നാട്ടിലെ മരങ്ങൾക്കിടയിലൂടെ സന്ധ്യാനേരത്തോ പുലർച്ചെയോ നിങ്ങൾ നടക്കുകയാണെന്നു സങ്കൽപ്പിക്കുക. മനുഷ്യനേത്രങ്ങൾക്ക് ഒന്നും കാണാനാവില്ലെങ്കിലും ആ വനഭൂമിയിൽ ഒരു -പ്രകാശമേള- നടക്കുന്നുണ്ടാകാം. ആൺമാനുകൾ തങ്ങളുടെ സാന്നിധ്യം പെൺമാനുകളെ അറിയിക്കാൻ മരങ്ങളിലും മണ്ണിലും അവശേഷിപ്പിക്കുന്ന അടയാളങ്ങൾ ഇരുട്ടിൽ നിയോൺ വിളക്കുകൾ പോലെ തിളങ്ങുന്നുവെന്നു പുതിയ പഠനങ്ങൾ പറയുന്നു. അമേരിക്കയിലെ പ്രമുഖ സർവകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് ജോർജിയയിലെ ഗവേഷകരാണ് പ്രകൃതിയിലെ അദ്ഭുതപ്രതിഭാസം കണ്ടെത്തിയത്.
തിളങ്ങുന്ന അടയാളങ്ങൾ
പ്രജനന കാലത്തു തങ്ങളുടെ സാന്നിധ്യം അറിയിക്കാനായി ആൺമാനുകൾ മരത്തോലുകൾ കൊമ്പുകൊണ്ട് ഉരച്ചുമാറ്റാറുണ്ട്. കൂടാതെ മണ്ണിൽ കുഴികളുണ്ടാക്കി അവിടെ മൂത്രമൊഴിച്ച് അടയാളങ്ങൾ ഇടാറുമുണ്ട്. ഈ അടയാളങ്ങളിൽനിന്നു പുറപ്പെടുന്ന ഗന്ധം നോക്കിയാണ് പെൺമാനുകൾ വിവരങ്ങൾ മനസിലാക്കുന്നത് എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ, ഗന്ധത്തിനൊപ്പം ഈ അടയാളങ്ങൾ പുറപ്പെടുവിക്കുന്ന വെളിച്ചവും ആശയവിനിമയത്തിനു സഹായിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ഫോട്ടോലൂമിനസെൻസ് (Photoluminescence)
ഫോട്ടോലൂമിനസെൻസ് എന്ന പ്രതിഭാസമാണ് ഇതിനു പിന്നിൽ. ഒരു വസ്തു പ്രകാശത്തെ ആഗിരണം ചെയ്ത ശേഷം മറ്റൊരു തരംഗദൈർഘ്യത്തിൽ അതിനെ പുറത്തുവിടുന്ന രീതിയാണിത്. മനുഷ്യർക്ക് കാണാൻ കഴിയാത്ത അൾട്രാവയലറ്റ് രശ്മികളെയാണ് മാനുകളുടെ അടയാളങ്ങൾ ഇത്തരത്തിൽ പ്രതിഫലിപ്പിക്കുന്നത്. ഗവേഷകരുടെ അഭിപ്രായത്തിൽ, പുലർച്ചെയും സന്ധ്യാനേരത്തും ഒരു മാനിന്റെ കണ്ണിലൂടെ നോക്കിയാൽ ഈ അടയാളങ്ങൾ നിയോൺ വിളക്കുകൾ പോലെ തിളങ്ങുന്നതു കാണാം.
കണ്ടെത്തലുകൾ
ജോർജിയയിലെ വൈറ്റ് ഹാൾ വനത്തിൽ നടത്തിയ പഠനത്തിൽ 146 മാൻ അടയാളങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. മണ്ണിൽ കലർന്ന മൂത്രം വെളള പെയിന്റ് ഒഴിച്ചതുപോലെ വെളുത്ത നിറത്തിൽ തിളങ്ങുന്നതായി ഗവേഷകർ കണ്ടെത്താൻ കഴിഞ്ഞു. മരത്തോലുകൾ ഉരച്ചുമാറ്റിയ ഭാഗങ്ങളും സമാനമായ രീതിയിൽ പ്രകാശം പുറപ്പെടുവിക്കുന്നു. പ്രജനനകാലത്താണ് അടയാളങ്ങളുടെ പ്രകാശതീവ്രത വർധിക്കുന്നതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

വെളിച്ചം എന്തിനുവേണ്ടി
മാനുകൾ എന്തിനാണ് ഇത്തരത്തിൽ തിളങ്ങുന്ന അടയാളങ്ങൾ ഉപയോഗിക്കുന്നത് ഗവേഷകർ വിശദീകരിക്കുന്നു. മറ്റ് ആൺമാനുകളെ ഭയപ്പെടുത്താൻ ഇത്തരത്തിലുള്ള അടയാളങ്ങൾ ഉപയോഗിക്കുന്നു. മറ്റിടങ്ങളിൽനിന്നെത്തുന്ന ആൺമാനുകൾ ഇത്തരത്തിലുള്ള അടയാളം കണ്ടാൽ മാറിനിൽക്കാനാണ് സാധ്യതയേറെയും.
പെൺമാനുകൾക്കു കരുത്തരായ പങ്കാളികളെ കണ്ടെത്താൻ ഈ -നിയോൺ അടയാളങ്ങൾ- സഹായിക്കുന്നു. കാറ്റിന്റെ ദിശ മാറുന്നതു കാരണം ഗന്ധം ലഭിക്കാത്ത സാഹചര്യങ്ങളിൽ കാഴ്ചയിലൂടെ ഇണയുടെ സാമീപ്യം കണ്ടെത്താൻ സഹായകമാകുന്നു.
ഗവേഷണ തുടരും
കണ്ടെത്തലുകൾക്കു പരിമിതികളും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ലബോറട്ടറി സാഹചര്യത്തിൽ അൾട്രാവയലറ്റ് വെളിച്ചത്തിലാണ് തിളക്കം പരിശോധിച്ചത്. സ്വാഭാവിക വെളിച്ചത്തിൽ മാനുകളുടെ കണ്ണുകൾക്കിത് കൃത്യമായി എങ്ങനെ അനുഭവപ്പെടുന്നുവെന്നു മനസിലാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നു ഗവേഷകർ പറയുന്നു. എങ്കിലും, പ്രകൃതിയിലെ നിഗൂഢമായ വിനിമയ രീതികളിലേക്കു വെളിച്ചം വീശുന്നതാണ് ഈ പഠനം. നമ്മൾ കാണുന്നതിനേക്കാൾ വർണാഭമാണ് കാട്ടിലെ ഓരോ കാഴ്ചയുമെന്ന് ഈ കണ്ടെത്തൽ ഒരിക്കൽകൂടി തെളിയിക്കുന്നു.
Tags : Deer use light forest Light science reserch Amazing views study