിച്ചു. പെരിന്തൽമണ്ണ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കുറ്റിക്കുന്നത്ത് സൈദ് മുഹമ്മദ് ഫാറൂഖ്(57) ആണ് മക്കയിൽ അന്തരിച്ചത്.
ഉംറയോടനുബന്ധിച്ചുള്ള ത്വവാഫിനിടെയായിരുന്നു മരണം. ഡിസംബർ 24 ന് ഭാര്യയോടൊപ്പം ദുബായിലുള്ള രണ്ട് മക്കളുടെ അടുത്തേക്ക് പോയി അവിടെ നിന്ന് മക്കയിൽ പോയതായിരുന്നു. പെരിന്തൽമണ്ണയിലെ പരേതനായ സൈദ് മൊയ്തീൻ എന്ന സുന്നുപ്പയുടെ മകനാണ്. മുന്‍പ് പാണ്ടിക്കാട്ട് നാഷണൽ ഹാർഡ് വെയർ എന്ന സ്ഥാപനം നടത്തിയിരുന്നു.
ഭാര്യ : വലിയതൊടി ബുഷ്റ (കുന്നക്കാവ്). മക്കൾ : സൈദ് മുഹമ്മദ് അമീൻ, സൈദ് മുഹമ്മദ് അഫ്നാൻ (ഇരുവരും ദുബായ്), ഫാത്തിമ അഫ്റിൻ (ബിടെക് വിദ്യാർഥിനി, കാസർഗോഡ്). മരുമകൾ : മാടാല ബാസില (അഗളി). നിയമനടപടികൾക്കുശേഷം മൃതദേഹം മക്കയിൽ കബറടക്കും.
താഴെക്കോട് മേലെകളത്ത് നിന്ന് ഉംറക്ക് പോയ പൊന്നേത്ത് കോയ എന്ന പാപ്പിയുടെ ഭാര്യ നഫീസ(58) ജിദ്ദ എയർപ്പോർട്ടിൽവച്ചാണ് മരിച്ചത്. ഡിസംബർ 26 ന് സ്വകാര്യഗ്രൂപ്പിൽ ഉംറക്ക് പോയതായിരുന്നു. തീർഥാടനം കഴിഞ്ഞ് ഇന്നലെ നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ എയർപ്പോർട്ടിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെ നാട്ടിലെത്തേണ്ടതായിരുന്നു. ഗ്രൂപ്പിലെ മറ്റുള്ളവർ ഇന്നലെ നാട്ടിലെത്തി. പെരിന്തൽമണ്ണ കക്കൂത്ത് പരേതനായ ചെമ്മംകുഴിയിൽ ഹംസയുടെ മകളാണ്. മക്കൾ : ഹമീദ, ലത്തീഫ, ശരീഫ, അലി അസ്ക്കർ, ഫാത്തിമ റസ്ല. മരുമക്കൾ :സുൽഫി, സാജി, ഹാരിസ് മുനീർ, റഫ്കാന, ഫാസിൽ ഫിറോസ്. നിയമനടപടി പൂർത്തിയക്കി മൃതദേഹം നാട്ടിലെത്തിച്ച് താഴെക്കോട് ജുമാ മസ്ജിദിൽ കബറടക്കും.
District News
രാമപുരം: തെക്കേപ്പുറം നരിക്കുന്നൻ മൊയ്തീന്റെ മകൻ ഷെരീഫ് (49) ജിദ്ദയിൽ അന്തരിച്ചു. കബറടക്കം ജിദ്ദയിൽ നടക്കും.
ഭാര്യ: ഹസീന കണക്കാരത്തോടി (വടക്കങ്ങര). മകൾ: റിൻഷ. മരുമകൻ: ഹാഷിം അക്കാപറന്പിൽ (കുളത്തൂർ).
സഹോദരങ്ങൾ: അബ്ദുൾ കരീം, മഹ്റുന്നിസ, മുഹമ്മദ് ഷമീം രാമപുരം (മലയാള മനോരമ ന്യൂസ് ചാനൽ കാമറമാൻ, ഡൽഹി ബ്യൂറോ), അൻഷാദ്, സജ്ന. മാതാവ്: ഖദീജ പാലപ്ര (രാമപുരം).
Kerala
മലപ്പുറം: കീഴാറ്റൂരിൽ താലപ്പൊലി മഹോത്സവത്തിനിടെ സംഘർഷം. കീഴാറ്റൂർ മുതുകുർശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ നാടൻപാട്ടിനിടെയാണ് സംഘർഷമുണ്ടായത്.
പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഗാനമേളയ്ക്ക് വലിയ തോതിൽ ആളുകളെത്തിയിരുന്നു.
ആദ്യം നൃത്തച്ചുവടുകളിൽ തുടങ്ങുകയും പിന്നീടിത് കൂട്ടയടിയിലേയ്ക്ക് എത്തുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
District News
പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐക്ക് പരിക്കേറ്റു
എടപ്പാൾ: പൂക്കരത്തറയിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അംശക്കച്ചേരി സ്വദേശി റംഷാദ് (23)നെയാണ് ചങ്ങരംകുളം എസ്ഐ വിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐ വിനുവിന്റെ വലത് കൈയ്ക്ക് ആക്രമത്തിൽ പൊട്ടലേറ്റു.
കഴിഞ്ഞ മാസം 19ന് വൈകുന്നേരമാണ് സംഭവം. പൂക്കരത്തറ പെട്രോൾ പന്പിന് സമീപത്ത് ബൈക്കിലെത്തിയ മൂന്നംഗ സംഘം എടപ്പാൾ സ്വദേശിയായ ഇൻത്യാസിനെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത്നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാളെ അന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. എടപ്പാൾ സ്വദേശി ലുക്മാൻ ആണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാൾ ലഹരി ഉപയോഗിക്കുന്നത് ബന്ധുക്കളെ അറിയിച്ചതിലുള്ള വൈരാഗ്യമായിരുന്നു അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഒളിവിലായിരുന്ന പ്രതികൾക്കായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് രണ്ടാംപ്രതി റംഷാദിനെ എടപ്പാൾ അംശക്കച്ചേരിയിലെ വീട്ടിൽ നിന്ന് പിടികൂടിയത്. റംഷാദിനെതിരേ സമാനമായ മറ്റു കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
എസ്ഐ വിനു, എസ്സിപിഒമാരായ ബിജു, നിധീഷ്, സിപിഒ സഫ് വാൻ, രജിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പൊന്നാനി കോടതിയിൽ ഹാജരാക്കി.
Kerala
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവറിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
അനധികൃത സ്വത്ത് സമ്പാദനം, ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തൽ, കേരള ഫിനാൻഷ്യൽ കോർപറേഷനിലെ വായ്പാ തട്ടിപ്പ് എന്നീ കേസുകളാണ് പി.വി. അൻവറിനെതിരെ ഇഡി ചുമത്തിയിട്ടുള്ളത്.
നേരത്തേ അൻവറിന്റെ വീടും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഇഡി പരിശോധന നടത്തിയിരുന്നു. അൻവർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒരേ ഭൂമിയിൽ രണ്ടു വായ്പ എടുത്തുവെന്നാണ് പ്രധാന പരാതി.
കെഎഫ്സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ കള്ളപ്പണ ഇടപാടിലായിരുന്നു അന്നത്തെ ഇഡി റെയ്ഡ് നടന്നത്. കെഎഫ്സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മതിയായ രേഖകളില്ലാതെ വായ്പയെടുത്തെന്നാണ് കേസ്.
സംഭവത്തിൽ വിജിലൻസ് കേസെടുത്തതിന് പിന്നാലെയാണ് കള്ളപ്പണ ഇടപാടിൽ ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പരാതിക്കാരന് മുരുഗേഷ് നരേന്ദ്രനെ വിളിച്ച് വരുത്തി ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു.
International
അബുദാബി: അബുദാബിയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. അസാം ബിൻ അബ്ദുൽ ലത്തീഫ്(7) ആണ് മരിച്ചത്. നേരത്തെ മൂന്ന് കുട്ടികൾ ഉൾപ്പെടെ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു.
കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപെട്ടത്. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും നിലവിൽ ചികിത്സയിലാണ്. ചികിത്സയിലുള്ള ഒരു കുട്ടിയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
ദുബായിയിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
മലപ്പുറം: കൊണ്ടോട്ടിയിൽ ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി നസീറുൾ (32) ആണ് പിടിയിലായത്. ഇന്ന് രാവിലെ ആയിരുന്നു നസീറുൾ ലഹരിമരുന്നുമായി പിടിയിലായത്.
20 ഗ്രാം ബ്രൗൺഷുഗറാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. ഇത് വിൽപനയ്ക്കെത്തിച്ചതെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. നസീറുൾ ഏറെക്കാലമായി മലപ്പുറം ജില്ലയിൽ ജോലി ചെയ്തുവരികയായിരുന്നു.
നാട്ടിൽ പോയി മടങ്ങുമ്പോൾ പ്രതി ലഹരിയുമായാണ് എത്താറുള്ളത്. ഏറെകാലമായി ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇത്തരത്തിൽ നാട്ടിൽ നിന്ന് ലഹരിയുമായെത്തിയ പ്രതിയെ പോലീസ് കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
മലപ്പുറം: പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേര് കൂടി പിടിയിൽ. കോഴിക്കോട് പൊക്കുന്ന് സ്വദേശി അബ്ദു റൗഫ്, മഞ്ചേരി സ്വദേശികളായ ഉമ്മര്‍, സവാദ്, മമ്പാട് സ്വദേശി ഷിഹാൻ, ഒടായിക്കൽ സ്വദേശി അഫിൻ എന്നിവരാണ് പിടിയിലായത്.
ഡിസംബര്‍ 29ന് ആയിരുന്നു സംഭവം നടന്നത്. പാണ്ടിക്കാട് കുറ്റിപ്പുളിയിലെ അബ്ദുവിന്റെ വീട്ടിലാണ് പ്രതികൾ മുഖം മൂടി ധരിച്ചെത്തിയത്. തുടർന്ന് വീട്ടിൽ അനധികൃത പണമുണ്ടെന്നും അത് വേണമെന്നും അക്രമികൾ ആവശ്യപ്പെട്ടു.
