Kerala
തിരുവനന്തപുരം: ലേബർ കോഡുകളെക്കുറിച്ചു പഠിക്കാനും കേരളത്തിലെ തൊഴിലാളികൾക്കു ലേബർ കോഡ് മൂലമുള്ള പ്രത്യാഘാതങ്ങൾ മനസിലാക്കാനും വേണ്ടി മൂന്നു നിയമ വിദഗ്ധർ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാൻ ദേശീയ തൊഴിൽ കോണ്‍ക്ലേവ് തീരുമാനിച്ചു.
ജസ്റ്റീസ് ഗോപാലഗൗഡ, പ്രഫസർ ശ്യാം സുന്ദർ, വർക്കിച്ചൻ പേട്ട എന്നിവരാണു കമ്മിറ്റി അംഗങ്ങൾ. രണ്ടു ഗവേഷക വിദ്യാർഥികൾകൂടി കമ്മിറ്റിയുടെ ഭാഗമായിരിക്കും. കമ്മിറ്റി ഒരു മാസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തൊഴിലാളികളുടെ മൗലികാവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര നിയമങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും. ഇതു സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി കോണ്‍ക്ലേവ് പാസാക്കിയെന്നും മന്ത്രി പറഞ്ഞു
National
ന്യൂഡൽഹി: തമിഴ്നാട്ടിലെ ഡിണ്ടിഗലിൽനിന്നു ശബരിമലയിലേക്ക് റെയിൽപാത നിർമിക്കുന്നതു സംബന്ധിച്ച് സാധ്യതാപഠനം നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിഎംകെ എംപി തമിഴ് ശെൽവത്തിന്റെ ചോദ്യത്തിനു മറുപടിയായി ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സാധ്യതാ പഠനറിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് തീരുമാനമെടുക്കും. അങ്കമാലി-ശബരി റെയിൽപാതയ്ക്ക് റെയിൽവേ ക്ലിയറൻസ് നൽകുകയും ഭൂമി ഏറ്റെടുക്കാൻ സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കുന്ന മുറയ്ക്ക് പാത നിർമാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ നിലവിലെ പുരോഗതിയെക്കുറിച്ച് ആന്റോ ആന്റണി, ബെന്നി ബെഹനാൻ, എം.കെ. രാഘവൻ തുടങ്ങിയവർ ചോദിച്ചെങ്കിലും മന്ത്രി മറുപടി നൽകിയില്ല.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടേയും ശന്പള പരിഷ്കരണം പഠിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തും.
നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നു മാസം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ ശന്പള പരിഷ്കരണത്തിനു പ്രത്യേക കമ്മീഷനെ നിയോഗിക്കുന്നത് ഒഴിവാക്കിയാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്.
ധന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാലംഗ സമിതിയാകും വരിക. മന്ത്രിസഭയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. 10 ശതമാനം ഡിഎ കൂടി ശന്പളത്തിൽ ലയിപ്പിച്ച ശേഷം 10 ശതമാനം ശന്പള വർധന നടപ്പാക്കാനാണ് ആലോചിക്കുന്നത്. ശരാശരി 5,000 രൂപ മുതൽ അര ലക്ഷം രൂപ വരെ ഓരോ ജീവനക്കാരനും ഇതുവഴി വർധന വരും.
നിലവിൽ ശന്പളവും പെൻഷനും നൽകാനായി ഒരു വർഷം വേണ്ടി വരുന്ന തുക 60,000 കോടി രൂപയാണ്. വർധന നടപ്പാക്കുന്നതോടെ ഇത് 80,000 കോടി രൂപ വരെയായി ഉയരും. ഒരു ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ പ്രതിവർഷ തനതു വരുമാനമായി കണക്കാക്കുന്നത്.
കഴിഞ്ഞ ശന്പളപരിഷ്കരണത്തിന് ശേഷം കുറഞ്ഞ അടിസ്ഥാന ശന്പളം 23,500 രൂപയാണ്. കൂടിയത് 1.66 ലക്ഷവും. കുറഞ്ഞ പെൻഷൻ 11,500 രൂപയും കൂടിയത് 84,000 രൂപയുമാണ്.
