National
ന്യൂഡൽഹി: ലോക്സഭയിൽ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി തമ്മിൽ വാക്പോര്. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള തന്റെ പത്രസമ്മേളനത്തിൽ ചർച്ച നടത്താൻ കോൺഗ്രസ് എംപി മന്ത്രിയെ വെല്ലുവിളിച്ചപ്പോൾ താൻ കാര്യങ്ങൾ പറയേണ്ട ക്രമം ആരും നിർദേശിക്കില്ലെന്ന് ഷാ തിരിച്ചടിച്ചു.
ജനാധിപത്യത്തെ കോൺഗ്രസ് അട്ടിമറിച്ചെന്നും വോട്ട് ചോരി ആദ്യം നടത്തിയത് കോൺഗ്രസാണെന്നും അമിത് ഷാ പ്രതികരിച്ചു. തന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷത്തെ ആക്രമിച്ച ഷാ, നിലവിലുള്ള വോട്ടർ പട്ടികകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുകയും പട്ടിക പുതുക്കുന്നതിനും യോഗ്യരായ വോട്ടർമാർ മാത്രം ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രത്യേക തീവ്ര പരിഷ്കരണത്തെ (SIR) പ്രതിപക്ഷം എതിർത്തതും ചൂണ്ടിക്കാട്ടി.
നിങ്ങൾ ജയിക്കുമ്പോൾ വോട്ടർ പട്ടികകൾ ശരിയാണ്, എന്നാൽ നിങ്ങൾ പരാജയപ്പെടുമ്പോൾ ബീഹാറിലെ പോലെ വോട്ടർ പട്ടികയിൽ പ്രശ്നമുണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് ഷാ പരിഹസിച്ചു. വോട്ടർ പട്ടികയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനങ്ങളെ പരിഹസിച്ചുകൊണ്ട് അതിൽ ഒന്നിനെ ‘ഹൈഡ്രജൻ ബോംബ്" എന്ന് വിളിച്ചിരുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ ബിഎസ്പി ഒരു സീറ്റ് നേടി. രാംഗഡിൽനിന്നും ബിഎസ്പിയുടെ സതീഷ് കുമാർ സിംഗ് യാദവാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ 30 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സതീഷിന്റെ ജയം. ബിജെപിയുടെ അശോക് കുമാർ സിംഗിന്റെ വെല്ലുവിളിയെ മറികടന്നാണ് സതീഷ് ജയിച്ചിരിക്കുന്നത്.
72,689 വോട്ടുകളാണ് സതീഷ് നേടിയത്. അശോക് 72,659 വോട്ടുകളും ആർജെഡിയുടെ അജിത് കുമാർ 41,480 വോട്ടുകളും നേടി.
National
പാറ്റ്ന: ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് ബിഹാറിലും ബംഗാളിലും വോട്ട്. ഇതേത്തുടർന്ന് ബിഹാറിലെ റോഹ്താസ് ജില്ലാ ഇലക്ഷൻ ഓഫീസർ പ്രശാന്ത് കിഷോറിനു നോട്ടീസയച്ചു.
മൂന്നു ദിവസത്തിനകം മറുപടി നല്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോൽക്കത്തയിലെ ഭവാനിപുർ മണ്ഡലത്തിലും ബിഹാറിലെ കാർഗാഹർ മണ്ഡലത്തിലുമാണ് പ്രശാന്തിനു വോട്ടുള്ളത്. 2021ലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായി പ്രശാന്ത് കിഷോർ പ്രവർത്തിച്ചിരുന്നു.
National
ചെന്നൈ: ഒരു നേതാവിന് ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിഞ്ഞാലും ആ പിന്തുണ വോട്ടായി മാറണമെന്ന് നിർബന്ധമില്ലെന്ന് മക്കൾ നീതി മയ്യം സ്ഥാപകനും നടനുമായ കമൽഹാസൻ. ഇത് താൻ ഉൾപ്പെടെ എല്ലാവർക്കുമെന്നതു പോലെ തന്നെ നടൻ വിജയ്ക്കും ബാധകമാണെന്ന് കമൽ പറഞ്ഞു.
തമിഴക വെട്രി കഴകം പാർട്ടിയുടെ റാലികളിൽ ദൃശ്യമാകുന്ന ആൾക്കൂട്ടത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.""ശരിയായ പാതയിലൂടെ നീങ്ങുക, ധൈര്യത്തോടെ മുന്നേറുക, ജനങ്ങൾക്ക് നന്മ ചെയ്യുക ഇതാണ് എല്ലാ നേതാക്കളോടും എനിക്ക് പറയാനുള്ളത്’’, വിജയ്ക്ക് നൽകാൻ എന്തെങ്കിലും ഉപദേശം കൈവശമുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമായി കമൽ പറഞ്ഞു.
