മലപ്പുറത്ത് നടന്ന നവകേരളം സിറ്റിസണ്‍സ് റെസ്പോണ്‍സ് വികസന ക്ഷേമ പഠനപരിപാടിയുടെ അവലോകന യോഗത്തിൽ കളക്ടർ വി.ആർ. വിനോദ് സംസാരിക്കുന്നു.
മലപ്പുറം: വികസന നിർദേശങ്ങളും ആശയങ്ങളും ലഭ്യമാക്കാനും സർക്കാർ ക്ഷേമപദ്ധതികൾ സംബന്ധിച്ച അഭിപ്രായം ആരായാനും പ്രാദേശികമായി വികസന ആവശ്യങ്ങൾ മനസിലാക്കി ആസൂത്രണം ചെയ്യുന്നതിനുമായി നടപ്പാക്കുന്ന നവകേരളം- സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം- വികസനക്ഷേമ പഠന പരിപാടിയുടെ മലപ്പുറം ജില്ലാതല അവലോകന യോഗം കളക്ടർ വി.ആർ.വിനോദിന്റെ അധ്യക്ഷതയിൽ എൽഎസ്ജിഡി ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ കോണ്‍ഫറൻസ് ഹാളിൽ ചേർന്നു.
ജില്ലാതല നിർവഹണ സമിതി അംഗങ്ങൾ, മണ്ഡലം, തദ്ദേശ സ്ഥാപനതല ചാർജ് ഓഫീസർമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചായിരുന്നു ഏകോപന യോഗം. സംസ്ഥാനതല നിർവഹണ സമിതി അംഗമായ എം. ഗൗതമനും യോഗത്തിൽ പങ്കെടുത്തു.
വിവരശേഖരണത്തിനായി സന്നദ്ധതയറിയിച്ച കർമസേനാംഗങ്ങൾ ഭവനസന്ദർശനം വേഗത്തിൽ പൂർത്തിയാക്കണമെന്നും ഇതിനോടകം പരിശീലനം ലഭിക്കാത്തവർക്കുള്ള പരിശീലനം വേഗം പൂർത്തിയാക്കണമെന്നും കളക്ടർ നിർദേശിച്ചു. റിപ്പോർട്ട് ചെയ്ത എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ടെന്നും കുറ്റമറ്റ രീതിയിൽ വികസന, ക്ഷേമ പഠന പരിപാടി നിശ്ചിത തിയതിക്കകം പൂർത്തിയാക്കണമെന്നും സംസ്ഥാനതല നിർവഹണ സമിതിയംഗം എം. ഗൗതമൻ ഓർമപ്പെടുത്തി.
യോഗത്തിൽ വികസന ക്ഷേമ പരിപാടിയുടെ ജില്ലാതല കണ്‍വീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ കെ. മുഹമ്മദ്, ജില്ലാതല കർമസമിതിയംഗങ്ങളായ സ്വാതി ചന്ദ്രമോഹൻ, എ.ശ്രീധരൻ, ബി.സുരേഷ് കുമാർ, ഡോ.പി.സീമ, ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റർ ഐ.ആർ. പ്രസാദ് തുടങ്ങിയവരും വിവിധ മണ്ഡലം, തദ്ദേശതല ചാർജ് ഓഫീസർമാരും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.
ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെ സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് വിവരശേഖരണം നടത്തുന്നത്. വികസന-ക്ഷേമ പരിപാടിക്ക് സന്നദ്ധതയറിച്ച 10024 കർമസമിതിയംഗങ്ങൾ ഭവനസന്ദർശനം നടത്തിയാണ് ജില്ലയിൽ അഭിപ്രായ രൂപീകരണം നടത്താൻ ലക്ഷ്യമിടുന്നത്. ജനങ്ങളിൽനിന്നു ലഭിക്കുന്ന നിർദേശങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ ക്രോഡീകരിച്ചാണ് സർക്കാരിലേക്കെത്തിക്കുന്നത്.
Tags : Local News Nattuvishesham Malappuram