Special News
പുൽക്കൂട്-നക്ഷത്രം-കാരൾ രാത്രികളുടെയും വിഭവ സമൃദ്ധമായ പകലിന്റെയും ഓർമകളാണ് ഓരോ ക്രിസ്മസും. മറക്കാനാവാത്ത കുറെ ക്രിസ്മസ് ദിനങ്ങൾ ഉണ്ട്. ആദ്യമായി വൈനും പ്ലം കേക്കും ഒരു ഫുൾ കോഴ്സ് ക്രിസ്മസ് ഡിന്നറും തയാറാക്കിയ വർഷം, ലണ്ടൻ തെരുവുകളിൽ നടന്നുകണ്ട നിറങ്ങളുടെയും വർണങ്ങളുടെയും ആഘോഷം, മകനെ ഗർഭം ധരിച്ചിരിക്കുമ്പോഴുള്ള ഹൗസ് ഡെക്കറേഷനും കേക്ക് കട്ടിംഗും ഡ്രൈവും… അങ്ങനെ പിറകിലേക്കു പോയാൽ ക്രിസ്മസ് ഓർമകൾ തുടങ്ങുന്നത് ഞങ്ങൾ 'അങ്ങത്തെ വീടെ'ന്നു വിളിച്ചിരുന്ന അച്ഛന്റെ കുടുംബ വീട്ടിൽനിന്നാണ്. രണ്ടു വർഷക്കാലമേ അവിടെ താമസിച്ചിട്ടുള്ളൂ എങ്കിലും ഏറ്റവും കൂടുതൽ ബാല്യകാലസ്മരണകൾ ഉറങ്ങുന്നയിടമാണ്. വലിയ പറമ്പുകൾ, കളിക്കാൻ നിറയെ കൂട്ടുകാർ, അടുത്തൊരു റബർ തോട്ടം, പിന്നെയൊരു മൊട്ടക്കുന്ന്. അത് ഞങ്ങളുടെ സ്വർഗരാജ്യമായിരുന്നു!
ആ ക്രിസ്മസ് കാരൾ
അഞ്ചു ക്രിസ്ത്യൻ വീടുകളാൽ ചുറ്റപ്പെട്ട ഒരു ഹിന്ദു കുടുംബം ആയിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് ക്രിസ്മസിനു പല സൈസ് വട്ടയപ്പവും പാലപ്പവും ഇറച്ചിക്കറികളും പ്ലം കേക്കും രാവിലെതന്നെ വീട്ടിലെത്തുമായിരുന്നു. ക്രിസ്മസ് പരീക്ഷ കഴിഞ്ഞു ക്രിസ്മസ് കൂടി ആഘോഷിച്ചിട്ടായിരുന്നു ഞങ്ങൾ എല്ലാ വർഷവും എവിടേക്കെങ്കിലും ടൂറു പോവുക. അതിന്റെ സന്തോഷം ഒരു വശത്ത്. എന്നാൽ, അതിലും ‘മെയിൻ’, പരീക്ഷ തീരുന്ന ദിവസം മുതൽ ഞങ്ങൾ കുട്ടികൾ ആരംഭിക്കുന്ന ഒരു കലാപരിപാടിയായിരുന്നു-ക്രിസ്മസ് കാരൾ!
ഏതെങ്കിലും ഒരാന്റിയുടെ ചുവന്ന നൈറ്റി സംഘടിപ്പിക്കുക. കൂട്ടത്തിലൊരുത്തനെ (മിക്കവാറും എന്റെ അനിയൻ) പിടിച്ച് ഈ നൈറ്റി ധരിപ്പിച്ച് വയറ്റിൽ തുണികൾ ഫിറ്റ് ചെയ്തു പത്തുരൂപയുടെ ക്രിസ്മസ് അപ്പൂപ്പൻ മുഖം മൂടി ധരിപ്പിച്ചു റെഡിയാക്കുക. ഒപ്പം നീളൻ കമ്പിൽ ഒരു ചെറിയ സ്റ്റാർ ഘടിപ്പിച്ചു കൈയിൽ കൊടുക്കുക. പിന്നീട് കൊട്ടും വെള്ളി വീണ പാട്ടുകളുമായി ഞങ്ങൾ കുട്ടികൾ വീടുകൾ കയറിയിറങ്ങുകയായി.
