International
ദുബായ്: പുതിയ മാറ്റങ്ങൾക്കൊരുങ്ങി ദുബായ് എയർപ്പോർട്ട്. പേപ്പർ ടിക്കറ്റുകൾ എടുക്കാനുള്ള നീണ്ട ക്യൂവുകൾക്കും തിരക്കിനും വിരാമം കുറിച്ചുകൊണ്ട് എല്ലാ ടെർമിനലുകളിലും പേപ്പർരഹിത ഇ-വാലറ്റ് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ദുബായ് ഇന്റർനാഷണൽ എയർപ്പോർട്ടും സാലിക് കന്പനി പിജെഎസിയും ചേർന്ന് 10 വർഷത്തെ കരാറിൽ ഔദ്യോഗികമായി ഒപ്പുവച്ചു. ഹൈവേ റോഡുകളിൽ ആസ്വദിക്കുന്ന അതേ യാത്രാസൗകര്യം എയർപ്പോർട്ട് പാർക്കിംഗിലേക്കു കൊണ്ടുവരാൻ ഉദേശിച്ചുകൊണ്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപ്പോർട്ടുകളിലൊന്നായ ദുബായ് എയർപ്പോർട്ടിൽ ഇ- വാലറ്റ് പാർക്കിംഗ് സംവിധാനങ്ങൾ കൊണ്ടുവരാനാണ് പുതിയ കരാർ. എല്ലാ പെയ്ഡ് കാർ പാർക്കിംഗുകളിലും സാലിക് ഇ-വാലറ്റ് സംവിധാനം ഉപയോഗിച്ചു പാർക്കിംഗിനു പണം നൽകാൻ ഡ്രൈവർമാർക്കു കഴിയും. ഫിസിക്കൽ ടിക്കറ്റുകളുടെയോ പ്രത്യേക പേയ്മെന്റ് മെഷീനുകളുടെയോ ആവശ്യം ഇനി മുതൽ ഇല്ല. മൂന്നു പാസഞ്ചർ ടെർമിനലുകളിലും കാർഗോ മെഗാ ടെർമിനലിലും ഈ സംവിധാനം ഏർപ്പെടുത്തും.
2026 ജനുവരി 22 മുതലാണ് ഇ- വാലറ്റ് പേയ്മെന്റ് ഉപയോഗിച്ചു തുടങ്ങുന്നത്. 7,400 പാർക്കിംഗ് സ്ഥലങ്ങളിലായി ഈ സംവിധാനം പ്രവർത്തനക്ഷമമാകും. ടെർമിനൽ 3ൽ യാത്രക്കാരെ ഇറക്കാനും, കാർഗോ ടെർമിനലിൽനിന്നു ഷിപ്പ്മെന്റ് എടുക്കാനും മാനുവൽ പേ ബൂത്തിൽ നിർത്താതെതന്നെ അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ ഇനി മുതൽ സാധിക്കും.
TRAVEL
മഴയുടെ സംഗീതം നിറഞ്ഞുനിൽക്കുന്ന കർണാടകയിലെ ഷിമോഗ ജില്ലയിലെ മലയോര ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഈ പ്രദേശം പ്രകൃതിസ്നേഹികൾക്കും ശാസ്ത്രജ്ഞർക്കും ഒരുപോലെ പ്രിയപ്പെട്ടതാകുന്നത് മറ്റൊരു പ്രത്യേകത കൊണ്ടുകൂടിയാണ്, ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലകളുടെ സ്വാഭാവിക ആവാസകേന്ദ്രംകൂടിയാണ് അഗുംബൈ.
മഴക്കാടുകളുടെ രാജാവ്
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗുംബെയിലെ നിത്യഹരിത വനങ്ങളാണ് രാജവെമ്പാലകളുടെ പ്രധാന താവളം. പശ്ചിമഘട്ടത്തിലെ ഈ വനമേഖലയിൽ രാജവെമ്പാലകളെ സംരക്ഷിക്കാനും പഠിക്കാനുമായി സ്ഥാപിച്ച അഗുംബെ റെയിൻഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ (ARRS) ലോകപ്രശസ്തമാണ്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ റോമുലസ് വിറ്റാക്കറാണ് 2005ൽ ഈ ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്.
ഒരു കാലത്തു രാജവെമ്പാലകളെ കണ്ടാൽ തല്ലിക്കൊന്നിരുന്ന ഒരു ഗ്രാമമായിരുന്നു അഗുംബെ. എന്നാൽ, ഇന്നു സ്ഥിതി മാറി. വനംവകുപ്പും ARRS-ലെ പ്രവർത്തകരും ചേർന്നു നടത്തിയ നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഫലമായി, ഇന്നു നാട്ടുകാർ പാമ്പുകളെ കാണുമ്പോൾ അവയെ ഉപദ്രവിക്കാതെ, വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുന്നു. പാമ്പുകളെ ഭയപ്പെടേണ്ടതില്ല, മറിച്ച് അവയെ മനസിലാക്കുകയാണ് വേണ്ടത്- എന്ന സന്ദേശമാണ് ഗവേഷകർ ജനങ്ങളിലേക്ക് എത്തിക്കുന്നത്. റേഡിയോ ടെലിമെട്രി ഉപയോഗിച്ചു രാജവെമ്പാലകളുടെ സഞ്ചാരപഥവും സ്വഭാവവും പഠിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രം കൂടിയാണിത്. തങ്ങളുടെ ഭൂമിയിൽ രാജവെന്പാലകൾ കൂടുകൂട്ടുകയും മുട്ടയിടുകയും ചെയ്യുന്നതൊക്കെ അപ്പപ്പോൾത്തന്നെ ഭൂഉടമകൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കും. അവർ പിന്നീട് മുട്ട വിരിയുന്ന കുഞ്ഞുങ്ങളെ മേഗരാവല്ലി വനത്തിലേക്കു തുറന്നുവിടും.
കാണാൻ നിരവധി
വെറുമൊരു പാമ്പ് ഗവേഷണ കേന്ദ്രം എന്നതിലുപരി, ജൈവവൈവിധ്യത്തിന്റെ കലവറയാണ് അഗുംബെ. അറേബ്യൻ കടലിന്റെ പശ്ചാത്തലത്തിൽ കാണുന്ന അഗുംബെയിലെ സൂര്യാസ്തമയം അതിമനോഹരമാണ്. ബർക്കാന, ഓണബ്ബെ, കുഡ്ലു തീർഥ തുടങ്ങിയ വെള്ളച്ചാട്ടങ്ൾ വനത്തിനുള്ളിലെ മാസ്മരിക കാഴ്ചകളാണ്.
ആർ.കെ. നാരായണന്റെ പ്രശസ്തമായ മാൽഗുഡി ഡേയ്സ് എന്ന പരമ്പര ചിത്രീകരിച്ചത് ഈ കൊച്ചു ഗ്രാമത്തിലായിരുന്നു എന്നത് ഇന്നും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.
പ്രധാന ഭീഷണി
കാലാവസ്ഥാ വ്യതിയാനവും വനനശീകരണവുമാണ് ഇന്ന് അഗുംബെ നേരിടുന്ന പ്രധാന ഭീഷണി. പശ്ചിമഘട്ടത്തിലെ ഈ മഴക്കാടുകൾ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കും അനിവാര്യമാണ്. മഴ നനഞ്ഞ മണ്ണും, കാടിന്റെ നിഗൂഢതയും രാജവെമ്പാലകളുടെ ഗാംഭീര്യവും നേരിട്ടറിയാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിക്കും അഗുംബെ ഒരു പ്രധാനകേന്ദ്രമാണ്. കാടിനെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും ഈ മലയോര ഗ്രാമം നമ്മെ പഠിപ്പിക്കുന്നു.
എപ്പോൾ സന്ദർശിക്കാം
അഗുംബെയുടെ ഭംഗി ഓരോ കാലത്തും ഓരോ രീതിയിലാണ്. താത്പര്യമനുസരിച്ച് സമയം തിരഞ്ഞെടുക്കാം.
മഴക്കാലം (ജൂൺ മുതൽ സെപ്റ്റംബർ വരെ): മഴക്കാടുകളുടെ യഥാർഥഭാവം കാണണമെങ്കിൽ ഈ സമയത്തു പോകണം. വെള്ളച്ചാട്ടങ്ങൾ അതിന്റെ പൂർണരൂപത്തിൽ കാണാം. എന്നാൽ, കനത്ത മഴയും അട്ടകളുടെ ശല്യവും യാത്ര ദുഷ്കരമാക്കിയേക്കാം. ട്രെക്കിംഗിനു നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ശൈത്യകാലം (ഒക്ടോബർ മുതൽ ഫെബ്രുവരി വരെ): സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. തെളിഞ്ഞ കാലാവസ്ഥയും മനോഹരമായ സൂര്യാസ്തമയവും ആസ്വദിക്കാം. ട്രെക്കിംഗിനും സൈറ്റിംഗിനും ഏറ്റവും നല്ലത് ഈ മാസങ്ങളാണ്.
വേനൽക്കാലം (മാർച്ച് മുതൽ മെയ് വരെ): കാടിനുള്ളിലെ ചൂട് അല്പം കൂടുതലായിരിക്കും. ഈ സമയവും സന്ദർശനത്തിന് അനുയോജ്യമാണ്.
NRI
മിനസോട്ട: അമേരിക്കയിലെ മിനസോട്ടയിൽ കനത്ത മഞ്ഞുവീഴ്ചയെയും ശീതക്കാറ്റിനെയും തുടർന്ന് ജനജീവിതം സ്തംഭിച്ചു. പലയിടങ്ങളിലും എട്ട് ഇഞ്ച് വരെ മഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ അധികൃതർ നിർദേശിച്ചു.
ഗവർണർ ടിം വാൾസ് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാൻ നാഷനൽ ഗാർഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു. മഞ്ഞുവീഴ്ചയെ തുടർന്ന് മുന്നൂറിലധികം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു.
നിരവധി ട്രക്കുകൾ നിയന്ത്രണം വിട്ടു മറിഞ്ഞു. മിനിയാപൊളിസ് സെന്റ് പോൾ വിമാനത്താവളത്തിൽ 400-ലധികം സർവീസുകൾ വൈകുകയും 150-ഓളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.
കനത്ത കാറ്റും മഞ്ഞും കാരണം ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തിങ്കളാഴ്ച രാവിലെ വരെ മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Kerala
തിരുവനന്തപുരം: കേരളത്തിൽ യാത്രചെയ്യുന്നവർക്ക് യാത്രയ്ക്കിടയിലെ ആ "ശങ്ക'യ്ക്ക് പരിഹാരമായി "ക്ലൂ' (KLOO) മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്ലെറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ വികസിപ്പിച്ച ക്ലൂ മൊബൈൽ ആപ്ലിക്കേഷൻ തദ്ദേശ സ്വയംഭരണമന്ത്രി എം.ബി. രാജേഷ് മാസ്കറ്റ് ഹോട്ടലിൽ പ്രകാശനം ചെയ്തു.
"മാലിന്യമുക്ത നവകേരളം' ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന സുപ്രധാന മുന്നേറ്റമാണ് ക്ലൂ ആപ്പിലൂടെ സാധ്യമാകുന്നതെന്നും ഈ മാറ്റം സംസ്ഥാനത്തിന്റെ ശുചിത്വപരിപാലന പ്രയാണത്തിലേക്കുള്ള പ്രധാന നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
പബ്ലിക്ക് ടോയ്ലെറ്റുകൾ, സ്വകാര്യ ഹോട്ടലുകളിലെ ടോയ്ലെറ്റുകൾ തുടങ്ങിയവയെ ബന്ധിപ്പിച്ചു കൊണ്ട് ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ ടോയലെറ്റ് കണ്ടെത്തുന്നതിന് സഹായകരമായ രീതിയിലാണ് ക്ലൂ അപ്പ് സജ്ജീകരിച്ചിരിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് ആവിഷ്കരിച്ചിട്ടുള്ളത്. സർക്കാർ നിർമിച്ച 1832 "ടേക്ക് എ ബ്രേക്ക്' കേന്ദ്രങ്ങളിൽ മികച്ച റേറ്റിംഗുള്ളവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചത്. തദ്ദേശ യാത്രികർക്കും വിനോദ സഞ്ചാരികൾക്കും ഏറെ ആശ്വാസകരമാകുന്ന സംവിധാനമാണിതെന്നും മന്ത്രി പറഞ്ഞു.
