മലപ്പുറം: കടുത്ത പനി കാരണം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെരിന്പലം സ്വദേശി മെഡിസെപ് ആനുകൂല്യത്തിനായി ഓറിയന്റൽ ഇൻഷ്വറൻസ് കന്പനിയെ സമീപിച്ചപ്പോൾ ആനുകൂല്യം നൽകാനാകില്ലെന്ന് അറിയിച്ചതിനെതിരെ ഉപഭോക്തൃ കമ്മീഷനിൽ നൽകിയ പരാതിയിൽ പരാതിക്കാരന് നഷ്ടപരിഹാരമായി ഓറിയന്റൽ ഇൻഷ്വറൻസ് കന്പനി 191,452 രൂപ നൽകാൻ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. കിടത്തി ചികിൽസ ആവശ്യമില്ലാത്തതിനാൽ മെഡിസെപ് ആനുകൂല്യം നൽകാനാകില്ലെന്ന് പറയാൻ ഇൻഷ്വറൻസ് കന്പനിക്ക് അധികാരമില്ലെന്ന് കമ്മീഷൻ വിധിച്ചു.
12 ദിവസം ആശുപത്രിയിൽ കിടത്തി ചികിൽസ നടത്തിയതിന് 18,000 രൂപ അനുവദിക്കാമെന്നാണ് ഇൻഷ്വറൻസ് കന്പനി ആദ്യം അറിയിച്ചത്. പിന്നീട് ചികിത്സാ രേഖകൾ പരിശോധിച്ച ശേഷം ഇത് കിടത്തി ചികിത്സ ആവശ്യമുള്ള രോഗമായിരുന്നില്ലെന്നും അതിനാൽ ആനുകൂല്യം നൽകാനാകില്ലെന്നും അറിയിക്കുകയായിരുന്നു. തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. തെളിവുകൾ പരിശോധിച്ച കമ്മീഷൻ ഇൻഷ്വറൻസ് കന്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടെത്തി.
മെഡിസെപ് ആനുകൂല്യം നിഷേധിച്ചാൽ ജില്ലാതല സമിതിക്കും സംസ്ഥാന സമിതിക്കും ഓംബുഡ്സ്മാനും പരാതി നൽകുകയാണ് വേണ്ടതെന്നും പരാതി പരിഗണിക്കാൻ ഉപഭോക്തൃ കമ്മീഷന് അധികാരമില്ലെന്നുമുള്ള ഇൻഷ്വറൻസ് കന്പനിയുടെ വാദം ഉഭോക്തൃകമ്മീഷൻ തള്ളി.
രോഗിയെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കണോ എന്നും മരുന്ന് ഇൻഞ്ചക്ഷനായി നൽകണോ എന്നും ഇൻഷ്വറൻസ് കന്പനിക്ക് തീരുമാനിക്കാൻ അധികാരമില്ല. ഈ കാരണത്താൽ ആനുകൂല്യം നിഷേധിക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
പരാതിക്കാരന്റെ ചികിൽസാ ചെലവ് 1,36,452 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 5,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നൽകാൻ കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിട്ടു. കാലതാമസം വന്നാൽ ഒന്പത് ശതമാനം പലിശയും നൽകണം.