ഒരു ഭൂഖണ്ഡത്തിൽനിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്കോ, ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കോ, ഒരു പ്രവിശ്യയിൽനിന്നു മറ്റൊരു പ്രവിശ്യയിലേക്കോ ഉള്ള ജീവിവർഗങ്ങളുടെ കുടിയേറ്റമാണ് അധിനിവേശം. ഇതൊരു തുടർക്കഥയാണ്. ഇക്കാര്യത്തിൽ സസ്യ-ജന്തു വ്യത്യാസമില്ല.
ഒരു ജീവിവർഗം ഒരിടത്ത് ഉരുവപ്പെടുന്നത് ആ പ്രദേശത്തിന്റെ സവിശേഷമായ കാലാവസ്ഥയും പരിസ്ഥിതിയും അനുസരിച്ചാണ്. പ്രസ്തുത സാഹചര്യങ്ങളിൽനിന്ന് മറ്റൊരിടത്തേക്ക് പറിച്ചുനടപ്പെടുന്പോൾ അവയുടെ അതിജീവനം ചിലപ്പോൾ ശരിയായി നടക്കാം, നടക്കാതെയുമിരിക്കാം.
പലതരത്തിലാണ് ഈ കുടിയേറ്റം തുടരുന്നത്. സസ്യവർഗങ്ങളുടെ കുടിയേറ്റം കാറ്റിലൂടെയും വെള്ളത്തിലൂടെയും ദേശാടനക്കിളികളിലൂടെയും മനുഷ്യനടക്കമുള്ള ജന്തുക്കളിലൂടെയുമൊക്കെയാണ്. ഇത്തരം അധിനിവേശങ്ങൾ നമ്മുടെ നാട്ടിലും ഏറെക്കാലമായി തുടരുകയാണ്. പലതും നമുക്ക് നന്മകൾ തന്നെയെങ്കിലും ചിലതൊക്കെ തിന്മകളും വിതയ്ക്കുന്നു.
നന്മയുള്ള വരത്തന്മാർ
നമ്മുടെ കപ്പ/മരച്ചീനി ബ്രസീലിൽനിന്നെത്തിയ വരത്തനാണ്. മലയാളികളുടെ പട്ടിണി മാറ്റിയ ചങ്ങാതി. റബറും അത്തരത്തിലെത്തിയ ആളാണ്. പപ്പായയും ശീമപ്ലാവും കൊക്കോയും കശുമാവും ഒക്കെ പലകാലത്തായി എത്തിയ വരത്തന്മാരാണ്.
ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ഫ്രൂട്ട് പ്ലാന്റുകൾ എത്രയെത്ര. റംബുട്ടാനും ഡ്രാഗൺ ഫ്രൂട്ടും വരുമാനവിളകളായി. ഈ ഗണത്തിൽ അബിയു, മങ്കോസ്റ്റിൻ, സപ്പോട്ട, പുലാസാൻ, മിറക്കിൾ ഫ്രൂട്ട്, പീനട്ട്, പാഷൻഫ്രൂട്ട് ഒക്കെയും നമ്മുടെ തൊടികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
നമ്മുടെ തനത് പ്ലാവുകളെയും മാവുകളെയും പിന്തള്ളിക്കൊണ്ട് എത്ര വിദേശ ഇനങ്ങൾ വീട്ടുകാരായി. പേരയ്ക്കയുടെയും നെല്ലിക്കയുടെയും വരെ വിദേശ അപരന്മാർ ധാരാളമായി എത്തിക്കൊണ്ടിരിക്കുന്നു. മേൽപ്പറഞ്ഞവയൊക്കെ നന്മമരങ്ങളായി നിൽക്കുന്നവയെങ്കിലും തിന്മ വിതയ്ക്കുന്നവയും ധാരാളമായി എത്തുന്നുണ്ട്.
തിന്മ വിതച്ചവർ
പശ്ചിമഘട്ട മലനിരകളിലേക്ക് എത്തിപ്പെട്ട മഞ്ഞക്കൊന്ന എന്ന പാഴ്മരം വനത്തിന്റെ സന്തുലിതാവസ്ഥതന്നെ നഷ്ടപ്പെടുത്തുന്ന തരത്തിൽ പടർന്നുകയറുകയാണ്.
സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി എത്തിച്ച ചില പാഴ്മരങ്ങൾ നമ്മുടെ മണ്ണിനെത്തന്നെ ഊഷരമാക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പാതയോരത്തും പാഴ്ഭൂമിയിലും നട്ടുപിടിപ്പിച്ച അക്കേഷ്യയും മാഞ്ചിയവും യൂക്കാലിയും വാകയും പെരുമരവും വലിയ പാരിസ്ഥിതിക വെല്ലുവിളി ഉയർത്തുന്നവയായിരിക്കുന്നു. പാതയോരത്ത് പടർന്നു പന്തലിച്ചു ഭീമാകാരം പൂണ്ട ചില മരങ്ങൾ യാത്രികരുടെ ജീവൻ കവർന്ന വാർത്തകൾ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്നു.
