മലപ്പുറം: ഏറ്റവും പ്രശ്ന രഹിതമായ തദ്ദേശ തെരഞ്ഞെടുപ്പാണ് മുസ്്ലിം ലീഗിനെ സംബന്ധിച്ച് ഇത്തവണ നടക്കുന്നതെന്ന് മുസ്്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മലപ്പുറം പ്രസ് ക്ലബ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്നു മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതകളും യുവാക്കളും പരിചയസന്പന്നരുമെല്ലാം കൂടി ചേർന്ന മികച്ച സ്ഥാനാർഥികളെയാണ് ലീഗ് മത്സര രംഗത്തക്കിറക്കിയിരിക്കുന്നത്. വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സെമി ഫൈനൽ എന്ന നിലക്ക് ഗൗരവത്തോടെയാണ് മുസ്ലിംലീഗ് പാർട്ടിയും ഐക്യജനാധിപത്യ മുന്നണിയും തെരഞ്ഞെടുപ്പിനെ കാണുന്നത്.
മികച്ചവരെ ഉൾപ്പെടുത്തി സ്ഥാനാർഥി പ്രഖ്യാപനമെല്ലാം നേരത്തെ തന്നെ പൂർത്തിയാക്കാൻ ലീഗിനായിട്ടുണ്ട്. കഴിഞ്ഞ തവണ നേടിയതിനേക്കാൾ തദ്ദേശ സ്ഥാപനങ്ങൾ ഇത്തവണ യുഡിഎഫിന് സ്വന്തമാക്കാനാകും. മുന്നണി ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മുന്നണിക്കകത്ത് കാര്യമായ പ്രശ്നങ്ങളില്ല.
അറുപത് ശതമാനത്തിനേക്കാൾ വനിതകൾ മത്സരരംഗത്തുണ്ട്. ഇതിൽ നല്ലൊരു വിഭാഗം വനിതകളും ജനപ്രതിനിധിയായി മാറും. ഭരണം കൈയാളുന്നവരായി വനിതകൾ മാറും. കുടുംബിനികൾ വികസന പ്രക്രിയയിൽ ഭാഗകമാകും. അത് സ്ത്രീ സമൂഹത്തിനും പൊതുവിലും വലിയ അംഗീകാരവും മാറ്റവുമായിട്ടാണ് കാണാനാവുക. മുസ്ലിംലീഗ് വനിതകൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെക്കൻ കേരളത്തിൽ മുസ്ലിംലീഗിന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. മുസ്ലിംലീഗും കോണ്ഗ്രസും മറ്റുഘടകകക്ഷികളുമെല്ലാം സംസാരിച്ച് ഇത്തരം വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആർ പ്രായോഗികമല്ലെന്ന് തങ്ങൾ പറഞ്ഞു.
ബീഹാറിൽ അടക്കം അതാണ് അനുഭവം. അവിശ്വസനീയമായ ഫലമാണ് ബീഹാറിലുണ്ടായത്. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കേണ്ടതാണ്.
എസ്ഐആർ തെരഞ്ഞെടുപ്പിനിടയിൽ ധൃതിപിടിച്ച് നടത്തേണ്ടതല്ല. ഇതിനെതിരെയാണ് മുസ്ലിംലീഗ് കോടതിയെ സമീപിച്ചിരിക്കുന്നത്. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഓരോ ദിവസവും കേന്ദ്രം ഭരിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ബീഹാറിൽ സംഭവിച്ചത് കേരളത്തിൽ സംഭവിക്കാൻ പാടില്ല-അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങിൽ മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് എസ്.മഹേഷ്കുമാർ അധ്യക്ഷത വഹിച്ചു.
Tags : Local News Nattuvishesham Malappuram