Special News
നാട്ടിലെ മരങ്ങൾക്കിടയിലൂടെ സന്ധ്യാനേരത്തോ പുലർച്ചെയോ നിങ്ങൾ നടക്കുകയാണെന്നു സങ്കൽപ്പിക്കുക. മനുഷ്യനേത്രങ്ങൾക്ക് ഒന്നും കാണാനാവില്ലെങ്കിലും ആ വനഭൂമിയിൽ ഒരു -പ്രകാശമേള- നടക്കുന്നുണ്ടാകാം. ആൺമാനുകൾ തങ്ങളുടെ സാന്നിധ്യം പെൺമാനുകളെ അറിയിക്കാൻ മരങ്ങളിലും മണ്ണിലും അവശേഷിപ്പിക്കുന്ന അടയാളങ്ങൾ ഇരുട്ടിൽ നിയോൺ വിളക്കുകൾ പോലെ തിളങ്ങുന്നുവെന്നു പുതിയ പഠനങ്ങൾ പറയുന്നു. അമേരിക്കയിലെ പ്രമുഖ സർവകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് ജോർജിയയിലെ ഗവേഷകരാണ് പ്രകൃതിയിലെ അദ്ഭുതപ്രതിഭാസം കണ്ടെത്തിയത്.
തിളങ്ങുന്ന അടയാളങ്ങൾ
പ്രജനന കാലത്തു തങ്ങളുടെ സാന്നിധ്യം അറിയിക്കാനായി ആൺമാനുകൾ മരത്തോലുകൾ കൊമ്പുകൊണ്ട് ഉരച്ചുമാറ്റാറുണ്ട്. കൂടാതെ മണ്ണിൽ കുഴികളുണ്ടാക്കി അവിടെ മൂത്രമൊഴിച്ച് അടയാളങ്ങൾ ഇടാറുമുണ്ട്. ഈ അടയാളങ്ങളിൽനിന്നു പുറപ്പെടുന്ന ഗന്ധം നോക്കിയാണ് പെൺമാനുകൾ വിവരങ്ങൾ മനസിലാക്കുന്നത് എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ, ഗന്ധത്തിനൊപ്പം ഈ അടയാളങ്ങൾ പുറപ്പെടുവിക്കുന്ന വെളിച്ചവും ആശയവിനിമയത്തിനു സഹായിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ഫോട്ടോലൂമിനസെൻസ് (Photoluminescence)
ഫോട്ടോലൂമിനസെൻസ് എന്ന പ്രതിഭാസമാണ് ഇതിനു പിന്നിൽ. ഒരു വസ്തു പ്രകാശത്തെ ആഗിരണം ചെയ്ത ശേഷം മറ്റൊരു തരംഗദൈർഘ്യത്തിൽ അതിനെ പുറത്തുവിടുന്ന രീതിയാണിത്. മനുഷ്യർക്ക് കാണാൻ കഴിയാത്ത അൾട്രാവയലറ്റ് രശ്മികളെയാണ് മാനുകളുടെ അടയാളങ്ങൾ ഇത്തരത്തിൽ പ്രതിഫലിപ്പിക്കുന്നത്. ഗവേഷകരുടെ അഭിപ്രായത്തിൽ, പുലർച്ചെയും സന്ധ്യാനേരത്തും ഒരു മാനിന്റെ കണ്ണിലൂടെ നോക്കിയാൽ ഈ അടയാളങ്ങൾ നിയോൺ വിളക്കുകൾ പോലെ തിളങ്ങുന്നതു കാണാം.