TRAVEL
തെക്കിന്റെ കാഷ്മീർ മൂന്നാർ അതിശൈത്യത്തിലേക്ക്, സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. കനത്ത മഞ്ഞുവീഴ്ചയും മൂന്നാറിൽ അനുഭവപ്പെടുന്നുണ്ട്.
മൂന്നാറിലെ തണുപ്പ് ആസ്വദിക്കാൻ ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ വ്യാപകമായി മൂന്നാറിലെത്തിത്തുടങ്ങി.
മൂന്നാർ ടൗണ്‍, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില ഇന്നലെ മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. ലക്ഷ്മി എസ്റ്റേറ്റിലും ചൊക്കനാടും നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില.
പ്രദേശത്തെ പുൽമേടുകളിൽ മഞ്ഞുവീണതോടെ ഇത് സഞ്ചാരികൾക്ക് കണ്ണിന് കുളിർമയേകുന്ന ദൃശ്യവിരുന്നായി മാറി. വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് അടുത്ത ദിവസങ്ങളിൽ വർധിക്കും.
SUNDAY DEEPIKA
പ്രഭാതവെയിലേറ്റ മൺവീടുകൾ സാക്ഷിയായി വിമാനം മരുഭൂമിയിലേക്ക് പറന്നിറങ്ങി. അബുദാബി ഷെയ്ഖ് സയീദ് വിമാനത്താവളം. മണലാരണ്യം അപ്പാടെ തണുപ്പിച്ചെടുത്ത കുളിരും പ്രൗഢിയും പകിട്ടുമുണ്ട് വിമാനത്താവളത്തിന്. ഇടനാഴികളിലൂടെ ഏറെ ദൂരം നടന്നാണ് പുറത്തു കടന്നത്. കവാടത്തിൽ പെഷവാറിൽ നിന്നുള്ള മുദാസർ അവാൻ ഒരു ആഡംബര വാഹനവുമായി കാത്തുനിൽപ്പുണ്ടായിരുന്നു.
പ്രാതൽ കഴിച്ച് ആദ്യം എത്തിയത് ഷെയ്ഖ് സെയ്ദ് ഗ്രാൻഡ് മോസ്കിലേക്ക്. വെണ്ണക്കല്ലുകളിൽ അത്ഭുതങ്ങൾ തീർക്കുന്ന മിനാരങ്ങളും കമാനങ്ങളും ചുമർചിത്രങ്ങളും, വിസ്മയപ്പെടുത്തുന്ന പരവതാനികളും ചില്ല് തൂക്കുവിളക്കുകളും കാണാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നു ജനം ഒഴുകിയെത്തുന്നു. അബുദാബി നഗര പ്രദക്ഷിണം കാഴ്ചകൾക്ക് വിരുന്നൊരുക്കി. ആദ്യ പെട്രോൾ ഖനന യന്ത്രവും ബീച്ചും പച്ചത്തുരുത്തുകളും രാജാവിന്റെ കൊട്ടാരവും സുന്ദരവും ഗംഭീരവുമാണ്. സ്വാമി നാരായൺ ക്ഷേത്രത്തിലെ സൂക്ഷ്മമായ വെള്ള മാർബിൾ കൊത്തുപണികൾ മരുഭൂമിയിലെ മറ്റൊരു വിസ്മയമായി.
അബുദാബിയിൽ നിന്നു ദുബായിലേക്കുള്ള യാത്ര ഒരു മരുഭൂമി അംബരചുംബികൾ നിറഞ്ഞ വികസിത നഗരമായി പരിണമിക്കുന്നതിന്റെ സൗന്ദര്യം വിളിച്ചോതുന്നു. പല സ്ഥലങ്ങളിൽനിന്നു ജോലികഴിഞ്ഞു മടങ്ങുന്ന തൊഴിലാളികളെ കാണാം. വർഷങ്ങൾക്കുമുന്‍പ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മരുഭൂമിയിലെത്തിയ മലയാളികളെ ഒരുനിമിഷം ഓർത്തു.
പ്രഭാതം നന്മകളാൽ സമൃദ്ധം
പുലരിക്കു മുന്‍പേ ദുബായ് നഗരം പ്രവർത്തനനിരതമായിക്കഴിഞ്ഞു. ജോലിക്കു പോകാൻ തയാറെടുക്കുന്ന തൊഴിലാളികളാണ് എങ്ങും. കടകൾ എല്ലാം തുറന്നുവച്ചിരിക്കുന്നു. സ്കൂളിലേക്ക് പോകാൻ ഒരുങ്ങിനിൽക്കുന്ന കുട്ടികൾ. അവരെ യാത്രയയയ്ക്കാൻ നിൽക്കുന്ന അമ്മമാർ. പ്രഭാത സവാരിക്കിറങ്ങിയവർ.
ചായക്കപ്പും എരിയുന്ന സിഗരറ്റുമായി മൊബൈൽ നോക്കുന്നവർ. എങ്ങുനിന്നൊക്കെയോ മുറിഞ്ഞുവീഴുന്ന മലയാളം വാമൊഴികൾ. തണുത്ത ഒരിളം കാറ്റടിക്കുന്നു. ചായമക്കാനിക്കു മുന്നിൽ ബായി ബായി പറഞ്ഞിരിക്കുന്നവരിൽ ഇന്ത്യനും പാക്കിസ്ഥാനിയും സുഡാനിയും യമനിയും ഫിലിപ്പിനോയും ചീനനും ജോർദാനിയുമുണ്ട്.
സഹിഷ്ണുതയുടെ നഗരം
സഹിഷ്ണുതയുടെ നഗരമെന്നാണ് ദുബായ് അറിയപ്പെടുന്നത്. വംശ-വർണ-മത-രാഷ്ട്ര-ഭേദമെന്യേ എല്ലാവരെയും സമഭാവനയോടെ ക്ഷണിച്ചിരുത്തി വിരുന്നൂട്ടുന്ന നഗരം. മരുഭൂമിയിലൂടെ അലഞ്ഞു നടന്നിരുന്ന 240 പൂർവികർ ദൈറ കടലിടുക്കിനടുത്ത് താമസമാരംഭിച്ചിടത്തുനിന്നാണ് ഈ നഗരത്തിന്റെ ചരിത്രം തുടങ്ങുന്നത്. 1950കളിലെ പെട്രോളിന്റെ കണ്ടുപിടുത്തം രാജ്യത്തെ വികസനക്കുതിപ്പിലെത്തിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന പേരിൽ അബുദാബി തലസ്ഥാനമായി നിലകൊള്ളുന്ന ഏഴ് സ്വതന്ത്ര സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ നഗരം ദുബായ് ആണ്. പൗരാണിക അറബ് വാസ്തുവിലധിഷ്ഠിതമാണ് ദുബായിലെ നഗരാസൂത്രണം. ആധുനികമായ കെട്ടിടങ്ങളും അശ്രാന്തപരിശ്രമങ്ങളിലൂടെ തീർക്കുന്ന നിറങ്ങളുടെ വർണപരവതാനികളായ പൂന്തോപ്പുകളും ഒരു മരുനഗരം എന്ന സങ്കൽപ്പത്തെ മാറ്റിമറിക്കുന്നു.
ഗരിമയാർജിച്ച എത്രയെത്ര കെട്ടിടങ്ങൾ. പെട്ടികൾ അടുക്കിവച്ചപോലെ, ആയത്തുകൾ എഴുതിയ കാൽച്ചിലമ്പു പോലെ, ആകാശത്തേക്ക് പിരിയുന്ന വൃത്താകാര തൂൺപോലെ, വായ് തുറന്ന ചിപ്പി പോലെ, പള്ള വീർത്ത ഭരണിപോലെ, ചെത്തിയ മുളങ്കമ്പുപോലെ, പൂണ്ട മാമ്പഴം പോലെ, വിടർന്നുതുടങ്ങുന്ന പുഷ്പംപോലെ... രൂപങ്ങളുടെ എത്രയെത്ര വിസ്മയങ്ങൾ. ലോകത്തെ അമ്പരപ്പിച്ച ബുർജ് ഖലീഫ, ഫ്യൂച്ചർ മ്യൂസിയം, അറ്റ്ലാന്റിസ്, ബുർജ് അൽ അറബ്, ദുബായ് ഫ്രെയിം തുടങ്ങിയ നിർമിതികൾ അതിശയംതീർക്കും. തലങ്ങും വിലങ്ങും നഗരത്തെ ചുറ്റിപ്പിണയുന്ന ആകാശപാതകളിലൂടെ മെട്രോയും ട്രാമും വാഹനങ്ങളും ചീറിപ്പായുന്നു.
നിരനിരയായ ഈന്തപ്പനകൾ മനസിൽ വന്യമായ മണലാരണ്യ ചിന്തകൾ ഉണർത്തുന്നു. വൃത്തിയും വെടിപ്പുമുള്ള തെരുവുകൾ. കർശനമായ നിയമങ്ങളുടെ പിൻബലമുള്ള ചിട്ടയായ ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ. എങ്കിലും വാഹനബാഹുല്യം പലപ്പോഴും നഗരത്തിൽ ഗതാഗതക്കുരുക്കുകൾ സൃഷ്ടിക്കുന്നുണ്ട്. എല്ലാത്തരം ആധുനിക വേഷധാരികളെയും നിങ്ങളിവിടെ കണ്ടുമുട്ടും.
ദുബായ് പൈതൃക ഗ്രാമം
ദുബായ് പൈതൃക ഗ്രാമത്തിലേക്കായിരുന്നു ആദ്യയാത്ര. ഒരു കടലിടുക്കിന്റെ അപ്പുറവും ഇപ്പുറവും പഴയ-പുതിയ നഗരങ്ങൾ. ഒരു മേഖലയാകെ കളിമണ്ണിൽ സൃഷ്ടിച്ചെടുത്ത ഗ്രാമീണ വീടുകൾ. പഴയകാലത്തെ അതേപടി പുനർനിർമിച്ച ഒട്ടനവധി കെട്ടിടങ്ങൾ. തടിയിൽ തീർത്ത ഒരു വലിയ യാനം പൗരാണികതപേറി മുന്നിലുള്ള ജലപാതയിലൂടെ പതിയെ സഞ്ചരിച്ചുകൊണ്ടിരുന്നു.
കടലിനടിയിലൂടെയുള്ള തുരങ്കത്തിലൂടെയാണ് ഈന്തപ്പനയുടെ രൂപത്തിലുള്ള പാം ജുമൈറയിലെത്തിയത്. പാം ജുമൈറയിലാണ് അറ്റ്ലാന്റിസ് ഹോട്ടൽ. ഇവിടെ ലോസ്റ്റ് വേൾഡ് അക്വേറിയത്തിലും ഈസ്റ്റ് വെസ്റ്റ് ടവറിലും എൻഫ്യുക്കൊവിലും സീ ഫയറിലും ലോകത്തിലെ ഏറ്റവും മികച്ച വിനോദ കാഴ്ചകൾ നിങ്ങൾക്കുമുന്നിലെത്തുന്നു. മുൻവശത്തുള്ള വിശാലമായ കടൽപ്പരപ്പിൽ വാട്ടർ സ്കൂട്ടറുകളിലും സ്പീഡ് ബോട്ടുകളിലും അരങ്ങേറുന്ന പലതരം ജലകേളികൾ.
