തോമസ്കുട്ടി ചാലിയാർ
തദ്ദേശ തെരഞ്ഞെടുപ്പിൽ നിലന്പൂരിൽ യുഡിഎഫ് ഉജ്വല വിജയം നേടുമെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും എംഎൽഎയുമായ ആര്യാടൻ ഷൗക്കത്ത്. ദീപികക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സാധ്യത എങ്ങനെ ?
നിലമ്പൂർ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും നിലന്പൂർ നഗരസഭയിലും ഇക്കുറി യുഡിഎഫ് ഭരണ സമിതികൾ അധികാരത്തിൽ വരും. ഒരു സംശയവുമില്ല. മണ്ഡലത്തിലെ വഴിക്കടവ്, എടക്കര, മൂത്തേടം, കരുളായി, ചുങ്കത്തറ പഞ്ചായത്തുകളിലാണ് നിലവിൽ യുഡിഎഫ് ഭരണ സമിതികളുള്ളത്. പ്രചാരണത്തിന് ഇറങ്ങിയപ്പോൾ ജനങ്ങളിൽ നിന്ന് ലഭിച്ച പിന്തുണയാണ് ആത്മവിശ്വാസത്തിന് കാരണം. കൂടാതെ എൽഡിഎഫ് ഭരിക്കുന്ന അമരന്പലം, പോത്തുകൽ പഞ്ചായത്തുകളിലും നിലന്പൂർ നഗരസഭയിലും വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് ഭരണം തിരിച്ചുപിടിക്കും.
നിലമ്പൂർ നഗരസഭയിൽ ഭരണം തിരിച്ചു പിടിക്കുമോ?
നിലമ്പൂർ നഗരസഭയിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തിൽ യുഡിഎഫ് ഇക്കുറി ഭരണം നേടും. നഗരസഭയിൽ ഉറപ്പായി ലഭിക്കുന്ന ഒരു ഡിവിഷൻ പോലും ഇല്ലാത്ത അവസ്ഥയിലാണ് എൽഡിഎഫ്. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള ജനരോഷവും നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ എൽഡിഎഫ് ഭരണ സമിതി വരുത്തിയ വികസന മുരടിപ്പും യുഡിഎഫിന് അനുകൂല വോട്ടായി മാറും.
എംഎൽഎ നേരിട്ടാണല്ലോ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്?
എംഎൽഎ മാത്രമല്ല, യുഡിഎഫ് ഒറ്റക്കെട്ടായാണ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. നിലന്പൂർ നഗരസഭയിൽ 27 ഡിവിഷനിൽ മത്സരിക്കുന്ന കോണ്ഗ്രസിന് ഒരു ഡിവിഷനിൽ പോലും റിബൽ സ്ഥാനാർഥികളില്ല. വാർഡ് കമ്മിറ്റികൾ തീരുമാനിച്ചവരാണ് സ്ഥാനാർഥികളായത്. അതാണ് സ്ഥാനാർഥി നിർണയം ഒരേ മനസോടെ പൂർത്തികരിക്കാൻ കഴിഞ്ഞത്. ഓരോ വാർഡിലും ഏറ്റവും മികച്ച സ്ഥാനാർഥികൾ തന്നെയാണ് മത്സരിക്കുന്നത്. മുസ്ലിം ലീഗ് സ്ഥാനാർഥികൾക്ക് എതിരെ രണ്ടിടങ്ങളിൽ മത്സരിക്കുന്നവർ മുന്പ്് ലീഗിൽ നിന്ന് പുറത്താക്കിയവരാണ്. അത് ഒരു തരത്തിലും മുന്നണി സ്ഥാനാർഥികളെ ബാധിക്കില്ല.
ക്ഷേമ പെൻഷൻ വർധനവ് എൽഡിഎഫിന് അനുകൂലമാകുമോ?
ഇങ്ങനെ 10 വർഷത്തിനിടയിൽ സർക്കാർ വർധിപ്പിച്ചത് 400 രൂപ മാത്രമാണ്. 2016-ൽ നൽകിയ അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാന പ്രകാരം 2500 രൂപ നൽകേണ്ട സമയത്താണ് 2000 രൂപയിൽ സാമൂഹ്യക്ഷേമ പെൻഷൻ വർധനവ് ഒതുക്കിയത്. അർഹതപ്പെട്ട പലരെയും ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.കൂടാതെ മറ്റ് പെൻഷൻ ആനുകൂല്യങ്ങളും ഇല്ലാതാക്കി. ഒരു ലിറ്റർ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം സെസ് പിരിക്കുന്പോൾ എന്തുകൊണ്ടാണ് ക്ഷേമ പെൻഷനുകൾ കുടിശികയാക്കുന്നത്.
2016-ൽ 180 രൂപക്ക് ലഭിച്ചിരുന്ന ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ 480 രൂപ മുതൽ 540 രൂപ വരെയാണ് നൽകേണ്ടത്. ക്ഷേമ പെൻഷൻ വർധനവിലൂടെ ലഭിച്ച 400 രൂപ കൊണ്ട് ഒരു ലിറ്റർ വെളിച്ചെണ്ണ പോലും ലഭിക്കില്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സാമൂഹ്യക്ഷേമ പെൻഷൻ 2500 രൂപയാക്കിയുള്ള ഫയലിലായിരിക്കും ആദ്യമായി ഒപ്പിടുക. നിലന്പൂരിൽ മാത്രമല്ല, ജില്ലയിലും യുഡിഎഫ് തരംഗമാണ് നിലനിൽക്കുന്നതെന്നും ആര്യാടൻ ഷൗക്കത്ത് എംഎൽഎ പറഞ്ഞു.
Tags : Local News Nattuvishesham Malappuram