Kerala
കൊച്ചി: വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കുള്ള കെസിബിസി മീഡിയ അവാര്‍ഡ് വിതരണം ഇന്നു നടക്കും.
വൈകുന്നേരം അഞ്ചിനു നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിക്കും.
മണിപ്പുരില്‍നിന്നുള്ള അന്‍പതോളം കലാകാരന്മാര് പങ്കെടുക്കുന്ന മ്യൂസിക്കല്‍ ഡ്രാമ ഉണ്ടായിരിക്കും.
ടോം ജേക്കബ്, വി.ജെ. ജെയിംസ് റവ.ഡോ. തോമസ് വള്ളിയാനിപ്പുറം, സ്റ്റെഫി സേവ്യര്‍, ബേബിച്ചന് ഏര്‍ത്തയില്‍, ഡോ. ജോര്‍ജ് മരങ്ങോലി, ഫാ.ജോണ്‍ വിജയന് ചോഴംപറമ്പില്‍, ബ്രിട്ടോ വിന്‍സന്റ് എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.
National
ഉജ്ജയിൻ: സമൂഹവിവാഹ ചടങ്ങിൽ മകന്റെ വിവാഹവും നടത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ തീരുമാനം ശ്രദ്ധേയമാകുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഇളയ മകൻ അഭിമന്യു യാദവിന്റെ വിവാഹമാണ് ഞായറാഴ്ച ഉജ്ജയിനിലെ ക്ഷിപ്ര നദീതീരത്ത് സമൂഹവിവാഹ ചടങ്ങിൽ നടന്നത്. ഇഷിത പട്ടേലാണ് വധു.
ഇവർക്ക് പുറമെ 21 ദമ്പതിമാർ കൂടി ചടങ്ങിൽ വിവാഹിതരായി. അമിതമായ ധനപ്രദർശനം ഒഴിവാക്കിക്കൊണ്ട് പരമ്പരാഗതമായ ചടങ്ങുകൾക്കാണ് പ്രാധാന്യം നൽകിയത്. വരന്മാർ കുതിരപ്പുറത്തും വധുക്കൾ അലങ്കരിച്ച വണ്ടികളിലുമാണ് എത്തിയത്.
വിവാഹ ക്ഷണക്കത്തിൽ ആഢംബരം ഒഴിവാക്കണമെന്ന് പ്രത്യേകം അഭ്യർഥിച്ചിരുന്നു. ചെലവേറിയ സമ്മാനങ്ങൾക്കോ ആർഭാടത്തിനോ പകരം സാമൂഹിക സൗഹൃദത്തിനും ലളിതമായ ആഘോഷങ്ങൾക്കുമാണ് പരിപാടി പ്രാധാന്യം നൽകിയത്.
സമൂഹവിവാഹത്തിൽ തന്റെ ദാമ്പത്യ ജീവിതം ആരംഭിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അഭിമന്യു പറഞ്ഞു. സന്തോഷകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മീയ നേതാക്കൾ മുതൽ രാഷ്ട്രീയ പ്രമുഖർ വരെ ഈ ആഘോഷത്തിൽ പങ്കെടുത്തു.
District News
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാനം വൈകാതെ ഉണ്ടാകുമെന്നിരിക്കേ ഇന്ന് ജില്ലയിൽ ഉദ്ഘാടനപ്പെരുമഴ. പെരുമാറ്റച്ചട്ടം നിലവിൽ വന്നാലുടൻ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്ഘാടനങ്ങൾക്ക് വിലക്ക് വരുമെന്നതിനാലാണ് തിരക്കു പിടിച്ച പരിപാടികൾ നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ പൂർത്തീകരിച്ച വിവിധ പദ്ധതികളും ഉദ്ഘാടനവും നടന്നുവരികയാണ്.
ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനമാണ് ഇന്നു നടക്കുന്ന പ്രധാന പരിപാടി. വർഷങ്ങളായി പണി പൂർത്തീകരിച്ചു കിടന്ന പത്തനംതിട്ടയിലെ ട്രാവലേഴ്സ് ലോഞ്ചും ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം കുടുംബശ്രീ കഫേയും പ്രവർത്തനം ആരംഭിക്കുന്നുണ്ട്. എംഎൽഎ ഫണ്ടിൽ നിന്നും പൂർത്തീകരിച്ച കെട്ടിടം നഗരസഭയുടെ പരിധിയിലായിരുന്നു. നിർമാണം പൂർത്തീകരിച്ചു നഗരസഭയ്ക്കു കൈമാറുന്നതു സംബന്ധിച്ച തർക്കം നീണ്ടതോടെയാണ് ട്രാവലേഴ്സ് ലോഞ്ച് തുറക്കാനും വൈകിയത്. പത്തനംതിട്ട അണ്ണിപ്പാറയിൽ നിർമാണത്തിലിരുന്ന ഭക്ഷ്യലാബും ഇന്ന് തുറന്നു കൊടുക്കും.
