"ഭൗതികശാസ്ത്രത്തോടുള്ള അഭിനിവേശം എന്റെയുള്ളിൽ അഗ്നികണക്കെ ആളി ക്കത്തിക്കൊണ്ടിരിക്കുകയാണ്. ഒരുദിവസം അതെന്നെ പൂർണമായി വിഴുങ്ങും.
അതാണെന്റെ സ്വപ്നവും ജീവിത ലക്ഷ്യവും. വിജയിയായ ഒരാളായി അറിയപ്പെടുകയോ വലിയൊരു സ്ഥാപനത്തിന്റെ തലവനാകുകയോ ചെയ്യണമെന്ന ആഗ്രഹം എനിക്കില്ല. അത്തരമൊരു വഴി തെരഞ്ഞെടുക്കുന്ന ബുദ്ധിമാന്മാർ ഉണ്ടെങ്കിൽ അവരത് ചെയ്യട്ടെ.
സംഗീതത്തിന്റെ ലോകത്തിൽ മുഴുകിയ ബീഥോവനോട് "നീ ശാസ്ത്രജ്ഞനാകണം; അതാണ് മഹത്തായത്' എന്ന് പറയുന്നതുപോലെയോ സോക്രട്ടീസിനോട് "എൻജിനിയറാകൂ; അതാണ് ബുദ്ധിമാന്റെ തൊഴിൽ' എന്ന് പറയുന്നതുപോലെയോ ആണത്. ജീവിതത്തിന്റെ സ്വഭാവം അങ്ങനെ നിർബന്ധിപ്പിക്കാനാകുന്ന ഒന്നല്ലല്ലോ.
അതുകൊണ്ട്, എന്റെ ഉൾവിളിക്കനുസരിച്ച് ഭൗതികശാസ്ത്രത്തിന്റെ ലോകത്തിലേക്ക് പോകാൻ എന്നെ അനുവദിക്കണമെന്നതാണ് എന്റെ ആത്മാർഥമായ അഭ്യർഥന'. കേംബ്രിഡ്ജിൽ നിന്ന് ഹോമി ജെ . ഭാഭ പിതാവിന് എഴുതിയ കത്തിലെ വരികളാണിത്.
1927-ൽ മെക്കാനിക്കൽ എൻജിനിയറിംഗ് പഠനത്തിനായി കേംബ്രിഡ്ജിലെത്തിയ ഹോമി ജഹാംഗീർ ഭാഭയെ കേംബ്രിഡ്ജിലെ ശാസ്ത്ര പരിസരം ശക്തമായി സ്വാധീനിച്ചു. പ്രത്യേകിച്ച് സിദ്ധാന്ത ഭൗതിക ശാസ്ത്രം. 28ലാണ് അദ്ദേഹം ഈ കത്ത് എഴുതിയത്.
ഈ തീരുമാനമാണ് അദ്ദേഹത്തെ ലോക പ്രശസ്ത ശാസ്ത്രജ്ഞനാക്കിയത്. ഇന്ത്യയുടെ ആണവ ശാസ്ത്ര പദ്ധതിക്കും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിക്കുന്നതിലേക്കും ഇന്ത്യാരാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയിലേക്കും വഴി തെളിച്ചത്.

കടൽ തീരത്തെ ഗവേഷണകേന്ദ്രം
1940-കളിൽ ഇന്ത്യയിൽ ലോകോത്തര നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രം വേണമെന്ന് ഹോമി ഭാഭ സ്വപ്നം കണ്ടു. 1944-ൽ അദ്ദേഹം ജെആർഡി ടാറ്റയ്ക്ക് ഒരു കത്ത് എഴുതി. ഇന്ത്യയിൽ ഫണ്ടമെന്റൽ സയൻസ് ഗവേഷണത്തിന് ഒരു കേന്ദ്രം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു.