ഡെസർട്ട് സഫാരി
ഉച്ചയ്ക്കു ശേഷമായിരുന്നു ഡെസർട്ട് സഫാരി. നഗര പ്രാന്തങ്ങൾ പിന്നിട്ടതും വിജനമായ മരുഭൂമികൾ മാത്രമായി. മരുപ്പറമ്പുകൾക്കുമധ്യേ ഫുജൈറയിലേക്കുനീളുന്ന വിശാല ഹൈവേ മുന്നിൽ നീണ്ടു കിടന്നു. ഇടയ്ക്കിടെ ചുണ്ണാന്പു മലകളും ചെമ്മണൽ കുന്നുകളും ഈന്തപ്പനത്തോട്ടങ്ങളും കാഴ്ചകളെ വ്യത്യസ്തമാക്കുന്നു.
പ്രധാനപാതവിട്ട് മണൽമലകളിലൂടെയായി യാത്ര. ഇപ്പോൾ ചുറ്റിലും ചെമ്പിന്റെ നിറമുള്ള അനന്തമായ മണൽക്കുന്നുകൾ മാത്രം. വളവുകളും തിരിവുകളും ചെങ്കുത്തായ കയറ്റിറക്കങ്ങളും ചെരിഞ്ഞും പിരിഞ്ഞും പിന്നിടുന്ന സാഹസികയാത്ര. വലിയൊരു മണൽമലയുടെ മുകളിൽ വാഹനങ്ങൾ നിന്നു. എല്ലാവരും പുറത്തിറങ്ങി. നല്ല തണുത്ത കാറ്റ് വീശുന്നു. ചുറ്റിലും വിശാലമായ മണൽപ്പരപ്പുകൾ മാത്രം. ദൂരെ ചെമ്പട്ടുടുത്ത സൂര്യൻ മണലാരണ്യത്തിലേക്ക് താഴുവാൻ തുടങ്ങുന്നു. മരുഭൂമിയിലെ അസ്തമയം.
ആറു കിലോമീറ്റർ ദൂരം പിന്നെയും മരുഭൂമിയിലൂടെ സഞ്ചരിച്ചാണ് അത്താഴം ഒരുക്കിയിരുന്ന വിജനമായ ഡെസർട്ട് ക്യാമ്പിൽ എത്തിയത്. മരുഭൂമിയിലെ രാത്രിവന്യത അടുത്തറിഞ്ഞ യാത്ര. ടൂറിസ്റ്റുകൾക്കായി കമനീയമായി അലങ്കരിച്ച ഒരു നിശാതാവളം. എത്ര കണ്ടാലും എത്ര അറിഞ്ഞാലും പുതിയ പുതിയ ചമയങ്ങൾ എടുത്തണിഞ്ഞു പുഞ്ചിരിക്കുകയാണ് ദുബായ്.
ദുബായ് ഫ്രെയിം
ദുബായ് നഗരത്തെ അടയാളപ്പെടുത്തുന്ന ഒരു വിസ്മയനിർമിതിയിലേക്കായി അടുത്ത പ്രഭാതത്തിൽ യാത്ര. ദുബായ് ഫ്രെയിം. നഗരത്തിലൂടെ കടന്നുപോകുമ്പോൾ പലവട്ടം കണ്ടതാണ്, ഫോട്ടോ ഫ്രെയിം പോലെ നിൽക്കുന്ന ഒരു സ്വർണചതുരം. 150 മീറ്റർ ഉയരത്തിൽ 90 മീറ്റർ നീളത്തിൽ സ്വർണം പൊതിഞ്ഞൊരു ഇരുമ്പുകൂട്. അടിത്തട്ടിൽ പുരാതന ദുബായ് മുതൽ ആധുനിക ദുബായ് വരെയുള്ള വികാസം പലവിധ മാധ്യമങ്ങളിലൂടെ വിശദീകരിക്കുന്നു.
ലിഫ്റ്റ് ഉയരുന്നതോടെ നഗരത്തിന്റെ ആകാശചിത്രങ്ങൾ പക്ഷിക്കണ്ണിൽനിന്നെന്ന പോലെ ലഭിച്ചുതുടങ്ങും. വശങ്ങളിലുള്ള കാഴ്ചകളിൽ ഒന്ന് പഴയ ദുബായ് ആണെങ്കിൽ മറുവശം ആധുനിക ദുബായ്. അടിവശത്തെ ചില്ലുനിലത്തിലൂടെ ദൃശ്യമാകുന്നത് 150 മീറ്റർ താഴ്ചയിലെ വ്യക്തതയുള്ള ചിത്രങ്ങൾ.
ദുബായ് മിറാക്കിൾ ഗാർഡൻ
മരുഭൂമിയിലെ ജലദൗർലഭ്യം എന്ന സമസ്യയെ മാറ്റിമറിക്കുന്നതാണ് ദുബായ് മിറാക്കിൾ ഗാർഡൻ എന്ന പൂന്തോട്ടം. വർണപ്പൂക്കളുടെ മായാലോകം. ഒരു പ്രദേശമാകെ എങ്ങനെയൊക്കെ പൂക്കൾകൊണ്ട് അലങ്കരിച്ച് ആകർഷകമാക്കാമോ അതിന്റെയെല്ലാം അപ്പുറമാണ് ദുബായ് മിറാക്കിൾ ഗാർഡൻ. പുഞ്ചിരിക്കുന്ന പൂക്കൾകൊണ്ട് അണിയിച്ചൊരുക്കിയ വിമാനവും കുതിരകളും കൊട്ടാരങ്ങളും നർത്തകിമാരും പക്ഷികളും ചിത്രശലഭങ്ങളും സന്ദർശകരെ സ്വപ്നലോകത്തെത്തിക്കുന്നു.
ദുബായ് ഗ്ലോബൽ വില്ലേജ്
ലോകമൊരു ഗ്രാമം എന്ന സങ്കല്പത്തിൽനിന്നാണ് ദുബായ് ഗ്ലോബൽ വില്ലേജ് എന്ന സംരംഭത്തിന്റെ ഉത്ഭവം. പൂക്കളുടെ ലോകത്തുനിന്ന് നേരേയെത്തിയത് ഗ്ലോബൽ വില്ലേജിലേക്കായിരുന്നു. മുപ്പതോളം രാഷ്ട്രങ്ങൾ തയാറാക്കിയ തനതു പൈതൃകം പറയുന്ന പവലിയനുകളാണ് ഗ്ലോബൽ വില്ലേജ്. വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള പരമ്പരാഗത ഉത്പന്നങ്ങളുടെ വിപണനസ്റ്റാളുകൾ ഇവിടെയുണ്ട്.
വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള മനുഷ്യരെയും അവരുടെ ജീവിതരീതികളെയും പ്രകൃതിവിഭവങ്ങളെയും മരുഭൂമിയിലൊരിടത്തുവച്ച് പരിചയപ്പെടുവാനുള്ള അസുലഭ അവസരമാണ് ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്കു ലഭിക്കുന്നത്. മാനവികതയുടെ മാന്ത്രിക ഭാവങ്ങൾ ഇവിടെ തുടികൊട്ടുന്നു. സന്തോഷത്തോടെ, അതിലേറെ ഒരുമയോടെ പലവിധ രാജ്യക്കാർ ആർത്തുല്ലസിക്കുന്ന പാരിടം. കുവൈറ്റ് പവലിയനിൽനിന്നാണ് തുടക്കം.
തുടർന്ന് മൊറോക്കോ, ഈജിപ്ത്, ഇറാൻ, യമൻ, ഇന്ത്യ, റഷ്യ, ജോർദാൻ, തുർക്കി, പലസ്തീൻ, പാക്കിസ്ഥാൻ പവലിയനുകൾ. പൊതു സ്ഥലങ്ങളിലെ ആഘോഷങ്ങളും അർമാദങ്ങളും പ്രകടനങ്ങളും ഭക്ഷ്യ സ്റ്റാളുകളും പലവിധ വേഷഭൂഷാദികൾ അണിഞ്ഞ വിവിധ ദേശക്കാരും ഗ്ലോബൽ വില്ലേജിനെ ഒരു സംഭവമാക്കി മാറ്റുന്നു.
ഫ്യൂച്ചർ മ്യൂസിയം
2071 ഫെബ്രുവരി രണ്ട് എന്ന ദിവസത്തെ മനസിൽക്കണ്ടു വേണം ദുബായിയിലെ ഫ്യൂച്ചർ മ്യൂസിയത്തിലേക്കു പ്രവേശിക്കാൻ. അകവും പുറവും ആയത്തുകൾ ആലേഖനംചെയ്ത വെള്ളിക്കാൽച്ചിലമ്പിന്റെ മാതൃകയിലാണ് മ്യൂസിയം. 2071ൽ ദുബായിലും ലോകത്തും സംഭവിക്കാനിരിക്കുന്ന ശാസ്ത്ര മുന്നേറ്റങ്ങളും ഇന്നത്തെ മനുഷ്യകുലം അതിനായി സ്വീകരിക്കേണ്ട മുൻകരുതലുകളും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അവതരിപ്പിക്കുകയാണിവിടെ.
ശൂന്യാകാശത്തേക്കുയരുന്ന ഒരു ഉപഗ്രഹപേടകത്തിൽ കയറിയാണ് നാലു നിലകളിലായുള്ള ഫ്യൂച്ചർ ലോകത്തേക്ക് കടന്നുചെന്നത്. ഏതു ഭാഷയിലും ഏതു സംശയങ്ങൾക്കും മറുപടി തരുന്ന യന്ത്രമനുഷ്യനും കാണികളെ കണ്ടറിഞ്ഞു നൃത്തംചെയ്യന്ന റോബോട്ടിക് ശുനകനും കൗതുകമുണർത്തും.
ബുർജ് ഖലീഫ
ഡൗൺടൗൺ ദുബായിലാണ് ലോകത്തേറ്റവും ഉയരമുള്ള കെട്ടിടം എന്ന ഖ്യാതി നേടിയ ബുർജ് ഖലീഫ. ദുബായ് മാളിലൂടെ പ്രവേശിച്ച് ഏറെനേരം വരിയിൽനിന്നാണ് ബുർജ് ഖലീഫയിലേക്ക് ഉയരുവാൻ കഴിഞ്ഞത്. കൃത്യം ഒരു മിനിറ്റുകൊണ്ട് 124-ാം നിലയിലെത്തിച്ച ലിഫ്റ്റ് നഗരത്തിന്റെ അനന്തവിഹായസിലേക്ക് കാഴ്ചകളെ തുറന്നുവിട്ടു. ആകാശത്തോട് ഒട്ടിനിന്ന് 360 ഡിഗ്രിയിൽ ദുബായ് നഗരം ഒരു വാങ്മയചിത്രംപോലെ ആസ്വദിക്കാം.
ബുർജ് ഖലീഫയുടെ അടിത്തട്ടിലുള്ള തടാകവും ദുബായ് ഫൗണ്ടനും ദുബായ് മാളും ലോകത്താകമാനമുള്ള മനുഷ്യരാശിയുടെ സംഗമവേദികളാണ്. കാഴ്ചകൾകൊണ്ട് നമ്മെ പൊറുതിമുട്ടിക്കും ദുബായ്! ഒരിക്കലെങ്കിലും കാണേണ്ട സ്ഥലം. നവംബർ മുതൽ ജനുവരി വരെയാണ് ദുബായ് സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം.
National
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്തെ വിവിധ സോണുകളിൽ 84 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, പാറ്റ്ന, ഹൗറ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ ഗതാഗത സാഹചര്യം വിലയിരുത്തിയശേഷം അടിയന്തര പ്രാധാന്യത്തോടെ സർവീസുകൾ തുടങ്ങും.
മൊത്തം 104 ട്രിപ്പുകളാണ് ലക്ഷ്യമിടുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനു യാത്രക്കാർക്കായി ഭൗതികശേഷി പൂർണമായി വിനിയോഗിക്കാൻ മന്ത്രാലയം നിർദേശിച്ചുവെന്ന് റെയിൽവേ വക്താവ് പറഞ്ഞു.