ശന്പള വർധന വരുന്നതോടെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശന്പളം 28,000- 30,000 രൂപയെങ്കിലുമായി ഉയരും. പെൻഷനും ആനുപാതികമായി വർധിക്കും. കഴിഞ്ഞ തവണ ശന്പള വർധനയിൽ 1.38 മൾട്ടിപ്ലിക്കേഷൻ ഫാക്ടർ ഫോർമുലയാണ് ഉപയോഗിച്ചതെങ്കിൽ ഇത്തവണ അത് 1.40 വരെയാക്കാനാണ് പരിഗണന.
Health
ലണ്ടൻ: ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ചില രാസവസ്തുക്കള്‍ മനുഷ്യനു ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗവേഷകര്‍. ഫാസ്റ്റ് ഫുഡ്, പായ്ക്കറ്റുകളില്‍ ലഭിക്കുന്ന "റെഡി ടു ഈറ്റ്' ഭക്ഷണപദാര്‍ഥങ്ങള്‍ ഒരിക്കലും ശീലമാക്കരുതെന്നും ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ കാന്‍സര്‍, വന്ധ്യത തുടങ്ങിയ ഗുരതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ആഗോളവ്യാപകമായി ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ക്കു കർശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഗവേഷകര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഹെല്‍ത്ത്, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത്, കെംസെക്, സസെക്സ് യൂണിവേഴ്സിറ്റി, ഡ്യൂക്ക് യൂണിവേഴ്സിറ്റി തുടങ്ങിയ യുഎസിലെയും യുകെയിലെയും സര്വകലശാലകളില്നിന്നുള്ള ഡസന്‍ കണക്കിനു ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്.
ഈ രാസവസ്തുക്കളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക നാശനഷ്ടങ്ങള്‍ പൂര്‍ണതോതില്‍ വിലയിരുത്തിയിട്ടില്ല. എന്നിരുന്നാലും, കാര്ഷികനഷ്ടങ്ങളും ജല സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ചെലവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ പരിമിതമായ വിലയിരുത്തലില്‍ 640 ബില്യണ്‍ ഡോളറിന്റെ അധികച്ചെലവാണു സൂചിപ്പിക്കുന്നത്.
വന്ധ്യതയ്ക്കും കാരണം
ഗുരുതരമായ ദീര്‍ഘകാല ജനസംഖ്യാ പ്രത്യാഘാതങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്തലേറ്റ്സ്, ബിസ്ഫെനോള്‍സ് എന്നിവ മനുഷ്യന്റെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ മാരകമായി ബാധിക്കും. ഇതു പ്രത്യുത്പാദനശേഷിയെ ബാധിക്കുകയും വരും ദശാബ്ദങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുകയും ചെയ്യും. ഫ്തലേറ്റുകള്, ബിസ്ഫെനോള്‍സ് തുടങ്ങിയ ഹോര്‍മോണ്‍ തകരാറുണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം നിലവിലെ നിലവാരത്തില്‍ തുടര്‍ന്നാല്‍, 2025നും 2100 നും ഇടയില്‍ ലോകത്ത് 200 ദശലക്ഷം മുതല്‍ 700 ദശലക്ഷം വരെ ജനനനിരക്കു കുറയാന്‍ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.
രാസമലിനീകരണം
ബോസ്റ്റണ്‍ കോളജിലെ ശിശുരോഗവിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ പ്രഫസര്‍ ഫിലിപ്പ് ലാന്‍ഡ്രിഗന്‍ ഈ കണ്ടെത്തലുകളെ വലിയ മുന്നറിയിപ്പ് എന്നാണ് വിശേഷിപ്പിച്ചത്, കാലാവസ്ഥാ വ്യതിയാനം പോലെതന്നെ ഗുരുതരമായ ഭീഷണിയാണ് രാസമലിനീകരണം എന്നും അദ്ദേഹം പറഞ്ഞു.