സെപ്റ്റംബർ 20ന് തിരുവാരൂരിൽ നടന്ന റാലിയിൽ വിജയ് ഇതേ ചോദ്യം ജനക്കൂട്ടത്തോടു ചോദിച്ചത് വാർത്തയായിരുന്നു. വിമർശകർ ആരോപിക്കുന്നത് പോലെ ഇതൊരു അർഥശൂന്യമായ റാലിയാണോയെന്നും നിങ്ങളാരും നമ്മുടെ പാർട്ടിക്ക് വോട്ട് ചെയ്യില്ലേയെന്നും വിജയ് ആരാഞ്ഞപ്പോൾ, വിജയ് വിജയ് എന്ന ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു ജനക്കൂട്ടത്തിന്റെ പ്രതികരണം.
Kerala
എടക്കര: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടത്, വലത് മുന്നണി വോട്ടുകളിൽ ചോർച്ച. ഇടതുപക്ഷത്തുനിന്നാണ് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായിട്ടുള്ളത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14,567 വോട്ടുകളുടെ കുറവാണ് ഇടതുമുന്നണിക്കുണ്ടായിട്ടുള്ളത്.
2021-ൽ ഇടത് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ 81,227 വോട്ടുകളാണു നേടിയത്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി. പ്രകാശ് 78,527 വോട്ടുകളും നേടിയിരുന്നു. 2,700 വോട്ടുകൾക്കാണ് പി.വി. അൻവർ അന്ന് വിജയിച്ചത്. ബിജെപി സ്ഥാനാർഥി 8,595 വോട്ടുകളും നേടിയിരുന്നു.
ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോഴും 2021 ലെ തെരഞ്ഞെടുപ്പിൽ മുന്നണി നേടിയ വോട്ട് നിലനിർത്താനോ ഉയർത്താനോ കഴിഞ്ഞില്ല.
77,737 വോട്ടുകളാണ് ആര്യാടൻ ഷൗക്കത്ത് നേടിയത്. 2021 നേക്കാൾ 790 വോട്ടിന്റെ കുറവാണ് യുഡിഎഫിന് ഇത്തവണയുണ്ടായിട്ടുള്ളത്. നാലു വർഷംകൊണ്ടുണ്ടായ പുതിയ വോട്ടുകൾ പരിഗണിക്കാതെയാണ് ഈ കണക്കുകൾ.
ഇടത്, വലത് മുന്നണികളുടെ വോട്ട് നിലയിൽ ഉണ്ടായ കുറവ് സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പി.വി. അൻവറിനാണ് നേട്ടമുണ്ടാക്കിയത്. 19,760 വോട്ടുകളാണ് അൻവർ നേടിയത്.
ബിജെപിക്കാകട്ടെ നാലു വർഷത്തിനു ശേഷം 53 വോട്ടുകളുടെ വർധന മാത്രമേ ഉണ്ടാക്കാൻ കഴിഞ്ഞുള്ളൂ. ആര്യാടൻ ഷൗക്കത്ത് ആകെ പോൾ ചെയ്ത വോട്ടിന്റെ 44.17 ശതമാനവും ഇടത് സ്ഥാനാർഥി എം. സ്വരാജ് 37.88 ശതമാനവും പി.വി. അൻവർ 11.23 ശതമാനവും വോട്ട് നേടി.
ബിജെപി സ്ഥാനാർഥി മോഹൻ ജോർജിനു കിട്ടിയത് 4.91 ശതമാനം വോട്ടാണ്. എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി 2,075 വോട്ടും സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച എൻ. ജയരാജൻ 52 വോട്ടുകളും പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് 43 വോട്ടുകളും വിജയൻ 85 വോട്ടുകളും ജി. സതീഷ് കുമാർ 114 വോട്ടുകളും ജി. ഹരിനാരായണൻ 185 വോട്ടുകളും നേടി.
630 വോട്ടുകളാണ് അസാധുവായി രേഖപ്പെടുത്തിയത്. 75.27 ശതമാനം പോളിംഗാണ് നടന്നത്. ആകയുള്ള 2,32,057 വോട്ടർമാരിൽ 1,74,667 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്.