പോർച്ചുഗൽ യൂറോപ്പിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ഒരു ചെറിയ രാജ്യമാണ്. ഒരു വശത്ത് അറ്റ്ലാന്റിക് സമുദ്രം. മറ്റൊരു വശത്ത് യൂറോപ്യൻ ഭൂഖണ്ഡം. പോർച്ചുഗലിന്റെ തലസ്ഥാനമാണ് ലിസ്ബൺ.
ചരിത്രത്തിലും കടലുമായി ബന്ധപ്പെട്ട യാത്രകളിലും ലിസ്ബണിനു വലിയ പങ്കുണ്ട്. ഇന്ത്യയുമായി പോർച്ചുഗലിനുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഞാൻ ഇന്നു ലിസ്ബണിൽ ഒരു ഇന്ത്യൻ വിദ്യാർഥിയായി പഠിക്കുകയും ജീവിക്കുകയും ചെയ്യുന്നു.
പക്ഷേ, ഇവിടെ ജീവിക്കുമ്പോൾ ഇന്ത്യ-പോർച്ചുഗൽ ബന്ധം വെറും ചരിത്രപുസ്തകത്തിലെ വിഷയം മാത്രമല്ലെന്നു തിരിച്ചറിയുന്നു.
ദിനചര്യയും നഗരവും
എന്റെ ദിവസങ്ങൾ ക്ലാസ്, ലൈബ്രറി, വായന എന്നിവയോടെയാണ് കടന്നുപോകുന്നത്. പക്ഷേ, ക്ലാസ് കഴിഞ്ഞാൽ ഞാൻ പലപ്പോഴും ലിസ്ബണിലെ തെരുവീഥികളിലൂടെ നടക്കും.
ഈ നഗരം വലിയ കെട്ടിടങ്ങളാൽ ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. പകരം പഴയ വീടുകളും കയറ്റമുള്ള റോഡുകളും ചെറിയ കഫേകളും ആളുകളുടെ ശാന്തമായ ജീവിതവുമാണ് എവിടെയും.
ലിസ്ബണിൽ നടക്കുമ്പോൾ ഒറ്റ കാര്യം നാം തിരിച്ചറിയും, ഇവിടെ ആളുകൾക്കു തിരക്കില്ല. ജീവിതം സാധാരണയാണ്.
തെരുവിലെ സംഭാഷണങ്ങൾ
ലിസ്ബണിൽ ആളുകൾ അധികം സംസാരിക്കാറില്ല. പക്ഷേ, സംസാരിച്ചാൽ അതു ലളിതവും. കടയിൽ കയറുമ്പോൾ, കഫേയിൽ ഇരിക്കുമ്പോൾ, ബസിൽ കയറുമ്പോൾ പലരും ചോദിക്കും: Where are you from? ഞാൻ "India'' എന്ന് പറഞ്ഞാൽ അവരുടെ അടുത്ത ചോദ്യം പതിവാണ്: "Goa or Kerala'' ഇത് എനിക്ക് ആദ്യം അൽപ്പം അദ്ഭുതമായിരുന്നു.
പലരും പറയുന്നു: "ഞങ്ങളുടെ കുടുംബത്തിൽനിന്നു ഗോവയിൽ പോയിട്ടുണ്ട്.അതോടൊപ്പം ഇന്ത്യയെക്കുറിച്ചു ഞങ്ങൾ പഠിച്ചിട്ടുണ്ട്.'' ഇത് വെറും ഔപചാരിക സംഭാഷണമല്ല. ഇത് ഒരു പഴയ ബന്ധത്തിന്റെ ഓർമയാണ്.
ഗാമയുടെ തുടക്കം
ലിസ്ബണിലെ ബെലേം പ്രദേശത്തു നടക്കുമ്പോൾ കടലിനഭിമുഖമായി നിൽക്കുന്ന സ്മാരകങ്ങൾ കാണാം. ഇവിടെനിന്നാണ് 1497 ജൂലൈ എട്ടിന് വാസ്കോഡ ഗാമ ലിസ്ബണിൽനിന്ന് ഇന്ത്യയിലേക്കുള്ള കടൽയാത്ര ആരംഭിച്ചത്.
ഏകദേശം പത്തു മാസത്തെ യാത്രയ്ക്കുശേഷം 1498 മേയ് 20ന് അദ്ദേഹം എത്തിയത് കേരളത്തിലെ കോഴിക്കോട് ആയിരുന്നു. ഇത് ഒരു തീയതി മാത്രമല്ല. ഇത് ഇന്ത്യയുടെയും യൂറോപ്പിന്റെയും ബന്ധത്തിൽ വലിയ മാറ്റം കൊണ്ടുവന്ന ഒരു സംഭവമാണ്.
പലപ്പോഴും ചരിത്രം ലളിതമായി പറയാറുണ്ട്, "യൂറോപ്യന്മാർ വന്നപ്പോൾ ഇന്ത്യ തുറന്നു''എന്ന്. പക്ഷേ, സത്യം അങ്ങനെയല്ല. വാസ്കോഡ ഗാമ എത്തുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപേ കോഴിക്കോട് അന്താരാഷ്ട്ര വ്യാപാരകേന്ദ്രമായിരുന്നു.