കണ്ടെത്തലുകൾ
ജോർജിയയിലെ വൈറ്റ് ഹാൾ വനത്തിൽ നടത്തിയ പഠനത്തിൽ 146 മാൻ അടയാളങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. മണ്ണിൽ കലർന്ന മൂത്രം വെളള പെയിന്റ് ഒഴിച്ചതുപോലെ വെളുത്ത നിറത്തിൽ തിളങ്ങുന്നതായി ഗവേഷകർ കണ്ടെത്താൻ കഴിഞ്ഞു. മരത്തോലുകൾ ഉരച്ചുമാറ്റിയ ഭാഗങ്ങളും സമാനമായ രീതിയിൽ പ്രകാശം പുറപ്പെടുവിക്കുന്നു. പ്രജനനകാലത്താണ് അടയാളങ്ങളുടെ പ്രകാശതീവ്രത വർധിക്കുന്നതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
Kerala
ഇരിട്ടി: കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ബാരാപോൾ മാക്കണ്ടയിൽ നാലു പശുക്കളെ വന്യജീവി കടിച്ചു കൊന്നു. പുല്ലാട്ട് കുന്നേൽ രാകേഷിന്റെ ഫാമിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെയാണ് വന്യജീവി കടിച്ചു കൊന്നത്. ഇന്നു രാവിലെയായിരുന്നും സംഭവം.
പശുക്കളെ കൊലപ്പെടുത്തിയത് കടുവയോ പുലിയോ ആകാമെന്നാണ് ഫാം ഉടമ രാകേഷും പ്രദേശവാസികളും പറയുന്നത്. വൃക്കരോഗിയായ രാകേഷിന്റെ ഉപജീവന മാർഗമായിരുന്നു പശുവളർത്തൽ. വനമേഖലയായ ഇവിടെ പുലിയുൾപ്പടെയുള്ള വന്യജീവികളുണ്ടെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ആരോപണമുണ്ട്.
വകുപ്പധികൃതർ കാട്ടിയ അനാസ്ഥയാണ് നാലു പശുക്കളുടെ ജീവനെടുത്തതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. രണ്ടു മാസം മുമ്പ് വാണിയപ്പാറത്തട്ട് പാറയ്ക്കാമലയിലും വന്യജീവി പശുവിനെ കൊന്നു തിന്നിരുന്നു. ഈ മേഖലയിൽനിന്നു വളർത്തു നായകളെ കാണാതായ സംഭവവും ഉണ്ടായിരുന്നു.
പശുക്കളെ വന്യജീവി കൊന്ന ഫാം സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ പഞ്ചായത്ത് അംഗങ്ങൾ, വനംവകുപ്പ് ജീവനക്കാർ എന്നിവർ സന്ദർശിച്ചു.
District News
നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ മലയോര മേഖലയായ മലയങ്ങാട് കാട്ടാനക്കൂട്ടമിറങ്ങി. വ്യാപകമായി കൃഷി നാശിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് മലയങ്ങാട്. എഴുക്കുന്നേല് ബാബു, ജയിംസ്, വാഴയില്‍ അമ്മദ് എന്നിവരുടെ കാര്‍ഷിക വിളകളാണ് ആനക്കൂട്ടം നശിപ്പിച്ചത്.
ബാബുവിന്റെ റബ്ബര്‍ മരങ്ങള്‍, വാഴകള്‍, തെങ്ങുകള്‍ തുടങ്ങിയവ പിഴുതെറിഞ്ഞും ചവിട്ടിയും നശിപ്പിച്ചു. ജയിംസ്, അമ്മദ് എന്നിവരുടെ തെങ്ങുകളാണ് നശിപ്പിച്ചത്. കുട്ടി ആനകള്‍ ഉള്‍പ്പെടെ ആറ് ആനകള്‍ രണ്ട് ദിവസമായി മലയങ്ങാടും പരിസരത്തെ കൃഷി ഭൂമികളില്‍ നാശം വിതയ്ക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കണ്ണവം വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് ലൈനുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലൂടെയാണ് ആനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്. വനമേഖലയില്‍ ഫെന്‍സിംഗ് ലൈനുകള്‍ സ്ഥാപിക്കണമെന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും വനംവകുപ്പ് ചെവിക്കൊള്ളാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കാട്ടാനക്കൂട്ടം ഇറങ്ങിയ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വിലങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.
