പൊന്നാനി: പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ കേസിലെ പ്രതികളെ രക്ഷിക്കാനെന്ന പേരിൽ പ്രധാന പ്രതികളുടെ വീട്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത മൂന്നുപേരെ അന്വേഷണ സംഘം അറസറ്റ് ചെയ്തു. തൃപ്പങ്ങാട് സ്വദേശി നവാസ് (38), ചിറക്കപ്പറന്പ് സ്വദേശി കമറുദ്ദീൻ (45), തിരൂർ സ്വദേശി സോഡ ബാബു എന്നറിയപ്പെടുന്ന സാജിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ രക്ഷിക്കാൻ പോലീസിന് നൽകാനാണെന്ന് വിശ്വസിപ്പിച്ചാണ് സംഘം പ്രതികളുടെ വീട്ടുകാരിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തത്. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റുകളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇർഷാദ് രാഹുലിന്റെ വീട്ടിലെത്തിയാണ് സംഘം തട്ടിപ്പ് നടത്തിയത്.
പോലീസുകാർക്ക് പണം കൊടുത്തില്ലെങ്കിൽ ജാമ്യം കിട്ടില്ലെന്നും അവർ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കുമെന്നും പറഞ്ഞ സംഘം, തങ്ങൾ പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളവരാണെന്ന് പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്. ഭയന്നു പോയ വീട്ടുകാർ സ്വർണം പണയം വച്ചാണ് 20 ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിലേക്ക് അയച്ച് കൊടുത്തത്. അഞ്ച് ലക്ഷം രൂപ സംഘടിപ്പിച്ച് പണമായി നൽകുകയും ചെയ്തു.
പരാതിക്കാരെ വിശ്വസിപ്പിക്കുന്നതിനായി ഡിവൈഎസ്പിയുടേതെന്ന് പറഞ്ഞ് ഓഡിയോയും സംഘം വീട്ടുകാർക്ക് അയച്ചുകൊടുത്തു. എന്നാൽ കേസിൽ എല്ലാ പ്രതികളെയും പോലസ് പിടിച്ചുകഴിഞ്ഞു മാധ്യമങ്ങളിൽ വാർത്തവരികയും കേസിലെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം സർട്ടിഫിക്കറ്റ് കേസിലെ പ്രതികളും വീട്ടുകാരും തിരിച്ചറിഞ്ഞത്. തുടർന്ന് പൊന്നാനി പോലീസിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് നവാസും കമറുദീനും പിടിയിലായത്.
ഇവർക്ക് ഡിവൈഎസ്പിയുടേതെന്ന പേരിൽ വോയിസ് അയച്ച് നൽകിയത് സോഡാ ബാബു എന്നറിയപ്പെടുന്ന സാജിദ് ഏതാനും ദിവസം മുന്പ് എറണാകുളം പനങ്ങാട് സ്റ്റേഷൻ പരിധിയിൽ മറ്റൊരു കേസിൽ അറസ്റ്റിലായി റിമാൻഡിലാണ്.
പൊന്നാനി സിഐ അഷ്റഫിന്റെ നേതൃത്വത്തിൽ എസ്ഐ ബിബിൻ, സിവിൽ പോലീസ് ഓഫീസർമാരായ കൃപേഷ്, സുമേഷ്, ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ്് ചെയ്തു.
Tags : Local News Nattuvishesham Malappuram