അറബികളും ചൈനക്കാരും മറ്റ് വ്യാപാരികളും ഇവിടെ എത്തിക്കൊണ്ടിരുന്നു. ഇന്ത്യ ലോകത്തെ കണ്ടത് യൂറോപ്യന്മാർ വന്ന ശേഷമല്ല. ഇന്ത്യ അതിനും മുൻപേ ലോകത്തിന്റെ ഭാഗമായിരുന്നു. ഇത് ഒരു പ്രധാന ചരിത്ര സത്യം ആണ്, പലർക്കും അത്ര അറിയാത്തത്.

കൊച്ചിയിലും ഗോവയിലും വന്ന മാറ്റങ്ങൾ
വാസ്കോഡ ഗാമയ്ക്ക് ശേഷം പോർച്ചുഗീസ് സാന്നിധ്യം ഇന്ത്യയിൽ വർധിച്ചു. 1503ൽ കൊച്ചിയിൽ പോർച്ചുഗീസുകാർ തങ്ങളുടെ ആദ്യ കോട്ട പണിതു.
1510ൽ ഗോവ പോർച്ചുഗീസ് ഭരണത്തിന്റെ പ്രധാന കേന്ദ്രമായി. ഇതു കോളനിവൽക്കരണത്തിന്റെ തുടക്കമായിരുന്നു. അത് വേദനയുള്ള ചരിത്രമാണ്. അതോടൊപ്പം സാംസ്കാരിക സമ്പർക്കങ്ങളും ഉണ്ടായി.
ചരിത്രത്തിലെ യാത്ര അധികാരത്തിന്റെയും വ്യാപാരത്തിന്റെയും ആയിരുന്നെങ്കിൽ എന്റെ യാത്ര വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും ആണ്. ഇവിടെ ആളുകൾ ഇന്ത്യയെ ബഹുമാനത്തോടെ കാണുന്നു.ഇന്ത്യൻ ആളുകളെ സൗഹൃദത്തോടെ സ്വീകരിക്കുന്നു.
ഇതു ഞാൻ ദിവസേന അനുഭവിക്കുന്ന കാര്യമാണ്. ഇവിടെനിന്ന് ഇന്ത്യയെ നോക്കുമ്പോൾ ചരിത്രം വെറും കുറ്റപ്പെടുത്തലിനോ മഹത്വപ്പെടുത്തലിനോ വേണ്ടി മാത്രമല്ലെന്നും അത് മനസിലാക്കാൻ വേണ്ടിയുള്ളതാണെന്നും വ്യക്തമാകുന്നു.
ലിസ്ബണിലെ തെരുവുകൾ
ലിസ്ബണിലെ തെരുവുകൾ ആദ്യംതന്നെ ശ്രദ്ധ പിടിച്ചുപറ്റും. ഇവിടെ റോഡുകൾ നേരായതല്ല. കയറ്റവും ഇറക്കവുമാണ്. ചില വഴികളിലൂടെ നടക്കുമ്പോൾ ശ്വാസം മുട്ടും. പക്ഷേ മുകളിലെത്തുമ്പോൾ നഗരം മുഴുവൻ കാണാൻ കഴിയും.
പഴയ കല്ലുകൾ പാകിയ റോഡുകൾ, ചെറിയ വീടുകൾ, ബാൽക്കണികളിൽ തൂക്കിയിട്ട വസ്ത്രങ്ങൾ ഇതാണ് ലിസ്ബണിന്റെ യഥാർഥ മുഖം. ഈ നഗരം കാണാൻ വേണ്ടിയല്ല, നടന്നു മനസിലാക്കാൻ ഉള്ളതാണ്.
ലിസ്ബണിലെ മഞ്ഞ നിറത്തിലുള്ള ട്രാമുകൾ ഈ നഗരത്തിന്റെ അടയാളമാണ്. ഇതു ടൂറിസ്റ്റുകൾക്കുള്ള പ്രത്യേക വാഹനം മാത്രമല്ല. നാട്ടുകാരുടെ വാഹനം കൂടിയാണ്.
ട്രാമിനുള്ളിൽ വിദ്യാർഥികൾ, പ്രായമായവർ, ജോലിക്കാർ, ടൂറിസ്റ്റുകൾ എല്ലാവരും ഒരുമിച്ചിരിക്കും. ഇവിടെ ആർക്കും പ്രത്യേകതയില്ല. എല്ലാവരും ഒരുപോലെ യാത്ര ചെയ്യുന്നു.
ഒരു ഇന്ത്യൻ വിദ്യാർഥിയായ എന്നെയും ആരും വ്യത്യസ്തനായി കാണുന്നില്ല. അതു ലിസ്ബണിന്റെ മനസാണ്.
ഭക്ഷണം ചെറിയ സന്തോഷം
ലിസ്ബണിലെ ഭക്ഷണം വളരെ ലളിതമാണ്. വലിയ ആഡംബരം ഇല്ല. പക്ഷേ, ബെലേം പ്രദേശത്ത് എത്തിയാൽ ഒരു കാര്യം പറയാതെ കഴിയില്ല. Pastel de Belém എന്ന മുട്ട കൊണ്ടുണ്ടാക്കിയ ഒരു ചെറിയ മധുരക്കേക്ക്.
ചൂടോടെ കിട്ടുന്ന ഈ കേക്ക് പഞ്ചസാരയും കറുവപ്പട്ടയും ചേർത്തു കഴിക്കുമ്പോൾ വളരെ രുചികരം. ഇതു വെറും ഒരു ഭക്ഷണം അല്ല. ലിസ്ബണിലെ ആളുകൾക്ക് അവരുടെ ദിനചര്യയുടെ ഭാഗമാണ്.