പൊട്ടാസ് പൊട്ടിക്കൽ
പാവം നാട്ടുകാർക്കു പ്രോത്സാഹിപ്പിച്ചേ പറ്റൂ. ഓരോ വീട്ടിൽനിന്നും രണ്ടും അഞ്ചും നാണയ തുട്ടുകളൊക്കെ തരും. രൂപ അൻപതിനടുത്തെത്തിയാൽ കാരൾ മഹാമഹം വൻ വിജയമായി പ്രഖ്യാപിച്ച് ഓരോരുത്തരും അവരുടെ പങ്കെടുത്ത് ഗിഫ്റ്റ് വാങ്ങും. എന്റെ അനിയനും കൂട്ടുകാരും സ്ഥിരം വാങ്ങീരുന്നത് പൊട്ടാസ് ആയിരുന്നു. അല്ലെങ്കിൽ മിട്ടായി. കൂട്ടത്തിലെ ഏക പെൺതരിയായ ഞാൻ സിപ്പപ്പിന്റെ ആളായിരുന്നു.
അവിടം വിട്ടതിനു ശേഷം സ്കൂളിലും കോളജിലും ഹോസ്റ്റലിലും ആഘോഷിച്ച ക്രിസ്മസുകളേ ഉണ്ടായിട്ടുള്ളൂ. കാർഡുകളും സമ്മാനങ്ങളും പരസ്പരം കൈമാറുന്നതിലൊതുങ്ങും അവ. ക്രിസ്മസ് ട്രീയൊക്കെ അലങ്കരിച്ച് സ്വന്തം നിലയിൽ ആഘോഷിക്കാൻ തുടങ്ങിയത് സ്വന്തമായി താമസിക്കാൻ തുടങ്ങിയതിനു ശേഷമാണ്. ഈ വർഷത്തെ ക്രിസ്മസിന്റെ പ്രത്യേകത എന്താണെന്നോ? എന്റെ കുഞ്ഞീശോ പിറന്നതിനു ശേഷമുള്ള ആദ്യത്തെ ക്രിസ്മസാണ്. അതുകൊണ്ട് ഈ വർഷം അവൻ "തൂക്കി'!.
District News
മലപ്പുറം: മലപ്പുറം വൈഎംസിഎയുടെ നേതൃത്വത്തിലുള്ള ഐക്യക്രിസ്മസ് കരോൾ സന്ധ്യ സെന്റ് ജോണ് ലൂഥറൻ പള്ളിയിൽ മലപ്പുറം സെന്റ് തോമസ് ഫൊറോന വികാരി ഫാ. ബിജു ചെന്നിക്കര ക്രിസ്മസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സകല ജനതയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാത സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വൈഎംസിഎ പ്രസിഡന്റ് എ.ജെ. ആന്റണി അധ്യക്ഷത വഹിച്ചു. ഫാ. മാത്യൂസ് വട്ടിയാനിക്കൽ കോർ എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നൽകി. മലപ്പുറം സെന്റ് ജോണ് ലൂഥറൻ പള്ളി വികാരി ഫാ. ജോണ്ദാസ് പ്രാർഥന നിർവഹിച്ചു. സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. അനീഷ് തോമസ്, പാസ്റ്റർപി.ടി. ജേക്കബ്, പാസ്റ്റർ ഉമ്മൻ, വൈഎംസിഎ സെക്രട്ടറി ബിജുമാത്യു, പ്രോഗ്രാം കണ്വീനർ ഗ്ലാഡ് സ്റ്റിൻ സന്തോഷ് എന്നിവർ പ്രസംഗിച്ചു. മലപ്പുറത്തെ വിവിധ ദേവാലയങ്ങൾ അവതരിപ്പിച്ച കരോൾ ഗാനങ്ങളും വൈഎംസിഎ പെയിന്റിംഗ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും ലൈഫ് മെംബർഷിപ്പ് കാർഡ് വിതരണവും ലക്കിടിപ്പ് സമ്മാനദാനവും സൈലന്റ് നൈറ്റ് പ്രയറും കരോൾ സന്ധ്യയ്ക്ക് മാറ്റുകൂട്ടി.
NRI
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കമ്മീഷൻ ഫോർ ക്വയറിന്റെ ആഭിമുഖ്യത്തിൽ രൂപതയിലെ ഗായകസംഘങ്ങൾക്കായി സംഘടിപ്പിച്ച കരോൾ ഗാന മത്സരത്തിൽ (കന്ദിശ് 2025) ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ബർമിംഗ്ഹാം സെന്റ് ബെനഡിക്ട് മിഷൻ, നോട്ടിംഗ്ഹാം സെന്റ് ജോൺ മിഷൻ എന്നീ മിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.