1950 മുതല്‍ രാസവസ്തുക്കളുടെ ഉത്പാദനം 200 മടങ്ങ് വര്‍ധിച്ചു. ഇപ്പോള്‍ ലോകമെമ്പാടും 350,000-ത്തിലധികം സിന്തറ്റിക് രാസവസ്തുക്കള്‍ ഉപയോഗത്തിലുണ്ട്. മരുന്നുകളില്നിന്നു വ്യത്യസ്തമായി, മിക്ക വ്യാവസായിക രാസവസ്തുക്കളും വിപണിയില്‍ പ്രവേശിക്കുന്നതിനു മുമ്പു കുറഞ്ഞ സുരക്ഷാപരിശോധനയ്ക്കു മാത്രമാണു വിധേയമാകുമെന്നതും വിദഗ്ധര്‍ പറയുന്നു.
STHREEDHANAM
ദിനംതോറും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുകയാണ്. ഉറ്റവരാലും ഉടയവരാലും അക്രമികളാലും ആക്രമിക്കപ്പെടുന്നവരായി ഇന്ന സ്ത്രീകള്‍ മാറി. നിത്യേന നാം കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം ഈ വാദത്തെ സാധൂകരിക്കുന്നതാണ്.
എന്നാല്‍ ഇപ്പോഴിതാ ലോകത്ത് ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ ബന്ധുക്കളാല്‍ കൊല്ലപ്പെടുന്നെന്ന് റിപ്പോ മായി ഐക്യരാഷ്ട്ര സഭ രംഗത്ത് വന്നിരിക്കുകയാണ്. യുഎന്‍ വുമണ്‍, യുഎന്‍ ഓഫീസ് ഓഫ് ഡ്രഗ് ആന്റ് ക്രൈം എന്നിവ സംയുക്തമായിട്ടാണ് പഠനം നടത്തിയത്.
2024 -ല്‍ മാത്രം 50,000 സ്ത്രീകള്‍ ബന്ധുക്കളാലോ പങ്കാളിയാലോ കൊല്ലപ്പെട്ടെന്നും അതില്‍ തന്നെയും വീട്ടുകാരുടെയും പങ്കാളികളുടെയും അതിക്രമങ്ങളും ഒട്ടും കുറവല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരം കൊലപാതകങ്ങളില്‍ 60 ശതമാനവും സ്വന്തം കുടുംബാംഗങ്ങളോ പങ്കാളികളോ ആണ് കുറ്റവാളികള്‍.
ഓരോ ദിവസവും ശരാശരി 137 സ്ത്രീകള്‍ സ്വന്തം കുടുംബാംഗങ്ങളാല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. നിലവിലത്തെ പങ്കാളികളോ മുന്‍ പങ്കാളികളോ ആണ് ആ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളെന്നും ജീവിത സാഹചര്യവും സ്വാര്‍ഥ ചിന്താഗതിയും സൈബര്‍ സ്റ്റോക്കിംഗ് പോലെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടക്കുന്ന അതിക്രമങ്ങള്‍ കൊലപാതകങ്ങളിലേക്ക് നയിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇത്തരം കൊലകള്‍ കൂടുതലായി നടക്കുന്നത് ആഫ്രിക്കയിലാണ്. ഒരു ലക്ഷം സ്ത്രീകളില്‍ മൂന്നുപേര്‍ എന്ന നിരക്കിലാണ് ആഫ്രിക്കയില്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത്.
അതിക്രമങ്ങള്‍ തടയാന്‍ യുഎന്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍
* അതിക്രമങ്ങള്‍ തടയുന്നതിനായി അടിയന്തരവും ഏകോപിതവുമായ നടപടികൾ വേണം.
* നിയമ പരിരക്ഷ ശക്തമാക്കുക.
* ലൈംഗിക അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം പരിശീലനം ലഭിച്ച ജുഡീഷ്യല്‍ സംവിധാനം കൊണ്ടുവരിക.
* സാഹചര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാനും ഇടപെടാനും സാധിക്കുന്ന ഏജന്‍സികളെ ഏകോപിപ്പിക്കുക.
* അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുക.
* ബോധവല്‍ക്കരണ കാമ്പയിനുകള്‍ നടത്തുക.
