ന്യൂഡൽഹി: ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങളുടെ നന്മയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ നടക്കുന്ന "എഐ ഇംപാക്ട് സമ്മിറ്റ് 2026' ന്റെ രണ്ടാം ദിവസമാണു നിർമിത ബുദ്ധി സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞത്.
ബുദ്ധിശക്തിയും യുക്തിയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും സാങ്കേതികവിദ്യയെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. കേൾക്കാനുള്ള ആഗ്രഹം, ശ്രദ്ധയോടെയുള്ള ശ്രവണം, ഗ്രഹണം, ഓർത്തുവയ്ക്കൽ, യുക്തിചിന്ത, വിവേചനബുദ്ധി, അർഥം ഗ്രഹിക്കൽ, തത്വങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവയാണ് ബുദ്ധിയുടെ ഗുണങ്ങളെന്നും ഇവയാണ് അടിത്തറയെന്നും അർഥം വരുന്ന സംസ്കൃത ശ്ലോകം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.
ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ എക്സ്പോ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, ഉത്തരവാദിത്തമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എഐ വികസനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവരുമായി പ്രധാനമന്ത്രി ആശയവിനിമയവും നടത്തി.
ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനും വിശ്വാസയോഗ്യവും വികസനോന്മുഖവുമായ എഐ എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, യുകെ, ഫ്രാൻസ്, ജർമനി തുടങ്ങി നിരവധി രാജ്യങ്ങളുടെ സാന്നിധ്യം ഉച്ചകോടിയിലുണ്ട്. പീപ്പിൾ, പ്ലാനറ്റ്, പ്രോഗ്രസ് എന്നിങ്ങനെ മൂന്നു പ്രധാന വിഭാഗങ്ങളിലായി 300-ലധികം പ്രദർശനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Tags : AI Summit Prime minister Narendra modi speech Sanskrit shloka