ലിസ്ബൺ കടലിനോടു ചേർന്ന നഗരം ആയതിനാൽ. ടാഗസ് നദി കടലിലേക്കു ചേരുന്നിടത്തു നിൽക്കുമ്പോൾ ഒരു വലിയ ശാന്തത അനുഭവപ്പെടും. കടൽത്തീരത്ത് ആളുകൾ നടക്കുന്നു. സംസാരിക്കുന്നു.
വെറുതെ ഇരിക്കുന്നു. കേരളത്തിൽ വളർന്ന ഒരാൾക്ക് കടൽ പുതുമയല്ലെങ്കിലും ഇവിടെ കടൽ ഒരു ചിന്തയാണ്. ഇത് ശബ്ദമുള്ള കടൽ അല്ല. പതുക്കെ ചിന്തിപ്പിക്കുന്ന കടലാണ്.
ലിസ്ബണിൽ നിന്ന് കുറച്ച് ദൂരം മാറിയാൽ സിൻട്ര എന്ന സ്ഥലത്തെത്താം. പച്ചപ്പും പഴയ കൊട്ടാരങ്ങളും കുന്നുകളും നിറഞ്ഞ സ്ഥലം. ഇവിടെ എത്തുമ്പോൾ പോർച്ചുഗലിന്റെ മറ്റൊരു മുഖം കാണാം.
രാജകീയമായ, ശാന്തമായ ഒരു മുഖം. കാസ്കൈസ് കടലിനോടു ചേർന്ന ഒരു ചെറിയ നഗരമാണ്. കടൽത്തീരം, ചെറിയ തുറമുഖം, ശാന്തമായ ജീവിതം. ഒരു വിദ്യാർഥിയായി ഇത്തരം സ്ഥലങ്ങളിലേക്കു പോകുമ്പോൾ പോർച്ചുഗൽ വെറും ചരിത്രരാജ്യമല്ലെന്നു തിരിച്ചറിയാം.
പോർച്ചുഗീസ് കവികളും ലിസ്ബണും
ലിസ്ബണിനെ മനസിലാക്കാൻ ആളുകൾ പറയുന്ന ഒരു പേരുണ്ട്, ഫെർണാണ്ടോ പെസോവ (1888-1935). അദ്ദേഹം വലിയ വാക്കുകൾ ഉപയോഗിച്ച കവി അല്ല. അദ്ദേഹം സാധാരണ മനുഷ്യരുടെ ചിന്തകളും ഒറ്റപ്പെടലും ജീവിതവും എഴുതിയ ആളായിരുന്നു.
ഒരു ലിസ്ബൺ സ്വദേശി ഒരിക്കൽ എന്നോട് പറഞ്ഞു: “ലിസ്ബൺ മനസിലാക്കണം എങ്കിൽ പെസോവയെ വായിക്കണം.” ഇത് വളരെ ലളിതമായ വാക്കുകളാണ്. പക്ഷേ അതിൽ നഗരത്തിന്റെ മനസ് മുഴുവൻ ഉണ്ട്.
ലിസ്ബണിലൂടെ നടക്കുമ്പോൾ എനിക്ക് തോന്നുന്ന ഒരു കാര്യമുണ്ട്: ഈ നഗരം വലിയ ശബ്ദത്തിൽ സംസാരിക്കുന്നില്ല. പതുക്കെ നമ്മെ പഠിപ്പിക്കുന്നു. തെരുവുകൾ, ട്രാമുകൾ, കടൽ, ആളുകൾ, ചരിത്രം എല്ലാം ചേർന്നാണ് ലിസ്ബൺ. ഇവിടെ ജീവിക്കുമ്പോൾ ഇന്ത്യയും കേരളവും ദൂരെയല്ലെന്ന് തോന്നും.

ഫുട്ബോൾ: ഒരു കളിയല്ല!
പോർച്ചുഗലിൽ ഫുട്ബോൾ ഒരു വിനോദമോ കളിയോ മാത്രമല്ല. ജീവിതത്തിന്റെ ഭാഗമാണ്. കഫേകളിൽ, ബസുകളിൽ, വീടുകളിൽ ഫുട്ബോൾ സംസാരിക്കപ്പെടുന്ന വിഷയമാണ്.
രാജ്യത്തിന്റെ വലുപ്പം ചെറുതായാലും ഫുട്ബോളിനോടുള്ള ആവേശം വളരെ വലുതാണ്. ബെൻഫിക്ക, സ്പോർട്ടിംഗ് ലിസ്ബൺ, പോർട്ടോ ഈ ക്ലബ്ബുകൾ നഗരങ്ങളുടെ പേരുകളല്ല, അവിടുത്തെ ആളുകളുടെ തിരിച്ചറിവാണ്.
ക്രിസ്റ്റ്യാനോ എന്ന പ്രതീകം
പോർച്ചുഗലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വെറും ഒരു ഫുട്ബോൾ താരം മാത്രമല്ല, ഒരു തലമുറയുടെ പ്രതീകമാണ്. കഷ്ടപ്പാടിലൂടെ ഉയർന്ന ഒരാൾ, സ്വന്തം കഴിവിലൂടെ ലോകം കീഴടക്കിയ ഒരാൾ.
