Kerala
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസില്‍ പോലീസിനു തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്നു പരിശോധനയില്‍ തെളിയിക്കാനായില്ല. നടന് അനുകൂലമായ ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. ഹോട്ടലിൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്.
ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിയോടിയത് വിവാദമായിരുന്നു. നടനെ പിന്നീട് നോട്ടീസ് നല്കി വിളിപ്പിക്കുകയും കേസെടുക്കുകയുമായിരുന്നു.
മണിക്കൂറുകളോളം ഷൈനിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനായി സാമ്പിളുകള്‍ അന്വേഷണസംഘം ശേഖരിക്കുകയും ചെയ്തു. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ചോദ്യംചെയ്യലില്‍ ലഹരി ഉപയോഗിക്കാറുണ്ടെന്ന് നടൻ മൊഴി നല്കിയിട്ടുള്ളതായി നോര്‍ത്ത് പോലീസ് പറഞ്ഞു. ഇതുകൊണ്ടു മാത്രം കേസുമായി മുന്നോട്ടുപോകാനാകില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്കു കടക്കുമെന്നും നോര്‍ത്ത് പോലീസ് അറിയിച്ചു.
കഴിഞ്ഞ ഏപ്രിലിലാണു പോലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന് ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിയോടിയത്. ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
കൊച്ചി: താന്‍ താമസിച്ചിരുന്ന ഹോട്ടല്‍മുറിയില്‍ റൂം സര്‍വീസ് എന്നുപറഞ്ഞ് ഹോട്ടല്‍ ജീവനക്കാരല്ലാത്ത ചിലര്‍ വന്നതുകൊണ്ടാണ് താന്‍ ഇറങ്ങി ഓടിയതെന്ന് ഷൈന്‍ ടോം ചാക്കോ. ലഹരി ഉപയോഗിച്ചിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന വിവരം താന്‍ അറിഞ്ഞിട്ടില്ലെന്നും നടന് പറഞ്ഞു.
“ഞാന്‍ ഹോട്ടലില്‍നിന്ന് ഓടിപ്പോയ കേസിന് ലഹരിയുമായി ബന്ധമില്ല. അന്നവര്‍ രക്തമൊക്കെ പരിശോധനയ്ക്ക് എടുത്തിരുന്നു. അതിനുശേഷമാണ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ എന്നെ കൊണ്ടുപോയത്. അതൊക്കെ അവിടെ കഴിഞ്ഞതാണ്. അതിന്റെ ഫലം വന്നത് ഇപ്പോഴാണെന്നേയുള്ളൂ.
സംഭവദിവസം രാത്രി പതിനൊന്നര സമയത്താണ് ഹോട്ടല്‍റൂമില്‍ രണ്ടുമൂന്നു പേർ യൂണിഫോം ഒന്നുമിടാതെ റൂം സര്‍വീസ് എന്നുപറഞ്ഞ് വന്നത്. റിസപ്ഷനില്‍ വിളിച്ചിട്ട് അവിടെയുള്ളവര്‍ക്കും അറിയില്ല. റൂം സര്‍വീസ് പറഞ്ഞിട്ടില്ല എന്നു പറഞ്ഞിട്ടും അവര്‍ പോകുന്നില്ല.” അവര്‍ അവിടെ നിന്ന് പരുങ്ങിക്കളിക്കുന്നതു കണ്ടപ്പോൾ ഇറങ്ങി ഓടിയതാണെന്നും ഷൈന്‍ പറഞ്ഞു.
NRI
ഡാളസ്: ഡാളസിലെ വൈറ്റ് റോക്ക് ഏരിയയിൽ നടന്ന ഒരു സാധാരണ ട്രാഫിക് പരിശോധനയ്ക്കിടെ ഒരു പൗണ്ടിനടുത്ത് കൊക്കെയ്നും മെത്താംഫെറ്റാമിനും ഡാളസ് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി.
അമിത വേഗതയിൽ വന്ന ഒരു ഗോൾഡ് ജിഎംസി യൂക്കോൺ വാഹനത്തെയാണ് പോലീസ് തടഞ്ഞു പരിശോധിച്ചത്. യാത്രക്കാരനായിരുന്ന ജീസസ് ജോണാത്തൻ ഗാർസയെ , മോഷണക്കേസിലെ പരോൾ ലംഘനത്തിനുള്ള വാറന്റ് ഉണ്ടായിരുന്നതിനാൽ ആദ്യം അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് കൊക്കെയ്ൻ പിടികൂടിയിരുന്നു.
വാഹനമോടിച്ചിരുന്ന മോയിസസ് പെരസ് ജൂനിയറുടെ പക്കൽ ഇൻഷുറൻസ് ഇല്ലാത്തതിനാൽ വാഹനം കസ്റ്റഡിയിലെടുക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ സെന്റർ കൺസോളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് ശേഖരം (445.8 ഗ്രാം കൊക്കെയ്നും 47.7 ഗ്രാം മെത്താംഫെറ്റാമിൻസും) കണ്ടെത്തുകയും ചെയ്തു.