ടാറ്റാ ട്രസ്റ്റ് ഇതിനോട് അനുകൂലമായി പ്രതികരിച്ചു. അവർ നൽകിയ തുകകൊണ്ട് 1945-ൽ മുംബൈയിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻ്റൽ റിസർച്ച് (ടി ഐഎഫ്ആർ) സ്ഥാപിച്ചു. ആരംഭകാലത്ത് ചെറിയ സംഘവും പരിമിതമായ സൗകര്യങ്ങളുമായിരുന്നു. പക്ഷേ, ദർശനം വലുതായിരുന്നു - ഇന്ത്യയെ ശാസ്ത്രരംഗത്ത് സ്വയംപര്യാപ്തമാക്കുക.
ഉടമസ്ഥതയും ഭരണഘടനയും ഇന്നു പൂർണമായും കേന്ദ്ര സർക്കാരിന്റെ കീഴിലാണെങ്കിലും ടിഐഎഫ്ആർ എന്ന പേര് നിലർത്തിയത് അതുകൊണ്ടാണ്. ഇന്നിത് ആറ്റോമിക് എനർജി ഡിപ്പാർട്ടുമെന്റിനു കീഴിലുള്ള സ്വയംഭരണ ഗവേഷണ സ്ഥാപനമാണ്.
ശാസ്ത്രം, സാങ്കേതികവിദ്യ: രാജ്യനിർമാണത്തിന്റെ അടിത്തറ
"ശാസ്ത്രം ഒരു രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന ശക്തിയാണ്. വിശപ്പിനെയും ദാരിദ്ര്യത്തെയും അന്ധവിശ്വാസത്തെയും മറികടക്കാൻ ഇന്ത്യ ശാസ്ത്രത്തേയും സാങ്കേതികവിദ്യയേയും കൈപിടിക്കണം. ആണവശക്തി പോലുള്ള മഹത്തായ കണ്ടെത്തലുകൾ മനുഷ്യരുടെ നന്മയ്ക്കായി ഉപയോഗിക്കണം.' എന്ന പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കാഴ്ചപ്പാടിന് ദിശയും രൂപവും നൽകി മുന്നോട്ടു നയിച്ചത് ഹോമി ജെ. ഭാഭയായിരുന്നു.
ഭാഭയ്ക്ക് ശാസ്ത്രം ഒരു തൊഴിൽമാത്രമല്ലായിരുന്നു; അത് രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്തിയായിരുന്നു. അടിസ്ഥാന ഗവേഷണത്തിനും മികച്ച ശാസ്ത്രസ്ഥാപനങ്ങൾക്കും ഇന്ത്യയിൽ വലിയ പ്രാധാന്യം വേണമെന്ന് അദ്ദേഹം ഉറച്ച നിലപാട് എടുത്തു. അതിന്റെ ഫലമായിട്ടാണ് പിന്നീട് ഇന്ത്യയുടെ ആണവശക്തി പദ്ധതിക്ക് ശക്തമായ അടിത്തറ പാകപ്പെട്ടത്.
ഈ ദർശനത്തിന്റെ പ്രതീകമായി ടിഐഎഫ്ആർ വളർന്നു. ഇവിടെ നിന്നാണ് ഇന്ത്യയുടെ ആണവശാസ്ത്ര ഗവേഷണത്തിനും ശാസ്ത്ര വികസനത്തിനും ശക്തമായ തുടക്കം ലഭിച്ചത്. ഭാഭയുടെ ശാസ്ത്രീയ ദൂരദർശനവും നെഹ്റുവിന്റെ രാഷ്ട്രീയ പിന്തുണയും ചേർന്നപ്പോൾ ഇന്ത്യ ശാസ്ത്രലോകത്തിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ തുടങ്ങി.
കാലക്രമേണ ടിഐഎഫ് ആർ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രങ്ങളിലൊന്നായി വളർന്നു. ലോകോത്തര ശാസ്ത്രജ്ഞരെ വളർത്തിയെടുത്തതിലും രാജ്യത്തിന്റെ ആണവ-ബഹിരാകാശ ഗവേഷണങ്ങൾക്ക് അടിസ്ഥാനമൊരുക്കിയതിലും ഈ സ്ഥാപനത്തിന്റെ പങ്ക് അതുല്യമാണ്.
