കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവറിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
അനധികൃത സ്വത്ത് സമ്പാദനം, ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തൽ, കേരള ഫിനാൻഷ്യൽ കോർപറേഷനിലെ വായ്പാ തട്ടിപ്പ് എന്നീ കേസുകളാണ് പി.വി. അൻവറിനെതിരെ ഇഡി ചുമത്തിയിട്ടുള്ളത്.
നേരത്തേ അൻവറിന്റെ വീടും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഇഡി പരിശോധന നടത്തിയിരുന്നു. അൻവർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒരേ ഭൂമിയിൽ രണ്ടു വായ്പ എടുത്തുവെന്നാണ് പ്രധാന പരാതി.
കെഎഫ്സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ കള്ളപ്പണ ഇടപാടിലായിരുന്നു അന്നത്തെ ഇഡി റെയ്ഡ് നടന്നത്. കെഎഫ്സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മതിയായ രേഖകളില്ലാതെ വായ്പയെടുത്തെന്നാണ് കേസ്.
സംഭവത്തിൽ വിജിലൻസ് കേസെടുത്തതിന് പിന്നാലെയാണ് കള്ളപ്പണ ഇടപാടിൽ ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പരാതിക്കാരന് മുരുഗേഷ് നരേന്ദ്രനെ വിളിച്ച് വരുത്തി ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു.
Tags : pv anwar malappuram ED KOCHI