റൊണാൾഡോയുടെ പേര് രാജ്യത്തിന്റെ അതിർത്തികൾ കടന്നു പോർച്ചുഗലിനെ ലോകത്ത് അറിയപ്പെടുന്ന പേരാക്കി. ഇതു പോർച്ചുഗീസ് ആളുകൾക്കു വലിയ അഭിമാനമാണ്.
റൊണാൾഡോ ജനിച്ചത് മദെയ്റ (Madeira) എന്ന ദ്വീപിലാണ്. അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് പോർച്ചുഗലിന്റെ ഭാഗമാണ്. മദെയ്റ ഒരു ടൂറിസ്റ്റ് സ്ഥലമായിരുന്നെങ്കിലും റൊണാൾഡോയ്ക്കു ശേഷം അതു കൂടുതൽ അറിയപ്പെടാൻ തുടങ്ങി.
ഇന്നു മദെയ്റയെക്കുറിച്ചു പറയുമ്പോൾ ആദ്യം ഓർമ വരുന്നത് റൊണാൾഡോയുടെ പേരാണ്. അവിടെ റൊണാൾഡോയുടെ പേരിൽ മ്യൂസിയവുമുണ്ട്. വിമാനത്താവളത്തിനു പോലും അദ്ദേഹത്തിന്റെ പേരാണ്.
ഇത് കളിക്കാരനോടുള്ള ആരാധനയല്ല, അദ്ദേഹം രാജ്യത്തിനു നൽകിയ ആഗോള സംഭാവനയ്ക്കുള്ള അംഗീകാരമാണ്. മദെയ്റയിലെ യുവാക്കളിൽ ഫുട്ബോളിനോടുള്ള താത്പര്യം റൊണാൾഡോയുടെ ജീവിതകഥയുമായി ബന്ധപ്പെട്ടു നിൽക്കുന്നു.
യുവത്വവും റൊണാൾഡോയും
പോർച്ചുഗലിലെ പല യുവാക്കൾക്കും റൊണാൾഡോ ഒരു റോൾ മോഡലാണ്. പ്രതിഭ മാത്രം മതിയല്ല, അധ്വാനം കൂടി വേണം എന്ന ആശയം അദ്ദേഹത്തിന്റെ ജീവിതം തെളിയിക്കുന്നു.
ഫുട്ബോൾ അക്കാദമികളിൽ കുട്ടികൾക്ക് റൊണാൾഡോയുടെ പേര് തന്നെ പ്രചോദനമാണ്. ഒരു വ്യക്തിയുടെ വിജയം ഒരു സമൂഹത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ ഉദാഹരണം.
പോർച്ചുഗലിൽ ഫുട്ബോൾ മത്സരം നടക്കുന്ന ദിവസം നഗരത്തിന്റെ താളം മാറും. മത്സരം കാണുന്നത് ഒറ്റയ്ക്കല്ല. കൂട്ടമായാണ്. കഫേകളിലും വീടുകളിലും ടിവിയുടെ മുന്നിൽ ആളുകൾ ഒന്നിക്കുന്നു.
ഫുട്ബോൾ ഇവിടെ ഒരുമിപ്പിക്കുന്ന ഒരു ഘടകമാണ്. പോർച്ചുഗലിനെ മനസിലാക്കാൻ ചരിത്രം മാത്രം മതിയാകില്ല. ദൈനംദിന ജീവിതത്തിൽ ആളുകൾ എന്തിനെക്കുറിച്ച് സംസാരിക്കുന്നു എന്ന് അറിയണം.
ഫുട്ബോൾ ആ സംഭാഷണത്തിന്റെ പ്രധാന ഭാഗമാണ്. റൊണാൾഡോയും മദെയ്റയും ആ സംസ്കാരത്തിന്റെ പ്രധാന ചിഹ്നങ്ങളാണ്.

സെന്റ് ആന്റണി: ലിസ്ബണിൽ ജനിച്ച ലോകവിശുദ്ധൻ
കേരളത്തിൽ വളരെ സുപരിചിതമായ ഒരു വിശുദ്ധനാണ് സെന്റ് ആന്റണി. പള്ളികളിലും വീടുകളിലും ദൈനംദിന പ്രാർഥനകളിലും സെന്റ് ആന്റണിയുടെ പേര് കേരളത്തിൽ പതിവായി കേൾക്കുന്നു.
പക്ഷേ, പലർക്കും അറിയാത്ത ഒരു കാര്യം ഇതാണ്: വിശുദ്ധ അന്തോനീസ് ജനിച്ചത് ലിസ്ബണിലാണ്. 1195ൽ ലിസ്ബണിൽ ജനിച്ച ഫെർണാണ്ടോ ദി ബുൽയോൻസ് എന്ന യുവാവാണ് പിന്നീട് ലോകം അറിയുന്ന സെന്റ് ആന്റണിയായത്.
ഇന്ന് ലിസ്ബണിൽ അദ്ദേഹം ജനിച്ച സ്ഥലത്ത് സെന്റ് ആന്റണി ദ ലിസ്ബൺ എന്ന പേരിൽ ഒരു പള്ളി നിലനിൽക്കുന്നു. ഈ പള്ളി വളരെ വലിയ കെട്ടിടമല്ല. ആഡംബരവുമില്ല.