.jpeg1771826958.jpg)
ഹോമി ഭാഭയുടെ ഓർമകൾ പ്രസരിക്കുന്ന മ്യൂസിയം
ശാസ്ത്രത്തിനും സ്വപ്നങ്ങൾക്കും ഇടയിൽ ഒരു മ്യൂസിയം എന്നാണ് ടിഐഎഫ്ആറിലെ മ്യൂസിയത്തെ വിശേഷിപ്പിക്കാനാവുക. ഈ ചെറിയ മ്യൂസിയത്തിന്റെ കഥ ഇന്ത്യയുടെ ആണവശാസ്ത്രത്തിന്റെ ചരിത്രം തന്നെയാണ്.
ആ മ്യൂസിയം മുഴുവനും സമർപ്പിച്ചിരിക്കുന്നത് ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവ് ഹോമി ജെ. ഭാഭയുടെ ജീവിതത്തിനും പ്രവർത്തനങ്ങൾക്കും വേണ്ടിയാണ്. ഒരു ശാസ്ത്രജ്ഞന്റെ ജീവിതം എങ്ങനെ രാജ്യത്തിന്റെ ഭാവിയെ മാറ്റിമറിച്ചു എന്നത് ചിത്രങ്ങളിലൂടെ, കത്തുകളിലൂടെ, വ്യക്തിപരമായ വസ്തുക്കളിലൂടെ ഇവിടെ ജീവനുള്ളതുപോലെ കാണാം.
ചരിത്രം പറയുന്ന ചിത്രങ്ങളാണ് മ്യൂസിയത്തിലെ ചുവരുകളിൽ നിരത്തിയിരിക്കുന്നത്. വിദ്യാർഥിയായിരുന്ന കാലം മുതൽ ഇന്ത്യയുടെ ശാസ്ത്രനയങ്ങൾ രൂപപ്പെടുത്തുന്ന നേതാവായി ഉയർന്നുവരുന്ന യാത്രയെ അവ വ്യക്തമാക്കുന്നു.
പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ചിത്രം ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞരായ ആൽബർട്ട് ഐൻസ്റ്റിൻ, ജപ്പാൻകാരനായ ഹിദെക്കി യുക്കാവാ, അമേരിക്കക്കാരനായ ജോൺ വീലർ എന്നിവരോടൊപ്പം അമേരിക്കയിലെ ന്യു ജഴ്സിയിലെ മാർക്വൻഡ് പാർക്കിലൂടെ ചർച്ച ചെയ്തു കൊണ്ടു നടക്കുന്ന ഹോമി ജെ. ഭാഭയുടെ (വലത്തേയറ്റം) മനോഹര ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്, ഇത് ഒരു ഫോട്ടോ മാത്രമല്ല; ഇന്ത്യയുടെ ഭൗതികശാസ്ത്രം ലോകശാസ്ത്രവുമായി ചേർന്നുനിന്ന നിമിഷത്തിന്റെ പ്രതീകമാണ്.
പ്രധാനമന്ത്രി നെഹ്റുവുമായുള്ള നിരവധി ചിത്രങ്ങൾ ഇവർ തമ്മിലുള്ള അടുപ്പവും ശാസ്ത്ര വിഷയങ്ങളോട് പ്രഥമ പ്രധാനമന്ത്രിക്കുണ്ടായിരുന്ന സവിശേഷതാല്പര്യവും വെളിവാക്കുന്നു. ചിത്രങ്ങൾക്കൊപ്പം കത്തുകളും രേഖകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ആ കത്തുകളിൽ ഇന്ത്യയിൽ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള ആശയങ്ങൾ, പദ്ധതികൾ, ഭാവിദർശനം എന്നിവയുടെ തെളിവുകൾ കാണാം.

