National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ വാട്ടർ ടാങ്ക് തകർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.
നാഗ്പുരിലെ ബുട്ടിബോറിയിലുള്ള സോളാർ പാനൽ നിർമാണശാലയിലാണ് അപകടമുണ്ടായത്. അവാഡ കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തൊഴിലാളികൾ വാട്ടർ ടാങ്കിന്റെ സമീപം ജോലിയിൽ ഏർപ്പെട്ടിരുന്ന സമയത്താണ് ടാങ്ക് തകർന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
തൃശൂര്‍: പുന്നയൂര്‍ക്കുളം ചമ്മനൂര് മാഞ്ചിറക്കലിൽ ബിഎംബിസി നിലവാരത്തില്‍ നിർമിച്ച പാലം തകർന്നുവീണു. ഉച്ചയോടെ ആയിരുന്നു പാലം തകർന്നത്. 2018 മാര്‍ച്ചില്‍ ആയിരുന്നു 13 കോടി രൂപ ചെലവഴിച്ച് പാലം നിർമിച്ചത്.
പാലം തകര്‍ന്നതിനെ തുടര്‍ന്ന് റോഡിലെ വൈദ്യുതി പോസ്റ്റുകളും തോട്ടിലേക്ക് മറിഞ്ഞു. ഇതേ തുടർന്ന് പ്രദേശത്ത് ഏറെ നേരം വൈദ്യുതി വിതരണം തടസപ്പെട്ടു. റോഡിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.
റോഡിലെ മണ്ണ് പൂര്‍ണമായി തോട്ടിലേക്ക് ഇടിഞ്ഞു വീണ് വെള്ളത്തിന്റെ ഒഴുക്ക് തടസപെട്ടത് നെല്‍ കര്‍ഷകരെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. മൂന്നുമാസം മുമ്പ് പാലത്തിന്റെ സമീപം 25 മീറ്ററോളം ഭാഗം ഇടിഞ്ഞിരുന്നു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഒരു വിവാഹ ചടങ്ങിനിടെ വേദി തകർന്ന് വീണ് നിരവധി ബിജെപി നേതാക്കൾക്ക് പരിക്കേറ്റു. നവദമ്പതികളെ അനുഗ്രഹിക്കാൻ നേതാക്കൾ വേദിയിൽ ഒരുമിച്ച് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
സ്ഥലത്തെ പ്രധാന ബിജെപി പ്രവർത്തകനായ അഭിഷേക് സിംഗ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹ റിസപ്ഷൻ വേദിയിലാണ് അപകടമുണ്ടായത്. ബല്ലിയ ജില്ലാ ബിജെപി അധ്യക്ഷൻ സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിംഗ് എന്നിവരുൾപ്പെടെ നിരവധി പാർട്ടി നേതാക്കൾ വേദിയിലുണ്ടായിരുന്നപ്പോഴാണ് സംഭവം.
നേതാക്കൾ നവദമ്പതികൾക്ക് അനുഗ്രഹം നൽകുന്നതിനിടെ പെട്ടെന്നാണ് സ്റ്റേജ് തകർന്നുവീണത്. മുകളിലുണ്ടായിരുന്ന എല്ലാവരും താഴേക്ക് പതിച്ചു. ഉടൻ തന്നെ അവിടെയുള്ളവരെല്ലാം ചേർന്ന് രക്ഷാപ്രവർത്തനത്തം നടത്തി.
Kerala
കണ്ണൂർ: എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്.
ജോലിസമ്മർദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കാണ് രാമചന്ദ്രൻ.
ബൂത്ത് ലെവൽ ഓഫീസർമാർ കഠിനമായ ജോലി സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന ആരോപണങ്ങളാണ് ഉയരുന്നത്. എന്നാൽ എസ്ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ ഒന്‍പതിന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Kerala
ആലപ്പുഴ: ഗവ. ഡെന്റൽ കോളജ് ആശുപത്രിയിലെ സീലിംഗ് അടർന്നു വീണ് രോഗിക്ക് പരിക്കേറ്റു. എക്സ്റേ മുറിയുടെ വാതിലിനു സമീപമാണ് സീലിംഗ് അടർന്നു വീണത്.
ഇവിടെ നിൽക്കുകയായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ തറയിൽ കടവ് ഹരിതയ്ക്ക് (29) ആണ് പരിക്കേറ്റത്. ഹരിതയെ മെഡിക്കൽ കോജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11.30നാണ് അപകടമുണ്ടായത്.
