മലപ്പുറം: മലപ്പുറം ഗവണ്മെന്റ് വനിതാ കോളജിന് കിഫ്ബി ഫണ്ടിൽ നിന്ന് 18.61 കോടി ചെലവഴിച്ചുള്ള കെട്ടിടനിർമാണ നടപടികൾ രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കാൻ ബിന്ദുവിന്റെ അധ്യക്ഷതയിൽ നിയമസഭ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
സർക്കാർ നിയോഗിച്ച എസ്പിവിയായ കിറ്റ്കോ തയാറാക്കിയ പദ്ധതി രൂപരേഖ പുതുക്കേണ്ടി വന്നതും പുതുക്കിയ പ്ലാനിനും മറ്റ് അനുബന്ധ രേഖകൾക്കും കിഫ്ബി ടെക്നിക്കൽ കമ്മിറ്റി അംഗീകാരം ലഭിക്കാൻ കാലതാമസം നേരിട്ടതുമാണ് കെട്ടിടനിർമാണ നടപടികൾ നീണ്ടുപോയത്.
ഇൻകെൽ എഡ്യുസിറ്റിയിലെ പുതിയ കോളജ് കെട്ടിട നിർമാണം ഉൗരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രവൃത്തി ഏറ്റെടുത്ത് പൂർത്തിയാക്കുന്നതിലുള്ള അസൗകര്യങ്ങളും കരാറിൽ ഏർപ്പെടുന്നതിനുള്ള കാലതാമസവും കാരണം പദ്ധതിയിൽനിന്നൊഴിവാക്കിത്തരണമെന്ന് അവർ നിർവഹണ ഏജൻസിയായ കിറ്റ്കോയോട് ആവശ്യപ്പെട്ടു.
പദ്ധതി അവർ ഏറ്റെടുക്കാത്ത സാഹചര്യത്തിൽ കിറ്റ്കോ റീ ടെൻഡർ നടപടികൾ സ്വീകരിച്ചാണിപ്പോൾ കരാർ നടപടികൾ പൂർത്തീകരിച്ചത്. അക്കാഡമിക് ബ്ലോക്കിന്റെയും കാന്റീൻ ബ്ലോക്കിന്റെയും നിർമാണപ്രവൃത്തികളാണ് പ്രാഥമികഘട്ടത്തിൽ നടക്കുക.
പി. ഉബൈദുള്ള എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 2.30 കോടി രൂപയുടെ കെട്ടിടനിർമാണ പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കുമെന്ന് എംഎൽഎ അറിയിച്ചു.
യോഗത്തിൽ പി. ഉബൈദുള്ള എംഎൽഎ, കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. സുധീർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. ഷാനവാസ്, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ, കിഫ്ബി ജനറൽ മാനേജർ ദീപു, കിറ്റ്കോ കണ്സൾട്ടന്റ് രജിത, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.