നിലമ്പൂർ: നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ പോയ പ്രതികളിൽ ഒരാളെ പോലീസ് ചെന്നെയിൽ വച്ച് പിടികൂടി. നിലന്പൂർ മുക്കട്ട പഴയ പോസ്റ്റോഫീസിന് സമീപം കുന്നേക്കാടൻ ഷമീമിനെ (30) യാണ് കേസന്വേഷിക്കുന്ന സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ബന്ധുവും വിശ്വസ്തനുമായ നിലന്പൂർ ഇയ്യംമട കൈപ്പഞ്ചേരി ഫാസിൽ (31), മുക്കട്ട പഴയ പോസ്റ്റ് ഓഫീസിന് സമീപം കുന്നേക്കാടൻ ഷമീം (പൊരി ഷമീം-32), പൂളക്കുളങ്ങര ഷബീബ് റഹ്മാൻ (30), കൂത്രാടൻ മുഹമ്മദ് അജ്മൽ (30), പഴയ വാണിയന്പലം ചീര ഷഫീക്ക് (28) എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയിരുന്നത്.
മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ അബൂദാബിയിലെ കന്പനിയിൽ ഇവർ നേരത്തെ ജോലി ചെയ്തിട്ടുണ്ട്. ഷൈബിനെ പിടികൂടിയതോടെയാണ് അഞ്ച് പേരും ഒളിവിൽ പോയിരുന്നത്. ഒളിവിലിരിക്കെ ഫാസിൽ എന്ന പ്രതി ഗോവയിൽ വച്ച് മരണപ്പെട്ടിരുന്നു. 2020 മാർച്ചിൽ കോഴിക്കോട് സ്വദേശിയായ ഹാരിസ് പറന്പിൽ, അദ്ദേഹത്തിന്റെ ഓഫീസ് മാനേജരായിരുന്ന ബെൻസി ആന്റണി എന്നിവർ അബുദാബിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് നടന്നത്.
ഈ മരണം ആത്മഹത്യയായാണ് അബൂദാബി പോലീസ് ആദ്യം കണക്കാക്കിയിരുന്നത്. തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു. രണ്ടു വർഷം കഴിഞ്ഞാണ് നിലന്പൂരിൽ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനായി കോടതി കണ്ടെത്തിയ ഷൈബിൻ അഷ്റഫിന്റെ നിർദേശ പ്രകാരമായിരുന്നു അബൂദാബിയിൽ വച്ച് കൊലപാതകം നടന്നതെന്ന വിവരം പുറത്ത് വരുന്നത്. തുടർന്ന് രണ്ടുപേരുടേയും മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിച്ചരുന്നു.
ആകെ 11 പ്രതികളാണ് ഈ കേസിലുള്ളത്. പ്രതികളിൽ ഒരാൾ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റ് വളപ്പിൽ നടത്തിയ ആത്മഹത്യാ ശ്രമത്തിനിടെ ഷൈബിൻ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയതിനെ തുടർന്നാണ് വിവരങ്ങൾ പുറംലോകമറിഞ്ഞതും പോലീസ് കൂടുതൽ അന്വേഷണം നടത്തിയതും. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഷമീം അറസ്റ്റിലായത്. ഇയാൾ വർഷങ്ങളായി ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് സിബിഐ പുറപ്പെടുവിച്ചിരുന്നു. നിലന്പൂർ പോലീസ് ആദ്യം അന്വേഷിച്ചിരുന്ന കേസ് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പിന്നീട് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
Tags : Local News Nattuvishesham Malappuram