ഇല്ലെന്ന് അറിയിച്ചതോടെ പ്രതികൾ വീട്ടുകാരെ ആക്രമിച്ചു. സംഘത്തിന്റെ ആക്രമണത്തിൽ വീട്ടുകാർക്ക് പരിക്കേറ്റിരുന്നു. ഇതിനിടെ പ്രതികൾ വീടിനുള്ളിൽ പരിശോധനയും നടത്തി. നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
ഒരു പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസ് കൂടുതൽ പ്രതികളെ കണ്ടെത്തിയത്. സംഭവത്തിൽ കല്ലായി സ്വദേശി അബ്ദുൽ റാഷിഖ്, പന്തീരങ്കാവ് സ്വദേശി നിജാസ്, കൊയിലാണ്ടി സ്വദേശി മുഹമ്മദ് ആരിഫ്, മാറാട് സ്വദേശി മുഹമ്മദ് ഷെഫീർ എന്നിവരാണ് നേരത്തെ പിടിയിലായത്.
നിലവിൽ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്തവർ പിടിയിലായതായി പോലീസ് വ്യക്തമാക്കി. കേസില്‍ ഇതുവരെ 10 പേർ പിടിയിലായിട്ടുണ്ട്. പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: അരീക്കോട് കടകളിൽ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം സ്വദേശി നാഗോൺ ജിയാബുർ ആണ് കേസിൽ പിടിയിലായത്. ആസാമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.
അരീക്കോട് ബസ് സ്റ്റാൻഡ് പരിസരത്തെ മൊബൈൽ ഷോപ്പ് ഉൾപ്പെടെ നാല് കടകളിലാണ് പ്രതി മോഷണം നടത്തിയത്. കല്യാണ ചെലവിലേക്ക് പണം കണ്ടെത്താനാണ് പ്രതി മോഷണം നടത്തിയതെന്ന് പോലീസിന് മൊഴി നൽകി.
ഇയാളെ ആസാമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാഗോൺ ജിയാബുർ പിടിയിലായത്.
പ്രതിയിൽ നിന്ന് 20,000 രൂപ പോലീസ് കണ്ടെടുത്തു. ജനുവരി എട്ടിന് ആണ് പ്രതിയുടെ വിവാഹം. ഇയാൾ നേരത്തെയും മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: പടിഞ്ഞാറ്റു മുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം.
തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റക്കടവിലാണ് അപകടമുണ്ടായത്.
ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. സിബിനയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ഓഹരി ഉടമകൾക്കായി 6.95 കോടി ലാഭവിഹിതമായും 7.24 കോടി ചികിത്സാനുകൂല്യമായും വിതരണം ചെയ്യും. 50 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ ഓഹരികൾ സമാഹരിക്കും.
പഴയ കെട്ടിടത്തിന്റെ പുനരുദ്ധാരണം, ഐഐടിവി എക്സറേ യൂണിറ്റ്, സിവിടിഎസ് വിഭാഗം എന്നിവ വിപുലീകരിക്കും. മുതിർന്ന പൗരൻമാർക്കായി മെഡിക്കൽ സൗകര്യങ്ങളോടെ റിട്ടയർമെന്റ് ഹോം, അവയവമാറ്റ ശസ്ത്രക്രിയക്കായി ട്രാൻസ്പ്ലാന്റ് യൂണിറ്റ് എന്നിവയും ആരംഭിക്കും. വാർഷിക പൊതുയോഗത്തിലാണ് വിപുലമായ വികസന പദ്ധതികൾക്കും ആനുകൂല്യങ്ങൾക്കും അംഗീകാരം നൽകിയത്.
യോഗത്തിൽ ആശുപത്രി ചെയർമാൻ വി.പി. അനിൽ അധ്യക്ഷനായിരുന്നു. ഡയറക്ടർ വി.സി. ശങ്കരനാരായണൻ അനുശോചന പ്രമേയവും സി. ദിവാകരൻ ഇഎംഎസ് അനുസ്മരണ പ്രഭാഷണവും നടത്തി. ജനറൽ മാനേജർ എം. അബ്ദുനാസിർ, സിഎഒ ജിമ്മി കാട്ടടി, ഫിനാൻസ് മാനേജർ പി.വി. സരസ്വതി, ഷഫീനാ ബീഗം, അബ്ദുൾ റഉൗഫ്, കെ. ഉമേഷ് എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
മുൻ ചെയർമാൻ ഡോ. എ. മുഹമ്മദ്, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി.പി. വാസുദേവൻ, ഇ. രാജേഷ്, ഡോ. മുബാറക് സാനി എന്നിവർ പ്രസംഗിച്ചു.
Kerala
മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്റൂഫ്– റുമാന ദമ്പതികളുടെ മകൻ അസ്ലം നൂഹ് ആണ് മരിച്ചത്.
വീട്ടുമുറ്റത്തു നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും തുടർന്ന് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
Kerala
മലപ്പുറം: പൊന്നാനിയിൽ ഹണിട്രാപ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് കളത്തിൽ വളപ്പിൽ അലി(55) എന്നിവരാണ് അറസ്റ്റിലായത്.
തിരൂർ സ്വദേശിയെയാണ് ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയത്. മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു യുവാവിനെ വീടിലേക്ക് വിളിച്ചു വരുത്തിയാണ് തട്ടിപ്പ് നടത്തിയത്.
നസീമയുടെ പൊന്നാനിയിലുള്ള വാടക വീട്ടിലേക്കാണ് യുവാവിനെ വിളിച്ചുവരുത്തിയത്. ഇതിന് ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യം 25,000 രൂപ പ്രതികൾ യുവാവിൽ നിന്ന് തട്ടിയെടുത്തു.
യുവാവിനെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുകയായിരുന്നു. വീണ്ടും ഭീഷണി തുടർന്നതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസ് പിടിയിലായത്. പൊന്നാനി പോലീസ് ആണ് പ്രതികളെ പിടികൂടിയത്. കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: സമസ്തയിൽ രാഷ്ട്രീയ ഇടപെടൽ ആവശ്യമില്ലെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം. സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് പറഞ്ഞ ഉമർ ഫൈസി മുക്കം അത്തരം കാര്യങ്ങൾ തീരുമാനിക്കാൻ യോഗ്യരായ നേതൃത്വം സമസ്തയ്ക്കുണ്ടെന്നും വ്യക്തമാക്കി.
ആർക്കൊക്കെ പദവി നൽകണം, ആരെയൊക്കെ ചേർക്കണം എന്നൊന്നും രാഷ്ടീയക്കാർ സമസ്ത നേതൃത്വത്തോട് പറയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത ജാഥയിൽ മലപ്പുറം തിരൂരിൽ സംസാരിക്കുകയായിരുന്നു ഉമർ ഫൈസി മുക്കം.
അതേസമയം സമസ്തയെ ചുരുട്ടി മടക്കി തങ്ങളുടെ കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും രാഷ്ട്രീയക്കാരും ഭരണാധികാരികളും കരുതേണ്ടതില്ലെന്ന് തിരൂർ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കുറുക്കോളി മൊയ്തീനും അഭിപ്രായപ്പെട്ടു.
Kerala
മലപ്പുറം: വണ്ടൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയുടെ സ്വർണാഭരണങ്ങൾ കവർന്നു. അമ്പലപ്പടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രമതിയുടെ സ്വർണാഭരണങ്ങളാണ് മൂന്നംഗ സംഘം കവർന്നത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറി മുളകുപൊടി വിതറി കൈയിൽ ധരിച്ചിരുന്ന ഏകദേശം രണ്ട് പവനോളം തൂക്കമുള്ള സ്വർണവള മോഷ്ടിക്കുകയായിരുന്നു.
മൽപ്പിടുത്തത്തിനിടെ കത്രിക ഉപയോഗിച്ച് വള മുറിച്ചെടുക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പരാതിയിന്മേൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രിതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ രാവിലെ 10ന് ആണ് സത്യപ്രതിജ്ഞ.
കോർപറേഷനുകളിൽ രാവിലെ 11.30ന് ആണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
മറ്റിടങ്ങളിൽ അതത് വരണാധികാരികൾക്കാണ് ചുമതല. ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും. നിലവിലെ ഭരണസമിതിയുടെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഇതിനാലാണ് അവധി ദിനമായിട്ടും ഇന്ന് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചത്.
അതേസമയം മലപ്പുറത്തെ എട്ട് തദ്ദേശസ്ഥാപനങ്ങളിൽ കാലാവധി അവസാനിക്കാത്തതിനാൽ ഡിസംബർ 22 നും അതിന് ശേഷവുമാണ് സത്യപ്രതിജ്ഞ നടക്കുക.
Kerala
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച സ്ഥാനാർഥി വാര്‍ഡിലെ വീടുകളിൽ ആപ്പിള്‍ വിതരണം ചെയ്തു. മലപ്പുറം ഊരകം പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് സംഭവം. നല്ലേങ്ങര ഇബ്രാഹിമാണ് വോട്ടർമാർക്ക് ആപ്പിൾ വിതരണം ചെയ്തത്.
വിമത സ്ഥാനാർഥിയായാണ് ഇബ്രാഹിം മത്സരിച്ചത്. വാര്‍ഡിലെ നാനൂറോളം വീടുകളിലായിരുന്നു ആപ്പിൾ വിതരണം. മുസ്ലിം ലീഗ് പ്രവർത്തകനായ ഇബ്രാഹിം നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് വിമതനായി മത്സരിച്ചത്.
ആപ്പിൾ ചിഹ്നത്തിൽ മത്സരിച്ച ഇബ്രാഹിം 237 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിൽ പടക്കം അടക്കം പൊട്ടിച്ച് പണം കളയുന്നതിന് പകരം ജനങ്ങള്‍ക്ക് ഉപകാരമുള്ള കാര്യം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ഇബ്രാഹിം പറയുന്നത്.
