District News
രാമങ്കരി: പുഞ്ചകൃഷിയിലെ ബ്ലാസ്റ്റ് (കുലവാട്ടം) രോഗബാധയും മുഞ്ഞയുടെ സാന്നിദ്ധ്യവും കർഷകരെ ആശങ്കയിലാക്കുന്നു. തലവടി ചന്പക്കുളം മാന്നാർ തുടങ്ങിയ കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന വിവിധ പാടശേഖരങ്ങളിലെ 60 ഹെക്ടർ നിലത്ത് വിതച്ച 25 മുതൽ 65 ദിവസംവരെ പ്രായമായ നെൽച്ചെടികളിലാണ് രോഗലക്ഷണം കണ്ടുതുടങ്ങിയിട്ടുള്ളത്.
മനുരത്ന, പൗർണമി ഇനങ്ങളിലാണ് രോഗലക്ഷണങ്ങൾ കൂടുതൽ. ആറ്മണിക്കൂറിലധികം നെല്ലോലയിൽ ഈർപ്പം തങ്ങിനില്ക്കുന്ന സാഹചര്യത്തിലാണ് രോഗബാധയും രോഗവ്യാപനവും വർദ്ധിക്കുക. നൈട്രജൻ വളപ്രയോഗം അധികരിക്കുന്നതും നിലത്തിൽ തീരെ വെള്ളമില്ലാത്ത സാഹചര്യവും രോഗബാധ കൂടുന്നതിന് കാരണമാകും.
ബ്ലാസ്റ്റ് രോഗബാധതന്നെയാണെന്ന് ഉറപ്പാക്കിയതിനു ശേഷം അനുയോജ്യമായ കുമിൾനാശിനി തളിക്കുകവഴി രോഗബാധ നിയന്ത്രിക്കാം എന്ന് മങ്കൊന്പ് കീടനിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു. കുമിൾനാശിനി പ്രയോഗത്തിന് ശേഷം പുതുതായി വരുന്ന ഇലകളിൽ രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കണം.
ജനുവരിമുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് കുട്ടനാട്ടിൽ മുഞ്ഞയുടെ സാന്നിധ്യം കൂടുതലായി കാണുന്നത്. പാടശേഖരങ്ങളിൽ നടത്തുന്ന മുൻകൂർ കീടനാശിനി പ്രയോഗങ്ങൾ പലപ്പോഴും പിന്നീട് മുഞ്ഞയുടെ ആക്രമണത്തിന് കാരണമാകാറുണ്ട്. അതിനാൽ ഇലപ്പേൻ, ചാഴി മുതലായ കീടങ്ങൾക്കെതിരേ കീടനാശിനി പ്രയോഗം നടത്തുന്നതിന് മുന്പ് കർഷകർ സാങ്കേതിക നിർദേശം സ്വീകരിക്കണം.
അതിവേഗം പടർന്നുപിടിക്കുന്ന കുമിൾരോഗമാണ് കുലവാട്ടം അഥവാ ബ്ലാസ്റ്റ്. ഞാറ്റടി മുതൽ കതിർവന്നതിന് ശേഷം വരെയുള്ള സമയത്താണ് രോഗബാധയുണ്ടാവുക രോഗം ബാധിച്ച നെല്ലിന്റെ ഓലകളിൽ കണ്ണിന്റെ ആകൃതിയിൽ പൊട്ടുകൾപോലെ പ്രത്യക്ഷപ്പെടും. പൊട്ടിന്റെ മധ്യ ഭാഗം ചാരനിറത്തിലും വശങ്ങൾ തവിട്ടുനിറത്തിലുമായിരിക്കും.
രോഗാക്രമണം കാരണം കറുത്ത് ദുർബലമായി കതിരുകൾ ഒടിഞ്ഞുതൂങ്ങുന്നതാണ് രോഗത്തിന്റെ പരിണതഫലം . ഇത് വൻവിളവ് നഷ്ടത്തിനിടയാക്കും. പുഷ്പിക്കുന്നതിന് മുന്പ് വരെ നെല്ലോലയുടെ വിസ്തീർണ ത്തിൽ 5 മുതൽ 10 ശതമാനം വരെയോ പുഷ്പിച്ച ശേഷം 5 ശതമാനം വരെയോ രോഗം ബാധിച്ചാൽ വൻകൃഷിനാശത്തിന് വഴിവയ്ക്കും.
