International
സിഡ്നി: ഒാസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 16 പേരെ വെടിവച്ചു കൊന്ന ഭീകരരെ കീഴ്പ്പെടുത്താൻ ശ്രമിച്ച അഹമ്മദ് അൽ അഹമ്മദിനെ ഒാസ്ട്രേലിയ ഹീറോയായി വാഴ്ത്തുമ്പോൾ അതേ ധീരകൃത്യം ചെയ്യാൻ ശ്രമിച്ചു ജീവൻ നഷ്ടപ്പെടുത്തിയ മറ്റു രണ്ടു പേരുടെ കഥയും ഇപ്പോൾ വാർത്തകളിൽ നിറയുന്നു. ബോറിസ് ഗുർമൻ (69), ഭാര്യ സോഫി ജൂതദമ്പതികളാണ് ധീരരക്തസാക്ഷികളായി മാറിയത്. ഭീകരനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരെയും അയാൾ കൊലപ്പെടുത്തുകയായിരുന്നു.
ബീച്ചിലൂടെ കടന്നുപോയ ഒരു കാറിന്റെ ഡാഷ് കാമറയിലാണ് ഇവർ ജീവൻ പണയപ്പെടുത്തിയ നടത്തിയ ശ്രമങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ബീച്ചിൽ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയിട്ട് തോക്കുകളുമായി ആക്രമണത്തിന് ഇറങ്ങിയ സാജിദ് അക്രം എന്ന ഭീകരനെ കയറിപ്പിടിച്ച് വഴിയിലേക്കു തള്ളിയിട്ട ശേഷം തോക്കുകളിലൊന്നു പിടിച്ചെടുക്കുന്ന ബോറിസിനെ ദൃശ്യങ്ങളിൽ കാണാം.
സഹായിക്കാൻ ഭാര്യയും
ബോറിസിനെ സഹായിക്കാൻ ഭാര്യ സോഫിയും ഒാടിയെത്തി. എന്നാൽ, ഭീകരനെ കീഴ്പ്പെടുത്താൻ ഇവർക്ക് ആയില്ല. കൈയിൽ അവശേഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് ഭീകരൻ ഇരുവരെയും വെടിവച്ചുവീഴ്ത്തി. പിന്നീട് പുറത്തുവന്ന ഡ്രോൺ വീഡിയോ ദൃശ്യങ്ങളിൽ ഇരുവരും വെടിയേറ്റു റോഡിൽ മരിച്ചുകിടക്കുന്നത് കാണാം. ജനുവരിയിൽ 35-ാം വിവാഹവാർഷകം ആഘോഷിക്കാനിരിക്കെയാണ് ഇരുവരുടെയും ധീരരക്തസാക്ഷിത്വം.
കാറുടമ ചൈനീസ് സാമൂഹിക മാധ്യമമായ റോഡ് നോട്ടിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതതോടെയാണ് ഇവരുടെ ധീരകൃത്യം പുറംലോകം അറിഞ്ഞത്. ഇതു തങ്ങൾക്കു ഹൃദയം തകർന്ന അനുഭവമായി. പ്രിയപ്പെട്ട ബോറിസും സോഫിയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി... അവരുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനാവുന്നില്ലെന്നു ബന്ധുക്കൾ പ്രതികരിച്ചു. റഷ്യയിൽനിന്നു കുടിയേറിയ ദമ്പതികളിൽ ബോറിസ് മുൻ മെക്കാനിക് ആണ്. സോഫിയ ഒാസ്ട്രേലിയൻ പോസ്റ്റൽ വകുപ്പിൽ ജോലിക്കാരിയായിരുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉധംപുർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഉധംപുരിലെ ഒരു ഗ്രാമത്തിൽ ഇന്ന് വൈകുന്നേരമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ജയ്ഷെ മുഹമ്മദ് ഭീകരസംഘടയിലെ മൂന്ന് പേരാണ് സംഘത്തിലെന്നാണ് വിവരം. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മജാൽട്ട പ്രദേശത്തെ സോൻ ഗ്രാമത്തിൽ വച്ച് ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ജയ്ഷെ മുഹമ്മദ് (JeM) സംഘടനയുമായി ബന്ധമുള്ള ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തി വരികയായിരുന്നു.
പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (SOG) സംയുക്ത സംഘം സൈന്യത്തോടും സിആർപിഎഫിനോടും ചേർന്നാണ് തെരച്ചിൽ നടത്തിയതെന്ന് ജമ്മു പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. ഇതോടെയാണ് ഭീകരർ വെടിവപ്പ് നടത്തിയത്.