NRI
റാസല്‍ഖൈമ: ശക്തമായ കാറ്റിലും മഴയിലും കെട്ടിടത്തിലെ കല്ല് അടർന്ന് തലയിൽ വീണ് റാസൽഖൈമയിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയിൽ സൽമാൻ ഫാരിസ് (27) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. കനത്ത മഴയില്‍ നിന്ന് രക്ഷതേടിയാണ് നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ സല്മാന് അഭയം തേടിയത്. എന്നാൽ വീശിയടിച്ച കാറ്റില്‍ കെട്ടിടത്തില്‍ നിന്ന് വീണ കല്ല് ദേഹത്ത് പതിക്കുകയായിരുന്നു.
റാസൽഖൈമയിലെ ഇസ്തംബുൾ ഷവർമ കടയിലെ ജീവനക്കാരനായിരുന്ന ഫാരിസ് ഡെലിവറിക്കായി പോയ സമയത്താണ് അപകടമുണ്ടായത്.
സുലൈമാന്‍ - അസ്മാബി ദമ്പതികളുടെ മകനാണ്. ഭാര്യ പരപ്പനങ്ങാടി സ്വദേശി ഫാത്തിമ സഫ. ഏഴ് മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സഹോദരങ്ങൾ: ഷംല ഷെറിൻ, സുബൈദ ഷാനി.
Kerala
മലപ്പുറം: മങ്കടയിൽ പത്താംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. വേരുംപുലാക്കൽ ഇബ്രാഹിമിന്റെ മകൻ റിയാൻ (15) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആയിരുന്നു റിയാന്‍ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റത്.
മങ്കട ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥിയാണ് റിയാൻ. പോസ്റ്റിലെ ഫ്യൂസിൽ അബദ്ധത്തിൽ പിടിച്ചെന്നാണ് സംശയിക്കുന്നത്.
District News
പൊന്നാനി: പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ കേസിലെ പ്രതികളെ രക്ഷിക്കാനെന്ന പേരിൽ പ്രധാന പ്രതികളുടെ വീട്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത മൂന്നുപേരെ അന്വേഷണ സംഘം അറസറ്റ് ചെയ്തു. തൃപ്പങ്ങാട് സ്വദേശി നവാസ് (38), ചിറക്കപ്പറന്പ് സ്വദേശി കമറുദ്ദീൻ (45), തിരൂർ സ്വദേശി സോഡ ബാബു എന്നറിയപ്പെടുന്ന സാജിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ രക്ഷിക്കാൻ പോലീസിന് നൽകാനാണെന്ന് വിശ്വസിപ്പിച്ചാണ് സംഘം പ്രതികളുടെ വീട്ടുകാരിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തത്. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റുകളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇർഷാദ് രാഹുലിന്റെ വീട്ടിലെത്തിയാണ് സംഘം തട്ടിപ്പ് നടത്തിയത്.
പോലീസുകാർക്ക് പണം കൊടുത്തില്ലെങ്കിൽ ജാമ്യം കിട്ടില്ലെന്നും അവർ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കുമെന്നും പറഞ്ഞ സംഘം, തങ്ങൾ പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളവരാണെന്ന് പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്. ഭയന്നു പോയ വീട്ടുകാർ സ്വർണം പണയം വച്ചാണ് 20 ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിലേക്ക് അയച്ച് കൊടുത്തത്. അഞ്ച് ലക്ഷം രൂപ സംഘടിപ്പിച്ച് പണമായി നൽകുകയും ചെയ്തു.
പരാതിക്കാരെ വിശ്വസിപ്പിക്കുന്നതിനായി ഡിവൈഎസ്പിയുടേതെന്ന് പറഞ്ഞ് ഓഡിയോയും സംഘം വീട്ടുകാർക്ക് അയച്ചുകൊടുത്തു. എന്നാൽ കേസിൽ എല്ലാ പ്രതികളെയും പോലസ് പിടിച്ചുകഴിഞ്ഞു മാധ്യമങ്ങളിൽ വാർത്തവരികയും കേസിലെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം സർട്ടിഫിക്കറ്റ് കേസിലെ പ്രതികളും വീട്ടുകാരും തിരിച്ചറിഞ്ഞത്. തുടർന്ന് പൊന്നാനി പോലീസിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് നവാസും കമറുദീനും പിടിയിലായത്.
ഇവർക്ക് ഡിവൈഎസ്പിയുടേതെന്ന പേരിൽ വോയിസ് അയച്ച് നൽകിയത് സോഡാ ബാബു എന്നറിയപ്പെടുന്ന സാജിദ് ഏതാനും ദിവസം മുന്‍പ് എറണാകുളം പനങ്ങാട് സ്റ്റേഷൻ പരിധിയിൽ മറ്റൊരു കേസിൽ അറസ്റ്റിലായി റിമാൻഡിലാണ്.
പൊന്നാനി സിഐ അഷ്റഫിന്റെ നേതൃത്വത്തിൽ എസ്ഐ ബിബിൻ, സിവിൽ പോലീസ് ഓഫീസർമാരായ കൃപേഷ്, സുമേഷ്, ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ്് ചെയ്തു.
Kerala
മലപ്പുറം: സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് സെയ്താലി മജീദ്. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സെയ്താലി മജീദ് പറഞ്ഞു.
പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നും സെയ്താലി മജീദ് അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ സെയ്താലി മജീദ് നടത്തിയ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധ പരാമർശമുണ്ടായത്.
പിന്നാലെ പ്രസംഗത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് സിപിഎം നേതൃത്വം തന്നെ ഇടപെട്ട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം നഷ്ടപ്പെട്ടുപോയതായി സെയ്താലി മജീദ് പറഞ്ഞു.
സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന ഒരാളാണ് താൻ.
തന്നെ അടുത്തറിയുന്നവർക്ക് അത് വിശദീകരണം വേണ്ട കാര്യമല്ല. തന്റെ ജീവിതവും പൊതുപ്രവർത്തനവും തന്നെയാണ് അതിന്റെ തെളിവെന്നും സെയ്താലി മജീദ് കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: മലപ്പുറത്ത് ഹരിത രാഷ്ട്രീയത്തിന്റെ വന്പൻ വിളവെടുപ്പ്. ത്രിതല പഞ്ചായത്തുകളിൽ യുഡിഎഫിന് സമഗ്രാധിപത്യം. സമസ്ത മേഖലകളിലും ഇടതുപക്ഷത്തിന് കാലിടറുന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് അപേക്ഷിച്ച് യുഡിഎഫ് വൻകുതിപ്പാണ് നടത്തിയത്. സംസ്ഥാനത്ത് തന്നെ യുഡിഎഫിന് ഏറ്റവും കരുത്തു ലഭിച്ച ജില്ലയാണ് മലപ്പുറം. മുസ്ലിം ലീഗ് സ്വന്തം തട്ടകത്തിൽ ശക്തി കൂട്ടിയപ്പോൾ യുഡിഎഫിന്റെ അക്കൗണ്ട് നിറഞ്ഞു. ജില്ലാ പഞ്ചായത്ത് മുതൽ ഗ്രാമപഞ്ചായത്ത് വാർഡുകൾ വരെ ഐക്യമുന്നണിയുടെ കൈപ്പിടിയിലായി.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഇടതുമുന്നണിക്ക് ഒരു സീറ്റിൽപോലും വിജയിക്കാൻ കഴിയാത്ത ഒരേയൊരു ജില്ലയായി മലപ്പുറം മാറി. മുന്നണിക്ക് അനുകൂല തരംഗങ്ങളുണ്ടായിരുന്ന കാലത്ത് ഏഴ് സീറ്റുവരെ വിജയിച്ചിരുന്നിടത്ത് ഇത്തവണ സംപൂജ്യരായി. 33 ഡിവിഷനുകളിലും യുഡിഎഫിന് വിജയം. പ്രതിപക്ഷത്തിരിക്കാൻ ഒരാൾ പോലുമില്ലാത്ത വിധം ഇടതുമുന്നണിക്ക് ചരിത്രപരമായ തോൽവി.
12 നഗരസഭകളിൽ 11 എണ്ണത്തിലും യുഡിഎഫിനാണ് വിജയം. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പൊന്നാനി നഗരസഭ മാത്രമാണ് നിലനിർത്താനായത്. പെരിന്തൽമണ്ണയിലെ തോൽവി ഇടതുപക്ഷത്തിന് കടുത്ത ആഘാതമായി. താനൂർ നഗരസഭയിൽ പാർട്ടി ചിഹ്നത്തിൽ മൽസരിച്ച ഇടതുസ്ഥാനാർഥികളാരും വിജയിച്ചില്ല. പി.വി. അൻവർ ഇഫക്ടുള്ള നിലന്പൂരിൽ ഇത്തവണ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി.
ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനാണ് സമഗ്രാധിപത്യം. 14 ബ്ലോക്കുകളിൽ മുന്നണി വിജയിച്ചു.
94 ഗ്രാമപഞ്ചായത്തുകളിൽ 80 ലേറെ പഞ്ചായത്തുകളിൽ യുഡിഎഫ് വെന്നിക്കൊടി പാറിച്ചു. സംസ്ഥാനത്തൊട്ടാകെ വീശിയടിച്ച യുഡിഎഫ് തരംഗം മലപ്പുറം ജില്ലയിൽ മുന്നണിക്ക് കൂടുതൽ കരുത്തു നൽകി.
സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം, യുഡിഎഫിന്റെ ചിട്ടയോടെയുള്ള പ്രവർത്തനം എന്നിവ മുന്നണിക്ക് മികച്ച വിജയത്തിന് വഴിയൊരുക്കി. മലപ്പുറം ജില്ലയ്ക്കെതിരേ വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന, പിഎം ശ്രീ പദ്ധതി, ശബരിമല സ്വർണക്കൊള്ള തുടങ്ങിയ ഘടകങ്ങൾ എൽഡിഎഫിന് കനത്ത തിരിച്ചടിയായി. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ പേരിൽ യുഡിഎഫിനെ കടുത്ത രീതിയിലാണ് ഇടതുപക്ഷം വിമർശിച്ചത്. വിമർശനങ്ങളോട് സംയമനം പാലിച്ചാണ് ലീഗ് നേതൃത്വം നിലകൊണ്ടത്. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ജില്ലയിൽ യുഡിഎഫിന് ഗുണം ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
സിപിഎമ്മിന്റെ കടുത്ത ശത്രുവായ മുൻ എംഎൽഎ പി.വി. അൻവറിനോട് തന്ത്രപരമായ സമീപനമെടുത്തത് നിലന്പൂർ മേഖലയിൽ ഗുണമായി. അൻവറിനെ ഒപ്പം കൂട്ടുമെന്ന പ്രതീക്ഷ നിലനിർത്തി, വോട്ടുകൾ ഭിന്നിക്കുന്നതിന് തടയിട്ടു. ഇതോടെ നിലന്പൂർ നഗരസഭയിൽ ഭരണം പിടിച്ചെടുത്തു. ഇടതുപാളയത്തിലെ അനൈക്യം പെരിന്തൽമണ്ണ പോലുള്ള ശക്തികേന്ദ്രങ്ങളിൽ അവർക്ക് തിരിച്ചടിയുണ്ടാക്കിയതായാണ് സൂചനകൾ.
Kerala
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് യുഡിഎഫിന്റെ ആധിപത്യം. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിൽ സന്പൂർണ ആധിപത്യമാണ് യുഡിഎഫ് കൈവരിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിലും യുഡിഎഫ് വിജയം കൈവരിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ 15ലും യുഡിഎഫ് വിജയം നേടി. ഇതോടെ പ്രതിപക്ഷമില്ലാതെ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് ഭരിക്കാം.
12 മുനിസിപ്പാലിറ്റിയിൽ 11ലും യുഡിഎഫ് വിജയം കൈവരിച്ചു. 94 പഞ്ചായത്തിൽ മൂന്നെണ്ണം ഒഴിച്ചു മുഴുവൻ പഞ്ചായത്തിലും യുഡിഎഫ് വിജയം നേടി.
Kerala
മലപ്പുറം: പോളിംഗ് ബൂത്തിൽ കുഴഞ്ഞു വീണയാൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചെറുകാവ് സ്വദേശി അഹമ്മദ് കോയ ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ചെറുകാവ് പഞ്ചായത്തിലെ എട്ടാം വാർഡ് പറവൂരിലെ മുഹമ്മദിയ മദ്രസയിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ ആണ് അഹമ്മദ് കോയ വോട്ടിംഗ് മെഷിന് മുന്നിൽ കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
അതേസമയം, മലപ്പുറത്ത് വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. താനൂർ പകര തീണ്ടാപ്പാറ നന്ദനില്‍ അലവി (50) ആണ് മരിച്ചത്.
താനാളൂര്‍ ഏഴാം വാർഡ് ഒകെ പാറ മദ്രസയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വോട്ടുചെയ്ത് വീട്ടിലേക്ക് മടങ്ങിയതായിരുന്നു അലവി. ഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Kerala
മലപ്പുറം: വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. താനൂർ പകര തീണ്ടാപ്പാറ നന്ദനില്‍ അലവി (50) ആണ് മരിച്ചത്.
താനാളൂര്‍ ഏഴാം വാർഡ് ഒകെ പാറ മദ്രസയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വോട്ടുചെയ്ത് വീട്ടിലേക്ക് മടങ്ങിയതായിരുന്നു അലവി. ഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കാറ്ററിംഗ് സ്ഥാപന ഉടമയാണ്. മാതാപിതാക്കൾ: എന്‍. അഹമ്മദ് കുട്ടി, ആമിന, ഭാര്യ: സുമയ്യ. മകന്: സിയാദ്. സഹോദരങ്ങള്‍: യൂസുഫ്, ഫാത്തിമ, പരേതനായ ഇസ്മായില്‍.
Kerala
മലപ്പുറം: ഇരട്ട വോട്ട് ചെയ്യാൻ ശ്രമിച്ച യുവതിക്കെതിരെ കേസ്. വലിയപറമ്പ് സ്വദേശി റിന്റു അജയ്ക്കെതിരെയാണ് കേസ്.
റിന്റു കോഴിക്കോട് കൊടിയത്തൂർ കഴുത്തുട്ടിപുറായിലെ വാർഡ് 17ൽ വോട്ട് ചെയ്തിരുന്നു. പിന്നീട് ഉച്ചക്കഴിഞ്ഞ് മലപ്പുറം പുളിക്കൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ വലിയപറമ്പ് ചാലിൽ ജിഎൽപി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തുകയായിരുന്നു.
റിട്ടർണിംഗ് ഓഫീസർ കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് യുവതിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, വടക്കാഞ്ചേരി നഗരസഭയിൽ കള്ളവോട്ട് ചെയ്യാനെത്തിയ മങ്കര തരു പീടികയില്‍ അന്‍വർ(42) പിടിയിലായി.
മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍പട്ടികയിലും ഉണ്ടായിരുന്നു. കുളപ്പുള്ളിയില്‍ വോട്ട് ചെയ്ത ഇയാള്‍ വീണ്ടും വോട്ട് ചെയ്യാനായി ശ്രമിച്ചതോടെ ഉദ്യോഗസ്ഥര്‍ കൈയിലെ മഷിയടയാളം കണ്ടാണ് പിടികൂടിയത്.
പ്രിസൈഡിംഗ് ഓഫീസറുടെ പരാതി പ്രകാരം പോലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്.
Kerala
മലപ്പുറം: മാനത്തുമംഗലത്ത് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം. വലമ്പൂര്‍ പൂപ്പലം പാറക്കല്‍ വീട്ടില്‍ പി.കെ. സുജാതയാണ് (49) മരിച്ചത്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ നഴ്സായിരുന്നു സുജാത.
ബുധനാഴ്ച രാവിലെ 7.50ന് ആയിരുന്നു പെരിന്തല്‍മണ്ണ-ഊട്ടി റോഡില്‍ മാനത്തുമംഗലത്ത് അപകടം നടന്നത്. ചരക്കുകയറ്റിയെത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
സുജാതയെ സമീപത്തെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍: ദേവി ഗിരിജ, സഹസ്രനാഥന്‍.
Kerala
മലപ്പുറം: ചിയാനൂര്‍ ഭാഗത്ത് നിരവധി വീടുകളില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി സജീറാണ് (51) അറസ്റ്റിലായത്.
ചങ്ങരംകുളം പോലീസാണ് സജീറിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിവിധയിടങ്ങളില്‍ മോഷണ കേസുകളില്‍ ഇയാള്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സിസിടിവി കേന്ദ്രീകരിച്ച് സമാന കുറ്റകൃത്യത്തില്‍ മുമ്പ് ഉള്‍പ്പെട്ടിട്ടുള്ള പ്രതികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തില്‍ സലീം എന്ന് പേരുള്ള കൂട്ടുപ്രതിയെ കൂടി പിടികിട്ടാനുണ്ടെന്നും ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും സിഐ ഷൈന്‍ പറഞ്ഞു.
സജിര്‍ ഓടിച്ച് കൊണ്ടിരിക്കുന്ന ഗുഡ്സ് ഓട്ടോയിലാണ് രാത്രി കാലങ്ങളില്‍ സലീം മോഷണത്തിനായി എത്തുന്നത്. സലീമിനെ മോഷണത്തിന് ഇറക്കി വിട്ട ശേഷം സജീര്‍ ഓട്ടോറിക്ഷയില്‍ വിശ്രമിക്കുന്നതാണ് ഇവരുടെ രീതി. മോഷണം കഴിഞ്ഞാല്‍ രണ്ടു പേരും ചേര്‍ന്ന് രക്ഷപ്പെടുകയും ചെയ്യും.
കഴിഞ്ഞ മാസമാണ് ചിയ്യാനൂര്‍ മാര്‍സ് സിനിമാസിന് പിറക് വശത്തുള്ള വിവിധ വീടുകളില്‍ മോഷണം നടന്നത്. ചങ്ങരംകുളം എസ്ഐഎം നസിയയുടെ നേതൃത്വത്തില്‍ പിടിയിലായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
മലപ്പുറം: പുളിക്കലിൽ വ്യാജരേഖയുണ്ടാക്കി വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ത്തെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കേസെടുത്തു. 16-ാം വാര്‍ഡ് സ്ഥാനാര്‍ഥി കെ.ഒ. നൗഫലിനെതിരെയാണ് കേസെടുത്തത്.
സിപിഎം പ്രവർത്തകന്റെ മകളുടെ വോട്ടു ചേർക്കാൻ കൃത്രിമം കാട്ടിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ നൗഫൽ മൂന്നാം പ്രതിയാണ്.
എസ്എസ്എൽസി ബുക്കിലെ ജനന തീയതിയിൽ കൃത്രിമം കാട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 19-02-2007 എന്ന ജനന തീയതി 19-02-2006 എന്ന് തിരുത്തിയാണ് വോട്ടർ പട്ടികയിൽ പേരുചേര്‍ത്തത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 01-01-2025ന് 18 വയസ്സ് തികയണമായിരുന്നു. കേസിൽ പെൺകുട്ടി ഒന്നാം പ്രതിയും അച്ഛൻ രണ്ടാം പ്രതിയുമാണ്.
Kerala
മലപ്പുറം: പൂക്കോട്ടൂരിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം. എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
ലീഗിന്റെ പ്രചാരണ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് ആരോപണം. പൂക്കോട്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് സംഭവം.
കൊട്ടിക്കലാശത്തിനായി വന്ന പ്രചരണ വാഹം എൽഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു.
Kerala
മലപ്പുറം: പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് അപകടം. ഒരാൾ മരിച്ചു. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.
കര്‍ണ്ണാടക സ്വദേശി ഉമേഷ്(43) ആണ് മരിച്ചത്. അപകടത്തിൽ11പേർക്ക് പരിക്കേറ്റു.