പക്ഷേ, അവിടെ എത്തുന്നവർ വളരെ ശ്രദ്ധയോടെ നിശബ്ദമായി അകത്തു കയറുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് ആളുകൾ ഇവിടെ എത്തുന്നു. ചിലർ പ്രാർഥിക്കാൻ. ചിലർ നന്ദി പറയാൻ.
ചിലർ വെറുതെ നിൽക്കാൻ. കേരളത്തിൽ ഏറെ വണങ്ങപ്പെടുന്ന ഒരു വിശുദ്ധന്റെ ജന്മനാട് ഇവിടെയാണെന്ന അറിവ് ഈ സ്ഥലത്തിനു പ്രത്യേകമായൊരു ബന്ധം നൽകുന്നു.
ഫാത്തിമ തീർഥകേന്ദ്രം
ലിസ്ബണിൽ നിന്ന് വടക്കുകിഴക്കോട്ട് ഏകദേശം 130 കിലോമീറ്റർ മാറി ഫാത്തിമ എന്ന സ്ഥലമുണ്ട്. പോർച്ചുഗലിൽ മാത്രമല്ല, ലോകമെമ്പാടും അറിയപ്പെടുന്ന ഒരു തീർഥാടനകേന്ദ്രമാണ് ഫാത്തിമ.
1917ൽ ഫാത്തിമയിൽ മാതാവായ മറിയം മൂന്നു കുട്ടികൾക്കു ദർശനം നൽകിയതായി വിശ്വസിക്കപ്പെടുന്നു. ഈ സംഭവമാണ് ഫാത്തിമയെ അന്താരാഷ്ട്ര തീർഥകേന്ദ്രമാക്കി മാറ്റിയത്. ഫാത്തിമയിൽ വർഷം മുഴുവൻ ആളുകൾ എത്തുന്നു.
രാജ്യഭേദമില്ല, ഭാഷാഭേദമില്ല. ചിലർ കൂട്ടമായി, ചിലർ ഒറ്റയ്ക്ക്. ചിലർ നടന്ന് എത്തുന്നു. നിശബ്ദമായി പ്രാർഥിക്കുന്നു. ഫാത്തിമയിലെ അന്തരീക്ഷം വലിയ ശബ്ദങ്ങളില്ലാത്തതാണ്.
ഇത് ഒരു ടൂറിസ്റ്റ് സ്ഥലത്തെപ്പോലെ തോന്നുന്നില്ല. ഇത് ആളുകൾ സ്വന്തം വിശ്വാസങ്ങളുമായി വരുന്ന ഒരു ഇടമാണ്.
ഇന്ത്യയും ഫാത്തിമയും
ഇന്ത്യയിൽനിന്നു പ്രത്യേകിച്ച് കേരളത്തിൽനിന്നു ഫാത്തിമയിലേക്കു വർഷംതോറും ഒട്ടേറെ പേർ എത്തുന്നു. പള്ളികളിലും പ്രാർഥനകളിലും ഫാത്തിമയുടെ പേര് കേരളത്തിൽ പരിചിതമാണ്.
അതുകൊണ്ടാണ് പോർച്ചുഗലിൽ ജീവിക്കുമ്പോൾ ഫാത്തിമ വെറും ഒരു സ്ഥലമായി തോന്നാതെ ഒരു പരിചിതമായ പേരായി അനുഭവപ്പെടുന്നത്. സെന്റ് ആന്റണിയും ഫാത്തിമയും പോർച്ചുഗലിന്റെ മതചരിത്രത്തിന്റെ ഭാഗങ്ങളാണ്.
അതോടൊപ്പം ലോകത്തിന്റെ പല ഭാഗങ്ങളുമായുള്ള ബന്ധത്തിന്റെ അടയാളങ്ങളുമാണ്. കേരളത്തിൽ ഏറെ പരിചിതമായ വിശ്വാസങ്ങൾ ഇവിടെ ചരിത്രവും സ്ഥലവുമായി ബന്ധപ്പെട്ടു നിൽക്കുന്നത് ശ്രദ്ധേയമാണ്.
ഇതു പോർച്ചുഗലും ഇന്ത്യയും വെറും ചരിത്രത്തിലൂടെ മാത്രമല്ല, വിശ്വാസങ്ങളിലൂടെയും ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഓർമിപ്പിക്കുന്നു.
ഇന്നത്തെ പോർച്ചുഗൽ
ലിസ്ബണിൽ ജീവിക്കുമ്പോൾ, നഗരത്തെ മനസിലാക്കുന്നത് കാഴ്ചകളിലൂടെയോ ചരിത്രത്തിലൂടെയോ മാത്രമല്ല. ദൈനംദിന ജീവിതം എങ്ങനെയാണ് മുന്നോട്ട് പോകുന്നത് എന്നത് ശ്രദ്ധിച്ചാൽ മതി.
കുടുംബങ്ങൾ ചെറുതാണെങ്കിലും ബന്ധങ്ങൾ ശക്തം. ഞായറാഴ്ചകൾ പലർക്കും വീട്ടുകാരോടൊപ്പം ചെലവഴിക്കാനുള്ള ദിവസമാണ്. പുറത്തുള്ള തിരക്കുകളേക്കാൾ അകത്തെ സമയം വിലമതിക്കുന്ന ഒരു സമീപനം ഇവിടെ സാധാരണമാണ്.
