മലപ്പുറം: നഷ്ടപ്പെട്ട സ്വാധീനം ഏതുവിധേനയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ അപകടകരമായ ബാന്ധവങ്ങളിലേക്കാണ് യുഡിഎഫ് പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് പറഞ്ഞു. പ്രസ് ക്ലബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ ഘടകകക്ഷിയാക്കി. ആർഎസ്എസിന്റെ മതരാഷ്ട്രത്തിന് ബദലല്ല ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രം. രണ്ടും സമൂഹത്തെ അപകടത്തിലേക്കാണ് നയിക്കുന്നത്. ഇരുകൂട്ടരും സമൂഹത്തെ വർഗീയവൽക്കരിക്കാനാണ് ശ്രമിക്കുന്നത്.
ഈ വർഗീയ താത്പര്യങ്ങളുമായി യുഡിഎഫ് ഔപചാരികമായി തന്നെ ബന്ധപ്പെടുകയാണ്. തെക്കൻ കേരളത്തിൽ ആർഎസ്എസുമായി നീക്കുപോക്കുണ്ടാക്കുന്ന യുഡിഎഫ് ഇവിടെ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം കൂട്ടുന്നു. ഇതെല്ലാം മതേതര സമൂഹത്തിന് പരിക്കേൽപ്പിക്കുന്ന നടപടികളാണ്. ലീഗിന്റെ രാഷ്ട്രീയ നേതൃത്വമായി ജമാഅത്തെ ഇസ്ലാമി മാറിയെന്നും സ്വരാജ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ആർഎസ്എസിന്റെ കാർബൺ കോപ്പി
ജീവിതകാലം മുഴുവൻ ആർഎസ്എസിനെതിരേ അതിശക്തമായ നിലപാട് സ്വീകരിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തെ പോലും സംഘപരിവാറുകാരനായി ചിത്രീകരിക്കാൻ ജമാഅത്തെ ഇസ്ലാമിക്ക് ഒരുമടിയുമില്ല . ഇതുതന്നെയാണ് ആർഎസ്എസും ചെയ്യുന്നത്. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവർ ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി സംസാരിച്ചാൽ അവരെ മുസ്ലിം വർഗീയവാദിയായി ചിത്രീകരിക്കും.
ആർഎസ്എസിനെ കാർബൺ കോപ്പിയാക്കാൻ ശ്രമിക്കുന്ന ഒരു സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. പാർലമെന്റിലെ ഏറ്റവും ദൃഢമായ ഒരുമതനിരപേക്ഷ ശബ്ദമാണ് ജോൺ ബ്രിട്ടാസ്. അതിശക്തമായി മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സംഘപരിവാരത്തെ ആക്രമിക്കുന്ന ഏറ്റവും ഊർജസ്വലനായ ഒരു എംപിയാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ ഇവർ സംഘി ചാപ്പയടിക്കുന്നത്. ലീഗിൽ മതനിരപേക്ഷ കാഴ്ചപ്പാടുള്ള ആരെങ്കിലും ഇപ്പോൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവർ പരിശോധിക്കേണ്ടതാണ്.
ആരാധനാലയങ്ങളുടെ സ്വത്ത് സംരക്ഷിക്കപ്പെടും
ആരാധനാലയങ്ങൾ വിശ്വാസികൾക്കുള്ളതാണ്. ആരാധനാലയങ്ങളുടെ സ്വത്ത് ആ നിലയിൽ സംരക്ഷിക്കപ്പെടേണ്ടതാണ്. അതാണ് ഞങ്ങളുടെ നിലപാട്. അത് ആരെങ്കിലും അവഹേളിക്കാനോ തട്ടിപ്പ് നടത്താനോ ശ്രമിച്ചാൽ മുഖം നോക്കാതെ നിയമാനുസൃത നടപടികൾ സ്വീകരിക്കും. അവരെല്ലാം നിയമത്തിന്റെ വഴിയിൽ ഉത്തരം പറയാൻ ബാധ്യതപ്പെട്ടവരായിരിക്കും.
കോടതി നിർദേശപ്രകാരമാണ് അന്വേഷണസംഘം മുന്നോട്ടുപോയത്. ശരിയായ വഴിയിലാണ് അന്വേഷണം പോകുന്നത്. മുമ്പ് ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ ഗുരുവായൂരിന്റെ തിരുവാഭരണവും വൈക്കം ക്ഷേത്രത്തിലെ മോഷണവും ഒക്കെ കൃത്യമായിട്ട് നമുക്ക് അവസാനിപ്പിക്കാൻ കഴിയുമായിരുന്നു.
യുഡിഎഫിൽ യുവ നേതാക്കൾ രാഷ്ട്രീയം അരാഷ്ട്രീയമാക്കുന്നു
സാധാരണഗതിയിൽ യുവാക്കൾ രാഷ്ട്രീയ നേതൃത്വത്തിലേക്ക് കടന്നുവരുമ്പോൾ തിരുത്തൽ ശക്തിയായിട്ട് മാറുമെന്നാണ് വിലയിരുത്തപ്പെടാറ്. എന്നാൽ യുഡിഎഫിൽ യുവ നേതാക്കന്മാരായി ഉയർന്നുവന്നവർ രാഷ്ട്രീയത്തെ അരാഷ്ട്രീയമാക്കുന്നവരാണ്. അനുചിതമായ രീതികളും ശീലങ്ങളുമാണ് ഇവർക്കുള്ളത്. നവമാധ്യമങ്ങളുടെ സൃഷ്ടിയായി നേതാവാകുക.
നവമാധ്യമങ്ങളിൽ തന്നെ ജീവിക്കുക. അതാണ് ലോകമെന്ന് വിശ്വസിക്കുക. അതിലൂടെ അപ്രമാദിയാകാമെന്ന് ചിന്തിക്കുക. വൻതുക മുടക്കി ഓൺലൈൻ ചാനലുകളെ വിലയ്ക്കെടുക്കുക. ഓൺലൈൻ പ്രൊമോഷനുകൾ നടത്തുക. പോകുന്നിടത്തെല്ലാം ഒരുകാമറ ടീമുമായി പോവുക. സാങ്കേതിക തികവാർന്ന റീലുകൾ ചിത്രീകരിക്കുക. സെൽഫ് പ്രൊമോഷൻ സംഘടിപ്പിച്ച് നേതാവായി തീരുക. ഇതാണ് രീതി.
രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചോ മതനിരപേക്ഷത നേരിടുന്ന ഭീഷണിയെക്കുറിച്ചോ വർഗീയതയുടെ അപകടത്തെക്കുറിച്ചോ ഇവർ ഗൗരവമായി സംസാരിക്കില്ല. നാടിന്റെ വികസന കാഴ്ചപ്പാടുകൾ സംബന്ധിച്ച് വിമർശനങ്ങളോ നിർദേശങ്ങളോ ഇവർ ഉന്നയിക്കില്ല. അതിനുപകരം നവമാധ്യമങ്ങളുടെ വിദ്വേഷത്തിന്റെ തലം സൃഷ്ടിക്കുകയാണ് രീതി. വ്യക്തിപരമായ അധിക്ഷേപവും പരിഹാസവും വെല്ലുവിളിയും ആക്രോശവും പരസ്പരം ബഹുമാനമില്ലായ്മയുമാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖമുദ്രയെന്ന ഒരുകാഴ്ചപ്പാട് അവരുണ്ടാക്കുന്നു.
Tags : Local News Nattuvishesham Malappuram