District News
തുവൂർ: വീടിന്റെ വാതിൽ തുറന്നാൽ കാണുന്നത് റോഡാണ്. പക്ഷേ റോഡിൽ നിന്ന് വീട്ടുമുറ്റത്തെത്താൻ വഴിയില്ല. തുവൂർ അക്കരപ്പുറം ഹെൽത്ത് സെന്റർ -മസ്ജിദ് റോഡിന്റെ സംരക്ഷണ ഭിത്തിയാണ് പുത്തൂർ അബുവിന്റെ വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തിയത്. വർഷങ്ങൾക്ക് മുന്‍പ് സംരക്ഷണ ഭിത്തി തകർന്നതോടെ റോഡിലൂടെയുള്ള യാത്രയും ദുരിത പൂർണമാണ്. അക്കരപ്പുറം എൽപി സ്കൂളിലേക്ക് സ്കൂൾ ബസുകൾ ഉൾപ്പെടെ പോകുന്ന റോഡാണിത്.
സംരക്ഷണ ഭിത്തി തകർന്നതിനെ തുടർന്ന് റോഡിന്റെ ഒരു വശം ഒലിച്ചുപോയി. വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. മഴ കനത്താൽ റോഡ് പൂർണമായും താഴ്ന്ന് പോകാനും ഇടയുണ്ട്. 2018 ലാണ് സംരക്ഷണ ഭിത്തി തകർന്നത്. പിന്നീടങ്ങോട്ടുണ്ടാകുന്ന ഓരോ മഴക്കാലത്തും അൽപാൽപ്പമായി ഭിത്തിയുടെ വശങ്ങൾ പുത്തൂർ അബുവിന്റെ വീട്ടുമുറ്റത്തെത്തും.
മഴ പെയ്ത വെള്ളം എത്തുന്നതും അബുവിന്റെ വീട്ടുമുറ്റത്തേക്ക് തന്നെ. വർഷങ്ങൾക്ക് മുന്‍പ് ശാസ്ത്രീയമല്ലാത്ത രീതിയിലാണ് സംരക്ഷണ ഭിത്തി നിർമിച്ചതെന്നത് വ്യക്തമാണ്. വാതിൽ തുറന്നാൽ കാണുന്നത് റോഡാണെങ്കിലും വീട്ടുമുറ്റത്തേക്ക് വാഹനം എത്താനും വഴിയില്ല. ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമിച്ചതിനാൽ റോഡിൽ നിന്ന് വീട്ടിലേക്ക് വാഹനം എത്തിക്കാനുള്ള വഴി ഒരുക്കലും പ്രതിസന്ധി സൃഷ്ടിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് സംരക്ഷണ ഭിത്തി നിർമിക്കുന്ന സമയത്ത് അബു വിദേശത്തായതിനാൽ ആരും ഇക്കാര്യം ശ്രദ്ധിച്ചതുമില്ല. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും പരിഹാരമായില്ല. ഏത് നിമിഷവും തകരാൻ സാധ്യതയുള്ള സംരക്ഷണ ഭിത്തി പുതുക്കിപണിത് യാത്രക്കാർക്കും അബുവിനും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
District News
പാറശാല: ഇന്നലെ രാവിലെ മുതല്‍ പാറശാല മേഖലയിലുണ്ടായ കനത്ത മഴയില്‍ സ്കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു സമീപത്തെ ട്രാന്‍സ്ഫോര്‍മറിനു മുകളിലേക്കു വീണു.
പരശുവയ്ക്കല്‍ ഗവ. എല്‍പി സ്കൂളിന്റെ പരശുവയ്ക്കല്‍ നെടിയാംകോട് റോഡിനോടു ചേര്‍ന്നുവരുന്ന മതിലാണ് തകര്‍ന്നുവീണത്. തകര്‍ന്ന ചുറ്റുമതിലിനോടു ചേര്‍ന്ന് പുതിയ ഇരുനില മന്ദിരത്തിന്റെ നിര്‍മാണം നടന്നുവരുകയാണ്. രാവിലെ പത്തരയോടുകൂടിയാണ് ചുറ്റുമതില്‍ തകര്‍ന്ന് ട്രാന്‍സ്ഫോര്‍മറിലേക്ക് പതിച്ചത്.
Kerala
കൊച്ചി: എറണാകുളം തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നു. ജല അതോറിറ്റിയുടെ ഫീഡർ ടാങ്കിന്റെ ഭിത്തിയാണ് തകർന്നത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് മേഖലയാകെ വെള്ളക്കെട്ടിലായി. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.
ഒരു കോടി 38 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് ആണ് തകർന്നത്. മഴ പെയ്ത് വെള്ളം കയറി എന്നാണ് ആദ്യം പ്രദേശ വാസികൾ പറഞ്ഞത്. എന്നാല്‍ പിന്നീടാണ് ടാങ്ക് തകര്‍ന്നതാണ് എന്ന മനസിലായത്.
വെള്ളം കയറിയതോടെ പ്രദേശത്തെ ചെറിയ റോഡുകളിലുൾപ്പെടെ വെള്ളം കയറിയതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിയായിട്ടുണ്ട്. ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.