മതവിശ്വാസം വ്യക്തിപരമായ കാര്യമായി തുടരുമ്പോഴും പള്ളികളും തിരുനാളുകളും സാമൂഹിക ജീവിതത്തിന്റെ ഭാഗമായിത്തന്നെ നിലനിൽക്കുന്നു. അതു സംസ്കാരത്തിന്റെ ഭാഗവുമാണ്.
ചരിത്രത്തെ സൂക്ഷിക്കുന്നതിലും പോർച്ചുഗലിനു പ്രത്യേക ശ്രദ്ധയുണ്ട്. മ്യൂസിയങ്ങൾ വലിയ കെട്ടിടങ്ങളായി മാത്രം കാണപ്പെടുന്നില്ല; ചെറിയ ഇടങ്ങളിലും ഓർമകൾ സൂക്ഷിച്ചിരിക്കുന്നു.
ചരിത്രത്തെ മഹത്വപ്പെടുത്തുകയോ മറച്ചുവയ്ക്കുകയോ ചെയ്യാതെ, അതു പഠനത്തിനായി തുറന്നുവയ്ക്കുന്ന സമീപനമാണ് കൂടുതലായി കാണുന്നത്. ഇതോടൊപ്പം, കുടിയേറ്റത്തിന്റെ അനുഭവങ്ങളും ഇവിടെ സാധാരണ സംഭാഷണങ്ങളിൽ ഇടംപിടിക്കുന്നു.
പല കുടുംബങ്ങളിലും വിദേശത്തു ജോലി ചെയ്ത അനുഭവങ്ങളുണ്ട്. ചിലർ പുറത്തേക്കു പോകുന്നു, ചിലർ തിരികെ വരുന്നു. ഈ നീക്കങ്ങൾ സമൂഹത്തിന്റെ ചിന്തകളെയും ജീവിതരീതികളെയും സ്വാധീനിച്ചിട്ടുണ്ട്.

സ്ത്രീകൾ, സമയക്രമം
ദൈനംദിന ജീവിതത്തിൽ സ്ത്രീകളുടെ സാന്നിധ്യം എല്ലായിടത്തും സ്വാഭാവികമായി കാണാം. ഓഫീസുകളിലും പൊതുഗതാഗതത്തിലുമൊക്കെ അത് ഒരു പ്രത്യേക വിഷയമായി എടുത്തു പറയേണ്ട കാര്യമില്ലാത്ത വിധം സാധാരണമാണ്.
സമയം കൈകാര്യം ചെയ്യുന്നതിലും ഒരു ക്രമമുണ്ട്. അപ്പോയിന്റുമെന്റുകൾ പാലിക്കപ്പെടുന്നു, ചില കാര്യങ്ങൾക്കു സമയം എടുക്കുമെങ്കിലും പ്രക്രിയ മുന്നോട്ടു പോകുന്നു. താമസം കൂടുതലായി അപ്പാർട്ട്മെന്റുകളിലാണ്.
പഴയ കെട്ടിടങ്ങൾ പുതുക്കി ഉപയോഗിക്കുന്നതും പങ്കിട്ട താമസവും സാധാരണ കാഴ്ചകളാണ്. നഗരം വളരുമ്പോഴും അതിന്റെ പഴയ രൂപം പൂർണമായി വിട്ടുകളയുന്നില്ല.
പത്രം വായിക്കുന്നവർ
ഉത്സവങ്ങളും പൊതുചടങ്ങുകളും ആളുകളെ ഒന്നിപ്പിക്കുന്ന അവസരങ്ങളാണ്. വലിയ പ്രദർശനങ്ങളേക്കാൾ അയൽക്കൂട്ടങ്ങളുടെ ആഘോഷങ്ങളാണ് കൂടുതലായി ശ്രദ്ധയിൽപ്പെടുന്നത്. മാധ്യമങ്ങൾ ഇന്നും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്.
കഫേകളിൽ പത്രം വായിക്കുന്നവരെയും മൊബൈൽ ഫോണിലൂടെ വാർത്ത കാണുന്നവരെയും ഒരു പോലെ കാണാം. പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങുന്നില്ല. വിദ്യാർഥി കൂട്ടായ്മകളും അക്കാദമിക് പരിപാടികളും പരിചയങ്ങളും പഠനത്തിന്റെ ഭാഗമാണ്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ തമ്മിലുള്ള ഇടപെടൽ സ്വാഭാവികമായി നടക്കുന്നു. ഇന്നത്തെ പോർച്ചുഗൽ- ഇന്ത്യ ബന്ധം ചരിത്രത്തിലേക്കു മാത്രം ചുരുങ്ങുന്നില്ല.
ടൂറിസം, വിദ്യാഭ്യാസം, തൊഴിൽ മേഖലകൾ എന്നിവയിലൂടെ ബന്ധം തുടരുകയാണ്. ഭക്ഷണശീലങ്ങൾ പൊതുവേ ലളിതമാണ്. ദിവസേനയുള്ള ഭക്ഷണത്തിനു വലിയ ആഡംബരം ഇല്ല.
കാലാവസ്ഥയും വീടുകളുടെ രൂപകല്പനയും തമ്മിൽ വ്യക്തമായ ബന്ധമുണ്ട്. വെളിച്ചവും കാറ്റും ഉൾക്കൊള്ളുന്ന രീതിയിലാണ് കെട്ടിടങ്ങൾ. ഭാഷ പഠിക്കുന്നത് ക്ലാസ് മുറികളിലേക്കാൾ ദിവസേനയുള്ള ഉപയോഗത്തിലൂടെയാണ്.