Kerala
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട് ബുക്കിംഗ് വഴി ഒരു ദിവസം ആയിരം തീർഥാടകരെ മാത്രമേ കടത്തി വിടുകയുള്ളൂ.
വിർച്ച്വൽ ക്യൂ വഴി വണ്ടിപെരിയാർ - പുല്ലുമേട് പാത ബുക്ക് ചെയ്ത തീർഥാടകർക്ക് നിയന്ത്രണം ബാധകമല്ല. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങളിലൂടെ പാതയുടെ പ്രകൃതി ഭംഗി കണ്ട് നിരവധി തീർഥാടകരാണ് പുല്ലുമേട് പാത തെരഞ്ഞെടുക്കുന്നത്.
പ്രകൃതിരമണീയമായ പുല്ലുമേടുകൾ മാത്രമല്ല കുത്തനെയുള്ള കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഉൾപ്പെടെ 16 കിലോമീറ്റർ ദൈർഘ്യം ഉള്ളതാണ് പുല്ലുമേട് കാനനപാത. അതിനാൽ കുട്ടികളും പ്രായമായവരും പരമാവധി കാനനപാത ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർഥിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പുല്ലുമേട് പാതയിലൂടെയുള്ള യാത്രയ്ക്കിടെ വനത്തിൽ കുടുങ്ങിപ്പോയ നിരവധി തീർഥാടകരെയാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള റെസ്ക്യൂ സംഘം സ്ട്രക്ചറിൽ വനപാതയിൽ നിന്ന് സന്നിധാനത്ത് എത്തിച്ചത്. അതിനാൽ പൂർണ ശാരീരിക ക്ഷമതയുള്ളവർ മാത്രം ഈ പാത തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
എരുമേലിയിൽ നിന്ന് പരമ്പരാഗത കാനനപാത വഴി എത്തുന്നവർക്ക് ദർശനത്തിനുള്ള പ്രത്യേക പാസ് നൽകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയും അടിസ്ഥാനരഹിതമാണ്. ഇത്തരത്തിൽ ഒരു പാസും നിലവിൽ എരുമേലി പരമ്പരാഗത പാത വഴി എത്തുന്ന തീർഥാടകർക്ക് നൽകുന്നില്ല.
പാസ് ഏർപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. എങ്കിലും ഹൈക്കോടതിയുടെ നിർദേശമനുസരിച്ചാകും അന്തിമ തീരുമാനമെടുക്കുന്നത്. നിലവിൽ അത്തരത്തിൽ പ്രത്യേക പാസ് ഭക്തർക്ക് നൽകുന്നില്ല.
Kerala
വയനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു. ചീക്കല്ലൂർ വയലിലെ തുരുത്തിലാണ് കടുവയുള്ളത്. അഞ്ച് വയസുള്ള ആൺ കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പടക്കം പൊട്ടിച്ച് കടുവയെ ഓടിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. കടുവയെ കണ്ടെത്തിയ സ്ഥലത്ത് കൂടുവയ്ക്കാനും നടപടി ആരംഭിച്ചു.
കൈതക്കാടിൽ പുറത്തിറങ്ങിയ കടുവ ജനവാസ മേഖലയിലേക്കാണ് ഓടി കയറിയത്. പ്രദേശവാസികളോട് വീടിനകത്ത് തന്നെ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാലിത്തീറ്റ ശേഖരിക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പൗരി ഗർവാൾ ജില്ലയിലെ കാലാഗഡ് ടൈഗർ റിസർവ് പ്രദേശത്താണ് സംഭവം.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ റിഖാനിഖൽ ബ്ലോക്കിൽ ഊർമിള ദേവി മരുമകൾ പ്രിയയ്ക്കൊപ്പം കന്നുകാലികൾക്ക് കാലിത്തീറ്റ ശേഖരിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രിയ വീടിനുള്ളിലേക്ക് പോയി. എന്നാൽ ഊർമിള ദേവി കാലിത്തീറ്റ ശേഖരിക്കുന്നത് തുടർന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഊർമിള വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മരുമകൾ അന്വേഷിച്ചു പോയപ്പോഴാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിന് സമീപം കടുവയും ഇരിപ്പുണ്ടായിരുന്നു.