വിമാനത്താവളങ്ങളിൽ ഉൾപ്പെടെ പ്രത്യേക ട്രെയിൻ സർവീസുകളെക്കുറിച്ചുള്ള വിവരം ലഭിക്കും. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി മുംബൈ സെൻട്രൽ-ന്യൂഡൽഹി, മുംബൈ സെൻട്രൽ-ഭിവാനി, മുംബൈ സെൻട്രൽ-ഷകുർ ബസ്തി, ബാന്ദ്ര ടെർമിനസ്-ദുർഗാപുര, വൽസാദ്-ബിലാസ്പുർ, സബർമതി-ഡൽഹി, സബർമതി-ഡൽഹി സരായ് രോഹില്ല റൂട്ടിൽ ഏഴു പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.
സൗത്ത് സെൻട്രൽ റെയിൽവേ നാലു പ്രത്യേക സർവീസുകൾ നടത്തും. ഹൈദരാബാദിൽനിന്നു ചെന്നൈ, മുംബൈ, ഷാലിമാർ (കോൽക്കത്ത) എന്നിവിടങ്ങളിലേക്കാണു സർവീസുകൾ. ചെന്നൈ എഗ്മൂർ-ചരളാപള്ളി (തെലുങ്കാന), സെക്കന്ദരാബാദ്-ചെന്നൈ എഗ്മൂർ റൂട്ടിൽ അധിക സർവീസ് നടത്തുമെന്നാണ് ദക്ഷിണ റെയിൽവേയുടെ അറിയിപ്പിലുള്ളത്.
തിരുച്ചിറപ്പള്ളി-ജോധ്പുർ ഹംസഫർ എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മുംബൈ സിഎസ്ടി-ചെന്നൈ ബീച്ച് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയിൽ ഒരു അധിക എസി കോച്ചുകൂടി അനുവദിച്ചുവെന്നും റെയിൽവേ അറിയിച്ചു. ഈ മാസം പത്തുവരെ അധിക കോച്ചുകൾ ഉണ്ടാകും.
National
ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട സാങ്കേതിക പ്രശ്നങ്ങൾക്ക് പിന്നാലെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് നീങ്ങുന്നു എന്ന് ഇന്‍ഡിഗോ.
നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റിയുടെ 95 ശതമാനവും പുനഃസ്ഥാപിച്ചെന്നും ശനിയാഴ്ച 138 ഇടങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന 135 സര്‍വീസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
പ്രതിസന്ധിയുടെ അഞ്ചാം ദിവസമായ ഇന്ന് നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതോടെ ബംഗളൂരു, മുംബൈ വിമാനത്താവളങ്ങള്‍ക്ക് പുറത്ത് യാത്രക്കാര്‍ തടിച്ചു കൂടി.
ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍ഡിഗോ അധികൃതരെ വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു.
ഇന്‍ഡിഗോയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കിയിരുന്നു. ഇന്‍ഡിഗോ ടിക്കറ്റ് കാന്‍സലേഷനുകളുമായി ബന്ധപ്പെട്ട എല്ലാ റീഫണ്ടും ഞായറാഴ്ച രാത്രി എട്ടിനു മുന്‍പായി യാത്രക്കാര്‍ക്ക് നല്‍കണമെന്നു കേന്ദ്രം ഉത്തരവിട്ടു.
റീഷെഡ്യൂളിംഗ് ചാര്‍ജുകള്‍ ഈടാക്കാന്‍ പാടില്ല. റീഫണ്ടില്‍ കാലതാമസം വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. നവംബര്‍ ഒന്നിനു പ്രാബല്യത്തിലായ പൈലറ്റ് ഡ്യൂട്ടി ചട്ടത്തിലെ ചില വ്യവസ്ഥകളില്‍ 2026 ഫെബ്രുവരി 10 വരെ ഇന്‍ഡിഗോയ്ക്ക് ഇളവു നല്‍കുകയും ചെയ്തിട്ടുണ്ട്.
TRAVEL
ലോകം ചുറ്റുന്ന സഞ്ചാരികൾക്ക് ഓരോ രാജ്യത്തോടും പ്രത്യേക ഇഷ്ടമാണ്. അതിനവർ മാർക്ക് ഇടുകയും ചെയ്യും. ഓരോ രാജ്യത്തെയും സൗകര്യങ്ങൾ, സമ്പ്രദായങ്ങൾ, അവിടുത്തെ ജനങ്ങളുടെ ഇടപെടലുകൾ, ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ എന്നിവയെല്ലാം സഞ്ചാരികളുടെ ഗുഡ് ബുക്കിൽ കയറാൻ രാജ്യങ്ങളെ സഹായിക്കാറുണ്ട്.
അപ്പോൾ പിന്നെ ഏതൊക്കെയാണ് ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങൾ എന്ന് കണ്ടെത്തേണ്ട. ലോകത്തിലെ മികച്ച പത്തുരാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി 2025ലെ കോണ്ടെ നാസ്റ്റ് ട്രാവലര്‍ റീഡേഴ്സ് ചോയ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോൾ ലോകസഞ്ചാരികൾക്ക് അതൊരു വലിയ ടൂർ ഗൈഡ് ആയി മാറി.
ഏതൊക്കെയാണ് ലോകത്തിലെ ആ പത്തു രാജ്യങ്ങൾ എന്ന് നോക്കാം.
നമ്പര്‍ വണ്‍ ജപ്പാന്
ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ജപ്പാനാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ജപ്പാന് ഒന്നാം സ്ഥാനത്ത് എത്തുന്നത്.
പ്രകൃതി സൗന്ദര്യം, സംസ്കാരം, ഭക്ഷണ വൈവിധ്യങ്ങള്‍, ആതിഥ്യമര്യാദ എന്നിവയാണ് ജപ്പാന് ജനപ്രീതി നേടുന്നതിന് കാരണമെന്ന് സഞ്ചാരികള്‍ ചൂണ്ടിക്കാട്ടുന്നു.
TRAVEL
ജില്ല: തൃശൂർ
കാഴ്ച: പ്രകൃതിഭംഗി, വെള്ളച്ചാട്ടം
തൃശൂർ നഗരത്തിൽനിന്ന് 23 കിലോമീറ്റർ ദൂരം. പട്ടിക്കാടുനിന്ന് എട്ടു കിലോമീറ്റർ സഞ്ചരിച്ച് വിലങ്ങന്നൂരെത്തിയാൽ പിന്നെ നിശ്ചിതദൂരം വരെയേ വാഹനം പോകൂ. അവിടെനിന്നു കാൽനടയായി കാടിന്റെ ഗന്ധമുള്ള കാറ്റും കിളികളുടെ പാട്ടും കാട്ടുവള്ളികൾ തൂങ്ങിക്കിടക്കുന്ന മരങ്ങളുമൊക്കെ കണ്ടു നീങ്ങാം.
കൂറ്റൻ പാറകളും ഇവിടെ കാണാം. സാഹസിക സഞ്ചാരം ഇഷ്ടപ്പെടുന്നവർക്ക് ഏറെ രസിക്കും.
TRAVEL
നയനമനോഹരമായ പറവക്കയം വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നു. മനോഹരമായ കുഞ്ഞൻ വെള്ളച്ചാട്ടമെന്നും ഇതറിയപ്പെടുന്നുണ്ട്.
വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്ര-ദേവരുപാര കൂടി നാളിയാനിക്കു പോകുന്ന പാതയിൽ കിഴക്കൻ മലയിലേയ്ക്കുള്ള റോഡരികിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.
വലിയ ഉയരത്തിലല്ലാത്ത പാറക്കെട്ടിൽനിന്ന് പറവക്കയം തോട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളം താഴേയ്ക്കു തട്ടുതട്ടായി പതിക്കുന്ന കാഴ്ച ആരെയും ആകർഷിക്കുന്നു. വെള്ളച്ചാട്ടത്തിന് ചുറ്റം നിറയെ കാട്ടുമരങ്ങളും ചേലകളുമാണ്.
വെള്ളം താഴേക്കു പതിക്കുമ്പോഴുള്ള മഞ്ഞും കാട്ടുചോലത്തണലും ഇതിനിടയിലൂടെ കടന്നു വരുന്ന സൂര്യരശ്മികൾ മഞ്ഞിൽ തട്ടി വിരിയുന്ന മഴവില്ലും കൂടിയാകുന്പോൾ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കാണാകാഴ്ചകളുടെ വേറിട്ട അനുഭവമാണ് സൃഷ്ടിക്കുന്നത്.
സിനിമഷൂട്ടിംഗ്, ഫോട്ടോഷൂട്ട് എന്നിവയ്ക്കും ഏറെ അനുയോജ്യമാണ്. റോഡിനോടു ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും.
അപകടസാധ്യതയും കുറവാണ്. അതിനാൽ വെള്ളത്തിലിറങ്ങി നീന്താനും കഴിയും. തൊടുപുഴയിൽനിന്നു വെള്ളിയാമറ്റം പൂച്ചപ്ര വഴിയും ഇടുക്കി ഭാഗത്തുനിന്നു കുരുതിക്കുളത്തനിന്നു തിരിഞ്ഞ് പൂച്ചപ്ര വഴിയും ഇവിടെയെത്താനാകും.
SUNDAY DEEPIKA
സ്വപ്നം കാണാത്തവർ ആരുമുണ്ടാവില്ല. എന്നാല്‍ കാണുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നിശ്ചയദാര്ഢ്യമുള്ളവര്ക്കു മാത്രമേ കഴിയൂ. അവരിലൊരാളാണ് പയ്യന്നൂര്‍ വെള്ളൂര്‍ പഴയ തെരുവിലെ ടി.വി. പുരുഷോത്തമന് (61) എന്ന തെങ്ങുകയറ്റ തൊഴിലാളി. തെങ്ങിനു മുകളിലിരിക്കുമ്പോള്‍ തലയ്ക്കു മുകളിലൂടെ പോകുന്ന വിമാനങ്ങളാണ് ഒരുകാലത്ത് പുരുഷോത്തമന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്.
വലിയ ഇരമ്പലോടെ അകന്നുപോകുന്ന വിമാനങ്ങള്‍ ഊണിലും ഉറക്കത്തിലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വിമാനത്തിൽ കയറി തെങ്ങുകൾക്കു മുകളിലൂടെ പറക്കുന്നത് അദ്ദേഹം മനസിൽ കണ്ടു. അതിനായുള്ള കഠിനാധ്വാനമായിരുന്നു പിന്നീട്. സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണിന്ന് പുരുഷു എന്നു വിളിപ്പേരുള്ള പുരുഷോത്തമന്.
തൊഴിലുകൾ പലത്
നെയ്ത്ത് കുലത്തൊഴിലാക്കിയ കുടുംബത്തിലെ മൂത്ത മകനായിരുന്നു പുരുഷു. മൂന്നാം ക്ലാസില്‍ പഠിപ്പ് അവസാനിപ്പിക്കേണ്ടിവന്നു. അച്ഛന് കുടുംബത്തെ ഉപേക്ഷിച്ചു പോയതോടെ മൂന്നുമക്കളും അമ്മയും നടുക്കടലില്‍പ്പെട്ട അവസ്ഥയിലായി. അമ്മയ്ക്ക് നെയ്ത്തിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയില്ലായിരുന്നു. കുടുംബം പോറ്റാനായി തെങ്ങുകയറാനുള്ള തളപ്പ് കാലിലണിയുകയായിരുന്നു പുരുഷു. കൂട്ടത്തില്‍ മത്സ്യക്കച്ചവടവും നടത്തി. പയ്യന്നൂരില്‍ അന്നുണ്ടായിരുന്ന മദ്രാസ് ഹോട്ടലിനോടു ചേര്‍ന്നുള്ള സ്റ്റാളിലെ കച്ചവടക്കാരനുമായി. ഇതൊക്കെ ചെയ്യുമ്പോഴും തെങ്ങുകയറ്റമായിരുന്നു പ്രധാന തൊഴില്‍.