ചെറിയ തെറ്റുകളും തിരുത്തലുകളും പഠനത്തിന്റെ ഭാഗമാണ്. ആളുകളോടുള്ള സമീപനത്തിൽ പൊതുവേ ഒരു സൗമ്യത കാണാം. അതിഥിയെ ബഹുമാനിക്കുന്നതും സ്വകാര്യത മാനിക്കുന്നതും ഒരുപോലെ പ്രാധാന്യമുള്ളതാണ്.
ഇങ്ങനെ നോക്കുമ്പോൾ, ലിസ്ബൺ ഒരേ സമയം പലതും പഠിപ്പിക്കുന്ന നഗരമാണ്. വലിയ പ്രസ്താവനകളില്ലാതെ, ചെറിയ കാര്യങ്ങളിലൂടെയാണ് അതു സ്വയം വെളിപ്പെടുത്തുന്നത്.
ഈ നഗരത്തിൽ ചെലവഴിക്കുന്ന സമയം, രാജ്യം മാത്രമല്ല, സമൂഹം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും വ്യക്തമായൊരു ചിത്രം നൽകുന്നു.

ചരിത്രവും ഇന്നും കൂടിച്ചേരുന്ന ഇടങ്ങൾ
ലിസ്ബണിന്റെ മധ്യഭാഗങ്ങളിലൂടെ നീങ്ങുമ്പോൾ, നഗരം ഒരേ സമയം പല കാലഘട്ടങ്ങളെ മുന്നിൽ തുറക്കുന്നതായി തോന്നും. ബെലേം പ്രദേശം അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്.
ടാഗസ് നദിയുടെ തീരത്ത് നിലകൊള്ളുന്ന ഈ ഭാഗം, പോർച്ചുഗലിന്റെ കടൽചരിത്രത്തിന്റെ നിശബ്ദ സാക്ഷിയാണ്. സമീപത്തുള്ള മൊസ്റ്റെയ്റോ ദോസ് ജെറോണിമോസ് (Mosteiro dos Jerónimos) ലിസ്ബണിലെ ഏറ്റവും പ്രാധാന്യമുള്ള ചരിത്രസ്മാരകങ്ങളിലൊന്നാണ്.
ഇവിടെ തന്നെയാണ് വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം സംസ്കരിച്ചിരിക്കുന്നത്. കേരളത്തിലെ കൊച്ചിയിൽ മരണപ്പെട്ട വാസ്കോഡ ഗാമയുടെ ശരീരം പിന്നീട് ലിസ്ബണിലേക്ക് കൊണ്ടുവന്ന് ഇവിടെ അടക്കം ചെയ്തതാണ്.
ബെലേമിനോടു ചേർന്ന റസ്റ്റേലോ പ്രദേശവും ടോറേ ദെ ബെലേം കോട്ടയും പോർച്ചുഗലിന്റെ കടൽയാത്രകളെ ഓർമിപ്പിക്കുന്ന മറ്റൊരു മുഖമാണ്. സമീപത്തുള്ള ജാർദിം ട്രോപിക്കൽ (Jardim Tropical) പോർച്ചുഗലും ലോകത്തിന്റെ വിവിധ ഭാഗങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ചെടികളിലൂടെയും രൂപകല്പനയിലൂടെയും അവതരിപ്പിക്കുന്ന ഒരു ശാന്തമായ ഇടമാണ്. ചരിത്രം ഇവിടെ പുസ്തകമായി മാത്രം നിലനിൽക്കാതെ, സ്ഥലമായി അനുഭവപ്പെടുന്നു.
നഗരത്തിന്റെ മറ്റൊരു താളം കൈസ് ദോ സൊഡ്രേ (Cais do Sodré) ഭാഗത്ത് കാണാം. ഒരു കാലത്തു തുറമുഖജീവിതത്തിന്റെ കേന്ദ്രമായിരുന്ന ഈ പ്രദേശം ഇന്നു കഫേകളും പൊതുഗതാഗത ബന്ധങ്ങളും നിറഞ്ഞ സജീവമായ ഇടമാണ്.
ഇവിടെനിന്നു കുറച്ച് മാറിയാൽ ലാർഗോ കാമോയിസ് (Largo Camões) എത്താം. സാഹിത്യത്തിന്റെയും നഗരജീവിതത്തിന്റെയും കൂടിച്ചേരൽ പോലെ തോന്നുന്ന ഈ ചത്വരം, ലിസ്ബണിന്റെ പഴയതും പുതുതുമായ മുഖങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രമാണ്.
ബൈഷഷിയാഡോ (Baixa–Chiado) ഭാഗം ലിസ്ബണിന്റെ ക്രമബദ്ധമായ നഗരരൂപകല്പനയെ പ്രതിനിധീകരിക്കുന്നു. ഭൂകമ്പത്തിനു ശേഷം പുനർനിർമിച്ച ഈ പ്രദേശം, വ്യാപാരത്തിന്റെയും നഗരജീവിതത്തിന്റെയും സമന്വയമാണ്. റോസിയോ (Rossio) സ്ക്വയർ നഗരത്തിന്റെ പൊതുജീവിതത്തിന്റെ ഹൃദയമായി ഇന്നും തുടരുന്നു. വിവിധ കാലങ്ങളിലായി നടന്ന സാമൂഹിക സംഭവങ്ങളുടെ ഓർമകൾ ഈ ചത്വരത്തിൽ പടർന്നുകിടക്കുന്നു.