ആസൂത്രണ സമിതി സെക്രട്ടേറിയറ്റ്ഉദ്ഘാടനം ഇന്ന്
പത്തനംതിട്ട: കളക്ടറേറ്റ് വളപ്പിൽ നിർമാണം പൂർത്തീകരിച്ച ആസൂത്രണസമിതി സെക്രട്ടേറിയറ്റ് ഇന്നു രാവിലെ 10 ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം അധ്യക്ഷത വഹിക്കും.
നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ താക്കോല്‍ദാനം നിര്‍വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, കെ. യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണൻ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകൃതാസൂത്രണവിഭാഗം ചീഫ് ജെ ജോസഫൈൻ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ജിജു പി അലക്സ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആസൂത്രണ ബോര്‍ഡ്, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്, ടൗണ്‍ പ്ലാനിംഗ് എന്നീ വകുപ്പുകളുടെ ജില്ലാ ഓഫീസുകളെ ഉള്‍പ്പെടുത്തിയാണ് മന്ദിരം നിര്‍മിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതി വിഹിതവും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ലഭ്യമാക്കിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതവും വിനിയോഗിച്ചാണ് മന്ദിരം പൂര്‍ത്തിയാക്കിയത്.
സെല്ലാർ, മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെ ഗ്രൗണ്ട് ഫ്ളോർ, ഒന്നാം നിലയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസ്, രണ്ടാം നിലയില്‍ ടൗണ്‍ പ്ലാനിംഗ് ജില്ലാ ഓഫീസ്, മൂന്നാം നിലയില്‍ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസ്, നാലാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുണ്ട്. 2937.54 ചതുരശ്ര അടി വിസ്തീര്‍ണമാണ് കെട്ടിടത്തിന്. ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളില്‍ 200 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യവും സെല്ലാര്‍ ഫോറില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് സെക്രട്ടേറിയറ്റ് മന്ദിരം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നത്. 2010 - 15 ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന കാലയളവിലാണ് സെക്രട്ടേറിയറ്റിനു തറക്കല്ലിട്ടത്.
കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്പാ വിതരണം ഉദ്ഘാടനം ഇന്ന്
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തില്‍ സിഡിഎസ് മുഖേന പട്ടികവിഭാഗം കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ് പാ വിതരണോദ്ഘാടനം ഇന്നു രാവിലെ ഒമ്പതിന് മന്ത്രി വീണാ ജോര്‍ജ് ആറാട്ടുപ്പുഴ തരംഗം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും.
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍ കെ. കെ. ഷാജു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ്മോന് വായ്പ വിതരണം നടത്തും. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ്, കുടുംബശ്രീ ജില്ലാമിഷന് കോഓര്‍ഡിനേറ്റര്‍ എസ്. ആദില, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നിലയ്ക്കൽ സ്പെഷാലിറ്റി ആശുപത്രി നിർമാണോദ്ഘാടനം ഇന്ന്
