ദുബായ്: പുതിയ മാറ്റങ്ങൾക്കൊരുങ്ങി ദുബായ് എയർപ്പോർട്ട്. പേപ്പർ ടിക്കറ്റുകൾ എടുക്കാനുള്ള നീണ്ട ക്യൂവുകൾക്കും തിരക്കിനും വിരാമം കുറിച്ചുകൊണ്ട് എല്ലാ ടെർമിനലുകളിലും പേപ്പർരഹിത ഇ-വാലറ്റ് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ദുബായ് ഇന്‍റർനാഷണൽ എയർപ്പോർട്ടും സാലിക് കന്പനി പിജെഎസിയും ചേർന്ന് 10 വർഷത്തെ കരാറിൽ ഔദ്യോഗികമായി ഒപ്പുവച്ചു. ഹൈവേ റോഡുകളിൽ ആസ്വദിക്കുന്ന അതേ യാത്രാസൗകര്യം എയർപ്പോർട്ട് പാർക്കിംഗിലേക്കു കൊണ്ടുവരാൻ ഉദേശിച്ചുകൊണ്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപ്പോർട്ടുകളിലൊന്നായ ദുബായ് എയർപ്പോർട്ടിൽ ഇ- വാലറ്റ് പാർക്കിംഗ് സംവിധാനങ്ങൾ കൊണ്ടുവരാനാണ് പുതിയ കരാർ. എല്ലാ പെയ്ഡ് കാർ പാർക്കിംഗുകളിലും സാലിക് ഇ-വാലറ്റ് സംവിധാനം ഉപയോഗിച്ചു പാർക്കിംഗിനു പണം നൽകാൻ ഡ്രൈവർമാർക്കു കഴിയും. ഫിസിക്കൽ ടിക്കറ്റുകളുടെയോ പ്രത്യേക പേയ്‌മെന്‍റ് മെഷീനുകളുടെയോ ആവശ്യം ഇനി മുതൽ ഇല്ല. മൂന്നു പാസഞ്ചർ ടെർമിനലുകളിലും കാർഗോ മെഗാ ടെർമിനലിലും ഈ സംവിധാനം ഏർപ്പെടുത്തും.
2026 ജനുവരി 22 മുതലാണ് ഇ- വാലറ്റ് പേയ്മെന്‍റ് ഉപയോഗിച്ചു തുടങ്ങുന്നത്. 7,400 പാർക്കിംഗ് സ്ഥലങ്ങളിലായി ഈ സംവിധാനം പ്രവർത്തനക്ഷമമാകും. ടെർമിനൽ 3ൽ യാത്രക്കാരെ ഇറക്കാനും, കാർഗോ ടെർമിനലിൽനിന്നു ഷിപ്പ്‌മെന്‍റ് എടുക്കാനും മാനുവൽ പേ ബൂത്തിൽ നിർത്താതെതന്നെ അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ ഇനി മുതൽ സാധിക്കും.
Tags : Dubai Airport e-wallet parking flight plane service travel dibai