കുമിൾനാശിനി പ്രയോഗത്തിന് ശേഷം പുതുതായി വരുന്ന ഇലകളിൽ രോഗലക്ഷണങ്ങൾ ഇല്ലായെന്ന് ഉറപ്പാക്കണം. കീടനിരീക്ഷണ കേന്ദ്രം -9383470697.
National
ചണ്ഡീഗഡ്: പഞ്ചാബി ഗായകൻ ബി. പ്രാക്കിന് വധഭീഷണി. പ്രാക്കിന്റെ സഹപ്രവർത്തകനും ഗായകനുമായ ദിൽനൂറിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. 10 കോടി രൂപ വേണമെന്നും അല്ലാത്ത പക്ഷം കുഴിച്ചുമൂടുമെന്നുമാണ് ഭീഷണി.
പഞ്ചാബി ഗായകനും രാഷ്ട്രീയ നേതാവുമായിരുന്ന സിദ്ദു മുസെവാലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘത്തിലുള്ള ആളാണ് വധഭീഷണി മുഴക്കിയതെന്ന് സംശയിക്കുന്നു. ലോറൻസിന്റെ സഹോദരൻ അൻമോൾ ബിഷ്ണോയി എന്ന് പരിചയപ്പെടുത്തികൊണ്ട് ഒരാൾ ദിൽനൂറിന് ശബ്ദ സന്ദേശമയക്കുകയായിരുന്നു.
ഒരാഴ്ചകകം 10 കോടി രൂപ കൊടുത്തില്ലെങ്കിൽ മണ്ണിൽ കുഴിച്ചിടുമെന്നും ഇതൊരു വ്യാജ സന്ദേശമായി കണരുതെന്നുമാണ് ശബ്ദ സന്ദേശത്തിലുണ്ടയിരുന്നത്. ഇതേ തുടർന്ന് ദിൽനൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Business
ന്യൂഡൽഹി: 2026ൽ ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യങ്ങൾ തമ്മിലുള്ള ഭൗമ-സാമ്പത്തിക (Geoeconomic) സംഘർഷങ്ങളായിരിക്കുമെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) പഠന റിപ്പോർട്ട്. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൈബർ സുരക്ഷാ വീഴ്ചകളാണ് ഏറ്റവും വലിയ ഭീഷണിയെന്നും കഴിഞ്ഞ ബുധനാഴ്ച പുറത്തുവിട്ട വാർഷിക “ഗ്ലോബൽ റിസ്ക് റിപ്പോർട്ടിൽ’’ വ്യക്തമാക്കുന്നു.
ഡാവോസിൽ നടക്കാനിരിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക സമ്മേളനത്തിന് മുന്നോടിയായാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ട് സ്ഥാനങ്ങൾ കയറിയാണ് ഭൗമ-സാമ്പത്തിക സംഘർഷങ്ങൾ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് (Misinformation), സമൂഹത്തിലെ ധ്രുവീകരണം, അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനം, രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ എന്നിവയാണ് തൊട്ടുപിന്നാലെയുള്ള മറ്റ് പ്രധാന ഭീഷണികൾ.
ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ
ഇന്ത്യയെ സംബന്ധിച്ച് വരും വർഷങ്ങളിൽ നേരിടേണ്ടിവരുന്ന അഞ്ച് പ്രധാന അപകടസാധ്യതകൾ ഇവയാണ്:
1. സൈബർ സുരക്ഷാ വീഴ്ചകൾ
2. വരുമാന അസമത്വം
3. പൊതുസേവനങ്ങളുടെയും സാമൂഹിക സുരക്ഷയുടെയും പോരായ്മ
4. സാമ്പത്തിക മാന്ദ്യം
5. രാജ്യങ്ങൾ തമ്മിലുള്ള സായുധ പോരാട്ടങ്ങൾ
അതേസമയം, ബാങ്കിംഗ് മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ ഇന്ത്യ നടപ്പാക്കിയ ‘യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്’’ (UPI) മാതൃകാപരമായ നീക്കമാണെന്നും റിപ്പോർട്ടിൽ പ്രശംസയുണ്ട്. ഭാവിയിലെ സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ മറ്റ് രാജ്യങ്ങൾക്ക് ഇത് പിന്തുടരാവുന്നതാണ്.