പ്രിയയുടെ കരച്ചിൽ കേട്ട് ഗ്രാമവാസികൾ ഓടിക്കൂടി. തുടർന്ന് കടുവ സ്ഥലത്ത് നിന്നും പോവുകയായിരുന്നു.
പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം പതിവായിരിക്കുകയാണെന്ന് എംഎൽഎ ദിലീപ് റാവത്ത് പ്രതികരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ സർക്കാർ കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, താൻ രാജിവയ്ക്കുമെന്ന് പറഞ്ഞു.
Kerala
കോഴിക്കോട്: വനംവകുപ്പിന്റെ പദ്ധതി നടത്തിപ്പുകളില്‍ വ്യാപകമായ ക്രമക്കേടുകളുണ്ടെന്ന ആക്ഷേപത്തിനിടെ വകുപ്പിലെ ആഭ്യന്തര അന്വേഷണ സംവിധാനമായ ഫോറസ്റ്റ് ഫ്ളയിംഗ് സ്ക്വാഡിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും പരിഷ്കരിച്ച് വനം വിജിലന്സാക്കി മാറ്റി.
അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജന്‍സ്) നല്കിയ ശിപാര്‍ശ അംഗീകരിച്ചാണു മാറ്റം. ഫ്ളയിംഗ് സ്ക്വാഡ് മുക്കിയ ഒട്ടേറെ അഴിമതികള്‍ കോഴിക്കോട് ജില്ലയിലടക്കം പോലീസ് വിജിലന്‍സ് പൊക്കിയ സാഹചര്യത്തില്‍ക്കൂടിയാണ് വനംവിജിലന്സിന്റെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും മാറ്റം. ഫ്ളയിംഗ് സ്ക്വാഡ് ഓഫീസുകളുടെ പേര് വിജിലന്‍സ് ഓഫീസുകളായി പുനര്‍നാമകരണം ചെയ്തിട്ടുമുണ്ട്.
വനംവകുപ്പിന്റെ പദ്ധതികളിലെ ക്രമക്കേടുകള്ക്കെതിരേയോ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേയോ പേരു വെളിപ്പെടുത്താതെ പരാതി നല്കാന് കഴിയുന്നതടക്കം നേരത്തേ യുണ്ടായിരുന്ന സംവിധാനങ്ങളാണു ചെറിയ മാറ്റങ്ങളോടെ പുനര്‍ക്രമീകരിച്ചിരിക്കുന്നത്.
വനംവകുപ്പിന്റെ പദ്ധതികളില്‍ കൈയിട്ടുവാരല്‍ വ്യാപകമാണെന്നാണ് ആക്ഷേപം. ജനങ്ങള്‍ക്ക് ഇതിന്റെ തെളിവുകള്‍ സഹിതം പരാതി നല്‍കാം.
വനംവിജിലന്സിന്റെ പോര്‍ട്ടല്‍ മുഖേന പരാതി അയച്ചാല്‍ റഫറന്‍സ് നമ്പര്‍ ലഭിക്കും. അത് ഉപയോഗിച്ച് പരാതികളിലെ തുടര്‍ അന്വേഷണ നടപടികളെക്കുറിച്ച് അറിയാന്‍ കഴിയും. പരാതിക്കാരന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ് എന്നിവകൂടി ഉള്‍പ്പെടുത്തിയാണു പരാതി നല്‍കേണ്ടത്. തെളിവുകളും ഉള്‍പ്പെടുത്താം. പരാതിയോ പരാതിക്കാനോ വ്യാജനല്ലെന്ന് ഉറപ്പിക്കാന്‍ വനംവിജിലന്‍സ് തിരിച്ചു ബന്ധപ്പെടും. വ്യാജമാണെങ്കില്‍ പരാതി ഒഴിവാക്കും. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ പരാതിക്കാരന്റെ പേര് തിരിച്ചറിയുന്നത് ഒഴിവാക്കാന്‍ രഹസ്യകോഡ് നല്കി തുടര്‍ അന്വേഷണം തുടങ്ങും.
