മലപ്പുറം: നാലു പതിറ്റാണ്ടിലധികം ജമാഅത്തെ ഇസ്ലാമിയുടെ തോളിൽ കൈയിട്ട് നടന്ന സിപിഎം ആണ് യുഡിഎഫിനെ വിമർശിക്കുന്നതെന്നും സിപിഎമ്മിനൊപ്പം ചേർന്നാൽ മതേതര പാർട്ടി, കോണ്‍ഗ്രസിനെ പിന്തുണച്ചാൽ വർഗീയ പാർട്ടിയെന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലപ്പുറം പ്രസ് ക്ലബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയെന്നും സിപിഎമ്മിന് ഒരു കാലത്തും അവരുമായി ബന്ധം ഇല്ലായിരുന്നെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. 1977 മുതലാണ് ജമാ അത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത്. അന്നത്തെ തെരഞ്ഞെടുപ്പിൽ അവരുടെ പിന്തുണ സിപിഎമ്മിനായിരുന്നു. പിന്നീട് 2019 വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും 42 വർഷവും അവർ സിപിഎമ്മിന് ഒപ്പമായിരുന്നു. എന്നിട്ടാണ് ഞങ്ങൾക്ക് ഒരു കാലത്തും ബന്ധം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്.
1996 ഏപ്രിൽ 22ന് പാർട്ടി പത്രത്തിൽ എഡിറ്റോറിയലിൽ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ശ്രദ്ധേയമായ പിന്തുണയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ജമാ അത്തെ ഇസ്ലാമി അമീറുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുമായി പല കാര്യങ്ങളിലും സിപിഎമ്മിന് യോജിപ്പാണെന്ന് തോമസ് ഐസക്കും പറഞ്ഞിട്ടുണ്ട്-വി.ഡി. സതീശൻ പറഞ്ഞു.
ആരോപണ വിധേയനെ പാർട്ടി പുറത്താക്കി. അത്തരമൊരു നിലപാട് രാജ്യത്ത് ഏതെങ്കിലും പാർട്ടികൾ സ്വീകരിച്ചിട്ടുണ്ടോ? അഭിമാനത്തോടെയാണ് കോണ്‍ഗ്രസ് നിൽക്കുന്നത്. ലൈംഗിക ആരോപണം നേരിടുന്ന എത്രയോ മന്ത്രിമാർ പിണറായി വിജയന്റെ മന്ത്രിസഭയിലുണ്ട്. അവരെയെല്ലാം ചേർത്ത് പിടിച്ച പിണറായി വിജയനാണ് കോണ്‍ഗ്രസിനെ വിമർശിക്കുന്നത്.
ശബരിമലയിലെ സ്വർണക്കൊള്ളയും സജീവ ചർച്ചയാണ്. ശബരിമലയിലെ വാതിലും കട്ടിളപ്പാളികളും ദ്വാരപാലക ശിൽപങ്ങളും മോഷ്ടിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായിരുന്ന രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരാണ് ജയിലിൽ കിടക്കുന്നത്. അവർക്കെതിരെ നടപടി എടുക്കാൻ പോലും സിപിഎം ഇതുവരെ തയാറായിട്ടില്ല. അവർ കൂടുതൽ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തുമോയെന്നാണ് സിപിഎം ഭയക്കുന്നത്.
എസ്ഐടിക്ക് മേലും ശക്തമായ സമ്മർദമാണ് ചെലുത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്ഐടി ഫംഗ്ഷനിംഗ് അല്ല. അല്ലെങ്കിൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട സമയം അതിക്രമിച്ചു. എസ്ഐടി, ഹൈക്കോടതി രൂപീകരിച്ചതാണെങ്കിലും സംസ്ഥാന പോലീസിലുള്ളവരാണ് അതിലെ അംഗങ്ങൾ. അവർക്കു മേൽ അനാവശ്യ സമ്മർദം ചെലുത്തി തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ശബരിമല കൊള്ളയിൽ സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഇനിയും പ്രധാനപ്പെട്ട സിപിഎം നേതാക്കൾ ജയിലിലാകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Tags : Local News Nattuvishesham Malappuram