ഡീപ് ഫേക്കുകളും കാലാവസ്ഥാ വ്യതിയാനവും
നിർമിത ബുദ്ധി (AI) ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ വീഡിയോകളും (Deepfakes) ഓഡിയോകളും ജനാധിപത്യ പ്രക്രിയകളെയും തെരഞ്ഞെടുപ്പുകളെയും അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യ, അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.
അടുത്ത പത്ത് വർഷത്തെ കണക്കെടുത്താൽ കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ നാശവുമാണ് ലോകത്തെ കാത്തിരിക്കുന്ന ഏറ്റവും വലിയ വിപത്ത്. ജലസുരക്ഷയെ ചൊല്ലി രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകമെമ്പാടുമുള്ള 1,300ലധികം വിദഗ്ധരുടെയും നേതാക്കളുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അടുത്ത ആ ദാവോസിൽ നടക്കുന്ന സമ്മേളനത്തിൽ ഈ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യും.
Leader Page
ഒരു ഭൂഖണ്ഡത്തിൽനിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്കോ, ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കോ, ഒരു പ്രവിശ്യയിൽനിന്നു മറ്റൊരു പ്രവിശ്യയിലേക്കോ ഉള്ള ജീവിവർഗങ്ങളുടെ കുടിയേറ്റമാണ് അധിനിവേശം. ഇതൊരു തുടർക്കഥയാണ്. ഇക്കാര്യത്തിൽ സസ്യ-ജന്തു വ്യത്യാസമില്ല.
ഒരു ജീവിവർഗം ഒരിടത്ത് ഉരുവപ്പെടുന്നത് ആ പ്രദേശത്തിന്റെ സവിശേഷമായ കാലാവസ്ഥയും പരിസ്ഥിതിയും അനുസരിച്ചാണ്. പ്രസ്തുത സാഹചര്യങ്ങളിൽനിന്ന് മറ്റൊരിടത്തേക്ക് പറിച്ചുനടപ്പെടുന്പോൾ അവയുടെ അതിജീവനം ചിലപ്പോൾ ശരിയായി നടക്കാം, നടക്കാതെയുമിരിക്കാം.
പലതരത്തിലാണ് ഈ കുടിയേറ്റം തുടരുന്നത്. സസ്യവർഗങ്ങളുടെ കുടിയേറ്റം കാറ്റിലൂടെയും വെള്ളത്തിലൂടെയും ദേശാടനക്കിളികളിലൂടെയും മനുഷ്യനടക്കമുള്ള ജന്തുക്കളിലൂടെയുമൊക്കെയാണ്. ഇത്തരം അധിനിവേശങ്ങൾ നമ്മുടെ നാട്ടിലും ഏറെക്കാലമായി തുടരുകയാണ്. പലതും നമുക്ക് നന്മകൾ തന്നെയെങ്കിലും ചിലതൊക്കെ തിന്മകളും വിതയ്ക്കുന്നു.
നന്മയുള്ള വരത്തന്മാർ
നമ്മുടെ കപ്പ/മരച്ചീനി ബ്രസീലിൽനിന്നെത്തിയ വരത്തനാണ്. മലയാളികളുടെ പട്ടിണി മാറ്റിയ ചങ്ങാതി. റബറും അത്തരത്തിലെത്തിയ ആളാണ്. പപ്പായയും ശീമപ്ലാവും കൊക്കോയും കശുമാവും ഒക്കെ പലകാലത്തായി എത്തിയ വരത്തന്മാരാണ്.
ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ഫ്രൂട്ട് പ്ലാന്റുകൾ എത്രയെത്ര. റംബുട്ടാനും ഡ്രാഗൺ ഫ്രൂട്ടും വരുമാനവിളകളായി. ഈ ഗണത്തിൽ അബിയു, മങ്കോസ്റ്റിൻ, സപ്പോട്ട, പുലാസാൻ, മിറക്കിൾ ഫ്രൂട്ട്, പീനട്ട്, പാഷൻഫ്രൂട്ട് ഒക്കെയും നമ്മുടെ തൊടികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
നമ്മുടെ തനത് പ്ലാവുകളെയും മാവുകളെയും പിന്തള്ളിക്കൊണ്ട് എത്ര വിദേശ ഇനങ്ങൾ വീട്ടുകാരായി. പേരയ്ക്കയുടെയും നെല്ലിക്കയുടെയും വരെ വിദേശ അപരന്മാർ ധാരാളമായി എത്തിക്കൊണ്ടിരിക്കുന്നു. മേൽപ്പറഞ്ഞവയൊക്കെ നന്മമരങ്ങളായി നിൽക്കുന്നവയെങ്കിലും തിന്മ വിതയ്ക്കുന്നവയും ധാരാളമായി എത്തുന്നുണ്ട്.
തിന്മ വിതച്ചവർ
പശ്ചിമഘട്ട മലനിരകളിലേക്ക് എത്തിപ്പെട്ട മഞ്ഞക്കൊന്ന എന്ന പാഴ്മരം വനത്തിന്റെ സന്തുലിതാവസ്ഥതന്നെ നഷ്ടപ്പെടുത്തുന്ന തരത്തിൽ പടർന്നുകയറുകയാണ്.
സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി എത്തിച്ച ചില പാഴ്മരങ്ങൾ നമ്മുടെ മണ്ണിനെത്തന്നെ ഊഷരമാക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പാതയോരത്തും പാഴ്ഭൂമിയിലും നട്ടുപിടിപ്പിച്ച അക്കേഷ്യയും മാഞ്ചിയവും യൂക്കാലിയും വാകയും പെരുമരവും വലിയ പാരിസ്ഥിതിക വെല്ലുവിളി ഉയർത്തുന്നവയായിരിക്കുന്നു. പാതയോരത്ത് പടർന്നു പന്തലിച്ചു ഭീമാകാരം പൂണ്ട ചില മരങ്ങൾ യാത്രികരുടെ ജീവൻ കവർന്ന വാർത്തകൾ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്നു.
പലതരം അധിനിവേശ കളകൾ കൃഷിക്കുതന്നെ ഭീഷണിയായിരിക്കുന്നു. ആനത്തൊട്ടാവാടി അത്തരമൊരു കളയാണ്. നമ്മുടെ തൊട്ടാവാടിപോലെയിരിക്കുന്ന ഈ സസ്യം വളരെവേഗം വളർന്ന് കൃഷികളെത്തന്നെ മൂടുന്ന സ്ഥിതിയാണ്. പറിച്ചെറിഞ്ഞാലും പാറിവളരുന്ന പാർത്തീനിയം എന്ന കളച്ചെടിയുടെ പൂക്കൾ പലതരം അലർജിരോഗങ്ങൾ ഉണ്ടാക്കുന്നു. മഞ്ഞപ്പൂക്കണി വിരിക്കുന്ന ക്യാറ്റ് ക്ലോ ആദ്യമൊക്കെ അലങ്കാരച്ചെടിയായി കണ്ടിരുന്ന കളച്ചെടിയായിരുന്നു. വളരെവേഗം വളർന്ന് ആരാമത്തെത്തന്നെ വിഴുങ്ങുന്ന ശല്യക്കാരനായി മാറി ക്യാറ്റ് ക്ലോ.
നഴ്സറികളിൽ അലങ്കാരച്ചെടികളായി വൻതോതിൽ വില്പന നടന്നിരുന്ന പലതരം ചെടികളുടെയും ഇലകൾ തിന്ന വളർത്തുമൃഗങ്ങൾ ചത്തുവീഴുന്നത് പതിവുവാർത്തയാണ്. കോൺഗോ, ആൾമണ്ട്, പെന്റസ്, കാന്താരി ഓറഞ്ച്, തൊട്ടാവാടി തുടങ്ങിയ ചെടികൾ നഴ്സറികൾവഴി വലിയ തോതിൽ വിറ്റഴിയുന്ന ദോഷകരമായ അലങ്കാരച്ചെടികളാണ്.