International
ലണ്ടന്‍: നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യാവസ്ഥയെ തകര്‍ക്കുമെന്നു ഗവേഷകര്‍. നഗരങ്ങള്‍ അത്യാധുനികവത്കരിക്കുമ്പോള്‍ മനുഷ്യകുലം വലിയ വിപത്തുകള്‍ നേരിടേണ്ടിവരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്കുന്നു. നഗരങ്ങളിലെ ജീവിതം, മനുഷ്യന്റെ ആരോഗ്യത്തെയും പ്രത്യുത്പാദന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. വര്‍ധിച്ചുവരുന്ന ജനസംഖ്യയും നഗരങ്ങളുടെ വികാസവും മനുഷ്യര്‍ക്കു സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്കു മടങ്ങുകയെന്നതു പ്രയാസകരമായി മാറിയെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മലിനമായ, ശബ്ദായമാനമായ, തിരക്കേറിയ നഗരപരിസരങ്ങള്‍ മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദുര്‍ബലപ്പെടുത്തും.
ശീലങ്ങളെ മാറ്റിമറിക്കും
ഇംഗ്ലണ്ടിലെ ലൗബറോ സര്‍വകലാശാലയിലെയും സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് മനുഷ്യന്റെ ആധുനിക നഗരജീവിതത്തെയും ആരോഗ്യാവസ്ഥയെയുംകുറിച്ചു പഠനം നടത്തിയത്. 'ദ്രുതഗതിയിലുള്ള വ്യവസായവത്കരണം' മനുഷ്യന്റെ ശീലങ്ങളെ വളരെ വേഗത്തില്‍ മാറ്റിമറിച്ചതിനാല്‍ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. തിരക്കേറിയതും മലിനവുമായ നഗരങ്ങളും അതിജീവനത്തിനും പ്രത്യുത്പാദനത്തിനും ദോഷകരമാണത്രെ!
ഗവേഷകരുടെ അഭിപ്രായത്തില്‍, നഗരവാസം പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും വന്ധ്യത, ബീജാണുക്കളുടെ എണ്ണം കുറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാവുകയും ചെയ്യും. ഇതു രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും വിവിധ അലര്‍ജികള്‍ക്കു കാരണമാകുകയും ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുകയും രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കൂടാതെ, വൈജ്ഞാനികശേഷി കുറയുകയും മാനസികവികാസം മന്ദഗതിയിലാകുകയും മാനസികവാര്‍ധക്യം വേഗത്തിലാക്കുകയും ചെയ്യും.
പ്രത്യുത്പാദന നിരക്ക് കുറയുന്നു
ലോകമെമ്പാടും പ്രത്യുത്പാദന നിരക്കു കുറയുന്നു. വിട്ടുമാറാത്ത രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 2050 ആകുമ്പോഴേക്കും ഏകദേശം 68 ശതമാനം ആളുകളും നഗരങ്ങളില്‍ താമസിക്കുമെന്നു കണക്കാക്കപ്പെടുന്നു. ഇത് ഈ ആഘാതങ്ങളുടെ അനന്തരഫലങ്ങള്‍ ഗുരുതരമാക്കും. മനുഷ്യന്റെ ജൈവശാസ്ത്രഘടന പ്രകൃതിയുമായി ബന്ധപ്പെട്ടാണു നില്‍ക്കുന്നത്. പക്ഷേ, വ്യവസായവത്കരണം നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയെ വളരെ വേഗത്തില്‍ മാറ്റിമറിച്ചതിനാല്‍ നമ്മുടെ ശരീരങ്ങള്‍ക്ക് അതിനോടു പൂര്‍ണമായും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നു ലോഫ്ബറോ സര്‍വകലാശാലയിലെ മനുഷ്യപരിണാമ ഫിസിയോളജിയിലെ സീനിയര്‍ ലക്ചറര്‍ ഡാനി ലോംഗ്മാന്‍ പറഞ്ഞു. അദ്ദേഹം ഇതിനെ 'എന്‍വയോണ്‍മെന്റല്‍ മിസ്മാച്ച് ഹൈപ്പോതിസിസ്' എന്നു വിളിക്കുന്നു. അതായത്, ആധുനിക നഗരജീവിതവുമായി മനുഷ്യര്‍ പൂര്‍ണമായും പൊരുത്തപ്പെടുന്നില്ലത്രെ!