ഭാഭ ഇരുന്നിരുന്ന കസേര
മ്യൂസിയത്തിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുക്കളിൽ ഒന്നാണ്. ആ കസേരയ്ക്കരികിൽ നിൽക്കുമ്പോൾ ഇന്ത്യയുടെ ശാസ്ത്രചരിത്രത്തിലെ അനവധി നിർണായക തീരുമാനങ്ങൾ ഇവിടെ നിന്നാണല്ലോ പിറവി കൊണ്ടത് എന്ന അനുഭൂതി അറിയാതെ നമ്മിൽ പടരും.
ആണവ ഗവേഷണത്തിന്റെ ഭാവി, സ്ഥാപനങ്ങളുടെ രൂപകൽപ്പന, യുവശാസ്ത്രജ്ഞരെ വളർത്താനുള്ള പദ്ധതികൾ എല്ലാം ഈ കസേരയിൽ ഇരുന്നപ്പോൾ രൂപം കൊണ്ടതാണ്.
ലൈബ്രറിയിലെ അപൂർവ നിധികൾ
ഭാഭ ശാസ്ത്രജ്ഞൻ മാത്രമായിരുന്നില്ല. മികച്ച ഭാവനയുള്ള ചിത്രകാരനുമായിരുന്നു. അദ്ദേഹത്തിന്റെ കൈയൊപ്പുള്ള അമ്പതോളം ഒറിജിനൽ ചിത്രങ്ങൾ ലൈബ്രറിയിലെ പ്രത്യേക മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
വരകളിൽ പോലും ഒരു ശാസ്ത്രീയ കൃത്യത കാണാമെന്നത് ഏവരും എടുത്തുപറയുന്ന കാര്യമാണ്. ഇന്ത്യൻ ഭരണഘടനയുടെ ഒരു അസൽ കോപ്പി ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
നെഹ്റുവും അംബേദ്കറും ഭാഭയും ഉൾപ്പടെ ഭരണഘടന നിർമാണ സമിതിയിലെ എല്ലാ അംഗങ്ങളുടെയും കൈയൊപ്പോടുകൂടിയ ഈ പതിപ്പ് മറിച്ചു നോക്കുമ്പോൾ വല്ലാത്തൊരു അഭിമാനവും ഒപ്പം ഭരണഘടനയോട് തീവ്രമായ ബഹുമാനവും മനസിൽ അങ്കുരിക്കും..
ഹോമി ഭാഭ വായിച്ചിരുന്ന നിരവധി ശാസ്ത്രഗ്രന്ഥങ്ങളും നോവലുകളും മറ്റും ലൈബ്രറിയിൽ സംരക്ഷിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രചരിത്രവുമായി ബന്ധപ്പെട്ട നിരവധി രേഖകളും കത്തുകളും ഇവിടെ ഗവേഷകർക്കായി ലഭ്യമാണ്. ഇക്കഴിഞ്ഞ ജനുവരി 24നായിരുന്നു വിമാനാപകടത്തിൽ അദ്ദേഹം ഓർമയായതിന്റെ 60-ാം വർഷം.
ഒരു മ്യൂസിയം പലപ്പോഴും നിശബ്ദമായിരിക്കും. എന്നാൽ ഇവിടെ ചുവരുകൾ സംസാരിക്കുന്നു. ഹോമി ഭാഭയുടെ സ്വപ്നങ്ങൾ, ഇന്ത്യയുടെ ശാസ്ത്ര പുരോഗതി, ലോകശാസ്ത്രവുമായി ഇന്ത്യ ചേർന്ന നിമിഷങ്ങൾ എന്നിങ്ങനെ. ആറു പതിറ്റാണ്ടുകൾക്കിപ്പുറവും അവ വിളിച്ചു പറയുന്നു: ഭാഭ മരിച്ചിട്ടില്ല; ഇപ്പോഴും ജീവിക്കുന്നു.