നമ്മുടെ ജലാശയങ്ങളെ പാടേ മൂടിവളരുന്ന ആഫ്രിക്കൻ പായലും കുളവാഴയും കബോംബെ എന്ന വള്ളിപ്പടർപ്പും ഒക്കെ അധിനിവേശ സസ്യങ്ങളാണ്. ഇവ ഉയർത്തുന്ന വെല്ലുവിളികൾ ചില്ലറയല്ലല്ലോ?
അധിനിവേശ സസ്യ വിപത്തുകൾ
നമ്മുടെ നാടൻ പ്ലാവുകൾക്ക് അടുത്തകാലംവരെ കാര്യമായ രോഗ-കീടബാധകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ചക്കയിൽപോലും പുഴുക്കൾ, അഴുകൽ എന്നിവ സാധാരണമായിരിക്കുന്നു. അതിനു കാരണം വിദേശയിനം പ്ലാവുകൾതന്നെയാണ്.
നാട്ടിൽ നാളിതുവരെ കാണാത്ത പല സസ്യരോഗങ്ങളും കീടങ്ങളും കടൽകടന്നെത്തിയിരിക്കുന്നു. തനതു സസ്യജാലങ്ങളെ ഇല്ലാതാക്കിയും ജൈവവൈവിധ്യത്തെ ഹനിച്ചും മണ്ണിന്റെ ഫലഭൂയിഷ്ഠത ഇല്ലാതാക്കിയും കൃഷിയിടത്തെ ഊഷരമാക്കിയും ചില അധിനിവേശ സസ്യങ്ങൾ നമ്മുടെ പ്രാദേശിക ആവാസവ്യവസ്ഥയ്ക്കുതന്നെ ഭീഷണി ഉയർത്തുകയാണ്.
പരിഹാരം
ക്വാറന്റൈൻ റെഗുലേഷനുകൾ കർശനമായി പാലിക്കപ്പെടണം. നഴ്സറികൾക്കു മുന്നറിയിപ്പ് നൽകി പരിസ്ഥിതിക്ക് ഭീഷണിയാകുന്ന സസ്യങ്ങളുടെ വില്പനയും പരിപാലനവും കർശനമായി നിരോധിക്കണം. അലങ്കാരച്ചെടികളുടെയും പാഴ്മരങ്ങളുടെയും കാര്യത്തിലുള്ള ശരിയായ അവബോധം ജനങ്ങളിൽ പ്രചരിപ്പിക്കുക. മേൽത്തരം തനതിനങ്ങളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുക. സുസ്ഥിര കൃഷി സന്പ്രദായം വളർത്തിക്കൊണ്ടുവരിക. അധിനിവേശ സസ്യങ്ങളിലെ മിത്രങ്ങളെയും ശത്രുക്കളെയും തീർച്ചയായും തിരിച്ചറിയുക. ഉപദ്രവകാരികളെ ഉന്മൂലനം ചെയ്ത് പരിസ്ഥിതിയെ സംരക്ഷിക്കാം.
Kerala
കോഴിക്കോട്: ബോംബ് ഭീഷണിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പോലീസ് പരിശോധന നടത്തുന്നു. പ്രിൻസിപലിന് ഇമെയിലായിട്ടാണ് സന്ദേശമെത്തിയത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീഷണി വന്നത്. മെഡിക്കൽ കോളേജ് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
തമിഴ്നാട്ടിൽ നിന്നുള്ള മെയിൽ ഐഡി വഴിയാണ് സന്ദേശമെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിന്റെ ഉറവിടം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഒരു മണിക്കൂര് നേരം പരിശോധന നടത്തിയിട്ടും സംശയകരമായ ഒന്നും കണ്ടെത്താൻ ഉദ്യോഗസ്ഥര്ക്ക് കഴിഞ്ഞിട്ടില്ല.