കണ്ടത്തൽ ഇങ്ങനെ
ലബോറട്ടറിപരീക്ഷണങ്ങള്‍, ഫീല്‍ഡ് പഠനങ്ങള്‍, ജനസംഖ്യാ ഗവേഷണം എന്നിവയില്‍നിന്നുള്ള കണ്ടെത്തലുകള്‍ സംയോജിപ്പിച്ചാണ് പഠനം നടത്തിയതെന്നു ലോംഗ്മാന്‍ പറഞ്ഞു. പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനു പകരം, ആധുനിക പരിസ്ഥിതി മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നു മനസിലാക്കാന്‍ ഗവേഷകര്‍ നരവംശശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, ശരീരശാസ്ത്രം, പൊതുജനാരോഗ്യം എന്നിവയില്‍നിന്നുള്ള ഡാറ്റയാണ് അവലോകനം ചെയ്തത്. നഗരങ്ങളിലെ ജീവിതത്തിന്റെ ഹ്രസ്വകാല, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ അവര്‍ കണ്ടെത്തുകയും ചെയ്തു.
നഗരത്തിലെ ദൈനംദിന ശബ്ദകോലാഹലം, ജനക്കൂട്ടം, ഗതാഗതക്കുരുക്ക്, ഡിജിറ്റല്‍ സാങ്കേതികതയുടെ കുതിപ്പ് തുടങ്ങിയവ ശരീരത്തിന്റെ സമ്മര്‍ദപ്രതികരണ സംവിധാനങ്ങള്‍ നിരന്തരം സജീവമാകുന്നു. ഇത് ഉത്കണ്ഠ വര്‍ധിപ്പിക്കുന്നതിനും ഉറക്കം തടസപ്പെടുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയാനും കാരണമാകും. കാലക്രമേണ, ഈ നിരന്തരമായ സമ്മര്‍ദം മാനസികാരോഗ്യപ്രശ്നങ്ങള്‍, വൈജ്ഞാനികവൈകല്യം, രോഗപ്രതിരോധ വ്യവസ്ഥയിലെ അസന്തുലിതാവസ്ഥ, പ്രത്യുത്പാദനശേഷി കുറയല്‍ എന്നിവയിലേക്കു നയിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു.
Sports
തിരുവനന്തപുരം: കായികപ്രകടനംപോലെ പഠനവും മുഖ്യമാണെന്നും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഭാവിയില്‍ ഉപകരിക്കുമെന്നുമുള്ള ഉപദേശം നല്കി ഇന്ത്യന്‍ മുന്‍ ഹോക്കി താരം ഒളിമ്പ്യന്‍ പി.ആര്. ശ്രീജേഷ്.
പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായ (സ്പോര്‍ട്സ്) ശ്രീജേഷ്, കേരള സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് അസോസിയേഷന് (കെഎസ്ജെഎ) നല്‍കിവരുന്ന സ്കൂള്‍ കായിക മേളയിലെ മികച്ച അത് ലറ്റുകള്ക്കുള്ള അവാര്ഡ്ദാനത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ ജൂണിയര്‍ ഹോക്കി ടീം പരിശീലകനുമാണ് ശ്രീജേഷ്.
2025 സ്കൂള്‍ കായികമേളയിലെ മികച്ച പുരുഷ താരത്തിനുള്ള യു.എച്ച്. സിദ്ദിഖ് മെമ്മോറിയല്‍ അവാര്‍ഡ് ജെ. നിവേദ് കൃഷ്ണയ്ക്കും വനിതാ താരത്തിനുള്ള പി.ടി. ബേബി മെമ്മോറിയല്‍ അവാര്‍ഡ് ആദിത്യ അജിക്കും ശ്രീജേഷ് സമ്മാനിച്ചു. 5000 രൂപയും ട്രോഫിയുമാണ് അവാര്‍ഡ്.
തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി ഡയറക്ടര്‍ ആര്. അനില്‍ കുമാര്‍, കേരള ഒളിമ്പിക് അസോസിയേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലകരായ പി.ഐ. ബാബു, ഡോ. ജിമ്മി ജോസഫ് എന്നിവരംഗങ്ങളായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.