ജീവിതത്തില്‍ ആധ്യാത്മികതക്ക് പ്രഥമസ്ഥാനം നല്കിയ പുരുഷു ശബരിമലയും ഗുരുവായൂരുമുള്പ്പെടെയുള്ള ക്ഷേത്രദര്ശനങ്ങള് പതിവാക്കിയിരുന്നു. ആധ്യാത്മിക സംഘടനകളായ ശിവശക്തിയുള്പ്പെടെയുള്ള മൂന്നു ഗ്രൂപ്പുകളിലെ സജീവ പ്രവര്‍ത്തകനായി പുരുഷു. പയ്യന്നൂര്‍ സുബ്രഹ്മണ്യ സേവാ സമിതി പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു ഉത്തരേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം സഞ്ചാരപ്രിയനായ പുരുഷുവെത്തിയത്്. ജോലിയില്ലാത്ത ദിവസങ്ങളുടെ കൂട്ടത്തില്‍ രണ്ടുമൂന്നു ദിവസങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദീര്‍ഘദൂരട്രെയിന്‍ യാത്രകളും തുടങ്ങി.
ഇതിനിടയിലാണ് നീലേശ്വരം മടിക്കൈ സ്വദേശിനിയും ദിനേശ് ബീഡി തൊഴിലാളിയുമായ സരോജിനി ജീവിത സഖിയായത്. മക്കൾ ഹരികൃഷ്ണനും കൃഷ്ണവേണിക്കും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന് ഒരു കുറവും വരുത്തിയില്ല. ഇപ്പോള്‍ ബംഗളൂരുവില്‍ മെക്കാനിക്കല്‍ എൻജിനീയറാണ് മകന് ഹരികൃഷ്ണന്. ഇലക്ട്രോണിക്സ് എംഎസ്സി ബിരുദധാരിയാണ് മകള്‍ കൃഷ്ണവേണി.
സ്വപ്നച്ചിറകിൽ
അപ്പോഴെല്ലാം പുരുഷു തന്റെ സ്വപ്നങ്ങളുടെ ചിറകുകളില്‍ വിമാനങ്ങള്‍ക്കൊപ്പം മാനംമുട്ടെ പറക്കുകയായിരുന്നു. സ്വപ്നസാഫല്യത്തിനായി കൂടുതല്‍ പണം വേണമെന്ന തിരിച്ചറിവ് അദ്ദേഹത്തെ കഠിനാധ്വാനിയാക്കി. കൂടുതല്‍ അധ്വാനമാവശ്യമായ തെങ്ങുകയറ്റം തൊഴിലാക്കിയവര്‍ രാവിലെ നേരത്തേ ജോലി തുടങ്ങി പത്താകുമ്പോഴേക്കും വിശ്രമിക്കുകയാണ് പതിവ്.
എന്നാല്‍ രാവിലെ മുതല്‍ വൈകുന്നേരംവരെ തന്റെ തൊഴിലില്‍ മുഴുകിയതോടെയാണ് വീട്ടുചെലവുകള് കഴിച്ച് യാത്രകള്‍ക്കുള്ള പണമുണ്ടാക്കാന്‍ പുരുഷുവിനു കഴിഞ്ഞു. വിവിധയിടങ്ങളിലായി പാട്ടത്തിനെടുത്ത തെങ്ങിൻതോപ്പുകളില്നിന്നു പൂക്കുലയും ഇളനീര്, തേങ്ങ എന്നിവയും വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനവും കൂട്ടിവച്ചപ്പോൾ പരാധീനതകള്‍ മറികടക്കാനായി.
ആഗ്രഹങ്ങള്‍ മനസിനുള്ളില്‍ ചുരമാന്തിക്കൊണ്ടിരിക്കേയാണ് പ്രവാസിയും ടൂര്‍ പ്രോഗ്രാം എജന്‍സി നടത്തിപ്പുകാരനുമായ പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുസമീപത്തെ പ്രവീണ്‍ എന്ന പ്രജിത്ത്കുമാറിനെ പരിചയപ്പെടാനിടയായത്. മാനംമുട്ടേയുള്ള ആഗ്രഹം പങ്കുവച്ചപ്പോള്‍ പുരുഷുവിനെ യാത്രകളില്‍ ഉള്‍പ്പെടുത്താൻ പ്രവീണ്‍ തയാറാവുകയായിരുന്നു. ഇതായിരുന്നു ആകാശ യാത്രകളുടെ തുടക്കം. ഓരോ രാജ്യങ്ങളുടെ സംസ്കാരങ്ങളും കൗതുകങ്ങളും പ്രവീണിനിനോടു ചോദിച്ചറിയുന്നത് പതിവാണ്. കാര്യമായ അക്ഷരജ്ഞാനമോ ഭാഷകളിലെ അറിവോ ഇല്ലാത്തത് പുരുഷുവിന് ഒരിക്കലും തടസമായില്ല.
ചിട്ടികളില്‍ ചേര്‍ന്നാണ് യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നത്. യാത്രയുടെ സമയമാകുമ്പോള്‍ ചിട്ടി വിളിച്ചെടുക്കും. ബീഡി തൊഴിലാളിയായ ഭാര്യ സരോജിനിയെകൂട്ടിയായിരുന്നു ഗള്‍ഫ് യാത്ര. ദുബായ്, അബുദാബി എന്നിവിടങ്ങൾ കണ്ടു. തുടര്‍ന്നുള്ള യാത്രകള്‍ക്ക് ഭാര്യ മടികാണിച്ചതിനാല്‍ ഒപ്പം കൂട്ടിയില്ല. എങ്കിലും ഭാര്യയും മക്കളും പ്രോത്സാഹനങ്ങളുമായി എപ്പോഴും കൂടെയുണ്ട്. സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച പുരുഷു വരുന്ന ഡിസംബര്‍ നാലിന് വിയറ്റ്നാം സന്ദര്‍ശിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
അതുകഴിഞ്ഞ് ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങള്‍ സഞ്ചരിക്കാനുള്ള ആഗ്രഹമാണ് ഈ തെങ്ങുകയറ്റ തൊഴിലാളിക്കുള്ളത്. ആഗ്രഹങ്ങള്‍ സാധിക്കുമെന്ന് വിളിച്ചോതുന്നതാണ് പുരുഷുവിന്റെ ഇരുകാലുകളിലും രൂപപ്പെട്ടിരിക്കുന്ന കട്ടിത്തഴമ്പ്. ഉയരമുള്ള തെങ്ങുകൾക്കു മുകളില്‍നിന്നു മാനംമുട്ടെയുയര്ന്ന ആഗ്രഹങ്ങള്‍ക്ക് പിന്നാലെയുള്ള സഞ്ചാരം പുരുഷു തുടരും...
District News
കൊട്ടിയം:ഇത്തിക്കര ജനകീയ സത്യഗ്രഹത്തിന്റെ ഇരുപത്തിമൂന്നാം ദിനം എഐവൈ എഫ് ആദിച്ചനല്ലൂർ മേഖല സെക്രട്ടറി പി.എസ്. സോഹൻ സത്യഗ്രഹം അനുഷ്ടിച്ചു.
സമര സമിതി കൺവീനർ ജി. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഐ വൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം നോവൽ ബാബു ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സിപിഐ ചാത്തന്നൂർ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ഷൈൻ, വ്യാപാരി വ്യവസായി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി കെ. കെ. നിസാർ, സി പി ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൻ. അജയ കുമാർ, സിപിഐ ആദിച്ചനല്ലൂർ ലോക്കൽ കമ്മിറ്റി അംഗം സുരേഷ്,
എ. ബേബി, ബി ജെ പി പ്ലക്കാട് ബൂത്ത് സെക്രട്ടറി ബിനോയ്, പഞ്ചായത്ത് അംഗം ഹരികുമാർ, അനസ്,വിജിൻ,വിഘ്നേഷ്, റെജിൻ, ബിജു ഖാൻ, രാധാകൃഷ്ണൻ, കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. സമാപന ചടങ്ങിൽ സിപിഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി അഡ്വ.ദിലീപ്കുമാർ നാരങ്ങാനീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.
TRAVEL
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃതിഭംഗിയുമായി കോഴിക്കോട് ജില്ലയിൽ സഞ്ചാരികളുടെ ഇഷ്ടം നേടുന്ന സ്ഥലമാണ് കക്കയം ഡാം. കുറ്റ്യാടി നദിക്കു കുറെയാണ് ഡാം. ജലാശയങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, വെള്ളച്ചാട്ടം, ട്രെക്കിംഗ്, വനയാത്ര ഇതൊക്കെ ഇവിടത്തെ പ്രത്യേകതയാണ്.
കുളിക്കാനും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളുണ്ട്. അണക്കെട്ടിനു ചുറ്റമുള്ള കുറ്റിക്കാടുകളിൽ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളുണ്ട്. ശരിയായ പ്രകൃതിസൗന്ദര്യം ആസ്വദിക്കണമെങ്കിൽ അണക്കെട്ടിൽ ഒരു ബോട്ടിംഗ് നടത്തണം.
വനങ്ങളുടെ ഭംഗിയും ആന, കാട്ടുപോത്ത്, സാമ്പാർ മാൻ, കാട്ടുപോത്ത് തുടങ്ങിയവയുടെ സാന്നിധ്യവുമൊക്കെ ഈ ബോട്ടു യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നു. സമീപത്തെ തൂക്കുപാലവും ശ്രദ്ധേയം. സാഹസികരും പ്രകൃതിസ്നേഹികളും ഈ മേഖല ഏറെ ഇഷ്ടപ്പെടും.
മൂടൽമഞ്ഞ് ഇറങ്ങിയാൽ കാഴ്ചകൾ മറയും. ഇന്റർനാഷണൽ യൂണിയൻ ഓഫ് കൺവേർഷൻസ് ഓഫ് നേച്ചർ (IUCN) കക്കയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജൈവ മേഖലകളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്.
യാത്ര: നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. കോഴിക്കോടുനിന്ന് 64 കിലോമീറ്ററാണ് ദൂരം. മൂന്നു വ്യത്യസ്ത റോഡ് റൂട്ടുകളിലൂടെ ഇവിടേക്ക് എത്താം.
കോഴിക്കോട് നഗരത്തിൽനിന്ന് കക്കയത്തേക്കു കാറിലോ ബസിലോ ഏകദേശം 1.5 മണിക്കൂർ യാത്ര ചെയ്യണം. കക്കയം ബസ് സ്റ്റേഷനിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് ഡാം സൈറ്റ്.
TRAVEL
കായലില്‍ സന്ധ്യാവന്ദനത്തിനിറങ്ങിയ വില്വമംഗലത്ത് സ്വാമിയാരുടെ മുന്നില്‍ കായല്‍ വഴിമാറി. പിന്നീട് പതിയെ ആ പ്രദേശം പ്രകൃതിരമണീയമായ ഒരു ദ്വീപായി രൂപപ്പെട്ടു. ഇന്ന് സഞ്ചാരികളുടെ പറുദീസയായ പാതിരാമണല്‍ ദ്വീപിനെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്ന ഒരു ഐതിഹ്യമാണിത്.
വേമ്പനാട്ട് കായലില്‍ കുമരകത്തിനും തണ്ണീര്‍മുക്കത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ചെറുദ്വീപാണ് പാതിരാമണല്‍. പ്രകൃതി സൗന്ദര്യം കൊണ്ടും അപൂര്‍വ ഇനം പക്ഷികളുടെ ആവാസകേന്ദ്രം എന്ന നിലയിലും പ്രസിദ്ധമാണ് ഇവിടം.
