വണ്ടിപ്പെരിയാർ:.മണ്ഡലകാല മകരവിളക്ക് സീസൺ പ്രമാണിച്ച വണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് പരമ്പരാഗത കാനന പാതയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. കാനനപാത തെളിക്കുന്ന ജോലികളാണ് ആരംഭിച്ചത്.
പുല്ലുമേട് ദുരന്തത്തെത്തുടർന്ന് കോഴിക്കാനം-പുല്ലുമേട് പാത അടച്ചതോടെ സത്രത്തിൽനിന്നു സന്നിധാനത്തേക്കുള്ള പരമ്പരാഗത കാനനപാത വഴിയാണ് ഭക്തരെ കടത്തിവിടുന്നത്. സീസൺ തുടങ്ങുന്നതിനു മുന്നോടിയായി പന്ത്രണ്ട് കിലോമീറ്റർ കാനനപാതയുടെ ഇരുവശത്തും വളർന്നുനിൽക്കുന്ന കാട്ടുചെടികളും പാതകളും വനം വകുപ്പ് വെട്ടിത്തെളിക്കാൻ തുടങ്ങി.
പാതകളിൽ വഴിമുടക്കിക്കിടന്നിരുന്ന മരങ്ങൾ മുറിക്കുന്ന പണികളും പുരോഗമിക്കുകയാണ്. പുല്ലുമേട്ടിൽ മുൻ കാലങ്ങളിൽ വനം വകുപ്പ് ഒരുക്കിയപോലെതന്നെ ഇക്കുറിയും ലഘുഭക്ഷണശാലയും ക്രമീകരിക്കും. അര കിലോമീറ്റർ ദൂരത്തിൽ ഇടവിട്ട് പന്ത്രണ്ട് ഇടങ്ങളിൽ കുടിവെള്ളം വിതരണം സജ്ജമാക്കും.
സീതക്കുളം, പുല്ല്മേട്, ഉപ്പുപാറ എന്നിവിടങ്ങളിലായി ആംബുലൻസ് മെഡിക്കൽ സേവനവും , സന്നിധാനം മുതൽ സത്രം വരെയുള്ളയിടങ്ങളിൽ വനം വകുപ്പ് ജീവനക്കാരെ കൂട്ടാതെ ഇക്കോ ഗാർഡുകളും ഉണ്ടാകും.
കഴിഞ്ഞ വർഷം മണ്ഡല കാലം ആരംഭിച്ചതു മുതൽ നടയടയ്ക്കുന്നതു വരെ 1,32,500 പേരാണ് ഇതുവഴി സന്നിധാനത്തേക്കു പോയത്. വണ്ടിപ്പെരിയാറിൽനിന്ന് 14 കിലോമീറ്ററാണ് സത്രത്തിലേക്കുള്ള ദൂരം. ഇതിൽ വണ്ടിപ്പെരിയാർ മുതൽ മൗണ്ട് എസ്റ്റേറ്റ് വരെ എട്ടു കിലോമീറ്റർ റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്. പലയിടത്തും വലിയ കുഴികളും രൂപപ്പെട്ടു കഴിഞ്ഞു.
വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന അടിസ്ഥാന സൗകര്യങ്ങൾക്ക് പെരിയാർ കടുവാ സങ്കേതം വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ് , അഴുത റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബെന്നി ഐക്കര ഉൾപ്പെടെയുള്ളവരാണ് നേതൃത്വം നൽകുന്നത്.
Tags : local nattuvishesham Forest