പലതരം അധിനിവേശ കളകൾ കൃഷിക്കുതന്നെ ഭീഷണിയായിരിക്കുന്നു. ആനത്തൊട്ടാവാടി അത്തരമൊരു കളയാണ്. നമ്മുടെ തൊട്ടാവാടിപോലെയിരിക്കുന്ന ഈ സസ്യം വളരെവേഗം വളർന്ന് കൃഷികളെത്തന്നെ മൂടുന്ന സ്ഥിതിയാണ്. പറിച്ചെറിഞ്ഞാലും പാറിവളരുന്ന പാർത്തീനിയം എന്ന കളച്ചെടിയുടെ പൂക്കൾ പലതരം അലർജിരോഗങ്ങൾ ഉണ്ടാക്കുന്നു. മഞ്ഞപ്പൂക്കണി വിരിക്കുന്ന ക്യാറ്റ് ക്ലോ ആദ്യമൊക്കെ അലങ്കാരച്ചെടിയായി കണ്ടിരുന്ന കളച്ചെടിയായിരുന്നു. വളരെവേഗം വളർന്ന് ആരാമത്തെത്തന്നെ വിഴുങ്ങുന്ന ശല്യക്കാരനായി മാറി ക്യാറ്റ് ക്ലോ.
നഴ്സറികളിൽ അലങ്കാരച്ചെടികളായി വൻതോതിൽ വില്പന നടന്നിരുന്ന പലതരം ചെടികളുടെയും ഇലകൾ തിന്ന വളർത്തുമൃഗങ്ങൾ ചത്തുവീഴുന്നത് പതിവുവാർത്തയാണ്. കോൺഗോ, ആൾമണ്ട്, പെന്റസ്, കാന്താരി ഓറഞ്ച്, തൊട്ടാവാടി തുടങ്ങിയ ചെടികൾ നഴ്സറികൾവഴി വലിയ തോതിൽ വിറ്റഴിയുന്ന ദോഷകരമായ അലങ്കാരച്ചെടികളാണ്.
നമ്മുടെ ജലാശയങ്ങളെ പാടേ മൂടിവളരുന്ന ആഫ്രിക്കൻ പായലും കുളവാഴയും കബോംബെ എന്ന വള്ളിപ്പടർപ്പും ഒക്കെ അധിനിവേശ സസ്യങ്ങളാണ്. ഇവ ഉയർത്തുന്ന വെല്ലുവിളികൾ ചില്ലറയല്ലല്ലോ?
അധിനിവേശ സസ്യ വിപത്തുകൾ
നമ്മുടെ നാടൻ പ്ലാവുകൾക്ക് അടുത്തകാലംവരെ കാര്യമായ രോഗ-കീടബാധകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ചക്കയിൽപോലും പുഴുക്കൾ, അഴുകൽ എന്നിവ സാധാരണമായിരിക്കുന്നു. അതിനു കാരണം വിദേശയിനം പ്ലാവുകൾതന്നെയാണ്.
നാട്ടിൽ നാളിതുവരെ കാണാത്ത പല സസ്യരോഗങ്ങളും കീടങ്ങളും കടൽകടന്നെത്തിയിരിക്കുന്നു. തനതു സസ്യജാലങ്ങളെ ഇല്ലാതാക്കിയും ജൈവവൈവിധ്യത്തെ ഹനിച്ചും മണ്ണിന്റെ ഫലഭൂയിഷ്ഠത ഇല്ലാതാക്കിയും കൃഷിയിടത്തെ ഊഷരമാക്കിയും ചില അധിനിവേശ സസ്യങ്ങൾ നമ്മുടെ പ്രാദേശിക ആവാസവ്യവസ്ഥയ്ക്കുതന്നെ ഭീഷണി ഉയർത്തുകയാണ്.
പരിഹാരം
ക്വാറന്റൈൻ റെഗുലേഷനുകൾ കർശനമായി പാലിക്കപ്പെടണം. നഴ്സറികൾക്കു മുന്നറിയിപ്പ് നൽകി പരിസ്ഥിതിക്ക് ഭീഷണിയാകുന്ന സസ്യങ്ങളുടെ വില്പനയും പരിപാലനവും കർശനമായി നിരോധിക്കണം. അലങ്കാരച്ചെടികളുടെയും പാഴ്മരങ്ങളുടെയും കാര്യത്തിലുള്ള ശരിയായ അവബോധം ജനങ്ങളിൽ പ്രചരിപ്പിക്കുക. മേൽത്തരം തനതിനങ്ങളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുക. സുസ്ഥിര കൃഷി സന്പ്രദായം വളർത്തിക്കൊണ്ടുവരിക. അധിനിവേശ സസ്യങ്ങളിലെ മിത്രങ്ങളെയും ശത്രുക്കളെയും തീർച്ചയായും തിരിച്ചറിയുക. ഉപദ്രവകാരികളെ ഉന്മൂലനം ചെയ്ത് പരിസ്ഥിതിയെ സംരക്ഷിക്കാം.
Tags : invasive plants threat asset