റോഡുകളോ പാലങ്ങളോ ഇല്ലാത്ത ഇവിടേക്കുള്ള ഏക യാത്രാ മാര്‍ഗം ബോട്ടുകളും വള്ളങ്ങളുമാണ്. കല്ലു പാകിയ നടവഴികളിലൂടെ കാടിനെ ആസ്വദിച്ചുള്ള നടത്തമാണ് പാതിരാമണലിനെ ഏറ്റവും ആകര്‍ഷകമാക്കുന്നത്.
ജൈവ വൈവിധ്യത്തിന്റെ ദ്വീപ്!
ഇപ്പോള്‍ ജൈവ വൈവിധ്യ പൈതൃക പ്രദേശം കൂടിയാണ് പാതിരാമണല്‍. നാലിനം ശുദ്ധ കണ്ടല്‍ച്ചെടികളും ഒട്ടനവധി സഹ കണ്ടല്‍ സസ്യങ്ങളും നിറഞ്ഞതാണ് ദ്വീപ്.
160 പുഷ്പിത സസ്യങ്ങളും ഒമ്പത് ഇനം പന്നല് ചെടികളും 52 ഇനം മരങ്ങളും 21 ഇനം കുറ്റിച്ചെടികളും 72 ചെറുസസ്യങ്ങളും 13 തരം വള്ളിച്ചെടികളും ഇവിടെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജന്തു വൈവിധ്യത്തില്‍ അഞ്ച് ഇനം സസ്തനികളും 18 ഇനം ഉഭയജീവികളും 12 തരം ഉരഗങ്ങളും 89 ഇനം പക്ഷികളും 18 തരം തുമ്പികളെയും ഇവിടെ കാണാം. ചിത്രശലഭങ്ങള്‍ തന്നെ 106 ഇനങ്ങളുണ്ട്.
TRAVEL
മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കൊളുക്കുമലയിലെ പ്രധാന വിനോദമായ ജീപ്പ് സഫാരി സുരക്ഷിതമാക്കാനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് ഊർജിതമാക്കിയതോടെ സഞ്ചാരികൾ ഒഴുകുന്നു.
സഞ്ചാരികൾക്കു സുരക്ഷിതയാത്ര ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടികളാണ് കൂടുതൽ പേരെ കൊളുക്കുമലയിലെ സാഹസിക യാത്രയിലേക്ക് ആകർഷിക്കുന്നത്. ദിനംപ്രതി അഞ്ഞൂറിലധികം പേരാണ് ഇവിടെ ജീപ്പ് സഫാരിക്ക് എത്തുന്നത്.
സജീവ പരിശോധന
കൊളുക്കുമല ടൂറിസം സേഫ്റ്റി കമ്മിറ്റി കണ്‍വീനറായ ഉടുമ്പൻചോല ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിലാണ് സുരക്ഷിതയാത്ര ഉറപ്പാക്കുന്നത്. കൃത്യമായ ഇടവേളകളിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും യോഗ്യരായ ഡ്രൈവർമാരുടെ സേവനവും ഉറപ്പുവരുത്തും.
ജീപ്പ് സഫാരി എസ്ഒപി മാനദണ്ഡങ്ങൾ നടപ്പാക്കിയതോടെയാണ് സുരക്ഷിതയാത്രയ്ക്ക് അവസരമൊരുങ്ങിയത്. ഇതു കൂടാതെ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാൻ എല്ലാ ദിവസവും ഡ്രൈവർമാരെ ബ്രത്ത് അനലൈസർ പരിശോധന നടത്തും.
TRAVEL
അധികം സഞ്ചാരികൾ എത്തിച്ചേരാത്ത പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയവുമായി ഇടുക്കി പൈനാവിലെ മൈക്രോവേവ് വ്യൂ പോയിന്റ് സഞ്ചാരികളെ മാടി വിളിക്കുന്നു. ഇവിടെനിന്നാൽ കോടമഞ്ഞ് അരിച്ചിറങ്ങുന്ന പച്ചപുതച്ച മലനിരകളിലെ കുളിരേകുന്ന കാഴ്ചകൾ കാണാം.
വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണിത്. വിനോദസഞ്ചാരികൾ മാത്രമല്ല, സേവ് ദ ഡേറ്റ് പോലുള്ള ഫോട്ടോ ഷൂട്ടിനായും മറ്റും ഒട്ടേറെ പേർ ഇവിടം തേടിയെത്തുന്നുണ്ട്.
മൈക്രോവേവ് വ്യൂ പോയിന്റിൽനിന്നാൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മനോഹര കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മലയിടുക്കിലേക്ക് മറയുന്ന സൂര്യന്റെ അസ്തമയക്കാഴ്ചയാണ് ഏറെ ചേതോഹരം.
മേഘങ്ങൾക്കിടയിലൂടെ പതിയെ താഴ്വരകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സൂര്യനും പഞ്ഞിക്കെട്ടുകൾ പോലെ ഒഴുകിനീങ്ങുന്ന മേഘങ്ങളും കാഴ്ചയുടെ പുത്തൻ അനുഭവം തീർക്കും. ആർച്ച് ഡാമായ ഇടുക്കി ജലാശയം ഇവിടെനിന്നാൽ കാണാം.
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി, ചൊക്രമുടി, പാൽക്കുളം മേട്, തോപ്രാംകുടി ഉദയഗിരി, കാൽവരിമൗണ്ട് മലനിരകളുടെ കാഴ്ചകൾ സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാണ്.
കൂടാതെ ഗ്യാപ് റോഡ്, പള്ളിവാസൽ, വെള്ളത്തൂവൽ സർജ്, പൂപ്പാറ, കള്ളിപ്പാറ തുടങ്ങിയ സ്ഥലങ്ങളുടെ ദൃശ്യഭംഗിയും ആസ്വദിക്കാനാകും. ഇതിനു പുറമേ ചുറ്റുമുള്ള പച്ചപ്പിന്റെ വന്യസൗന്ദര്യം സന്ദർശകരെ വിസ്മയിപ്പിക്കും.
ചിലപ്പോൾ കാട്ടിൽ മേഞ്ഞു നടക്കുന്ന ആന, കുരങ്ങ്, കേഴ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും കാണാനാകും.
സന്ദർശന സമയം
രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു വരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശനനിരക്ക്. സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി വേലിയും നിർമിച്ചിട്ടുണ്ട്. 15 പേരടങ്ങിയ ജീവനക്കാരുടെ സംഘമാണ് ഈ സ്ഥലം പരിപാലിക്കുന്നത്. അവരിൽ മൂന്നു പേർ വീതം ഓരോ ദിവസവും സഞ്ചാരികളെ സഹായിക്കാൻ ഇവിടെയുണ്ടാകും.
എത്തിച്ചേരാൻ
തൊടുപുഴ - ചെറുതോണി സംസ്ഥാനപാതയിൽ കുയിലിമല സിവിൽ സ്റ്റേഷനും പൈനാവിനും ഇടയിലുള്ള ജില്ലാ പഞ്ചായത്ത് ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് എംആർഎസ് സ്കൂളിന്റെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും ഇടയിലുള്ള ഓഫ് റോഡിനു സമാനമായ പാതയിലൂടെ സഞ്ചരിച്ചാൽ ഇവിടെയെത്താം.
സാഹസികയാത്രികർക്ക് നവ്യാനുഭവം പകരുന്നതാണ് ഈ യാത്ര.
TRAVEL
ജില്ല: ആലപ്പുഴ
കാഴ്ച: കയർ നിർമാണം, കരകൗശല വസ്തുക്കൾ
കയർ ഇത്ര കാണാനുണ്ടോ എന്നു സംശയിക്കാം, അന്താരാഷ്ട്ര കയർ മ്യൂസിയം എന്നു കേൾക്കുന്പോൾ. എന്നാൽ കാര്യം അത്ര നിസാരമല്ല എന്നു വ്യക്തമാകും കലവൂരിലെ ഈ മ്യൂസിയം കണ്ടാൽ. ലോകത്തെ ആദ്യത്തേതും നിലവിലുള്ളതുമായ ഏക കയർ മ്യൂസിയം ഇതാണ്.
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാന്പത്തിക മേഖലകളുമായി ഇഴചേർന്നു കിടക്കുന്നതാണ് കയർ വ്യവസായം. കയർ ബോർഡ് ഓഫ് ഇന്ത്യയുടെ വജ്രജൂബിലി വർഷമായ 2014ൽ ആണ് മ്യൂസിയം സ്ഥാപിച്ചത്.
കയർ മേഖലയുടെ ചരിത്രപരമായ വികാസപരിണാമങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയെല്ലാം ഇവിടെ അടുത്തറിയാം. ഈ മേഖലയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാക്കുന്ന ഒരു ഹ്രസ്വ വീഡിയോ ചിത്രം കാണാനും അവസരമുണ്ട്.
TRAVEL
ജില്ലയിൽ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധന. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഈ വർഷമെത്തിയത് 20 ലക്ഷത്തോളം സഞ്ചാരികൾ. കനത്ത മഴ മൂലം വിനോദസഞ്ചാര കേന്ദ്രങ്ങൾ കുറെ ദിനങ്ങൾ അടച്ചിട്ടെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ എണ്ണം കൂടി.
ജൂലൈ വരെയുളള കണക്കുകൾ പ്രകാരം 19,42,354 വിനോദ സഞ്ചാരികൾ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ കീഴിലുള്ള പന്ത്രണ്ട് കേന്ദ്രങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ വർഷം ഈ കേന്ദ്രങ്ങളിലെത്തിയത് 33,86,012 സഞ്ചാരികളാണ്.
2023ൽ 29,22,043 ടൂറിസ്റ്റുകൾ ജില്ലയിലെത്തി. ഓണക്കാലമാകുന്നതോടെ ടൂറിസ്റ്റുകളുടെ വരവ് കൂടുമെന്നു ടൂറിസം വകുപ്പ് പറയുന്നു.
വാഗമൺ കാണാൻ
വാഗമണ്‍ പുൽമേടും മൊട്ടക്കുന്നുകളും കാണാൻ 5,43,979 സഞ്ചാരികളും വാഗമണ്‍ അഡ്വഞ്ചർ പാർക്കിൽ 5,08,505 ടൂറിസ്റ്റുകളും എത്തി. ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്.
മൊട്ടക്കുന്നുകളും പുൽമേടുകളും തേയിലത്തോട്ടങ്ങളും സാഹസിക വിനോദ സഞ്ചാര സാധ്യതകളുമാണ് വാഗമണ്‍ തുറന്നിടുന്നത്. ഗ്ലാസ് ബ്രിഡ്ജ് വലിയ ആകർഷണമാണ്. പാറക്കൂട്ടങ്ങളിൽ റോക്ക് ക്ലൈംബിംഗിനും ട്രക്കിംഗിനും മലകയറ്റത്തിനും പാരാഗ്ലൈഡിംഗിനും ഇവിടെ അവസരമുണ്ട്.
ബോട്ടാണിക്കൽ ഗാർഡൻ
മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനാണ് സഞ്ചാരികളെ ഏറെ ആകർഷിച്ച മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം. 3,15,317 ടൂറിസ്റ്റുകൾ ഈ വർഷം ഇവിടെയെത്തി.
രാമക്കൽമേട്, പാഞ്ചാലിമേട്, പരുന്തുംപാറ, ശ്രീനാരായണപുരം വെള്ളച്ചാട്ടം, ആമപ്പാറ, ഇടുക്കി ഹിൽവ്യൂ പാർക്ക്, മാട്ടുപ്പെട്ടി, അരുവിക്കുഴി എന്നിവിടങ്ങളിലും സന്ദർശകരുടെ പ്രവാഹമായിരുന്നു.
