മലപ്പുറം: മലപ്പുറത്ത് ഹരിത രാഷ്ട്രീയത്തിന്റെ വന്പൻ വിളവെടുപ്പ്. ത്രിതല പഞ്ചായത്തുകളിൽ യുഡിഎഫിന് സമഗ്രാധിപത്യം. സമസ്ത മേഖലകളിലും ഇടതുപക്ഷത്തിന് കാലിടറുന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് അപേക്ഷിച്ച് യുഡിഎഫ് വൻകുതിപ്പാണ് നടത്തിയത്. സംസ്ഥാനത്ത് തന്നെ യുഡിഎഫിന് ഏറ്റവും കരുത്തു ലഭിച്ച ജില്ലയാണ് മലപ്പുറം. മുസ്ലിം ലീഗ് സ്വന്തം തട്ടകത്തിൽ ശക്തി കൂട്ടിയപ്പോൾ യുഡിഎഫിന്റെ അക്കൗണ്ട് നിറഞ്ഞു. ജില്ലാ പഞ്ചായത്ത് മുതൽ ഗ്രാമപഞ്ചായത്ത് വാർഡുകൾ വരെ ഐക്യമുന്നണിയുടെ കൈപ്പിടിയിലായി.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഇടതുമുന്നണിക്ക് ഒരു സീറ്റിൽപോലും വിജയിക്കാൻ കഴിയാത്ത ഒരേയൊരു ജില്ലയായി മലപ്പുറം മാറി. മുന്നണിക്ക് അനുകൂല തരംഗങ്ങളുണ്ടായിരുന്ന കാലത്ത് ഏഴ് സീറ്റുവരെ വിജയിച്ചിരുന്നിടത്ത് ഇത്തവണ സംപൂജ്യരായി. 33 ഡിവിഷനുകളിലും യുഡിഎഫിന് വിജയം. പ്രതിപക്ഷത്തിരിക്കാൻ ഒരാൾ പോലുമില്ലാത്ത വിധം ഇടതുമുന്നണിക്ക് ചരിത്രപരമായ തോൽവി.
12 നഗരസഭകളിൽ 11 എണ്ണത്തിലും യുഡിഎഫിനാണ് വിജയം. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പൊന്നാനി നഗരസഭ മാത്രമാണ് നിലനിർത്താനായത്. പെരിന്തൽമണ്ണയിലെ തോൽവി ഇടതുപക്ഷത്തിന് കടുത്ത ആഘാതമായി. താനൂർ നഗരസഭയിൽ പാർട്ടി ചിഹ്നത്തിൽ മൽസരിച്ച ഇടതുസ്ഥാനാർഥികളാരും വിജയിച്ചില്ല. പി.വി. അൻവർ ഇഫക്ടുള്ള നിലന്പൂരിൽ ഇത്തവണ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി.
ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനാണ് സമഗ്രാധിപത്യം. 14 ബ്ലോക്കുകളിൽ മുന്നണി വിജയിച്ചു.
94 ഗ്രാമപഞ്ചായത്തുകളിൽ 80 ലേറെ പഞ്ചായത്തുകളിൽ യുഡിഎഫ് വെന്നിക്കൊടി പാറിച്ചു. സംസ്ഥാനത്തൊട്ടാകെ വീശിയടിച്ച യുഡിഎഫ് തരംഗം മലപ്പുറം ജില്ലയിൽ മുന്നണിക്ക് കൂടുതൽ കരുത്തു നൽകി.
സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം, യുഡിഎഫിന്റെ ചിട്ടയോടെയുള്ള പ്രവർത്തനം എന്നിവ മുന്നണിക്ക് മികച്ച വിജയത്തിന് വഴിയൊരുക്കി. മലപ്പുറം ജില്ലയ്ക്കെതിരേ വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന, പിഎം ശ്രീ പദ്ധതി, ശബരിമല സ്വർണക്കൊള്ള തുടങ്ങിയ ഘടകങ്ങൾ എൽഡിഎഫിന് കനത്ത തിരിച്ചടിയായി. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ പേരിൽ യുഡിഎഫിനെ കടുത്ത രീതിയിലാണ് ഇടതുപക്ഷം വിമർശിച്ചത്. വിമർശനങ്ങളോട് സംയമനം പാലിച്ചാണ് ലീഗ് നേതൃത്വം നിലകൊണ്ടത്. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ജില്ലയിൽ യുഡിഎഫിന് ഗുണം ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
സിപിഎമ്മിന്റെ കടുത്ത ശത്രുവായ മുൻ എംഎൽഎ പി.വി. അൻവറിനോട് തന്ത്രപരമായ സമീപനമെടുത്തത് നിലന്പൂർ മേഖലയിൽ ഗുണമായി. അൻവറിനെ ഒപ്പം കൂട്ടുമെന്ന പ്രതീക്ഷ നിലനിർത്തി, വോട്ടുകൾ ഭിന്നിക്കുന്നതിന് തടയിട്ടു. ഇതോടെ നിലന്പൂർ നഗരസഭയിൽ ഭരണം പിടിച്ചെടുത്തു. ഇടതുപാളയത്തിലെ അനൈക്യം പെരിന്തൽമണ്ണ പോലുള്ള ശക്തികേന്ദ്രങ്ങളിൽ അവർക്ക് തിരിച്ചടിയുണ്ടാക്കിയതായാണ് സൂചനകൾ.
Tags : Malappuram UDF LDF NDA Kerala local body election