അവനിദ ദ ലിബർഡാഡെ (Avenida da Liberdade) ലിസ്ബണിന്റെ ആധുനിക മുഖമാണ്. വീതിയേറിയ റോഡും മരനിരകളും നഗരത്തിന്റെ മറ്റൊരു ശ്വാസവേഗം കാണിക്കുന്നു. അതിന്റെ അറ്റത്തു സ്ഥിതിചെയ്യുന്ന പാർക്ക് എഡ്വാർഡോ VII നഗരത്തെ നോക്കിക്കാണാൻ അവസരം നൽകുന്ന ശാന്തമായ ഇടമാണ്. ഇവിടെനിന്ന് ലിസ്ബണിന്റെ വ്യാപ്തി വ്യക്തമായി മനസിലാക്കാം.
അമോറെറാസ് (Amoreiras) പ്രദേശം ആധുനിക നഗരവികസനത്തിന്റെ ഉദാഹരണമാണ്. വാണിജ്യകേന്ദ്രങ്ങളും താമസമേഖലകളും ഒന്നിച്ചു നിലനിൽക്കുന്ന ഈ ഭാഗം, ലിസ്ബൺ വെറും പഴയ നഗരം മാത്രമല്ലെന്ന് ഓർമിപ്പിക്കുന്നു. പ്രിൻസിപ്പെ റിയാൽ (Príncipe Real) പ്രദേശം അതിന്റെ തുറന്ന ഇടങ്ങളും പാർക്കുകളും സാമൂഹിക ജീവിതവുംകൊണ്ട് വേറിട്ടൊരു സ്വഭാവം പുലർത്തുന്നു. ഇവിടെ നഗരം അല്പം മന്ദഗതിയിലാകുന്നതുപോലെ തോന്നും.
ഇങ്ങനെ, ലിസ്ബണന്റെ ഈ മധ്യഭാഗങ്ങൾ ഓരോന്നും ഓരോ കഥ പറയുന്ന ഇടങ്ങളാണ്. ചിലത് കടൽയാത്രകളുടെ ഓർമകൾ സൂക്ഷിക്കുന്നു, ചിലത് സാഹിത്യത്തിന്റെയും സാമൂഹികജീവിതത്തിന്റെയും അടയാളങ്ങളായി നിലനിൽക്കുന്നു, ചിലത് ഇന്നത്തെ നഗരത്തിന്റെ മാറ്റങ്ങളെ പ്രതിനിധീകരിക്കുന്നു. ഈ സ്ഥലങ്ങൾ ഒരുമിച്ച് ചേർന്നപ്പോഴാണ് ലിസ്ബൺ പൂർണമാകുന്നത്.

കത്തോലിക്ക സർവകലാശാലയും ലിസ്ബണും
ഇന്നത്തെ ലിസ്ബണിനെ മനസിലാക്കുമ്പോൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതിൽ വലിയ പങ്കുണ്ട്. പോർച്ചുഗലിലെ പ്രധാന സർവകലാശാലകളിലൊന്നായ കത്തോലിക്ക സർവകലാശാല, പോർച്ചുഗൽ (Universidade Católica Portuguesa) ഈ നഗരത്തിന്റെ ബൗദ്ധിക ജീവിതത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ്.
സാമൂഹ്യശാസ്ത്രങ്ങൾ, വൈദ്യശാസ്ത്രം, ആശയവിനിമയ പഠനങ്ങൾ, മാനവശാസ്ത്രങ്ങൾ, നിയമം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ ഈ സർവകലാശാല നടത്തുന്ന പഠനങ്ങളും ഗവേഷണങ്ങളും പോർച്ചുഗലിന്റെ പൊതുചർച്ചകളെ സ്വാധീനിക്കുന്നുണ്ട്.
അത് അറിവിനെയും സാമൂഹിക ഉത്തരവാദിത്വത്തെയും കൂട്ടിച്ചേർക്കുന്ന ഒരു വിദ്യാഭ്യാസകേന്ദ്രമായി നിലകൊള്ളുന്നു. ലിസ്ബണിൽ പഠിക്കുമ്പോൾ, ഈ സർവകലാശാല അക്കാദമിക് ലോകവും സമൂഹവും തമ്മിലുള്ള ബന്ധം എത്ര പ്രധാനമാണെന്നു വ്യക്തമാക്കുന്നു.
വിദ്യാർഥികളും അധ്യാപകരും നടത്തുന്ന സംവാദങ്ങൾ, ഗവേഷണ പ്രവർത്തനങ്ങൾ, പൊതുസമ്മേളനങ്ങൾ ഇവയൊക്കെ ലിസ്ബണിന്റെ ബൗദ്ധിക അന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ഇവിടെ പഠിക്കുന്നത് ഒരു അക്കാദമിക് അനുഭവം മാത്രമല്ല, രാജ്യത്തിന്റെ ചിന്താശൈലി അടുത്തായി അറിയാനുള്ള അവസരവുമാണ്.
ലേഖകൻ ലിസ്ബൺ കത്തോലിക്കാ സർവകലാശാല വിദ്യാർഥിയാണ്.
Tags : Portugal Europe Special News travel fathima chr Cristiano Ronaldo Portuguese footballer CR7 st antony football Lisbon