സഞ്ചാരികളുടെ വരവ്
രാമക്കൽമേട് - 1,43,480
പാഞ്ചാലിമേട് - 1,09,219
ശ്രീനാരായണപുരം - 85,375
ആമപ്പാറ - 71,264
ഇടുക്കി ഹിൽവ്യൂ പാർക്ക് - 67,370
മാട്ടുപ്പെട്ടി - 66,159
അരുവിക്കുഴി - 15,707
TRAVEL
ഗുജറാത്തിലെ മൊഹ്സാനയില്നിന്ന് ഏകദേശം 25 കിലോ മീറ്റര്‍ അകലെ മൊഠേരയിലേക്കുള്ള യാത്രയില്‍ രക്തം പോലും ഉറഞ്ഞു പോകുന്ന തണുപ്പായിരുന്നു.
കടുക് പൂത്ത് നില്ക്കുന്ന മഞ്ഞപ്പാടങ്ങള്‍ കടന്ന് പുഷ്പാവതി നദിയുടെ പശ്ചാത്തലത്തില്‍ പേരറിയാത്ത വ്യക്ഷങ്ങളില്‍ പക്ഷികളുടെ കളകൂജനം കേട്ട് ചരിത്രമുറങ്ങുന്ന മൊഠേര സൂര്യക്ഷേത്രത്തിലേക്ക് എത്തിയപ്പോള്‍ സമയം രാവിലെ ഏഴു മണി.
അരിച്ചിറങ്ങുന്ന തണുപ്പ് വകവയ്ക്കാതെ മുന്നോട്ട് നടന്നു നീങ്ങുന്ന ഒരുപറ്റം സ്കൂള്‍ കുട്ടികള്‍ക്കൊപ്പം ടെറാരൂപത്തിലുള്ള പൂന്തോട്ടത്താല്‍ ചുറ്റപ്പെട്ട, മൊഠേര സൂര്യക്ഷേത്രത്തിലേക്ക് നടന്നു.
അടുത്തേക്ക് എത്തുംതോറും ആ ശില്പചാതുര്യം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. അനേകം സൂക്ഷ്മമായ കൊത്തുപണികള്‍, ത്രികോണാകൃതിയില്‍ കൊത്തിയെടുത്ത കല്‍പ്പടവുകള്‍, പച്ച നിറമുള്ള വെള്ളം തുളുമ്പുന്ന ക്ഷേത്രക്കുളം... കിഴക്കു പടിഞ്ഞാറ് ദിശയില്‍ ഒരു നേര്രേഖയിലെന്നവിധം സ്ഥിതിചെയ്യുന്ന മൂന്ന് ഭാഗങ്ങളാണ് മൊഠേര സൂര്യക്ഷേത്രത്തിനുള്ളത്.
കുണ്ഡം അഥവാ കുളം, സഭാമണ്ഡപം, ഗുഡമണ്ഡപം. ആരാധനാമൂര്‍ത്തിയായ സൂര്യദേവെന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിലാണ് ഗുഡമണ്ഡപം. ശ്രീകോവിലിന് അഭിമുഖമായുള്ള മണ്ഡപം -സഭാമണ്ഡപം.
അവര്ണനീയം ഈ ശില്പചാതുര്യം
സൂര്യക്ഷേത്രത്തിലേക്ക് എത്തുമ്പോള്‍ ആദ്യം കാണുന്നത് സൂര്യകുണ്ഡ് എന്നറിയപ്പെടുന്ന മനോഹരമായ സമചതുരത്തില്‍ നിരവധി കല്പ്പടവുകളുമായി നിര്‍മിച്ച ക്ഷേത്രക്കുളമാണ്.
വിവിധ ദേവന്മാര്ക്കും അര്ധദേവന്മാര്ക്കും വേണ്ടിയുള്ള 108 ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പടിക്കെട്ടിലും ഗോപുരങ്ങളുണ്ട്. കുണ്ഡത്തിന്റെ മൂന്ന് വശങ്ങളിലായി സ്ഥിതി ചെയ്യുന്ന മൂന്ന് പ്രധാന ആരാധനാലയങ്ങള്‍ ഗണപതിക്കും വിഷ്ണുവിനും സമര്‍പ്പിച്ചിരിക്കുന്നു.
"താണ്ഡവം' നൃത്തം ചെയ്യുന്ന ശിവന്റെ ഒരു ചിത്രവും ഇവിടെ കാണാം. പല കാലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ ശ്രീകോവിലില്‍ പലതും ശിഥിലമാക്കപ്പെട്ടു. അവശേഷിക്കുന്നവയില്‍ ഇപ്പോഴും ശൈവ, വിഷ്ണു പ്രതിഷ്ഠകളുണ്ട്.
പ്രധാനക്ഷേത്രത്തിനു തൊട്ടു മുന്‍പിലായി അഷ്ടകോണാകൃതിയില്‍ നിര്‍മിച്ച സഭാമണ്ഡപം. അവിടെ പല ഉയരങ്ങളിലുള്ള കല്‍ത്തൂണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 52 ആഴ്ചകളെ കുറിക്കുന്ന 52 തൂണുകളാണിവിടെ ഉള്ളതെന്നാണ് കരുതുന്നത്.
രാജഭരണകാലത്ത് സഭാമണ്ഡപം നൃത്തവേദിയായി ഉപയോഗിച്ചിരുന്നു. ചുമരുകളിലെ നൃത്തം ചെയ്യുന്ന അപ്സരസുകളുടെ മനോഹര ചിത്രങ്ങള്‍ കാണാനാകും.
ചരിത്രമുറങ്ങുന്ന കല്‍മണ്ഡപം
ഒന്നിലധികം ആക്രമണങ്ങളുടെയും ചെറുത്തു നില്‍പ്പിന്റെയും കഥകള്‍ മൊഠേര ക്ഷേത്രത്തിലെ കല്ച്ചുവരുകള്ക്ക് പറയാനുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായ ആക്രമണത്തില്‍ പാതി തകര്‍ന്ന കൊത്തുപണികള്‍ ഇപ്പോഴും ചരിത്ര രേഖയെന്ന പോലെ ക്ഷേത്രച്ചുമരുകളില്‍ തെളിഞ്ഞു നില്ക്കുന്നു.
പതിനൊന്നാം നൂറ്റാണ്ടില്‍ സോളങ്കി രാജാവായ ഭീമദേവന് ഒന്നാമനാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് കരുതുന്നത്. ഭീമദേവന് ശിവഭക്തനായിരുന്നുവെങ്കിലും സോളങ്കി രാജവംശം സൂര്യ ഭക്തരായിരുന്നു.
1024- 1025 കാലഘട്ടത്തില്‍ മഹ്മൂദ് ഗസ്നി സോളങ്കി രാജവംശത്തെ ആക്രമിച്ചു. പക്ഷേ കാര്യമായ വിജയം നേടാന്‍ ഗസ്നിക്ക് സാധിച്ചില്ല. ഒരു വര്‍ഷത്തിനു ശേഷം സോളങ്കി രാജവംശം വീണ്ടും ഇവിടെ അധികാരം പിടിച്ചെടുത്തു.
അന്നത്തെ വിജയകരമായ പ്രതിരോധത്തിന്റെ സ്മരണയ്ക്കായാണ് സൂര്യഭഗവാന്റെ സ്വര്‍ണവിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം നിര്‍മിച്ചതെന്നാണ് ചരിത്രഗ്രന്ഥങ്ങളിലുള്ളത്.
പക്ഷേ ഏറെക്കാലം കഴിയും മുന്‍പേ വീണ്ടും ക്ഷേത്രം ആക്രമണത്തിന് ഇരയായി. ക്ഷേത്രത്തിലെ വിഗ്രഹം മാത്രമല്ല അതിനു താഴെ വില മതിക്കാനാകാത്തത്ര സ്വര്ണനാണങ്ങളും രത്നങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന അഭ്യൂഹമാണ് അലാവുദ്ധീന്‍ ഖില്‍ജിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.
1300 കളില്‍ ഖില്‍ജിയുടെ ആക്രമണത്തോടെ ക്ഷേത്രത്തിലെ വിഗ്രഹം അപ്രത്യക്ഷമായി. ഖില്‍ജിയുടെ പടയാളികള്‍ വിഗ്രഹം കവര്‍ച്ച ചെയ്തതാണോ അതോ ക്ഷേത്ര പൂജാരികളും വിശ്വാസികളും ചേര്‍ന്ന് വിഗ്രഹം അതീവ രഹസ്യമായി ഒളിപ്പിച്ചതാണോ എന്നതില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
എന്തു തന്നെയായാലും വിഗ്രഹം പിന്നീട് തിരിച്ചു കിട്ടിയില്ല. അതോടെ പൂജയും മുടങ്ങി. പിന്നീട് 1802ല്‍ ബ്രിട്ടീഷുകാരാണ് ക്ഷേത്രത്തെ വീണ്ടും കണ്ടെത്തിയത്. നിലവില്‍ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ക്ഷേത്രം.
ഈ ക്ഷേത്രത്തില്‍ വിഗ്രഹമില്ല, പൂജയുമില്ല
കല്ലില്‍ കൊത്തിയെടുത്ത കമഴ്ത്തി വച്ച താമരപ്പൂവിനു മുകളില്‍ സൂര്യമന്ദിരം. നഗ്നനാരികളും ആനകളും ദേവതകളും നര്‍ത്തകിയും താമരയും മഹാഭാരതത്തിലെയും രാമായണത്തിലെയും അസംഖ്യം കഥകളും... ഓരോ മതിലിലും തൂണുകളിലും അസംഖ്യം കൊത്തുപണികള്‍.
ഏഴു കുതിരകളെ പൂട്ടിയ പന്ത്രണ്ട് ചത്രങ്ങളുള്ള സൂര്യരഥത്തെയാണ് ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് കടന്നെങ്കിലും പൂജാ വസ്തുക്കളുടെ ഗന്ധമോ, മന്ത്രധ്വനികളോ മണിയൊച്ചകളോ ഇല്ല.
കാലങ്ങള്‍ക്കു മുന്‍പേ തന്നെ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായിരുന്ന സൂര്യവിഗ്രഹം നഷ്ടപ്പെട്ടു. അതു കൊണ്ട് തന്നെ ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധനയില്ല.
TRAVEL
ഭീമാകാരമായ കാട്ടുമരങ്ങളുടെ വേരുകള്‍ക്കിടയില്‍ ഗുഹകള്‍. ഇവിടെ പല ഭാഗത്തുനിന്നും പുറത്തെക്കൊഴുകുന്ന കണ്ണീര്‍ത്തുള്ളി പോലെ തെളിഞ്ഞ ജലം. ഇതു വന്നുചേരുന്ന കുളത്തിലാകട്ടെ വെള്ളം നിറഞ്ഞുതുളുമ്പി മറുഭാഗത്തുകൂടി പുറത്തേക്കൊഴുകുന്നു.
പച്ചപരവതാനി പോലുള്ള ഈ കുളത്തിലിറങ്ങി കുളിക്കുമ്പോഴുള്ള അനുഭൂതി, മറ്റെവിടെനിന്നും ലഭിക്കാന്‍ വഴിയില്ല. അതെ, പാമ്പാക്കുട പഞ്ചായത്തിലെ പിറമാടത്തുള്ള കൊച്ചരീക്കല്‍ ഗുഹ ഒളിഞ്ഞിരിക്കുന്ന രത്ന സ്ഫടികങ്ങളായേ തോന്നു.
വെള്ളം ഒഴുകിപ്പോകുന്നത് ചിറ കെട്ടി സംരക്ഷിച്ചിരിക്കുന്നതാണ് കുളമായി മാറിയിരിക്കുന്നത്. കൊടും കാടിലെത്തിയ പ്രതീതി തോന്നിപ്പിക്കുന്ന ഈ നയന മനോഹക്കാഴ്ച കാണാനെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.
നിഗൂഢ സൗന്ദര്യം
പണ്ട് ഏറെ നിഗൂഡതകള്‍ നിറഞ്ഞ ഒരു പ്രദേശമായിരുന്നു ഇത് . പകല്‍ സമയത്തുപോലും ഇവിടേക്ക് ഒറ്റയ്ക്കു വരാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. പക്ഷേ, ഇന്ന് സ്ഥിതിയാകെ മാറി. ഇവിടെ വിനോദ സഞ്ചാരികളുടെ തിരക്കാണ്.