മോയിസസ് പെരസിനെതിരെ മയക്കുമരുന്ന് നിർമാണത്തിനും വിതരണത്തിനും പോലീസ് കേസെടുത്തു.
Kerala
കൊച്ചി: കാക്കനാട് എംഡിഎംഎ പിടികൂടിയ കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്. പ്രതി കല്ല്യാണി സിനിമാ പ്രവര്‍ത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണിത്. ഇവരുടെ ലഹരി ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്തും. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
ഇന്നലെയാണ് കാക്കനാട് ഇടച്ചിറക്ക് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍നിന്നു 20.22 ഗ്രാം എംഡിഎംഎയുമായി ഉനൈസ്, കല്ല്യാണി എന്നിവരെ ഡാന്‍സാഫ് സംഘം പിടികൂടിയത്. കാപ്പ നിയമപ്രകാരം നടപടി എടുത്തിട്ടുള്ള ഉനൈസ് നിരവധി കേസുകളില്‍ പ്രതിയാണ്. കല്യാണി മോഡലും സിനിമാ പ്രമോഷന് മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
വിവിധ സ്ഥലങ്ങളില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു ലഹരി ഇടപാട്. നേരത്തെയും സിനിമാക്കാരുമായി ബന്ധപ്പെട്ട നിരവധി മയക്കുമരുന്നു കേസുകൾ ഉയർന്നിരുന്നു. സിനിമാ സെറ്റുകളിലും മറ്റും പരിശോധന നടത്താനുള്ള നീക്കങ്ങളും നടന്നിരുന്നു. സിനിമാ പ്രവർത്തകരിൽ ചിലർ മയക്കുമരുന്നുമായി പിടിയിലാവുകയും ചെയ്തു. എന്നാൽ, പിന്നീട് ഇത്തരം പരിശോധനകളൊക്കെ തണുത്തുപോവുകയായിരുന്നു. സമീപകാലത്തു പിടിയിലായ പല മയക്കുമരുന്നു കേസ് പ്രതികൾക്കും സിനിമാ മേഖലയിലുള്ള പലരുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇത്തരം കേസുകളിലൊന്നും അന്വേഷണം സിനിമാരംഗത്തേക്ക് ആഴത്തിൽ പോയിട്ടില്ല.
Kerala
ഇരിങ്ങാലക്കുട: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർശന സുരക്ഷാ പരിശോധനകൾക്കിടയിൽ ഇരിങ്ങാലക്കുടയിൽ വൻ രാസലഹരിവേട്ട. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന അതി മാരക രാസലഹരിയായ 245.72 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരിങ്ങാലക്കുട ഠാണാവിൽ നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് (32) നെ അറസ്റ്റ് ചെയ്തത്.
ഇന്നു പുലർച്ചെയാണ് സംഭവം. ചുവപ്പ് കളറിലുള്ള കാറിൽ തൃശൂർ ഭാഗത്തുനിന്ന് നിരോധിത മയക്കുമരുന്ന് കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ പരിശോധനയിലുണ്ടായിരുന്ന ഡാൻസാഫ് സംഘത്തിനെ കാർ കണ്ടെത്തി പരിശോധിക്കാൻ അയയ്ക്കുകയായിരുന്നു. ഫഹദ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം കാർ ഓടിച്ച കേസിലെ പ്രതിയാണ്.
Kerala
കായംകുളം: ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മകൻ അച്ഛനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. കായംകുളം കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്ത് (30) ആണ് പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9.30 നാണ് നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പരിക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടരാജന്റെ മുഖം ആകെ വെട്ടുകൊണ്ട് വികൃതമായ നിലയിൽ ആയിരുന്നു. മുഖത്തും തലയ്ക്കുമാണ് ക്രൂരമായി വെട്ടേറ്റത്.
മാതാപിതാക്കളുമായി ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വെട്ടുകത്തിയുമായി ആക്രമണം നടത്തിയ ശേഷം നവജിത്ത് അലറി വിളിച്ചു ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നവജിത്ത് രക്തം പുരണ്ട കത്തിയുമായി വീടിന്റെ മുകളിലത്തെ നിലയിൽ നിലയുറപ്പിച്ച് നിൽക്കുന്നതാണ് നാട്ടുകാർ കണ്ടത്. രക്തം വാർന്നു കിടക്കുന്ന നടരാജനെയും സിന്ധുവിനെയും ഉടൻതന്നെ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മാവേലിക്കരയിലേക്കും എത്തിച്ചെങ്കിലും നടരാജന്റെ ജീവൻ രക്ഷിക്കാനായില്ല.
ചോരപുരണ്ട കത്തിയുമായി ഭീഷണി മുഴക്കി നിന്ന പ്രതിയെ പോലീസിനു കീഴ്പ്പെടുത്താൻ ഏറെ നേരത്തെ പരിശ്രമം വേണ്ടിവന്നു. ഒടുവിൽ, പോലീസ് സാഹസികമായി കയറുപയോഗിച്ചു വരിഞ്ഞുമുറുക്കിയാണ് നവജിത്തിനെ കീഴടക്കി അറസ്റ്റ് ചെയ്തത്.
കൊലപാതകം നടക്കുമ്പോൾ നവജിത്തിന്റെ മറ്റ് സഹോദരങ്ങളായ നിധിൻരാജ്, നിധിമോൾ എന്നിവർ വീട്ടിൽ ഉണ്ടായിരുന്നില്ല. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു. അതേസമയം, ഇയാൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും അതു മാതാപിതാക്കൾ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നും നാട്ടുകാർ പറയുന്നു.
District News
ഏറ്റുമാനൂര്‍: വില്പനക്കായി കൈവശം വച്ചിരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. മാരക മയക്കുമരുന്നായ ആംഫിറ്റാമിനുമായി ഏറ്റുമാനൂര്‍ വള്ളിക്കാട് പുളിഞ്ചാക്കല്‍ അനൂപ് ടി. തോമസിനെ(43)യാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
7.39 ഗ്രാം മയക്കുമരുന്നാണ് ഇയാളിൽനിന്ന് പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്നു ഡിജിറ്റല്‍ ത്രാസും കണ്ടെടുത്തു.
എസ്ഐ അഖില്‍ ദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
പറവൂര്‍: സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ പരിശോധനയിൽ അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ചു. നോര്‍ത്ത് പറവൂര്‍ പൂശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്.
റെയ്ഡിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മാൻഫോഴ്സ് 50, മാൻഫോഴ്സ് 100, വിഗോർ 100 എന്നീ മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940 പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്.
കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അനധികൃതമായി മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് കത്തിലൂടെയും നേരിട്ടും അഭ്യര്‍ഥിച്ചിരുന്നു.
ഈ മരുന്നുകള്‍ ഉത്തേജക മരുന്നുകളായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതാണ്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വന്തമായി ഇത്തരം മരുന്ന് വാങ്ങി ഉപയോഗിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനത്തിന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലുള്ള ഷെഡ്യൂള്‍ എച്ചില് പെടുന്ന ഇത്തരം മരുന്നുകള്‍ കുറിപ്പടി ഇല്ലാതെ വില്‍പ്പന നടത്തുന്നത് കുറ്റകരമാണ്.
Kerala
കൊച്ചി: എറണാകുളം നഗരത്തിൽ രണ്ടിടത്ത് നിന്നായി വൻ ലഹരിവേട്ട. 48 ഗ്രാം എംഡിഎംഎയും 149.68 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണയന്നൂർ താഴത്തെ കുട്ടി വീട്ടിൽ പ്രണവ് (22), പൂണിത്തുറ പ്ലക്കാട്ട് വീട്ടിൽ പ്രശാന്ത് (44) എന്നിവരാണ് അറസ്റ്റിലായത്.
പ്രണവിനെ ചേരാനല്ലൂർ ജിഎൽപി സ്കൂളിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രശാന്തിനെ മരടിലെ വെൽ കെയർ ആശുപത്രിക്ക് സമീപത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിൽ നേരിട്ട് പോയി എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന പ്രധാനികളിൽ ഒരാളാണ് പ്രശാന്തനെന്ന് പോലീസ് പറയുന്നു. രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധന അടക്കം പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
National
ജമ്മു: അന്താരാഷ്ട്ര അതിർത്തിക്കു സമീപം പാക് ഡ്രോൺ നിക്ഷേപിച്ച മയക്കുമരുന്ന് ബിഎസ്എഫ് കണ്ടെത്തി.
അന്താരാഷ്ട്ര വിപണിയിൽ 25 കോടി രൂപ വിലമതിക്കുന്ന അഞ്ചു കിലോഗ്രാം ഹെറോയിൻ അടങ്ങിയ രണ്ട് ബാഗുകളാണ് ആർഎസ് പുരയിലെ ബോർഡർ ഔട്ട്പോസ്റ്റിന്റെ സമീപത്തുനിന്നു കണ്ടെടുത്തത്.
പത്ത് പാക്കറ്റുകൾ ഇവയിൽ അടങ്ങിയിരുന്നുവെന്നാണ് വിവരം. ഇന്നലെ പുലർച്ചെ ആറോടെയാണ് ബിഎസ്എഫും പോലീസും ചേർന്ന് മേഖലയിൽ തെരച്ചിൽ ആരംഭിച്ചത്.
ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിവിടാനുള്ള പാക്കിസ്ഥാന്റെ ശ്രമമാണു വ്യക്തമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലൂടെ സേന പരാജയപ്പെടുത്തിയതെന്ന് ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നു പോലീസ് അറിയിച്ചിട്ടുണ്ട്.
Kerala
മുണ്ടക്കയം: കാഞ്ഞിരപ്പള്ളി എക്സൈസിന്റെ നേതൃത്വത്തിൽ മുണ്ടക്കയത്ത് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേരെ പിടികൂടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി സനൂജ് (42), സഹായി കൂവപ്പള്ളി സ്വദേശി ശ്രീജിത്ത് (40) എന്നിവരെയാണ് ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ആക്രി വ്യാപാരവും ഇറച്ചിക്കച്ചവടവും നടത്തിവരികയാണ് സനൂജും സഹായി ശ്രീജിത്തും. തമിഴ്നാട്ടിൽനിന്നു മാടുകളെ കൊണ്ടുവരുന്നതിന്റെ മറവിൽ വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടിരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ.
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനായ സനൂജിനെ കുറച്ചു നാളുകളായി എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. മുന്‍പ് പലതവണ പോലീസിനെയും എക്സൈസിനെയും വെട്ടിച്ചു കടന്നുകളഞ്ഞ സനൂജിനെയും ശ്രീജിത്തിനെയും അതിസാഹസികമായിട്ടാണ് കാഞ്ഞിരപ്പള്ളി എക്സൈസ് പിടികൂടിയത്.
മറ്റൊരിടത്ത് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ ഒരുഗ്രാം എംഡിഎംഎയുമായി മുണ്ടക്കയം പൈങ്ങണ സ്വദേശി ഷാഹിൻ സലാമിനെ (22) പിടികൂടിയത്. യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലും പ്രധാന ലഹരി വിതരണക്കാരനാണ് പിടിയിലായ ഷാഹിൻ സലാം. ഇയാൾ മുന്‍പ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്.
കാഞ്ഞിരപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ. സുരേഷ്കുമാർ, ഇ.സി. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എ. ഷൈജു, കെ.വി. വിശാഖ്, സനൽ മോഹൻദാസ്, രമേഷ് രാമചന്ദ്രൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. ലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.വി. ജോഷി എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകി.
Editorial
പാലക്കാട് എലപ്പുള്ളിയിൽ കുടിവെള്ളം മുട്ടിക്കുന്ന മദ്യനിർമാണശാല സ്ഥാപിക്കരുതെന്നാവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം കരുത്താർജിക്കുകയാണ്. ദിവസങ്ങൾക്കുമുന്‍പ്, ശുചീകരണപ്രവർത്തനങ്ങൾക്ക് എന്നു പറഞ്ഞെത്തിയ മദ്യക്കന്പനിക്കാരെ ജനം തടഞ്ഞിരുന്നു. ഇന്ന്, പ്രദേശത്ത് സംസ്ഥാനതല സമ്മേളനം നടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്നു മദ്യനിർമാണത്തിനുള്ള സ്പിരിറ്റ് വാങ്ങുന്നതിന്റെ നഷ്ടം ഒഴിവാക്കാമെന്നതാണ് സർക്കാരിന്റെ ന്യായം.
അതായത്, ഇപ്പോൾതന്നെ അമിതലാഭമുള്ള മദ്യക്കച്ചവടത്തെ കൊള്ളസങ്കേതമാക്കാനുള്ള ചതുരുപായങ്ങളിലാണ് സർക്കാർ. മദ്യവും മയക്കുമരുന്നും കേരളത്തിന്റെ ഏറ്റവും വലിയ ശാപമായി മാറിയതുപോലും സർക്കാരിനെ പിന്തിരിപ്പിക്കുന്നില്ല. ക്ഷേമത്തേക്കാൾ ലാഭത്തിനു പ്രാധാന്യം കൊടുക്കുന്ന ഈ നിലപാടിൽനിന്നു സർക്കാർ പിന്തിരിയണം. മദ്യക്കന്പനിയെ വാഴിക്കാൻ എലപ്പുള്ളിക്കാരെ വീഴിക്കരുത്.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ 600 കോടി നിക്ഷേപത്തില്‍ വന്‍കിട മദ്യനിര്മാണത്തിനാണ് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് എക്സൈസ് വകുപ്പ് അനുമതി നല്‍കിയത്. പഞ്ചായത്തിനോട് ആലോചിക്കുകപോലും ചെയ്യാതെയുള്ള സർക്കാർ തീരുമാനം അറിഞ്ഞതുമുതൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. കോൺഗ്രസും ബിജെപിയും ജനങ്ങൾക്കൊപ്പമുണ്ട്.
നാലു ഘട്ടമായി 500 കിലോ ലിറ്റര്‍ ശേഷിയുള്ള എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി-വൈനറി പ്ലാന്റ് എന്നിവയുള്‍പ്പെട്ട മദ്യനിർമാണ കേന്ദ്രമാണ് ലക്ഷ്യമിടുന്നത്. മദ്യനിര്‍മാണത്തിനാവശ്യമായ ഏകദേശം 80 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് പ്രതിമാസം മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്കു കൊണ്ടുവരുന്നത്.
ഇതുകാരണം ജിഎസ്ടിയിൽ 210 കോടിയുടെ നഷ്ടമുണ്ടെന്നാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. നിലവിൽ കിട്ടുന്ന 16,000 കോടിയിലധികം രൂപയുടെ മദ്യലാഭത്തിലേക്ക് ഇതുകൂടി ചേർക്കാൻ ജലദൗർലഭ്യമുള്ള ഗ്രാമത്തെ ഒരു മദ്യക്കന്പനിക്കു വിൽക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം.
മലയാളിയെ അനാരോഗ്യത്തിലേക്കും അക്രമാസക്തിയിലേക്കും കുടുംബത്തകർച്ചകളിലേക്കും വലിച്ചെറിയുന്ന മദ്യവിൽപനയിലൂടെ സർക്കാരിനു കിട്ടുന്ന ലാഭം നിസാരമല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ നടന്നത് 19,561.85 കോടിയുടെ മദ്യവില്പനയാണ്. 2023-24ൽ ഇത് 19,088.68 കോടിയും 2022-23ല്‍ 18,510.98 കോടിയുമായിരുന്നു. വിൽക്കുന്നതിന്റെ ഒട്ടുമുക്കാലും ലാഭമണ്. അതായത്, നികുതിയിനത്തില്‍ ഖജനാവിലേക്കെത്തുന്ന വരുമാനം വർഷം ഏകദേശം 17,000 കോടിയോട് അടുത്തു.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതുമുതൽ 2025 മാർച്ച് 31 വരെ ബാർ ലൈസൻസ് ഫീസിനത്തിൽ ഖജനാവിലെത്തിയത് 1,225.70 കോടി രൂപ. ഇതൊന്നും പോരാഞ്ഞിട്ടാണ് സ്പിരിറ്റ് ഇറക്കുമതിയുടെ 210 കോടി ലാഭിക്കാൻ എലപ്പുള്ളിയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നത്. മദ്യക്കന്പനി പൂർണമായി പ്രവർത്തനസജ്ജമായാൽ പ്രതിദിനം വേണ്ടിവരുന്നത് അഞ്ച് ലക്ഷം ലിറ്റർ വെള്ളമാണ്.
ഭൂവിനിയോഗം, നെൽവയൽ തണ്ണീർത്തട സംരക്ഷണം, കുടിവെള്ളവിതരണം, മാലിന്യനിർമാർജനം എന്നിവ പൂർണമായും പഞ്ചായത്തിന്റെ അധികാരപരിധിയിലാണെങ്കിലും അതിനെയൊക്കെ മറികടന്നാണ് മന്ത്രിസഭ മദ്യക്കന്പനിക്കുവേണ്ടി തീരുമാനമെടുത്തത്. അനുമതി കൊടുത്തത് സുതാര്യമായിട്ടല്ലെന്ന ആരോപണവുമുണ്ട്.
കന്പനി പുറംതള്ളുന്ന മാലിന്യം എങ്ങനെ സംസ്കരിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ മറുപടിയില്ല. ഭൂഗർഭജലമല്ല, മലന്പുഴ ഡാമിൽനിന്ന് എത്തിക്കുന്ന ജലമാണ് കന്പനി ഉപയോഗിക്കുന്നതെന്ന സർക്കാരിന്റെ വിശദീകരണം ഘടകകക്ഷിയായ സിപിഐ പോലും മുഖവിലയ്ക്കെടുത്തിട്ടില്ല. തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന വരണ്ട പ്രദേശമായതിനാല്‍ എലപ്പുള്ളിയിൽ നെല്‍ക്കൃഷിക്കു വെള്ളം തീരെയില്ല. പലരും കൃഷി ഉപേക്ഷിച്ചു.
കുടിവെള്ളത്തിനും ക്ഷാമമാണ്. പഞ്ചായത്ത് ഭരണസമിതി രൂപീകരിച്ച സ്വാഗതസംഘവും കർഷക, പരിസ്ഥിതി, മനുഷ്യാവകാശ, മദ്യവിരുദ്ധ, ഗാന്ധിയൻ സംഘടനകളും ചേർന്നു രൂപീകരിച്ച ‘ഗാന്ധിയൻ സ്ട്രഗ്ൾ എഗെൻസ്റ്റ് പ്രൊപ്പോസ്ഡ് ബ്രൂവറി അറ്റ് എലപ്പുള്ളി’ എന്ന പ്രസ്ഥാനമാണ് ഇന്നു സംസ്ഥാനതല സമ്മേളനം സംഘടിപ്പിക്കുന്നത്. പദ്ധതിക്കു നൽകിയ പ്രാഥമികാനുമതി റദ്ദാക്കണമെന്നു ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണി അതിനു കടകവിരുദ്ധമായ ഭരണമാണ് നടത്തുന്നത്. എലപ്പുള്ളിയിൽ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ ജനങ്ങൾ അതൃപ്തരാണ്. സിൽവർലൈനിനുവേണ്ടി ആയിരക്കണക്കിനു മനുഷ്യരുടെ ഭാവി അനിശ്ചതത്വത്തിലാക്കിയതുപോലെയുള്ള അപക്വമായ നടപടിയായി ഇതും മാറരുത്.
ലോകകന്പനിയായ കൊക്കക്കോളയെ കെട്ടുകെട്ടിച്ചത് പ്ലാച്ചിമടയിലെ ആദിവാസികൾ ഉൾപ്പെടുന്ന പാവങ്ങളായിരുന്നു. പഞ്ചായത്തുകളെ മറികടന്ന് തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കാം. പക്ഷേ, ജനവിരുദ്ധ തീരുമാനങ്ങളെടുക്കുന്ന മന്ത്രിസഭകളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ജനാധിപത്യം അതിനും മുകളിലാണെന്നു മറക്കരുത്. സിംഗൂരിലും നന്ദിഗ്രാമിലും അതിന്റെ സ്മാരകങ്ങളുണ്ട്; ധാർഷ്ട്യത്തിന്റെ കബറിടങ്ങൾപോലെ.
District News
പാലക്കാട്: ലഹരി വിൽപ്പനയ്ക്കായി ഹോട്ടലിൽ മുറിയെടുത്ത യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളയില്‍ കലിയാട്ടുപറമ്പില്‍ മര്‍ജീന ഫാത്തിമ, മണ്ണാര്‍ക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടന്‍ മുനീർ, മലപ്പുറം തിരൂർക്കാട് സ്വദേശി നിഹാൽ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് എംഡിഎംഎയും, കഞ്ചാവും, ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും, ലൈംഗിക ഉത്തേജക മരുന്നും പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് എസ്ഐ രാമദാസും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
ലഹരി തേടിയാണ് സുഹൃത്ത് മുഖേന യുവതി മണ്ണാർക്കാടെത്തിയത്. ഇവർ അഞ്ചുവർഷമായി ലഹരിക്കടിമയാണെന്നും പോലീസ് പറഞ്ഞു.
Kerala
മലപ്പുറം: കൊണ്ടോട്ടി പാലക്കപറമ്പിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. 132 ഗ്രാം മെത്താംഫിറ്റാമിനുമായി മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് സഹലാണ് പിടിയിലായത്.
മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച് കാറും മയക്കുമരുന്ന് വിറ്റ 27,000 രൂപയും ഇയാളിൽ നിന്നും എക്സൈസ് കണ്ടെടുത്തു.
എക്സൈസ് കമ്മീഷണർ സ്ക്വാഡും മഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും മലപ്പുറം ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മുഹമ്മദ് സഹൽ പിടിയിലായത്.
District News
കാസർഗോഡ്: ടിപ്പര്‍ ലോറിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്ക്വാഡ് അംഗം സജീഷ്(42) ആണ് മരിച്ചത്. നാലാംമൈലിൽ പുലർച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം.
കൂടെയുണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ സുഭാഷ് ചന്ദ്രന് പരിക്കേറ്റു. മയക്കുമരുന്ന് കേസിലെ അന്വേഷണത്തിനിടെ അപകടമുണ്ടായത്.
കാര്‍ അണ്ടര്‍ പാസിലൂടെ വരുമ്പോള്‍ എതിരെ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തിൽ കാറിന്റെ ഇടത് ഭാഗം പൂര്‍ണമായി തകര്‍ന്നു. ഇടത് ഭാഗത്താണ് സജീഷ് ഇരുന്നിരുന്നത്.
മാരുതി ഓള്‍ട്ടോ കാറിലാണ് സജീഷും സുഭാഷ് ചന്ദ്രനും സഞ്ചരിച്ചിരുന്നത്. സജീഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സുഭാഷ് ചന്ദ്രനെ നാട്ടുകാര്‍ ഇകെ നയനാര്‍ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Editorial
ഒരു കാര്യം ഉറപ്പായി, സർക്കാർ വിചാരിച്ചാൽ മാത്രമേ ഒരു നാടിനെ മദ്യത്തിലും മയക്കുമരുന്നിലും ഇതുപോലെ മുക്കാനാകൂ. അങ്ങനെ ഒരു സർക്കാർ വിചാരിച്ചാൽ നാടിനെ രക്ഷിക്കാനുള്ള മറ്റെല്ലാ ശ്രമങ്ങളും പാഴാകും. കേരളം അത്തരമൊരവസ്ഥയിലാണ്.
അവസരങ്ങൾ വർധിച്ചതോടെ ലഹരിയടിമകളും കുറ്റവാളികളുമായ മനുഷ്യർ തീർത്ത ചെറുനരകങ്ങൾ പെരുകുകയാണ്. ഇതാപത്താണെന്ന് ഒരു ലഹരിയടിമയെ പറഞ്ഞു മനസിലാക്കുന്നതിലും ക്ലേശകരമായിരിക്കുന്നു, സർക്കാരിനെ ബോധ്യപ്പെടുത്താൻ! എങ്കിലും തകർന്നടിയുന്ന ഒരു തലമുറയെ ഓർത്ത് ഈ ലഹരിവിരുദ്ധ ദിനത്തിൽ സർക്കാരിനോട് അഭ്യർഥിക്കുന്നു, തിരുത്തിയാലും.
കഴിഞ്ഞ പുതുവത്സരത്തലേന്നു മാത്രം വിറ്റത് 108 കോടി രൂപയുടെ മദ്യമാണ്. തലേ വർഷത്തെക്കാൾ ഏതാണ്ട് 13 കോടി അധികം. ക്രിസ്മസ് ഉൾപ്പെടുന്ന ഡിസംബർ 22 മുതൽ ഡിസംബർ 31 വരെ 712. 96 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തേതിലും 15 കോടി അധികം. ഓണക്കാലത്ത് 818.21 കോടിയുടെ മദ്യം വിറ്റു.
ഓരോ കണക്കു വരുന്പോഴും മദ്യവിൽപ്പനയിൽ സ്വന്തം റിക്കാർഡ് തിരുത്തിയ വാർത്ത കേട്ട് സംസ്ഥാനത്തെ ഏക മദ്യവ്യാപാരിയായ സർക്കാർ ഷൈലോക്കിനെപ്പോലെ ചിരിക്കാറുണ്ട്. പക്ഷേ, അതു ചോരക്കാശാണ്; സർക്കാർ പകരം മുറിച്ചെടുത്ത കരളിൽനിന്നും ഹൃദയങ്ങളിൽനിന്നും വാർന്നൊഴികിയത്.
മദ്യവിൽപ്പനയിലെ പുതിയ കണക്കുകൾകൊണ്ടുപോലും കേരളത്തിലെ ലഹരിയുടെ ആഴമളക്കാനാകില്ല. കാരണം, മദ്യപാനത്തേക്കാൾ മാരകമായ മയക്കുമരുന്നിലേക്ക് ചുവടുതെറ്റിയവർ ലക്ഷക്കണക്കിനാണ്. രണ്ടുംകൂടി ചേർത്ത ഒരു കണക്ക് നമുക്കില്ല. വിദ്യാർഥികളും യുവാക്കളും മയക്കുമരുന്നുപയോഗിക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസമാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്.
10 വർഷത്തിനുള്ളിൽ എത്ര കേസുകൾ രജിസ്റ്റർചെയ്തു, എന്താണ് പൊതുരീതി, ഏതു മേഖലയിലാണ് മയക്കുമരുന്നുപയോഗം കുടുതൽ, ഏതു പ്രായക്കാരാണ് കൂടുതൽ ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങളുൾപ്പെടുത്തിയുള്ള പഠനം അനിവാര്യമാണെന്ന് ചീഫ് ജസ്റ്റീസ് നിതിൻ ജാംദാർ, ജസ്റ്റീസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
മാർച്ച് 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച രേഖകളനുസരിച്ച്, 2024ൽ പഞ്ചാബിൽ 9,025 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കേരളത്തിൽ 27,701 കേസുകൾ. പഞ്ചാബിലേതിന്റെ മൂന്നിരട്ടി! പഞ്ചാബിൽ പകുതി കേസുകൾപോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന സർക്കാർ വാദം സമ്മതിച്ചാൽപോലും കേരളം കുതിക്കുകയാണ്.
പഞ്ചാബിൽ മാത്രമല്ല, കേരളത്തിലും മുഴുവൻ കേസുകളും പിടിക്കപ്പെടുന്നില്ലെന്നതും മറക്കരുത്. സംസ്ഥാന എക്സൈസ് വകുപ്പ് എൻഡിപിഎസ് ആക്ട് പ്രകാരം 2016ൽ രജിസ്റ്റർ ചെയ്തത് 2,985 കേസുകളായിരുന്നെങ്കിൽ 2024ൽ ഇത് 8,160 ആയി ഉയർന്നു.
മാതാപിതാക്കളെയും സഹോദരങ്ങളെയും പോലീസുകാരെയും ഉൾപ്പെടെ നിരവധിപ്പേരെ മയക്കുമരുന്നടിമകൾ സംസ്ഥാനത്ത് കൊന്നു തള്ളി. അക്രമങ്ങൾ, മാനഭംഗങ്ങൾ, വീടുകയറി ആക്രമണങ്ങൾ... കൗമാരക്കാരിലെ അക്രമോത്സുകതയും വർധിക്കുകയാണ്. പോലീസിനും ഭയം.
പെൺകുട്ടികൾ മയക്കുമരുന്നടിമകളും വിതരണക്കാരുമായി. കുടുംബങ്ങളിലെയും നാട്ടിലെയും സമാധാനം കെട്ടു. ലഹരിയിൽ വാതിൽ തുറന്നെത്തുന്ന മക്കൾക്കും സഹോദരന്മാർക്കും മുന്നിൽ അമ്മമാരും സഹോദരിമാരും ഭയന്നുവിറയ്ക്കുകയാണ്. മുന്‍പെന്നത്തേക്കാളുമധികം മയക്കുമരുന്നുവേട്ട നടക്കുന്നുണ്ട്. പക്ഷേ, എവിടെയും സുലഭം.
പുതിയ ചില അവതാരങ്ങൾ വേഷംകെട്ടിയാടുന്നത് സമൂഹമാധ്യമങ്ങളിലാണ്. എളുപ്പത്തിൽ കൈയടിയും ലൈക്കും വാങ്ങാൻ സമൂഹ-കുടുംബ ഘടനകളെ തകർക്കുന്ന ഈ സമൂഹമാധ്യമ പണ്ഡിതരുടെ കണ്ടെത്തൽ മദ്യവും കഞ്ചാവും എംഡിഎംഎയും നിയമവിധേയമാക്കണമെന്നാണ്.
നാലും നാലു വഴിക്കായ സ്വന്തം കുടുംബങ്ങളുടെ അവസ്ഥയാണ് മറ്റെല്ലാ കുടുംബങ്ങളിലുമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഈ എന്പുരാന്മാർ സൃഷ്ടിക്കാൻ ശ്രമിക്കുന്ന സമൂഹ-കുടുംബവിരുദ്ധ പൊതുബോധം, തികഞ്ഞ അരാജകത്വമാണെന്നു സർക്കാർ തിരിച്ചറിയണം. അവർക്കിനിയൊന്നും നഷ്ടപ്പെടാനില്ല.
സർക്കാർ വിദ്യാരംഭത്തിൽ നടത്തിയ, ഒരു മണിക്കൂർ ലഹരിവിരുദ്ധ ബോധവത്കരണം നല്ല തുടക്കമാണെങ്കിലും കാര്യമായ പ്രയോജനമൊന്നുമില്ലെന്നു തിരിച്ചറിഞ്ഞ് തുടർ ബോധവത്കരണം നൽകണം. കഴിഞ്ഞ ഏപ്രിലിൽ 138-ാം പിറന്നാൾദിനത്തിൽ ‘കിക് ഔട്ട്’ എന്ന പേരിൽ ദീപിക തുടങ്ങിയ ഒരു വർഷത്തെ ലഹരിവിരുദ്ധ പോരാട്ടം തുടരുകയാണ്.
സർക്കാർ ഒപ്പമുണ്ടാകണം. വീര്യം കുറഞ്ഞ കൂടുതൽ മദ്യമിറക്കിയും കുടുതൽ മദ്യനിർമാണശാലകളുണ്ടാക്കിയും ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകളിലും റസ്റ്ററന്റുകളിലുമൊക്കെ കള്ള് ലഭ്യമാക്കിയും മദ്യസൗഹൃദ കുടുംബങ്ങളെ സൃഷ്ടിച്ചുമല്ല; മയക്കുമരുന്നിന്റെ മൊത്തവ്യാപാരികളെ കുടുക്കിയും മദ്യലഭ്യത കുറച്ചുമേ നമുക്കീ നരകത്തിൽനിന്നു കരകയറാനാകൂ.
സർക്കാർ ഇന്നു നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണങ്ങൾ തുടരട്ടെ. പക്ഷേ, നിങ്ങൾ ആ സ്പിരിറ്റു കന്നാസുകൾകൂടി വലിച്ചെറിഞ്ഞിരുന്നെങ്കിൽ! ലഹരിയിരകളുടെ ചോര കൈയിൽനിന്നു കഴുകിക്കളഞ്ഞിരുന്നെങ്കിൽ!
Kerala
കൊച്ചി: സിനിമാസെറ്റുകളില്‍ ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം സിനിമാപ്രവര്‍ത്തകരില്‍നിന്ന് എഴുതി വാങ്ങാനൊരുങ്ങി നിര്‍മാതാക്കളുടെ സംഘടന. സിനിമയുടെ ചിത്രീകരണസമയത്തോ അതുമായി ബന്ധപ്പെട്ടു താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നല്‍കേണ്ടത്. നടീനടന്മാര് അടക്കം എല്ലാവര്ക്കും ഇതു ബാധകമാണെന്നും സംഘടന അറിയിച്ചു. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലംകൂടി നിര്‍ബന്ധമാക്കിയേക്കും. ലഹരിവിരുദ്ധ ദിനമായ ഈമാസം 26 മുതല്‍ നിബന്ധന നടപ്പില്‍ വരുത്തുമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.