പത്തനംതിട്ട: നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷലാറ്റി ആശുപത്രിയുടെ നിർമാണോദ്ഘാടനം ഇന്ന്. പ്രദേശവാസികൾക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സ്പെഷാലിറ്റി ആശുപത്രി വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിർമിക്കുന്നത്. 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. ആശുപത്രിയുടെ നിർമാണോദ്ഘാടനം ഇന്ന് 12 ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സര്‍ക്കാരിന്റെ കരുതലായാണ് നിലയ്ക്കലില്‍ ശബരിമല ബേസ് ക്യാമ്പ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്. 10700 ചതുരശ്ര വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ റിസപ്ഷൻ, പോലീസ് ഹെല്പ് ഡെസ്ക്, മൂന്ന് ഒപി മുറികൾ, അത്യാഹിത വിഭാഗം, നഴ്സസ് സ്റ്റേഷൻ, ഇസിജി റൂം, ഐസിയു, ഫാര്‍മസി, സ്റ്റോര്‍ ഡ്രസിംഗ് റൂം, പ്ലാസ്റ്റര്‍ റൂം, ലാബ്, സാമ്പിള്‍ കളക്ഷന്‍ ഏരിയ, ഇ-ഹെല്‍ത്ത് റൂം, ഇലക്ട്രിക്കല്‍ പാനല്‍ റൂം, ലിഫ്റ്റ് റൂം, ടോയ്ലറ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒന്നാം നിലയില്‍ എക്സ്-റേ റൂം, ഓഫീസ് റൂം, ഡോക്ടേഴ്സ് റൂം, മൈനര്‍ ഓപ്പറേഷന് തിയേറ്റർ, സ്ക്രബ്, ഓട്ടോക്ലവ്, ഡ്രസിംഗ് റൂം, സ്റ്റോര്‍ റൂം എന്നിവയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലയ്ക്കല്‍ ക്ഷേത്രത്തിന് മുന്‍വശത്തെ നടപ്പന്തലില്‍ നടക്കുന്ന ചടങ്ങിൽ പ്രമോദ് നാരായണ്‍ എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബ് കെട്ടിടം ഉദ്ഘാടനം
പത്തനംതിട്ട: ജില്ലാ ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം യാഥാര്‍ഥ്യമായി. പൂര്‍ണമായും സംസ്ഥാന ഫണ്ടുപയോഗിച്ചാണ് ലാബ് ആധുനികവത്കരിച്ചിട്ടുള്ളത്. പത്തനംതിട്ട നഗരത്തില്‍ അണ്ണായിപാറയിലുളള ലാബിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വഴിപാട് സാധനങ്ങള്‍ പരിശോധിക്കുന്നതിനായി 1997ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 1998 മുതല്‍ ജില്ലയില്‍ ജില്ലാ ഭക്ഷ്യപരിശോധനാ ലബോറട്ടറി പ്രവര്‍ത്തിച്ചുവരുന്നു. ലബോറട്ടറിയില്‍ കുടിവെള്ള പരിശോധയ്ക്കും മറ്റ് ഭക്ഷ്യവസ്തുക്കളുടെ പ്രാഥമിക പരിശോധന നടത്തുവാനുമുള്ള സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ജല്ലാ ഭക്ഷ്യപരിശോധന ലാബ് അത്യാധുനിക സംവിധാനത്തോടെ കൂടുതല്‍ വിപുലീകരിച്ചത്.
ലബോറട്ടറിയുടെ താഴത്തെ നിലയില്‍ സാമ്പിള്‍ റിസീവിംഗ് ആൻഡ് സ്റ്റോറേജ്, ഓഫീസ്, കെമിക്കല്‍ സ്റ്റോറേജ് റൂം, ലബോറട്ടറി, സ്റ്റാഫ് റൂം, ഫുഡ് അനാലിസിസ് റൂമുകള്‍ എന്നിങ്ങനെയാണുള്ളത്. രണ്ടാം നിലയില്‍ ഇന്‍സ്ട്രുമെന്റേഷന്‍ റും, സാമ്പിള്‍ പ്രിപ്പറേഷന്‍ എരിയ, സ്റ്റാഫ് റൂം എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. മൂന്നാം നിലയില്‍ വാട്ടര്‍ ലാബ്, ഫുഡ് ലാബ്, ബാലന്‍സ് റൂം, മൈക്രോബയോളജി ലാബ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.
ലാബിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി നിലവിലുള്ള മൂന്ന് തസ്തികകള്‍ക്ക് പുറമേ 10 തസ്തികകള്‍ സര്‍ക്കാര്‍ കൂടുതലായി അനുവദിച്ചിട്ടുണ്ട്. ആധുനിക ഉപകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
കുടുംബശ്രീ പ്രീമിയം കഫേയുടെയും ട്രാവലേഴ്സ് ലോഞ്ചിന്റെയും ഉദ്ഘാടനം
പത്തനംതിട്ട: കുടുംബശ്രീ പ്രീമിയം കഫേയുടെയും ട്രാവലേഴ്സ് ലോഞ്ചിന്റെയും ഉദ്ഘാടനം ഇന്ന് മൂന്നിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം നിര്‍വഹിക്കും. നഗരസഭാ ചെയർമാൻ ടി. സക്കീര്‍ ഹുസൈന് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം ജ്യൂസ് കൗണ്ടറും ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ടീ ആന്‍ഡ് സ്നാക്സ് കൗണ്ടറും ഉദ്ഘാടനം ചെയ്യും.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന് പദ്ധതി വിശദീകരണം നടത്തും. കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ എസ് ആദില, നഗരസഭാംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.