District News
മലപ്പുറം: നാലു പതിറ്റാണ്ടിലധികം ജമാഅത്തെ ഇസ്ലാമിയുടെ തോളിൽ കൈയിട്ട് നടന്ന സിപിഎം ആണ് യുഡിഎഫിനെ വിമർശിക്കുന്നതെന്നും സിപിഎമ്മിനൊപ്പം ചേർന്നാൽ മതേതര പാർട്ടി, കോണ്‍ഗ്രസിനെ പിന്തുണച്ചാൽ വർഗീയ പാർട്ടിയെന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലപ്പുറം പ്രസ് ക്ലബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയെന്നും സിപിഎമ്മിന് ഒരു കാലത്തും അവരുമായി ബന്ധം ഇല്ലായിരുന്നെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. 1977 മുതലാണ് ജമാ അത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത്. അന്നത്തെ തെരഞ്ഞെടുപ്പിൽ അവരുടെ പിന്തുണ സിപിഎമ്മിനായിരുന്നു. പിന്നീട് 2019 വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും 42 വർഷവും അവർ സിപിഎമ്മിന് ഒപ്പമായിരുന്നു. എന്നിട്ടാണ് ഞങ്ങൾക്ക് ഒരു കാലത്തും ബന്ധം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്.
1996 ഏപ്രിൽ 22ന് പാർട്ടി പത്രത്തിൽ എഡിറ്റോറിയലിൽ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ശ്രദ്ധേയമായ പിന്തുണയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ജമാ അത്തെ ഇസ്ലാമി അമീറുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുമായി പല കാര്യങ്ങളിലും സിപിഎമ്മിന് യോജിപ്പാണെന്ന് തോമസ് ഐസക്കും പറഞ്ഞിട്ടുണ്ട്-വി.ഡി. സതീശൻ പറഞ്ഞു.
ആരോപണ വിധേയനെ പാർട്ടി പുറത്താക്കി. അത്തരമൊരു നിലപാട് രാജ്യത്ത് ഏതെങ്കിലും പാർട്ടികൾ സ്വീകരിച്ചിട്ടുണ്ടോ? അഭിമാനത്തോടെയാണ് കോണ്‍ഗ്രസ് നിൽക്കുന്നത്. ലൈംഗിക ആരോപണം നേരിടുന്ന എത്രയോ മന്ത്രിമാർ പിണറായി വിജയന്റെ മന്ത്രിസഭയിലുണ്ട്. അവരെയെല്ലാം ചേർത്ത് പിടിച്ച പിണറായി വിജയനാണ് കോണ്‍ഗ്രസിനെ വിമർശിക്കുന്നത്.
ശബരിമലയിലെ സ്വർണക്കൊള്ളയും സജീവ ചർച്ചയാണ്. ശബരിമലയിലെ വാതിലും കട്ടിളപ്പാളികളും ദ്വാരപാലക ശിൽപങ്ങളും മോഷ്ടിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായിരുന്ന രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരാണ് ജയിലിൽ കിടക്കുന്നത്. അവർക്കെതിരെ നടപടി എടുക്കാൻ പോലും സിപിഎം ഇതുവരെ തയാറായിട്ടില്ല. അവർ കൂടുതൽ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തുമോയെന്നാണ് സിപിഎം ഭയക്കുന്നത്.
എസ്ഐടിക്ക് മേലും ശക്തമായ സമ്മർദമാണ് ചെലുത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്ഐടി ഫംഗ്ഷനിംഗ് അല്ല. അല്ലെങ്കിൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട സമയം അതിക്രമിച്ചു. എസ്ഐടി, ഹൈക്കോടതി രൂപീകരിച്ചതാണെങ്കിലും സംസ്ഥാന പോലീസിലുള്ളവരാണ് അതിലെ അംഗങ്ങൾ. അവർക്കു മേൽ അനാവശ്യ സമ്മർദം ചെലുത്തി തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ശബരിമല കൊള്ളയിൽ സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഇനിയും പ്രധാനപ്പെട്ട സിപിഎം നേതാക്കൾ ജയിലിലാകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
District News
മലപ്പുറം: നഷ്ടപ്പെട്ട സ്വാധീനം ഏതുവിധേനയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ അപകടകരമായ ബാന്ധവങ്ങളിലേക്കാണ് യുഡിഎഫ് പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് പറഞ്ഞു. പ്രസ് ക്ലബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ ഘടകകക്ഷിയാക്കി. ആർഎസ്എസിന്റെ മതരാഷ്ട്രത്തിന് ബദലല്ല ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രം. രണ്ടും സമൂഹത്തെ അപകടത്തിലേക്കാണ് നയിക്കുന്നത്. ഇരുകൂട്ടരും സമൂഹത്തെ വർഗീയവൽക്കരിക്കാനാണ് ശ്രമിക്കുന്നത്.
ഈ വർഗീയ താത്പര്യങ്ങളുമായി യുഡിഎഫ് ഔപചാരികമായി തന്നെ ബന്ധപ്പെടുകയാണ്. തെക്കൻ കേരളത്തിൽ ആർഎസ്എസുമായി നീക്കുപോക്കുണ്ടാക്കുന്ന യുഡിഎഫ് ഇവിടെ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം കൂട്ടുന്നു. ഇതെല്ലാം മതേതര സമൂഹത്തിന് പരിക്കേൽപ്പിക്കുന്ന നടപടികളാണ്. ലീഗിന്റെ രാഷ്ട്രീയ നേതൃത്വമായി ജമാഅത്തെ ഇസ്ലാമി മാറിയെന്നും സ്വരാജ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ആർഎസ്എസിന്റെ കാർബൺ കോപ്പി
ജീവിതകാലം മുഴുവൻ ആർഎസ്എസിനെതിരേ അതിശക്തമായ നിലപാട് സ്വീകരിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തെ പോലും സംഘപരിവാറുകാരനായി ചിത്രീകരിക്കാൻ ജമാഅത്തെ ഇസ്ലാമിക്ക് ഒരുമടിയുമില്ല . ഇതുതന്നെയാണ് ആർഎസ്എസും ചെയ്യുന്നത്. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവർ ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി സംസാരിച്ചാൽ അവരെ മുസ്ലിം വർഗീയവാദിയായി ചിത്രീകരിക്കും.
ആർഎസ്എസിനെ കാർബൺ കോപ്പിയാക്കാൻ ശ്രമിക്കുന്ന ഒരു സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. പാർലമെന്റിലെ ഏറ്റവും ദൃഢമായ ഒരുമതനിരപേക്ഷ ശബ്ദമാണ് ജോൺ ബ്രിട്ടാസ്. അതിശക്തമായി മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സംഘപരിവാരത്തെ ആക്രമിക്കുന്ന ഏറ്റവും ഊർജസ്വലനായ ഒരു എംപിയാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ ഇവർ സംഘി ചാപ്പയടിക്കുന്നത്. ലീഗിൽ മതനിരപേക്ഷ കാഴ്ചപ്പാടുള്ള ആരെങ്കിലും ഇപ്പോൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവർ പരിശോധിക്കേണ്ടതാണ്.
ആരാധനാലയങ്ങളുടെ സ്വത്ത് സംരക്ഷിക്കപ്പെടും
ആരാധനാലയങ്ങൾ വിശ്വാസികൾക്കുള്ളതാണ്. ആരാധനാലയങ്ങളുടെ സ്വത്ത് ആ നിലയിൽ സംരക്ഷിക്കപ്പെടേണ്ടതാണ്. അതാണ് ഞങ്ങളുടെ നിലപാട്. അത് ആരെങ്കിലും അവഹേളിക്കാനോ തട്ടിപ്പ് നടത്താനോ ശ്രമിച്ചാൽ മുഖം നോക്കാതെ നിയമാനുസൃത നടപടികൾ സ്വീകരിക്കും. അവരെല്ലാം നിയമത്തിന്റെ വഴിയിൽ ഉത്തരം പറയാൻ ബാധ്യതപ്പെട്ടവരായിരിക്കും.
കോടതി നിർദേശപ്രകാരമാണ് അന്വേഷണസംഘം മുന്നോട്ടുപോയത്. ശരിയായ വഴിയിലാണ് അന്വേഷണം പോകുന്നത്. മുമ്പ് ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ ഗുരുവായൂരിന്റെ തിരുവാഭരണവും വൈക്കം ക്ഷേത്രത്തിലെ മോഷണവും ഒക്കെ കൃത്യമായിട്ട് നമുക്ക് അവസാനിപ്പിക്കാൻ കഴിയുമായിരുന്നു.
യുഡിഎഫിൽ യുവ നേതാക്കൾ രാഷ്ട്രീയം അരാഷ്ട്രീയമാക്കുന്നു
സാധാരണഗതിയിൽ യുവാക്കൾ രാഷ്ട്രീയ നേതൃത്വത്തിലേക്ക് കടന്നുവരുമ്പോൾ തിരുത്തൽ ശക്തിയായിട്ട് മാറുമെന്നാണ് വിലയിരുത്തപ്പെടാറ്. എന്നാൽ യുഡിഎഫിൽ യുവ നേതാക്കന്മാരായി ഉയർന്നുവന്നവർ രാഷ്ട്രീയത്തെ അരാഷ്ട്രീയമാക്കുന്നവരാണ്. അനുചിതമായ രീതികളും ശീലങ്ങളുമാണ് ഇവർക്കുള്ളത്. നവമാധ്യമങ്ങളുടെ സൃഷ്ടിയായി നേതാവാകുക.
നവമാധ്യമങ്ങളിൽ തന്നെ ജീവിക്കുക. അതാണ് ലോകമെന്ന് വിശ്വസിക്കുക. അതിലൂടെ അപ്രമാദിയാകാമെന്ന് ചിന്തിക്കുക. വൻതുക മുടക്കി ഓൺലൈൻ ചാനലുകളെ വിലയ്ക്കെടുക്കുക. ഓൺലൈൻ പ്രൊമോഷനുകൾ നടത്തുക. പോകുന്നിടത്തെല്ലാം ഒരുകാമറ ടീമുമായി പോവുക. സാങ്കേതിക തികവാർന്ന റീലുകൾ ചിത്രീകരിക്കുക. സെൽഫ് പ്രൊമോഷൻ സംഘടിപ്പിച്ച് നേതാവായി തീരുക. ഇതാണ് രീതി.
രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചോ മതനിരപേക്ഷത നേരിടുന്ന ഭീഷണിയെക്കുറിച്ചോ വർഗീയതയുടെ അപകടത്തെക്കുറിച്ചോ ഇവർ ഗൗരവമായി സംസാരിക്കില്ല. നാടിന്റെ വികസന കാഴ്ചപ്പാടുകൾ സംബന്ധിച്ച് വിമർശനങ്ങളോ നിർദേശങ്ങളോ ഇവർ ഉന്നയിക്കില്ല. അതിനുപകരം നവമാധ്യമങ്ങളുടെ വിദ്വേഷത്തിന്റെ തലം സൃഷ്ടിക്കുകയാണ് രീതി. വ്യക്തിപരമായ അധിക്ഷേപവും പരിഹാസവും വെല്ലുവിളിയും ആക്രോശവും പരസ്പരം ബഹുമാനമില്ലായ്മയുമാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖമുദ്രയെന്ന ഒരുകാഴ്ചപ്പാട് അവരുണ്ടാക്കുന്നു.
District News
പെരിന്തൽമണ്ണ: മാനസിക വൈകല്യമുള്ള പത്താംക്ലാസ് വിദ്യാർഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ആത്മീയ ചികിത്സകനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖ് (43) ആണ് അറസ്റ്റിലായത്.
പെരിന്തൽമണ്ണ-പട്ടാന്പി റോഡിലെ ഇയാളുടെ ക്ലിനിക്കിലാണ് ചികിത്സ നടത്തിയിരുന്നത്. പെരിന്തൽമണ്ണയിൽ ആഴ്ചയിൽ രണ്ട് ദിവസമാണ് ഇയാൾ ചികിത്സ നടത്താൻ എത്തുന്നത്. 2024 ഒക്ടോബറിൽ കുട്ടിയുടെ മാതാവിന്റെ മാതാവ് ആണ് ആദ്യമായി കുട്ടിയെ പെരിന്തൽമണ്ണയിലെ ചികിത്സയ്ക്ക് കൊണ്ടുവന്നത്.
തുടർചികിത്സക്ക് കഴിഞ്ഞ മാർച്ചിൽ എത്തിയപ്പോഴാണ് ആദ്യമായി ലൈംഗിക അതിക്രമം നേരിട്ടത്. പ്രതി ചികിത്സ നടത്തുന്ന കെട്ടിടത്തിലെ ഒന്നാംനിലയിലെ റൂമിൽ നിന്ന് കുട്ടിയെ രണ്ടാം നിലയിലെ റൂമിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. തുടർന്ന് അഞ്ച് തവണ പ്രതിയിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നു. പിന്നീട് പെണ്‍കുട്ടി സ്കൂളിലെ സുഹൃത്തിനോട് വിവരം പറഞ്ഞു. സുഹൃത്താണ് സ്കൂളിലെ കൗണ്‍സിലർക്ക് വിവരം കൈമാറിയത്.
തുടർന്ന് പാലക്കാട് ചൈൽഡ് ലൈനിൽ വിവരം ലഭിച്ചു. ഇതിനുശേഷം പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയശേഷം കോടതിയിൽ ഹാജരാക്കി.
District News
തിരൂര്‍: ബോബി ചെമ്മണൂർ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ തിരൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ബോചെയും പ്രശസ്ത സിനിമാതാരം നവ്യ നായരും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. തിരൂരിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന ധനസഹായം വേദിയില്‍ വച്ച് കുറുക്കോളി മൊയ്തീന് എംഎല്‍എ വിതരണം ചെയ്തു.
കൗണ്‍സിലര്‍ കെ.കെ. അബ്ദുൾ സലാം, ഗോള്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷന് സെക്രട്ടറി അഹമ്മദ് പൗവല്‍, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സി.പി. ബാവ, ചേംബര്‍ ഓഫ് കൊമേഴ്സ് വര്‍ക്കിംഗ് പ്രസിഡന്റ് പി.പി. അബ്ദുൾ റഹ്മാന്, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാം സിബിന്, ഗ്രൂപ്പ് സിഇഒ ഡോ. സഞ്ജയ് ജോര്‍ജ്, സിനിമാ താരം വി.കെ. ശ്രീരാമന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഉദ്ഘാടനത്തിന് എത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്കി.
District News
നിലമ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് തകരുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. നിലന്പൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വാഹനത്തിന്റെ മുൻ നിരയിൽനിന്ന് പ്രചാരണം നയിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ കോടതിയിൽ കീഴടങ്ങാൻ ഓടികൊണ്ടിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്നത് കോർപറേറ്റുകൾ അധികാരത്തിലേറ്റിയ ബിജെപി സർക്കാരാണ്.
15 കോർപറേറ്റുകൾ ദേശസാൽകൃത ബാങ്കുകളിൽ നിന്നെടുത്ത 36000 കോടി രൂപ തിരിച്ചടയ്ക്കാതെ രാജ്യം വിട്ടിട്ട് മാസങ്ങളായെന്നും വിജയരാഘവൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടും. എൽഡിഎഫ് സർക്കാരിന്റെ മൂന്നാം തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ നിലന്പൂർ മണ്ഡലം സെക്രട്ടറി എം. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് റസാഖ്, നിലന്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, പരുന്തൻ നൗഷാദ്, സ്കറിയ ക്നാംതോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. എൽഡിഎഫ് സ്ഥാനാർഥികൾ അണിനിരന്ന തെരഞ്ഞെടുപ്പ് റാലിയും നിലന്പൂരിൽ നടന്നു.
District News
തോമസ്കുട്ടി ചാലിയാർ
തദ്ദേശ തെരഞ്ഞെടുപ്പിൽ നിലന്പൂരിൽ യുഡിഎഫ് ഉജ്വല വിജയം നേടുമെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും എംഎൽഎയുമായ ആര്യാടൻ ഷൗക്കത്ത്. ദീപികക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സാധ്യത എങ്ങനെ ?
നിലമ്പൂർ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും നിലന്പൂർ നഗരസഭയിലും ഇക്കുറി യുഡിഎഫ് ഭരണ സമിതികൾ അധികാരത്തിൽ വരും. ഒരു സംശയവുമില്ല. മണ്ഡലത്തിലെ വഴിക്കടവ്, എടക്കര, മൂത്തേടം, കരുളായി, ചുങ്കത്തറ പഞ്ചായത്തുകളിലാണ് നിലവിൽ യുഡിഎഫ് ഭരണ സമിതികളുള്ളത്. പ്രചാരണത്തിന് ഇറങ്ങിയപ്പോൾ ജനങ്ങളിൽ നിന്ന് ലഭിച്ച പിന്തുണയാണ് ആത്മവിശ്വാസത്തിന് കാരണം. കൂടാതെ എൽഡിഎഫ് ഭരിക്കുന്ന അമരന്പലം, പോത്തുകൽ പഞ്ചായത്തുകളിലും നിലന്പൂർ നഗരസഭയിലും വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് ഭരണം തിരിച്ചുപിടിക്കും.
നിലമ്പൂർ നഗരസഭയിൽ ഭരണം തിരിച്ചു പിടിക്കുമോ?
നിലമ്പൂർ നഗരസഭയിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തിൽ യുഡിഎഫ് ഇക്കുറി ഭരണം നേടും. നഗരസഭയിൽ ഉറപ്പായി ലഭിക്കുന്ന ഒരു ഡിവിഷൻ പോലും ഇല്ലാത്ത അവസ്ഥയിലാണ് എൽഡിഎഫ്. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള ജനരോഷവും നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ എൽഡിഎഫ് ഭരണ സമിതി വരുത്തിയ വികസന മുരടിപ്പും യുഡിഎഫിന് അനുകൂല വോട്ടായി മാറും.
എംഎൽഎ നേരിട്ടാണല്ലോ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്?
എംഎൽഎ മാത്രമല്ല, യുഡിഎഫ് ഒറ്റക്കെട്ടായാണ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. നിലന്പൂർ നഗരസഭയിൽ 27 ഡിവിഷനിൽ മത്സരിക്കുന്ന കോണ്‍ഗ്രസിന് ഒരു ഡിവിഷനിൽ പോലും റിബൽ സ്ഥാനാർഥികളില്ല. വാർഡ് കമ്മിറ്റികൾ തീരുമാനിച്ചവരാണ് സ്ഥാനാർഥികളായത്. അതാണ് സ്ഥാനാർഥി നിർണയം ഒരേ മനസോടെ പൂർത്തികരിക്കാൻ കഴിഞ്ഞത്. ഓരോ വാർഡിലും ഏറ്റവും മികച്ച സ്ഥാനാർഥികൾ തന്നെയാണ് മത്സരിക്കുന്നത്. മുസ്ലിം ലീഗ് സ്ഥാനാർഥികൾക്ക് എതിരെ രണ്ടിടങ്ങളിൽ മത്സരിക്കുന്നവർ മുന്പ്് ലീഗിൽ നിന്ന് പുറത്താക്കിയവരാണ്. അത് ഒരു തരത്തിലും മുന്നണി സ്ഥാനാർഥികളെ ബാധിക്കില്ല.
ക്ഷേമ പെൻഷൻ വർധനവ് എൽഡിഎഫിന് അനുകൂലമാകുമോ?
