തുവൂർ: വീടിന്റെ വാതിൽ തുറന്നാൽ കാണുന്നത് റോഡാണ്. പക്ഷേ റോഡിൽ നിന്ന് വീട്ടുമുറ്റത്തെത്താൻ വഴിയില്ല. തുവൂർ അക്കരപ്പുറം ഹെൽത്ത് സെന്റർ -മസ്ജിദ് റോഡിന്റെ സംരക്ഷണ ഭിത്തിയാണ് പുത്തൂർ അബുവിന്റെ വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തിയത്. വർഷങ്ങൾക്ക് മുന്പ് സംരക്ഷണ ഭിത്തി തകർന്നതോടെ റോഡിലൂടെയുള്ള യാത്രയും ദുരിത പൂർണമാണ്. അക്കരപ്പുറം എൽപി സ്കൂളിലേക്ക് സ്കൂൾ ബസുകൾ ഉൾപ്പെടെ പോകുന്ന റോഡാണിത്.
സംരക്ഷണ ഭിത്തി തകർന്നതിനെ തുടർന്ന് റോഡിന്റെ ഒരു വശം ഒലിച്ചുപോയി. വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. മഴ കനത്താൽ റോഡ് പൂർണമായും താഴ്ന്ന് പോകാനും ഇടയുണ്ട്. 2018 ലാണ് സംരക്ഷണ ഭിത്തി തകർന്നത്. പിന്നീടങ്ങോട്ടുണ്ടാകുന്ന ഓരോ മഴക്കാലത്തും അൽപാൽപ്പമായി ഭിത്തിയുടെ വശങ്ങൾ പുത്തൂർ അബുവിന്റെ വീട്ടുമുറ്റത്തെത്തും.
മഴ പെയ്ത വെള്ളം എത്തുന്നതും അബുവിന്റെ വീട്ടുമുറ്റത്തേക്ക് തന്നെ. വർഷങ്ങൾക്ക് മുന്പ് ശാസ്ത്രീയമല്ലാത്ത രീതിയിലാണ് സംരക്ഷണ ഭിത്തി നിർമിച്ചതെന്നത് വ്യക്തമാണ്. വാതിൽ തുറന്നാൽ കാണുന്നത് റോഡാണെങ്കിലും വീട്ടുമുറ്റത്തേക്ക് വാഹനം എത്താനും വഴിയില്ല. ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമിച്ചതിനാൽ റോഡിൽ നിന്ന് വീട്ടിലേക്ക് വാഹനം എത്തിക്കാനുള്ള വഴി ഒരുക്കലും പ്രതിസന്ധി സൃഷ്ടിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് സംരക്ഷണ ഭിത്തി നിർമിക്കുന്ന സമയത്ത് അബു വിദേശത്തായതിനാൽ ആരും ഇക്കാര്യം ശ്രദ്ധിച്ചതുമില്ല. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും പരിഹാരമായില്ല. ഏത് നിമിഷവും തകരാൻ സാധ്യതയുള്ള സംരക്ഷണ ഭിത്തി പുതുക്കിപണിത് യാത്രക്കാർക്കും അബുവിനും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
Tags : local nattuvishesham collapsed