പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ലഭിക്കുന്ന വോട്ടിൽ വലിയൊരു വിഭാഗം ഇടതുപക്ഷ ചിന്താഗതിക്കാരുടേതാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സിപിഎം വീണ്ടും ജയിച്ചാൽ കേരളത്തിൽ ബംഗാൾ ആവർത്തിക്കുമെന്ന് അവർ വിശ്വസിക്കുന്നതായും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഈ സർക്കാരിന്റെ പോക്കുകണ്ടിട്ട് കമ്യൂണിസ്റ്റ് സഹയാത്രികർ ഇന്നു മാനസികസമ്മർദത്തിലാണ്. കമ്യൂണിസ്റ്റ് ആശയങ്ങളോടു താത്പര്യമുള്ളവർ അറിയാതെ പ്രതികരിച്ചുപോകും. അതിനാലാണ് ആശാസമരത്തിന്റെ പേരിൽ കെ. സച്ചിദാനന്ദനെയും പ്രേംകുമാറിനെയും പോലുള്ളവർ പ്രതികരിച്ചത്. പ്രതികരിക്കുന്നവരെ ശരിയാക്കുക എന്നതാണു സിപിഎം ശൈലി. ദേശീയതലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായതിനാൽ അവർക്കു പെട്ടെന്നു സച്ചിദാനന്ദനെ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല.
പക്ഷേ പ്രേംകുമാറിനെ ഒഴിവാക്കി. മോദിയും പിണറായി വിജയനും ഒരു നാണയത്തിന്റെ ഇരുവശമാണ്. ലോക്സഭയിൽ പ്രതിപക്ഷനേതാവിനെപ്പോലും മോദി സംസാരിക്കാൻ അനുവദിക്കുന്നില്ല. അതേ രീതിയിലാണ് കേരളത്തിൽ പിണറായിയെ വിമർശിക്കുന്ന വർക്കെതിരേയുള്ള സൈബർ ആക്രമണമെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ആഗോള അയ്യപ്പസംഗമം കേരളം കണ്ട ഏറ്റവും വലിയ വെട്ടിപ്പാണ്. പുറത്തുവന്ന കണക്കുകൾ തെറ്റാണെന്ന ആക്ഷേപവുമായി സിപിഎമ്മും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും രംഗത്തുവരുന്നത് അതിൽനിന്ന് തലയൂരാനുള്ള ഗിമ്മിക്കാണ്. ഭജൻസിന്റെ പേരിലും കള്ളക്കണക്ക് ഉണ്ടാക്കി പണം അടിച്ചുമാറ്റി. എന്നിട്ട് അതിനെ ന്യായീകരിക്കാൻ പുതിയ സിദ്ധാന്തവുമായി ഇറങ്ങിയിരിക്കുകയാണെ ന്നും അദ്ദേഹം പരി ഹസിച്ചു.
Tags : K.C. Venugopal Congress votes communist Sahayatirakar