എന്നാൽ എല്ലാ സ്ഥലവും വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പൊതുജനങ്ങള് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് അറിയിച്ചു. പാര്ക്കിംഗ് സ്ഥലമുള്പ്പെടെയാണ് പരിശോധിക്കുന്നത്. നിലവിൽ ഒപിക്ക് മുന്നിലുള്ള സ്ഥലത്താണ് പരിശോധന.
National
മുംബൈ: ശിവസേന (യുബിറ്റി) നേതാവും എംപിയുമായ സഞ്ജയ് റൗത്തിനു വ്യാജ ബോംബ് ഭീഷണി. വീടിനു മുന്പിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോറിലാണു ഭീഷണിസന്ദേശം എഴുതിയിരുന്നത്.
ഇതേത്തുടർന്നു വിശദപരിശോധന നടത്തിയെങ്കിലും സംശയകരമായതൊന്നും കണ്ടെത്തിയില്ല. “ഇന്നൊരു കുഴപ്പംപിടിച്ച ദിവസമാണ്.
പന്ത്രണ്ടു മണിക്കു ബോംബ് പൊട്ടും” എന്നായിരുന്നു സന്ദേശം. കാർ പിടിച്ചെടുത്ത പോലീസ് കുറ്റവാളികളെ കണ്ടെത്താനായി അന്വേഷണം തുടങ്ങി.
Kerala
കൊല്ലം: പോലീസ് സ്റ്റേഷനിൽക്കയറി കൊലവിള നടത്തിയ സിപിഎം നേതാവ് ഉൾപ്പടെ പത്തുപേർക്കെതിരെ കേസെടുത്തു. കൊല്ലം കോർപറേഷനിലെ പള്ളിമുക്ക് ഡിവിഷൻ കൗൺസിലറായിരുന്ന എം.സജീവാണ് ഇരവിപുരം പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം കാണിച്ചത്.
എസ്ഐയുടെ മേശപ്പുറത്ത് വാഴയിലയിൽ അവലും മലരും പഴവും വച്ചായിരുന്നു നേതാവിന്റെ പ്രകടനം. തുടർന്ന് ഇയാൾ സ്റ്റേഷന്റെ ഗ്രിൽ അടിച്ചു തകർക്കാനും ശ്രമിച്ചു. തെരഞ്ഞെടുപ്പ് ദിവസം പള്ളിമുക്ക് സ്വദേശിയായ യുവാവ് ഓടിച്ച ബൈക്ക് പള്ളിമുക്കിലെ പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ചിരുന്നു.
തുടർന്ന് ബൈക്ക് ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. മതിയായ രേഖകൾ പോലുമില്ലാതിരുന്ന ബൈക്ക് വിട്ടു നൽകണമെന്ന് സജീവ് എസ്ഐയോട് ആവശ്യപ്പെട്ടു. എസ്ഐ ഇതിന് വഴങ്ങാതിരുന്നതാണ് നേതാവിനെ ചൊടിപ്പിച്ചത്.
സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെയാണ് കേസ്. എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ സിപിഎം നേതാക്കൾ തയാറായില്ല.
National
ന്യൂഡൽഹി: ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ അടുത്ത സഹായിയെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. ഹരി സിംഗ് കോപ്കോട്ടി (38) എന്നയാളാണ് അറസ്റ്റിലായത്.
പരാതിക്കാരിൽ ഒരാളുടെ പിതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് നടപടി. പരാതിക്കാരിയുടെ പിതാവിന് സെപ്റ്റംബർ 14 ന് ലഭിച്ച ഒരു ഫോൺ കോളിനെ അടിസ്ഥാനമാക്കി അന്വേഷണം നടത്തിയ പോലീസ് ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
ഹരി സിംഗിനെ ചൈതന്യാനന്ദയ്ക്ക് ഒരു വർഷമായി അറിയാമെന്നും ഇയാളുടെ നിർദേശപ്രകാരമാണ് ഹരി സിംഗ് ഭീഷണി ഫോൺ കോൾ ചെയ്തതെന്നും പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനുശേഷം, അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു.