എംഡിഎംഎയുമായി കൊച്ചിയിൽ അറസ്റ്റിലായ കല്യാണിയും ഉനൈസും.
കൊച്ചി: കാക്കനാട് എംഡിഎംഎ പിടികൂടിയ കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്. പ്രതി കല്ല്യാണി സിനിമാ പ്രവര്‍ത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണിത്. ഇവരുടെ ലഹരി ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്തും. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
ഇന്നലെയാണ് കാക്കനാട് ഇടച്ചിറക്ക് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍നിന്നു 20.22 ഗ്രാം എംഡിഎംഎയുമായി ഉനൈസ്, കല്ല്യാണി എന്നിവരെ ഡാന്‍സാഫ് സംഘം പിടികൂടിയത്. കാപ്പ നിയമപ്രകാരം നടപടി എടുത്തിട്ടുള്ള ഉനൈസ് നിരവധി കേസുകളില്‍ പ്രതിയാണ്. കല്യാണി മോഡലും സിനിമാ പ്രമോഷന് മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
വിവിധ സ്ഥലങ്ങളില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു ലഹരി ഇടപാട്. നേരത്തെയും സിനിമാക്കാരുമായി ബന്ധപ്പെട്ട നിരവധി മയക്കുമരുന്നു കേസുകൾ ഉയർന്നിരുന്നു. സിനിമാ സെറ്റുകളിലും മറ്റും പരിശോധന നടത്താനുള്ള നീക്കങ്ങളും നടന്നിരുന്നു. സിനിമാ പ്രവർത്തകരിൽ ചിലർ മയക്കുമരുന്നുമായി പിടിയിലാവുകയും ചെയ്തു. എന്നാൽ, പിന്നീട് ഇത്തരം പരിശോധനകളൊക്കെ തണുത്തുപോവുകയായിരുന്നു. സമീപകാലത്തു പിടിയിലായ പല മയക്കുമരുന്നു കേസ് പ്രതികൾക്കും സിനിമാ മേഖലയിലുള്ള പലരുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇത്തരം കേസുകളിലൊന്നും അന്വേഷണം സിനിമാരംഗത്തേക്ക് ആഴത്തിൽ പോയിട്ടില്ല.
Tags : MDMA narcotic case cinema filmmakers movie drugs