പരാതി അന്വേഷിച്ച വനം വിജിലന്‍സ് ഉദ്യോഗസ്ഥനെതിരേ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്കാന് കഴിയും. പക്ഷെ ആ പരാതി വ്യാജമാണന്നു കണ്ടെത്തിയാല്‍ പരാതിപ്പെട്ട ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി ഉണ്ടാവും.
അതേസമയം വനം വകുപ്പിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പരാതികള്‍ വനം വിജിലന്‍സ് അന്വേഷിക്കേണ്ടെന്നും നിര്‍ദേശമുണ്ട്. ഇത്തരം പരാതിയിലെ ഓരോ ആരോപണങ്ങള്‍ക്കും വസ്തുതാപരമായ റിപ്പോര്‍ട്ട് തയാറാക്കി തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിനു സമര്‍പ്പിക്കാനാണു നിര്‍ദേശം.
വനം വിജിലന്‍സിന്റെ അന്വേഷണ പരിധിയിലുള്ള പരാതികളുടെ വിവരം വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. വിജിലന്‍സ് മേധാവിയുടെ ഓഫീസില്‍നിന്നും അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു പരാതി തീര്‍പ്പാക്കി എന്ന വിവരം ലഭിച്ചതിനുശേഷം മാത്രമേ വനം വിജിലന്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ഇന്സ്പെക്ഷന് ആന്‍ഡ് ഇവാല്യുവേഷന് കണ്‍സര്‍വേറ്റര്‍ എന്നിവരുടെ ഓഫീസില്‍നിന്നും വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ നല്‍കുകയുള്ളൂ.
Kerala
പനമരം: അമ്മാനിയിൽ കാട്ടാന ആക്രമണം യുവാവിനു പരിക്ക്പനമരം അമ്മാനിയിൽ കാട്ടാന ആക്രമണം യുവാവിന് പരിക്ക്. പുലർച്ചെ മൈസൂർക്ക് പോകുന്നതിനായി ബസ് കയറാൻ നീർവാരത്തുനിന്നു പുഞ്ചവയിലേക്ക് നടന്നപോകുന്നതിനിടെ അമ്മാനി കവലയുടെ സമീപത്തുനിന്നാണ് ആക്രമണം ഉണ്ടായത്. നീർവാരം നെടുംകുന്നേൽ മോഹനന്റെ മകൻ സത്യനെയാണ് കാട്ടാന ആക്രമിച്ചത് പരിക്കേറ്റ സത്യനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
International
തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി.
ബോണക്കാട് ഈരാറ്റുമുക്ക് ഇരുതോട് ഭാഗത്തായാണ് ഇവരുടെ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മൂന്നുപേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
മൂന്നംഗ സംഘത്തിലെ ഒരാൾക്ക് വഴി തെറ്റിയതാണ് കാരണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇയാൾക്കായി തെരയുകയായിരുന്നെന്നും ഇന്ന് രാവിലെയാണ് ഇയാളെ കണ്ടെത്തിയതെന്നുമാണ് വിവരങ്ങൾ.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്.
Kerala
തളിപ്പറമ്പ്: ഗൂഗിൾ മാപ്പ് നോക്കി ആശുപത്രിയിലേക്കു പോയവർ കാട്ടിൽ കുടുങ്ങി. അഗ്നിരക്ഷാ സേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. തൃശൂർ സ്വദേശിയായ അലൻ വർഗീസിന്റെ വാഹനമാണ് കാട്ടിൽ കുടുങ്ങിയത്.
