തേഞ്ഞിപ്പലം: വർഷങ്ങളോളമായി സ്വാശ്രയ കോളജുകളിൽ ജോലി ചെയ്യുന്ന യുജിസി യോഗ്യതയില്ലാത്ത ആയിരക്കണക്കിന് അധ്യാപകരെ പുറത്താക്കണമെന്ന ഗവർണറുടെ ഉത്തരവ് പുന:പരിശോധിക്കണമെന്നും അധ്യാപകരുടെ ജോലി സംരക്ഷിക്കും വിധം നയപരമായ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്വാശ്രയ കോളജ് അധ്യാപക കൂട്ടായ്മ സമരത്തിലേക്ക്.
പരീക്ഷയിൽ തോറ്റ വിദ്യാർഥിയുടെ അപേക്ഷ പരിഗണിച്ച് കാലിക്കട്ട് വാഴ്സിറ്റി വൈസ് ചാൻസലർ നടത്തിയ പുനർമൂല്യനിർണയത്തിനെതിരെ പി. നന്ദകുമാർ എംഎൽഎ ഗവർണർക്ക് നൽകിയ പരാതി പരിഗണിച്ച ഗവർണർ യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയില്ലാത്ത കോളജ് അധ്യാപകരെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയിരുന്നു. ഇത് നൂറുക്കണക്കിന്ന് സ്വാശ്രയ കോളജ് അധ്യാപകർക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് പ്രതിഷേധം.
കോളജുകളിലെ വിദ്യാർഥകളുടെ ആധിക്യത്തിന് അനുപാതികമായി കേരളത്തിൽ നെറ്റ് യോഗ്യരായ അധ്യാപകരില്ലെന്നിരിക്കെ വിഷയത്തിൽ പുന:പരിശോധന നടത്തണമെന്നാണ് ആവശ്യം. സർവകലാശാല സിൻഡിക്കറ്റ് ഇതേ ഉത്തരവ് മുന്പ് ഇറക്കിയപ്പോൾ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരുന്നു.
പിന്നീട് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. സിൻഡിക്കറ്റ് പ്രതിനിധി സംഘം ഗവർണറെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നാണ് ആവശ്യം. സർക്കാർ ഇടപെട്ട് ഉത്തരവ് പിൻവലിപ്പിക്കാത്ത പക്ഷം ശക്തമായ സമരത്തിലേക്ക് ഇറങ്ങുമെന്ന് സംഘടന ഭാരവാഹികൾ വ്യക്തമാക്കി.
Tags : Local News Nattuvishesham Malappuram