ഇങ്ങനെ 10 വർഷത്തിനിടയിൽ സർക്കാർ വർധിപ്പിച്ചത് 400 രൂപ മാത്രമാണ്. 2016-ൽ നൽകിയ അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാന പ്രകാരം 2500 രൂപ നൽകേണ്ട സമയത്താണ് 2000 രൂപയിൽ സാമൂഹ്യക്ഷേമ പെൻഷൻ വർധനവ് ഒതുക്കിയത്. അർഹതപ്പെട്ട പലരെയും ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.കൂടാതെ മറ്റ് പെൻഷൻ ആനുകൂല്യങ്ങളും ഇല്ലാതാക്കി. ഒരു ലിറ്റർ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം സെസ് പിരിക്കുന്പോൾ എന്തുകൊണ്ടാണ് ക്ഷേമ പെൻഷനുകൾ കുടിശികയാക്കുന്നത്.
2016-ൽ 180 രൂപക്ക് ലഭിച്ചിരുന്ന ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ 480 രൂപ മുതൽ 540 രൂപ വരെയാണ് നൽകേണ്ടത്. ക്ഷേമ പെൻഷൻ വർധനവിലൂടെ ലഭിച്ച 400 രൂപ കൊണ്ട് ഒരു ലിറ്റർ വെളിച്ചെണ്ണ പോലും ലഭിക്കില്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സാമൂഹ്യക്ഷേമ പെൻഷൻ 2500 രൂപയാക്കിയുള്ള ഫയലിലായിരിക്കും ആദ്യമായി ഒപ്പിടുക. നിലന്പൂരിൽ മാത്രമല്ല, ജില്ലയിലും യുഡിഎഫ് തരംഗമാണ് നിലനിൽക്കുന്നതെന്നും ആര്യാടൻ ഷൗക്കത്ത് എംഎൽഎ പറഞ്ഞു.
Kerala
മലപ്പുറം: മലപ്പുറത്ത് ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചെട്ട്യാർമാടിലാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
മലപ്പുറം: കരുളായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. മണ്ണള നഗറിലെ ബാലനാണ് പരുക്കേറ്റത്.
ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. കരുളായി വനത്തിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്.
ഉടൻ തന്നെ വനപാലകർ ബാലനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
District News
കൊണ്ടോട്ടി: രാത്രിയിൽ സ്റ്റേഷനറി കടയിൽ കളവിന് കയറിയ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവച്ച് ക്രൂരമായി മർദിച്ച കേസിൽ കടയുടമകളായ രണ്ട് സഹോദരങ്ങളെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. കിഴിശേരി ആലിൻചുവട് ടി.കെ. ഹൗസിൽ മുഹമ്മദ് ആഷിക് (25), ആദിൽ അഹമ്മദ് (23) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ കിഴിശേരി വളപ്പിൻകുണ്ടിലുള്ള സ്റ്റേഷനറി കടയിലാണ് സംഭവം. അരിന്പ്ര, എക്കാപ്പറന്പ് സ്വദേശികളായ രണ്ട് കുട്ടികൾ കടയിൽ ഭക്ഷണസാധനങ്ങൾ എടുക്കുന്നതിനായി കയറിയതായിരുന്നു. കടയുടെ പരിസരങ്ങളിൽ മോഷണങ്ങൾ പതിവായി നടക്കുന്നതിനാൽ കടയുടമകളായ പ്രതികൾ കടയ്ക്കുള്ളിൽ തന്നെ ഉണ്ടായിരുന്നു.
കളവിന് കയറിയ കുട്ടികളെ കൈയോടെ പിടികൂടിയ സഹോദരങ്ങൾ പുലർച്ചെ രണ്ടര മുതൽ രാവിലെ ആറര വരെ കുട്ടികളെ കടയുടെ ഉള്ളിൽ തടഞ്ഞുവച്ചു. തുടർന്ന് ഇരുന്പ് വടിയും മരത്തിന്റെ തടികളും ഉപയോഗിച്ച് കുട്ടികളെ അതിക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ് അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് ഇവർ പോലീസിൽ ഏൽപ്പിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടികൾക്ക് കടുത്ത മർദനം ഏറ്റിട്ടുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് കൊണ്ടോട്ടി പോലീസ് കടയുടമകൾക്കെതിരേ കൊലപാതക ശ്രമത്തിന് (307 വകുപ്പ്) കേസ് എടുക്കുകയായിരുന്നു.
മർദനമേറ്റ കുട്ടികൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം കളവിന് ശ്രമിച്ച കുട്ടികൾക്കെതിരേ മോഷണക്കുറ്റത്തിന് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുന്‍പാകെ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: മോഷണ ശ്രമമാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവച്ച് മര്‍ദിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കിഴിശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദിൽ അഹമ്മദ് എന്നിവരാണ് പിടിയിലായത്.
ഇരുമ്പ് വടിയും തടികളും ഉപയോഗിച്ച് ഇവർ കുട്ടികളെ മർദിക്കുകയായിരുന്നു. തുടർന്ന് മോഷണ കുറ്റമാരോപിച്ച് കുട്ടികളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുട്ടികൾക്ക് കടുത്ത മർദനം നേരിടേണ്ടി വന്നുവെന്ന് മനസിലാക്കിയ കൊണ്ടോട്ടി പോലീസ് പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുകയായിരുന്നു.
പരിക്കേറ്റ കുട്ടികൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
മലപ്പുറം: നാമനിർദേശ പത്രിക സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യുവാവ് പഞ്ചായത്ത് ഓഫീസിന് താഴിട്ട് പൂട്ടി. കൊടിഞ്ഞി സ്വദേശിയായ യുവാവാണ് നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടിയത്.
വെള്ളിയാഴ്ചയാണ് ഇയാൾ നാമനിർദേശ പത്രിക സമർപ്പിക്കാൻ പഞ്ചായത്തിൽ എത്തിയത്. എന്നാൽ സമയം വൈകിയതിനെ തുടർന്ന് പത്രിക സ്വീകരിച്ചിരുന്നില്ല.
ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ എത്തിയപ്പോഴാണ് ഓഫീസിലെ ഗേറ്റ് വേറൊരു താഴിട്ട് പൂട്ടിയതായി കണ്ടത്.
പിന്നീട് ഉദ്യോഗസ്ഥർ ലോക്കർ പൊളിച്ചാണ് അകത്ത് കയറിയത്. തുടർന്ന് ജോലി ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
District News
നിലമ്പൂർ: നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ പോയ പ്രതികളിൽ ഒരാളെ പോലീസ് ചെന്നെയിൽ വച്ച് പിടികൂടി. നിലന്പൂർ മുക്കട്ട പഴയ പോസ്റ്റോഫീസിന് സമീപം കുന്നേക്കാടൻ ഷമീമിനെ (30) യാണ് കേസന്വേഷിക്കുന്ന സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ബന്ധുവും വിശ്വസ്തനുമായ നിലന്പൂർ ഇയ്യംമട കൈപ്പഞ്ചേരി ഫാസിൽ (31), മുക്കട്ട പഴയ പോസ്റ്റ് ഓഫീസിന് സമീപം കുന്നേക്കാടൻ ഷമീം (പൊരി ഷമീം-32), പൂളക്കുളങ്ങര ഷബീബ് റഹ്മാൻ (30), കൂത്രാടൻ മുഹമ്മദ് അജ്മൽ (30), പഴയ വാണിയന്പലം ചീര ഷഫീക്ക് (28) എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയിരുന്നത്.
മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ അബൂദാബിയിലെ കന്പനിയിൽ ഇവർ നേരത്തെ ജോലി ചെയ്തിട്ടുണ്ട്. ഷൈബിനെ പിടികൂടിയതോടെയാണ് അഞ്ച് പേരും ഒളിവിൽ പോയിരുന്നത്. ഒളിവിലിരിക്കെ ഫാസിൽ എന്ന പ്രതി ഗോവയിൽ വച്ച് മരണപ്പെട്ടിരുന്നു. 2020 മാർച്ചിൽ കോഴിക്കോട് സ്വദേശിയായ ഹാരിസ് പറന്പിൽ, അദ്ദേഹത്തിന്റെ ഓഫീസ് മാനേജരായിരുന്ന ബെൻസി ആന്റണി എന്നിവർ അബുദാബിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് നടന്നത്.
ഈ മരണം ആത്മഹത്യയായാണ് അബൂദാബി പോലീസ് ആദ്യം കണക്കാക്കിയിരുന്നത്. തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു. രണ്ടു വർഷം കഴിഞ്ഞാണ് നിലന്പൂരിൽ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനായി കോടതി കണ്ടെത്തിയ ഷൈബിൻ അഷ്റഫിന്റെ നിർദേശ പ്രകാരമായിരുന്നു അബൂദാബിയിൽ വച്ച് കൊലപാതകം നടന്നതെന്ന വിവരം പുറത്ത് വരുന്നത്. തുടർന്ന് രണ്ടുപേരുടേയും മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിച്ചരുന്നു.
ആകെ 11 പ്രതികളാണ് ഈ കേസിലുള്ളത്. പ്രതികളിൽ ഒരാൾ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റ് വളപ്പിൽ നടത്തിയ ആത്മഹത്യാ ശ്രമത്തിനിടെ ഷൈബിൻ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയതിനെ തുടർന്നാണ് വിവരങ്ങൾ പുറംലോകമറിഞ്ഞതും പോലീസ് കൂടുതൽ അന്വേഷണം നടത്തിയതും. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഷമീം അറസ്റ്റിലായത്. ഇയാൾ വർഷങ്ങളായി ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് സിബിഐ പുറപ്പെടുവിച്ചിരുന്നു. നിലന്പൂർ പോലീസ് ആദ്യം അന്വേഷിച്ചിരുന്ന കേസ് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പിന്നീട് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
Kerala
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. അൻവറിന്റെ മലപ്പുറത്തെ വീട്ടിലും മഞ്ചേരി പാർക്കിലും സഹായി സിയാദിന്റെ വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്.
ഇന്നു രാവിലെ 6.30യോടെയാണ് അൻവറിന്റെ വീട്ടിലെ പരിശോധന തുടങ്ങിയത്. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്.
2015 ലാണ് അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ
കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന്)യില്നിന്ന് കടമെടുത്തത്. ഈ കേസ് നിലവിൽ വിജിലൻസും അന്വേഷിക്കുന്നുണ്ട്.