ജോലി സംബന്ധമായ ആവശ്യത്തിന് കണ്ണൂരിലെത്തിയ സംഘത്തിലെ ഒരാൾക്ക് സുഖമില്ലാതായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് പോയപ്പോഴാണ് കാട്ടിൽ കുടുങ്ങിയത്. കണ്ണപുരം ഭാഗത്തുനിന്ന് പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാനാണ് ഗൂഗിൾ മാപ്പിന്റെ സഹായം തേടിയത്. കാടുനിറഞ്ഞ് ഇടുങ്ങിയ, വാഹനങ്ങൾ കടന്നുപോകാത്ത കുഞ്ഞൻചാൽ ഭാഗത്തു കൂടിയുള്ള വഴിയാണ് ഗൂഗിൾ മാപ്പ് കാണിച്ചത്.
ഇതുവഴി പോയ ജീപ്പ് ചെറിയ താഴ്ചയിലേക്ക് ചെരിഞ്ഞ് കുടുങ്ങുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് തളിപ്പറമ്പിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനം വലിച്ചുകയറ്റി.
Kerala
വയനാട് : അട്ടമല വനത്തിൽ ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയെ (ശാന്ത) ആണ് കാണാതായത്. എട്ട് മാസം ഗര്‍ഭിണിയാണ് ലക്ഷ്മി.
ഏറാട്ടുകുണ്ട് മേഖലയ്ക്ക് താഴെ നിലമ്പൂര്‍ വനമാണ്. ഇവിടെയാണ് പ്രധാനമായും വനംവകുപ്പും പോലീസും പട്ടികവര്‍ഗ വകുപ്പും ചേര്‍ന്ന് പരിശോധന നടത്തുന്നത്.
സെപ്റ്റംബറില്‍ ഇവരെ വൈത്തിരി ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് ചികിത്സ നല്‍കിയത്. ഇതിനുശേഷം ഇവര്‍ ഉന്നതിയിലേക്ക് മടങ്ങി.
പണിയ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഇവര്‍ വനമേഖലയിലെ ഗുഹകളിലും മറ്റും താമസിക്കാറുണ്ട്. കാണാതായ യുവതി പുറംലോകവുമായി അധികം ബന്ധപെട്ടിരുന്നില്ലായെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശ്രേയസ് എന്ന സന്നദ്ധ സംഘടന ഇടപെട്ട് യുവതിയുടെ മൂന്ന് കുട്ടികളെ ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു.
District News
വണ്ടിപ്പെരിയാർ:.മണ്ഡലകാല മകരവിളക്ക് സീസൺ പ്രമാണിച്ച വണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് പരമ്പരാഗത കാനന പാതയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. കാനനപാത തെളിക്കുന്ന ജോലികളാണ് ആരംഭിച്ചത്.
പുല്ലുമേട് ദുരന്തത്തെത്തുടർന്ന് കോഴിക്കാനം-പുല്ലുമേട് പാത അടച്ചതോടെ സത്രത്തിൽനിന്നു സന്നിധാനത്തേക്കുള്ള പരമ്പരാഗത കാനനപാത വഴിയാണ് ഭക്തരെ കടത്തിവിടുന്നത്. സീസൺ തുടങ്ങുന്നതിനു മുന്നോടിയായി പന്ത്രണ്ട് കിലോമീറ്റർ കാനനപാതയുടെ ഇരുവശത്തും വളർന്നുനിൽക്കുന്ന കാട്ടുചെടികളും പാതകളും വനം വകുപ്പ് വെട്ടിത്തെളിക്കാൻ തുടങ്ങി.
പാതകളിൽ വഴിമുടക്കിക്കിടന്നിരുന്ന മരങ്ങൾ മുറിക്കുന്ന പണികളും പുരോഗമിക്കുകയാണ്. പുല്ലുമേട്ടിൽ മുൻ കാലങ്ങളിൽ വനം വകുപ്പ് ഒരുക്കിയപോലെതന്നെ ഇക്കുറിയും ലഘുഭക്ഷണശാലയും ക്രമീകരിക്കും. അര കിലോമീറ്റർ ദൂരത്തിൽ ഇടവിട്ട് പന്ത്രണ്ട് ഇടങ്ങളിൽ കുടിവെള്ളം വിതരണം സജ്ജമാക്കും.