International
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ ഭീകരർ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. ഇവർ ജോലി ചെയ്യുന്ന കന്പനിയും സുരക്ഷാവൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, ജീവനക്കാരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണു സംഭവം. വൈദ്യുതി പദ്ധതികളിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ ജീവനക്കാരെ തോക്കുധാരികളായ ഒരുസംഘം ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
സംഭവത്തെത്തുടർന്ന് കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. അതേസമയം, ഇതുവരെ ഒരു സംഘടനയും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
നിലവിൽ സൈനിക ഭരണകൂടത്തിന്റെ കീഴിലാണ് മാലി. ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകളും ഇവരുമായി ബന്ധമുള്ള ക്രിമിനൽ ഗ്രൂപ്പുകളും രാജ്യത്തു കനത്ത വെല്ലുവിളിയാണു സൃഷ്ടിക്കുന്നത്. തുടർച്ചയായ അക്രമങ്ങളും സംഘർഷങ്ങളും മൂലം ദരിദ്രരാജ്യമായ മാലിയിൽ ഇപ്പോൾ വൻപ്രതിസന്ധിയാണുള്ളത്.
2012 മുതൽ അട്ടിമറികളും സംഘർഷങ്ങളും നിറഞ്ഞ രാജ്യത്ത് വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകലുകൾ സാധാരണമാണ്. സെപ്റ്റംബറിൽ ബമാകോയ്ക്ക് സമീപം രണ്ട് എമിറാത്തി പൗരന്മാരെയും ഒരു ഇറാനിയനെയും ജിഹാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട്, 50 മില്യൺ ഡോളർ നൽകിയാണ് ഇവരെ മോചിപ്പിച്ചത്.
National
ദർഭംഗ: ഇന്ത്യയെ ആക്രമിച്ചാൽ വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരുമെന്ന് പാക് ഭീകരർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ താക്കീത്. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ പഹൽഗാമിൽ നമ്മുടെ പൗരന്മാരെ ആക്രമിച്ചു. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നെറ്റിയിൽനിന്ന് അവർ സിന്ദൂരം തുടച്ചുനീക്കി. 20 ദിവസത്തിനുള്ളിൽ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് പ്രതികാരം ചെയ്തു.
കോൺഗ്രസ് ഭരണത്തിൽനിന്ന് വ്യത്യസ്തമായി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎയ്ക്ക് ബീഹാറിനെ സർവതോന്മുഖമായ വികസനത്തിലേക്ക് നയിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തുന്നതിനായി ഭീകരര്‍ക്ക് സഹായങ്ങള്‍ ചെയ്ത ഒരാളെ കാഷ്മീർ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് കഠാരി എന്നയാളാണ് അറസ്റ്റിലായത്.
ഓപ്പറേഷന് മഹാദേവിനിടെ കണ്ടെടുത്ത ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫോറന്‍സിക് പരിശോധനയ്ക്കുശേഷമാണ് മുഹമ്മദ് കഠാരിയയെ അറസ്റ്റ് ചെയ്തത്.
നിരപരാധികളെ കൂട്ടക്കൊല ചെയ്ത രണ്ട് തോക്കുധാരികളെ ജൂലൈയിലെ ഓപ്പറേഷന് മഹാദേവിനിടെ സുരക്ഷാ സേന കണ്ടെത്തി വധിച്ചിരുന്നു. ഇവരുടെ പക്കല്‍നിന്നു കണ്ടെടുത്ത ഉപകരണങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കഠാരിയയെ അറസ്റ്റു ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
പഹല്‍ഗാമിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ ഏപ്രില്‍ 22നാണ് 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം നടന്നത്.
National
ശ്രീനഗർ: തെക്കൻ കാഷ്മീരിലെ കുൽഗാമിൽ ഭീകരർക്കായി സുരക്ഷാസേന നടത്തുന്ന തെരച്ചിൽ "ഓപ്പറേഷൻ അഖാൽ' ഇന്ന് ആറാം ദിനത്തിലേക്കു കടന്നു.
ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തെര ച്ചിൽ. ഓഗസ്റ്റ് ഒന്നിന് സൈന്യത്തിനുനേർക്ക് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർക്കു പരിക്കേറ്റിരുന്നു. പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെ വധിച്ചിരുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ സൈന്യം നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെ വധിച്ചെന്ന് റിപ്പോർട്ട്. ശ്രീനഗറിലെ മൗണ്ട് മഹാദേവിന് സമീപമുള്ള ലിഡ്വാസിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവരാണെന്നാണ് സൂചന.
'ഓപ്പറേഷന് മഹാദേവ്' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിക്ക് തുടക്കംകുറിച്ചതായി സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്സ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പ് ഡാച്ചിഗാം വനത്തിൽ സൈന്യം സംശയാസ്പദമായ ഒരു സംഭാഷണം ട്രാക്ക് ചെയ്തിരുന്നു. തുടർന്ന് സൈന്യവും ജമ്മു കാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായി മുല്‍നാര്‍ മേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരാണ് വധിക്കപ്പെട്ടതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തേക്ക് കൂടുതൽ സൈന്യത്തെ അയച്ചതായും ഭീകരരെ കണ്ടെത്തുന്നതിനായി പ്രവർത്തനങ്ങൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
International
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.