കൊണ്ടോട്ടി: രാത്രിയിൽ സ്റ്റേഷനറി കടയിൽ കളവിന് കയറിയ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവച്ച് ക്രൂരമായി മർദിച്ച കേസിൽ കടയുടമകളായ രണ്ട് സഹോദരങ്ങളെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. കിഴിശേരി ആലിൻചുവട് ടി.കെ. ഹൗസിൽ മുഹമ്മദ് ആഷിക് (25), ആദിൽ അഹമ്മദ് (23) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ കിഴിശേരി വളപ്പിൻകുണ്ടിലുള്ള സ്റ്റേഷനറി കടയിലാണ് സംഭവം. അരിന്പ്ര, എക്കാപ്പറന്പ് സ്വദേശികളായ രണ്ട് കുട്ടികൾ കടയിൽ ഭക്ഷണസാധനങ്ങൾ എടുക്കുന്നതിനായി കയറിയതായിരുന്നു. കടയുടെ പരിസരങ്ങളിൽ മോഷണങ്ങൾ പതിവായി നടക്കുന്നതിനാൽ കടയുടമകളായ പ്രതികൾ കടയ്ക്കുള്ളിൽ തന്നെ ഉണ്ടായിരുന്നു.
കളവിന് കയറിയ കുട്ടികളെ കൈയോടെ പിടികൂടിയ സഹോദരങ്ങൾ പുലർച്ചെ രണ്ടര മുതൽ രാവിലെ ആറര വരെ കുട്ടികളെ കടയുടെ ഉള്ളിൽ തടഞ്ഞുവച്ചു. തുടർന്ന് ഇരുന്പ് വടിയും മരത്തിന്റെ തടികളും ഉപയോഗിച്ച് കുട്ടികളെ അതിക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ് അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് ഇവർ പോലീസിൽ ഏൽപ്പിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടികൾക്ക് കടുത്ത മർദനം ഏറ്റിട്ടുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് കൊണ്ടോട്ടി പോലീസ് കടയുടമകൾക്കെതിരേ കൊലപാതക ശ്രമത്തിന് (307 വകുപ്പ്) കേസ് എടുക്കുകയായിരുന്നു.
മർദനമേറ്റ കുട്ടികൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം കളവിന് ശ്രമിച്ച കുട്ടികൾക്കെതിരേ മോഷണക്കുറ്റത്തിന് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുന്പാകെ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Tags : Local News Nattuvishesham Malappuram