സീതക്കുളം, പുല്ല്മേട്, ഉപ്പുപാറ എന്നിവിടങ്ങളിലായി ആംബുലൻസ് മെഡിക്കൽ സേവനവും , സന്നിധാനം മുതൽ സത്രം വരെയുള്ളയിടങ്ങളിൽ വനം വകുപ്പ് ജീവനക്കാരെ കൂട്ടാതെ ഇക്കോ ഗാർഡുകളും ഉണ്ടാകും.
കഴിഞ്ഞ വർഷം മണ്ഡല കാലം ആരംഭിച്ചതു മുതൽ നടയടയ്ക്കുന്നതു വരെ 1,32,500 പേരാണ് ഇതുവഴി സന്നിധാനത്തേക്കു പോയത്. വണ്ടിപ്പെരിയാറിൽനിന്ന് 14 കിലോമീറ്ററാണ് സത്രത്തിലേക്കുള്ള ദൂരം. ഇതിൽ വണ്ടിപ്പെരിയാർ മുതൽ മൗണ്ട് എസ്റ്റേറ്റ് വരെ എട്ടു കിലോമീറ്റർ റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്. പലയിടത്തും വലിയ കുഴികളും രൂപപ്പെട്ടു കഴിഞ്ഞു.
വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന അടിസ്ഥാന സൗകര്യങ്ങൾക്ക് പെരിയാർ കടുവാ സങ്കേതം വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ് , അഴുത റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബെന്നി ഐക്കര ഉൾപ്പെടെയുള്ളവരാണ് നേതൃത്വം നൽകുന്നത്.
Kerala
മലപ്പുറം: താള്‍ക്കൊല്ലി ഉള്‍വനത്തിനുള്ളില്‍ ഒരു ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തി. 15 വയസ് പിന്നിട്ട പിടിയാനയെയാണ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. താള്‍ക്കൊല്ലി കാരീരിയിലെ 1965 തേക്ക് പ്ലാന്റേഷനടുത്ത് ഞായറാഴ്ച രാവിലെ ഫീല്‍ഡ് പരിശോധനക്ക് പോയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജഡം കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും ആന ചരിഞ്ഞത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ പരിശോധനക്കായി ആനയുടെ ആന്തരികാവയവങ്ങള്‍ ശേഖരിച്ചു.
അതേ സമയം ആനമറിയില്‍ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന കൃഷി നശിപ്പിച്ചു. സോളാര്‍ പാനലും തകര്‍ത്തു.
District News
പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട്ടിൽ വീട്ടമ്മക്കു നേരേ കാട്ടുപന്നിയുടെ ആക്രമണം.
കാലത്ത് പള്ളിയിൽ പോയി തിരിച്ചു വീട്ടിലേക്ക് പോകും വഴിയിലാണ് മാവട്ടം തൈക്കടുപ്പിൽ രാജുവിന്റെ ഭാര്യ ടി.ഡി. ഷൈല (63) യെ കാട്ടുപന്നി ആക്രമിച്ചത്.
മുറിവേറ്റില്ലെങ്കിലും ശരീരം മുഴുവൻ വേദനയിലാണ്. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗമാണ് ഷൈല.
District News
നിലമ്പൂർ വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ പുലിയിറങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കി. കഴിഞ്ഞ ദിവസം രാത്രി ഒരു വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
പുലി ഇറങ്ങിയെന്ന വാർത്ത പരന്നതോടെ പ്രദേശവാസികൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും വളർത്തുന്നവർക്ക് ഇത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
പുലിയെ എത്രയും പെട്ടെന്ന് പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും, വനംവകുപ്പ് പെട്രോളിംഗ് ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.