ഗുഹകളില്‍ കയറിയിറങ്ങാനും വള്ളികളില്‍ തൂങ്ങി കുളത്തിലേക്ക് എടുത്തു ചാടി കുളിക്കാനുമൊക്കെ നിരവധിയാളുകളാണ് ദൂര സ്ഥലങ്ങളില്‍നിന്നു പോലും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഒരു തവണ ഈ നിഗൂഢസൗന്ദര്യം ആസ്വദിച്ചവര്‍ വീണ്ടുമെത്തുന്നത് ഉറപ്പാണ്.
കൊച്ചരീക്കല്‍ ഗുഹകള്‍
പിറവത്തു നിന്നും 12 കിലോമീറ്റര്‍ അകലെ പിറമാടത്താണ് കൊച്ചരീക്കല്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. പാമ്പാക്കുട പഞ്ചായത്തിന്റെ അധീനതയില്‍ അരീക്കല്‍ വെള്ളച്ചാട്ടം കൂടാതെയുള്ള മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാണ് കൊച്ചരീക്കല്‍ പ്രദേശം.
നിഗൂഢത നിറഞ്ഞ ഈ പ്രദേശം തന്നെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. വലിയൊരു കൊടുംകാട്ടിലെത്തിയതു പോലുള്ള പ്രതീതിയാണ് ഇവിടം ജനിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി വളര്‍ന്നു നില്ക്കുന്ന വന്‍ വ്യക്ഷങ്ങള്‍. വൃക്ഷങ്ങളുടെ വേരുകള്‍ കൊണ്ട് താങ്ങി നിര്‍ത്തിയിരിക്കുന്നതു പോലുള്ള വലിയ പാറക്കൂട്ടങ്ങള്‍. ഇതിനിടെയില്‍ വലിയ ഗുഹകള്‍.
ഗുഹകള്‍ അവസാനിക്കുന്നത് ഒന്ന് കൊടങ്ങല്ലൂരും, മറ്റൊന്ന് മൂന്നാറിനടുത്ത് മറയുരുമാണന്നാണ് പറയുന്നത്. പുറത്തു നിന്നു നോക്കിയാല്‍ ഗുഹയ്ക്കുള്ളില്‍ 150 അടി വരെ നേരെ കാണാനാവും. ഉള്ളില്‍ പ്രവേശിച്ച് കുറച്ചു നടന്നു കഴിഞ്ഞാല്‍ 20 ആളുകള്‍ക്കുവരെ താമസിക്കാവുന്ന രീതിയില്‍ മുറികള്‍ തിരിച്ച് നിര്‍മിച്ചിട്ടുമുണ്ട്.
തിരുവിതാംകൂര്‍ രാജ്യം രൂപീകരിക്കുന്നതിന് മുമ്പ് വടക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു പ്രദേശമെന്ന് പറയുന്നു. ആക്കാലത്ത് നാടുവാഴി തമ്പുരാക്കന്മാര് ഒളിവില്‍ കഴിഞ്ഞിരുന്നതും യുദ്ധോപകരണങ്ങള്‍ സൂക്ഷിച്ചിരുന്നതും ഈ ഗുഹകളിലാണന്ന് പറയപ്പെടുന്നു.
ഒരിക്കലും വറ്റാത്ത കൊച്ചരീക്കല്‍
ഒരിക്കലും വറ്റാത്ത നീരുറവയാണ് കൊച്ചരീക്കലെ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഉത്ഭവിക്കുന്നത്. ഇത് കുടിവെള്ളമായി സമീപ പ്രദേശങ്ങളിലെ ഇരുനൂറോ ളം കുടുംബങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവിടെയെത്തുന്നവര്‍ക്ക് ഉറവ വെള്ളം കുടിക്കുന്നതിന് സൗകര്യമുണ്ട്. പലരും ഇത് കുപ്പികളില്‍ ധാരാളമായി ശേഖരിച്ചുകൊണ്ടുപോകുന്നുമുണ്ട്.
വര്‍ഷം മുഴുവനും വെള്ളം ഒഴുകി പോകുന്നതിനെത്തുടര്‍ന്നാണ് ചിറ കെട്ടി സംരക്ഷിച്ചത്. ചിറയാകട്ടെ കുളം പോലെ കിടക്കുകയാണ്. നല്ല തണുപ്പ് നിറഞ്ഞ വെള്ളത്തില്‍ സ്ത്രീകളടക്കം എല്ലാവരും നീന്തിത്തുടിക്കാനായി ഇറങ്ങാറുണ്ട്.
വിനോദസഞ്ചാരികളില്‍ ഏറെപ്പേരും കയറുകളില്‍ തൂങ്ങിയാടി മലക്കം മറിഞ്ഞ് വെള്ളത്തില്‍ ചാടാന്‍ മത്സരമാണ്. കുളത്തില്‍ കിടന്ന് മുകളിലേക്ക് നോക്കിയാല്‍ ചുറ്റും നില്ക്കുന്ന ചീനി മരങ്ങളുടെ ശിഖിരങ്ങള്‍ കൊണ്ട് ആകാശം മൂടപ്പെട്ട നിലയിലാണ്.
ഇതുകൊണ്ട് നേരത്തെ മാനംകാണ അരിക്ക എന്ന് അറിയപ്പെട്ടിരുന്നതാണ്. ഇവിടെയുള്ള ചീനി മരങ്ങളുടെ ചുവടുകള്‍ക്ക് പത്തു മുതല്‍ 15 മീറ്റര്‍വരെ ചുറ്റളവുണ്ട്. നീന്തല്‍ വശമില്ലാത്തവര്‍ ഇതിലിറങ്ങുന്നത് അപകടമാണ്.
ചിറയ്ക്ക് ആഴക്കൂടുതലായതിനാല് കാല് കുത്താന്‍ സാധിക്കില്ല. ഇതിനാല്‍ കുട്ടികളെ വെള്ളത്തിലിറക്കാറില്ല. ഇപ്പോള്‍ മഴക്കാലമായതിനാല്‍ ധാരാളം വെള്ളമാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.
അധികൃതരുടെ അവഗണനയില്‍ സഞ്ചാരികള്‍ക്ക് ദുരിതം
മഴക്കാലത്ത് നീരൊഴുക്ക് കൂടുന്നത് സമൂഹമാധ്യമങ്ങളിലൂടെയറിഞ്ഞ് നിരവധിയാളുകള്‍ ഇവിടെ എത്തുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ അവധിദിന വിനോദയാത്രയില്‍ ജില്ലയ്ക്കു പുറത്തു നിന്നുമുള്ള ഡിപ്പോയില്‍ നിന്നുമുള്ള ബസുകള്‍ യാത്രക്കാരുമായി ഇവിടെ എത്താറുണ്ട്.
പക്ഷെ, ഇവിടെയെത്തുന്ന സ്ത്രീകളും, കുട്ടികളുമടക്കമുള്ളവര്‍ക്ക് യാതൊരുവിധ അടിസ്ഥാന സൗകര്യവും പഞ്ചായത്ത് ഒരുക്കിയിട്ടില്ല. ഇവിടെ പ്രവേശന കവാടത്തില്‍ ഒരാളില്‍ നിന്നും 20 രൂപാ വീതം വാങ്ങുന്നുണ്ട്.
സൗകര്യങ്ങളൊന്നുമൊരുക്കാതെ പഞ്ചായത്ത് പണം വാങ്ങുമ്പോള്‍, സമീപത്തുള്ള ചില സ്വകാര്യ വ്യക്തികള്‍ ഇതിലും കൂടുതല്‍ പിടിച്ചുപറിയാണ് നടത്തുന്നത്. നനഞ്ഞ വസ്ത്രം മാറ്റുന്നതിനും ടോയ്ലറ്റ് ഉപയോഗിക്കുന്നതിനുമൊക്കെ പത്തു മുതല്‍ 20 രൂപാ വരെ സ്വകാര്യ വ്യക്തികള്‍ വാങ്ങുന്നു.
ഇവര്‍ വാഹന പാര്‍ക്കിംഗിനും അമിത ചാര്‍ജാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്.
TRAVEL
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്, ട്രെക്കിംഗ്
സീതാർകുണ്ട് വ്യൂ പോയിന്റ്... എത്ര നേരം നോക്കിയിരുന്നാലും മതിവരാത്ത താഴ്വര കാഴ്ചകൾ. ഇടതൂർന്ന വനങ്ങൾ, തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടം, വളഞ്ഞുപുളഞ്ഞുപോകുന്ന റോഡുകൾ...
എല്ലാംകൂടി ഒറ്റനോട്ടത്തിൽ കാണാൻ പറ്റിയാലോ! അതിനു നെല്ലിയാംപതിക്കു സമീപമുള്ള സീതാർകുണ്ട് വ്യൂപോയിന്റിൽ എത്തണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പറ്റിയ ഇടം.
ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർ, ഫോട്ടോഗ്രാഫർമാർ, പ്രകൃതിസ്നേഹികൾ തുടങ്ങിയവർ ഇവിടെയെത്തിയാൽ പിന്നെ മടങ്ങാൻ തോന്നില്ല.
ശ്രീരാമനും സീതയും ലക്ഷ്മണനും വിശ്രമിച്ചു എന്ന് ഐതിഹ്യമുള്ള ഇടംകൂടിയാണത്.
TRAVEL
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
തിരുവനന്തപുരത്ത് ടൂറിനെത്തുന്ന പലരും നഗരത്തിൽ കറങ്ങി, കോവളം ബീച്ചും കണ്ടു മടങ്ങുകയാണ് പതിവ്. എന്നാൽ, കാഴ്ചകളുടെ മറ്റു വേറിട്ട അനുഭവങ്ങളും ഇവിടുണ്ട്. അതിലൊന്നാണ് തിരുവനന്തപുരത്തിന്റെ തെക്കേയറ്റത്തെ പൂവാർ ദ്വീപ്.
ഒരു വശത്ത് അറബിക്കടൽ, മറുവശത്ത് നെയ്യാർ നദി. തടാകം, നദി, കടൽ, കടൽത്തീരം എന്നിവ സംഗമിക്കുന്ന അപൂർവം പ്രദേശങ്ങളിലൊന്ന്. 18-ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജാവായ മാർത്താണ്ഡ വർമ ഇവിടം സന്ദർശിച്ചു.
നദിയിൽ പൂക്കൾ നിറഞ്ഞിരുന്നതുകണ്ട് അദ്ദേഹമാണ് ഈ സ്ഥലത്തിന് "പൂവാർ" എന്നു പേരിട്ടെതെന്നു പറയപ്പെടുന്നു. നീല നിറമുള്ള തടാകങ്ങൾ, പച്ചപ്പു നിറഞ്ഞ തെങ്ങിൻ തോപ്പുകളൊക്കെ വേറിട്ട ലോകം സമ്മാനിക്കും.
റിസോർട്ടുകൾ, ഫ്ളോട്ടിംഗ് കോട്ടേജുകൾ, ആയുർവേദ കേന്ദ്രങ്ങൾ ഇവയൊക്കെ ഇവിടെയുണ്ട്. ബീച്ച് വോളിബോൾ, ബാസ്കറ്റ് ബോൾ, കായൽ സവാരി, പക്ഷി നിരീക്ഷണം, പ്രകൃതി നടത്തം, ജലകായിക വിനോദങ്ങൾ ഇവയൊക്കെ ഇവിടെ ആസ്വദിക്കാം.
സമീപത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആയോധന കലാഗ്രാമം സഞ്ചാരികളുടെ മറ്റൊരു ആകർഷണ കേന്ദ്രമാണ്.
ദൂരം: തിരുവനന്തപുരത്തുനിന്ന് റോഡ്മാർഗം ഏകദേശം 33 കിലോമീറ്റർ. ബസ്, ടാക്സി സൗകര്യം ലഭ്യമാണ്.