അൻവറിന്റെ സിൽസില പാർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു. മതിയായ രേഖകളില്ലാതെയാണ് അൻവർ മലപ്പുറത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ലോണെടുത്തത്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് വായ്പയെടുത്തെന്നാണ് ആക്ഷേപം.
ഇക്കാലയളവിൽ അൻവർ എൽഡിഎഫിനൊപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് വായ്പയെടുത്തെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അഞ്ചു കോടിയുടെ മുകളിലേക്കുള്ള സാമ്പത്തിക തിരിമറി ആയതിനാലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്.
District News
തേഞ്ഞിപ്പലം: വർഷങ്ങളോളമായി സ്വാശ്രയ കോളജുകളിൽ ജോലി ചെയ്യുന്ന യുജിസി യോഗ്യതയില്ലാത്ത ആയിരക്കണക്കിന് അധ്യാപകരെ പുറത്താക്കണമെന്ന ഗവർണറുടെ ഉത്തരവ് പുന:പരിശോധിക്കണമെന്നും അധ്യാപകരുടെ ജോലി സംരക്ഷിക്കും വിധം നയപരമായ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്വാശ്രയ കോളജ് അധ്യാപക കൂട്ടായ്മ സമരത്തിലേക്ക്.
പരീക്ഷയിൽ തോറ്റ വിദ്യാർഥിയുടെ അപേക്ഷ പരിഗണിച്ച് കാലിക്കട്ട് വാഴ്സിറ്റി വൈസ് ചാൻസലർ നടത്തിയ പുനർമൂല്യനിർണയത്തിനെതിരെ പി. നന്ദകുമാർ എംഎൽഎ ഗവർണർക്ക് നൽകിയ പരാതി പരിഗണിച്ച ഗവർണർ യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയില്ലാത്ത കോളജ് അധ്യാപകരെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയിരുന്നു. ഇത് നൂറുക്കണക്കിന്ന് സ്വാശ്രയ കോളജ് അധ്യാപകർക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് പ്രതിഷേധം.
കോളജുകളിലെ വിദ്യാർഥകളുടെ ആധിക്യത്തിന് അനുപാതികമായി കേരളത്തിൽ നെറ്റ് യോഗ്യരായ അധ്യാപകരില്ലെന്നിരിക്കെ വിഷയത്തിൽ പുന:പരിശോധന നടത്തണമെന്നാണ് ആവശ്യം. സർവകലാശാല സിൻഡിക്കറ്റ് ഇതേ ഉത്തരവ് മുന്‍പ് ഇറക്കിയപ്പോൾ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരുന്നു.
പിന്നീട് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. സിൻഡിക്കറ്റ് പ്രതിനിധി സംഘം ഗവർണറെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നാണ് ആവശ്യം. സർക്കാർ ഇടപെട്ട് ഉത്തരവ് പിൻവലിപ്പിക്കാത്ത പക്ഷം ശക്തമായ സമരത്തിലേക്ക് ഇറങ്ങുമെന്ന് സംഘടന ഭാരവാഹികൾ വ്യക്തമാക്കി.
District News
മലപ്പുറം: കടുത്ത പനി കാരണം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെരിന്പലം സ്വദേശി മെഡിസെപ് ആനുകൂല്യത്തിനായി ഓറിയന്റൽ ഇൻഷ്വറൻസ് കന്പനിയെ സമീപിച്ചപ്പോൾ ആനുകൂല്യം നൽകാനാകില്ലെന്ന് അറിയിച്ചതിനെതിരെ ഉപഭോക്തൃ കമ്മീഷനിൽ നൽകിയ പരാതിയിൽ പരാതിക്കാരന് നഷ്ടപരിഹാരമായി ഓറിയന്റൽ ഇൻഷ്വറൻസ് കന്പനി 191,452 രൂപ നൽകാൻ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. കിടത്തി ചികിൽസ ആവശ്യമില്ലാത്തതിനാൽ മെഡിസെപ് ആനുകൂല്യം നൽകാനാകില്ലെന്ന് പറയാൻ ഇൻഷ്വറൻസ് കന്പനിക്ക് അധികാരമില്ലെന്ന് കമ്മീഷൻ വിധിച്ചു.
12 ദിവസം ആശുപത്രിയിൽ കിടത്തി ചികിൽസ നടത്തിയതിന് 18,000 രൂപ അനുവദിക്കാമെന്നാണ് ഇൻഷ്വറൻസ് കന്പനി ആദ്യം അറിയിച്ചത്. പിന്നീട് ചികിത്സാ രേഖകൾ പരിശോധിച്ച ശേഷം ഇത് കിടത്തി ചികിത്സ ആവശ്യമുള്ള രോഗമായിരുന്നില്ലെന്നും അതിനാൽ ആനുകൂല്യം നൽകാനാകില്ലെന്നും അറിയിക്കുകയായിരുന്നു. തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. തെളിവുകൾ പരിശോധിച്ച കമ്മീഷൻ ഇൻഷ്വറൻസ് കന്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടെത്തി.
മെഡിസെപ് ആനുകൂല്യം നിഷേധിച്ചാൽ ജില്ലാതല സമിതിക്കും സംസ്ഥാന സമിതിക്കും ഓംബുഡ്സ്മാനും പരാതി നൽകുകയാണ് വേണ്ടതെന്നും പരാതി പരിഗണിക്കാൻ ഉപഭോക്തൃ കമ്മീഷന് അധികാരമില്ലെന്നുമുള്ള ഇൻഷ്വറൻസ് കന്പനിയുടെ വാദം ഉഭോക്തൃകമ്മീഷൻ തള്ളി.
രോഗിയെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കണോ എന്നും മരുന്ന് ഇൻഞ്ചക്ഷനായി നൽകണോ എന്നും ഇൻഷ്വറൻസ് കന്പനിക്ക് തീരുമാനിക്കാൻ അധികാരമില്ല. ഈ കാരണത്താൽ ആനുകൂല്യം നിഷേധിക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
പരാതിക്കാരന്റെ ചികിൽസാ ചെലവ് 1,36,452 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 5,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നൽകാൻ കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിട്ടു. കാലതാമസം വന്നാൽ ഒന്‍പത് ശതമാനം പലിശയും നൽകണം.
Kerala
മലപ്പുറം: മലപ്പുറത്ത് വീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുൻ(3) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്.
ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂർഖൻ പാമ്പിന്റെ കടിയേറ്റതായാണ് ലഭിക്കുന്ന വിവരം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
District News
മലപ്പുറം: ഏറ്റവും പ്രശ്ന രഹിതമായ തദ്ദേശ തെരഞ്ഞെടുപ്പാണ് മുസ്്ലിം ലീഗിനെ സംബന്ധിച്ച് ഇത്തവണ നടക്കുന്നതെന്ന് മുസ്്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മലപ്പുറം പ്രസ് ക്ലബ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്നു മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതകളും യുവാക്കളും പരിചയസന്പന്നരുമെല്ലാം കൂടി ചേർന്ന മികച്ച സ്ഥാനാർഥികളെയാണ് ലീഗ് മത്സര രംഗത്തക്കിറക്കിയിരിക്കുന്നത്. വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സെമി ഫൈനൽ എന്ന നിലക്ക് ഗൗരവത്തോടെയാണ് മുസ്ലിംലീഗ് പാർട്ടിയും ഐക്യജനാധിപത്യ മുന്നണിയും തെരഞ്ഞെടുപ്പിനെ കാണുന്നത്.
മികച്ചവരെ ഉൾപ്പെടുത്തി സ്ഥാനാർഥി പ്രഖ്യാപനമെല്ലാം നേരത്തെ തന്നെ പൂർത്തിയാക്കാൻ ലീഗിനായിട്ടുണ്ട്. കഴിഞ്ഞ തവണ നേടിയതിനേക്കാൾ തദ്ദേശ സ്ഥാപനങ്ങൾ ഇത്തവണ യുഡിഎഫിന് സ്വന്തമാക്കാനാകും. മുന്നണി ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മുന്നണിക്കകത്ത് കാര്യമായ പ്രശ്നങ്ങളില്ല.
അറുപത് ശതമാനത്തിനേക്കാൾ വനിതകൾ മത്സരരംഗത്തുണ്ട്. ഇതിൽ നല്ലൊരു വിഭാഗം വനിതകളും ജനപ്രതിനിധിയായി മാറും. ഭരണം കൈയാളുന്നവരായി വനിതകൾ മാറും. കുടുംബിനികൾ വികസന പ്രക്രിയയിൽ ഭാഗകമാകും. അത് സ്ത്രീ സമൂഹത്തിനും പൊതുവിലും വലിയ അംഗീകാരവും മാറ്റവുമായിട്ടാണ് കാണാനാവുക. മുസ്ലിംലീഗ് വനിതകൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെക്കൻ കേരളത്തിൽ മുസ്ലിംലീഗിന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. മുസ്ലിംലീഗും കോണ്‍ഗ്രസും മറ്റുഘടകകക്ഷികളുമെല്ലാം സംസാരിച്ച് ഇത്തരം വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആർ പ്രായോഗികമല്ലെന്ന് തങ്ങൾ പറഞ്ഞു.
ബീഹാറിൽ അടക്കം അതാണ് അനുഭവം. അവിശ്വസനീയമായ ഫലമാണ് ബീഹാറിലുണ്ടായത്. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കേണ്ടതാണ്.
എസ്ഐആർ തെരഞ്ഞെടുപ്പിനിടയിൽ ധൃതിപിടിച്ച് നടത്തേണ്ടതല്ല. ഇതിനെതിരെയാണ് മുസ്ലിംലീഗ് കോടതിയെ സമീപിച്ചിരിക്കുന്നത്. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഓരോ ദിവസവും കേന്ദ്രം ഭരിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ബീഹാറിൽ സംഭവിച്ചത് കേരളത്തിൽ സംഭവിക്കാൻ പാടില്ല-അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങിൽ മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് എസ്.മഹേഷ്കുമാർ അധ്യക്ഷത വഹിച്ചു.