രാമങ്കരി: പുഞ്ചകൃഷിയിലെ ബ്ലാസ്റ്റ് (കുലവാട്ടം) രോഗബാധയും മുഞ്ഞയുടെ സാന്നിദ്ധ്യവും കർഷകരെ ആശങ്കയിലാക്കുന്നു. തലവടി ചന്പക്കുളം മാന്നാർ തുടങ്ങിയ കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന വിവിധ പാടശേഖരങ്ങളിലെ 60 ഹെക്ടർ നിലത്ത് വിതച്ച 25 മുതൽ 65 ദിവസംവരെ പ്രായമായ നെൽച്ചെടികളിലാണ് രോഗലക്ഷണം കണ്ടുതുടങ്ങിയിട്ടുള്ളത്.
മനുരത്ന, പൗർണമി ഇനങ്ങളിലാണ് രോഗലക്ഷണങ്ങൾ കൂടുതൽ. ആറ്മണിക്കൂറിലധികം നെല്ലോലയിൽ ഈർപ്പം തങ്ങിനില്ക്കുന്ന സാഹചര്യത്തിലാണ് രോഗബാധയും രോഗവ്യാപനവും വർദ്ധിക്കുക. നൈട്രജൻ വളപ്രയോഗം അധികരിക്കുന്നതും നിലത്തിൽ തീരെ വെള്ളമില്ലാത്ത സാഹചര്യവും രോഗബാധ കൂടുന്നതിന് കാരണമാകും.
ബ്ലാസ്റ്റ് രോഗബാധതന്നെയാണെന്ന് ഉറപ്പാക്കിയതിനു ശേഷം അനുയോജ്യമായ കുമിൾനാശിനി തളിക്കുകവഴി രോഗബാധ നിയന്ത്രിക്കാം എന്ന് മങ്കൊന്പ് കീടനിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു. കുമിൾനാശിനി പ്രയോഗത്തിന് ശേഷം പുതുതായി വരുന്ന ഇലകളിൽ രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കണം.
ജനുവരിമുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് കുട്ടനാട്ടിൽ മുഞ്ഞയുടെ സാന്നിധ്യം കൂടുതലായി കാണുന്നത്. പാടശേഖരങ്ങളിൽ നടത്തുന്ന മുൻകൂർ കീടനാശിനി പ്രയോഗങ്ങൾ പലപ്പോഴും പിന്നീട് മുഞ്ഞയുടെ ആക്രമണത്തിന് കാരണമാകാറുണ്ട്. അതിനാൽ ഇലപ്പേൻ, ചാഴി മുതലായ കീടങ്ങൾക്കെതിരേ കീടനാശിനി പ്രയോഗം നടത്തുന്നതിന് മുന്പ് കർഷകർ സാങ്കേതിക നിർദേശം സ്വീകരിക്കണം.
അതിവേഗം പടർന്നുപിടിക്കുന്ന കുമിൾരോഗമാണ് കുലവാട്ടം അഥവാ ബ്ലാസ്റ്റ്. ഞാറ്റടി മുതൽ കതിർവന്നതിന് ശേഷം വരെയുള്ള സമയത്താണ് രോഗബാധയുണ്ടാവുക രോഗം ബാധിച്ച നെല്ലിന്റെ ഓലകളിൽ കണ്ണിന്റെ ആകൃതിയിൽ പൊട്ടുകൾപോലെ പ്രത്യക്ഷപ്പെടും. പൊട്ടിന്റെ മധ്യ ഭാഗം ചാരനിറത്തിലും വശങ്ങൾ തവിട്ടുനിറത്തിലുമായിരിക്കും.
രോഗാക്രമണം കാരണം കറുത്ത് ദുർബലമായി കതിരുകൾ ഒടിഞ്ഞുതൂങ്ങുന്നതാണ് രോഗത്തിന്റെ പരിണതഫലം . ഇത് വൻവിളവ് നഷ്ടത്തിനിടയാക്കും. പുഷ്പിക്കുന്നതിന് മുന്പ് വരെ നെല്ലോലയുടെ വിസ്തീർണ ത്തിൽ 5 മുതൽ 10 ശതമാനം വരെയോ പുഷ്പിച്ച ശേഷം 5 ശതമാനം വരെയോ രോഗം ബാധിച്ചാൽ വൻകൃഷിനാശത്തിന് വഴിവയ്ക്കും.
കുമിൾനാശിനി പ്രയോഗത്തിന് ശേഷം പുതുതായി വരുന്ന ഇലകളിൽ രോഗലക്ഷണങ്ങൾ ഇല്ലായെന്ന് ഉറപ്പാക്കണം. കീടനിരീക്ഷണ കേന്ദ്രം -9383470697.
Tags : nattu vishesham Blast threat