നിന്റെ സഹോദരൻ നിന്നോടു തെറ്റ് ചെയ്താൽ നീയും അവനും മാത്രമായിരിക്കെ ആ തെറ്റ് അവനെ ബോധ്യപ്പെടുത്തുക. അവൻ നിന്നെ അനുസരിച്ചില്ലെങ്കിൽ, സകലത്തിന്റെയും ഓരോ വാക്കിന്റെയും സാക്ഷ്യത്തിനായി ഒരു മധ്യസ്ഥനെ കൂടെ കൊണ്ടുചെല്ലുക. അവൻ, അവനെയും അംഗീകരിച്ചില്ലെങ്കിൽ, സഭയോടു പറയുക. സഭയെപ്പോലും അംഗീകരിക്കാത്തവനെ നിന്റെ സ്നേഹക്കൂട്ടായ്മയിൽനിന്നു നീക്കി കളയാവുന്നതാണ്. - ബൈബിളിലെ അതിസുന്ദരമായ ഒരു വചനം. നോന്പുകാലത്ത് ഈ വചനത്തിനു സവിശേഷ തിളക്കമുണ്ട്.
സ്വാഭാവികമായി നമ്മുടെ മനസിൽ ഉണ്ടാകുന്ന ചിന്ത മറ്റൊന്നാണ്. വിട്ടുവീഴ്ചയില്ലാതെ കണിശബുദ്ധിയോടുകൂടി അനുരഞ്ജനപ്പെടാതെ നിൽക്കുന്ന വ്യക്തിയെ അനുരഞ്ജനപ്പെടുത്താൻ നമ്മൾ ആദ്യം ദൈവത്തോടു പറയണമെന്നതാണ് സ്വാഭാവികമായി മനുഷ്യൻ പൊതുവേ എടുക്കുന്ന ഒരു ആധ്യാത്മിക സമീപനം. എന്നാൽ, ഈ വചനം നമ്മോടു പറയുന്നത് എന്താണ്?
യേശുവിനു വേണമെങ്കിൽ, നിന്റെ സഹോദരൻ തെറ്റ് ചെയ്താൽ ദൈവത്തോട് ആ സങ്കടം പറഞ്ഞു പ്രാർഥിക്കണമെന്നു മാത്രം പറഞ്ഞാൽ മതിയായിരുന്നു. എന്നാൽ, മനുഷ്യൻ പരിശ്രമം നടത്താതെ എല്ലാം ദൈവത്തെ ഏൽപ്പിച്ചിട്ട് സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുന്നതിനെതിരേയുള്ള ഒരു നിലപാടാണ് ബൈബിൾ ഇവിടെ മുന്നോട്ടുവയ്ക്കുന്നത്.
ഇവിടെ മൂന്നോ നാലോ ഘട്ടങ്ങളാണ് കാണുന്നത്. ഒന്ന് നിന്റെ സഹോദരൻ തെറ്റ് ചെയ്താൽ ആദ്യം നീ തന്നെ മുൻകൈയെടുത്ത് അവനെ ചെന്നു കണ്ട് ആ തെറ്റ് ബോധ്യപ്പെടുത്തണം. അതു ഫലവത്തായില്ലെങ്കിൽ സെക്കൻഡ് സ്റ്റെപ്പ് എന്താണ്? ചെന്ന്, ഒരു മധ്യസ്ഥനെ ഇതിൽ കൂട്ടാളിയാക്കുക. തെറ്റ് ചെയ്ത വ്യക്തി അവനെയും അംഗീകരിക്കുന്നില്ലെങ്കിൽ നിനക്കു സഭയോടു പറയാം. അപ്പോഴും ദൈവത്തോടു പറയാമെന്ന് പറയുന്നില്ല! അതിന്റെ അർഥം മനുഷ്യർ തമ്മിലുള്ള പല പ്രശ്നങ്ങളും മനുഷ്യർതന്നെ പ്രത്യേക താത്പര്യങ്ങൾ എടുത്തു പരിഹരിക്കണമെന്നതാണ്. ജീവിതത്തിൽ ആധ്യാത്മിക ഒളിച്ചോട്ടം ഇല്ലാതെ, വ്യക്തിപരമായി താത്പര്യങ്ങൾ എടുത്തുകൊണ്ടു നമ്മൾതന്നെ പരിഹരിക്കണം എന്നതാണ് മത്തായി 18:15-17ലെ വചനങ്ങളിൽ നിഴലിക്കുന്ന ദൈവതാത്പര്യം.
എളുപ്പവഴികൾ തേടിയാൽ
ഈ നിലപാട് ക്രിസ്തു അങ്ങോളം ഇങ്ങോളം തുടരുന്നതു കാണാം. ജീവിതത്തിൽ സത്യസന്ധമായി വിഷയത്തെ സമീപിക്കുന്നതിനു പകരം ദൈവത്തെ ജാമ്യം നിർത്തി എളുപ്പവഴികൾ തേടരുതെന്നുള്ള സൂചന ഇതിലുണ്ട്. ഇതേ നിലപാട് ഈശോ മറ്റു സ്ഥലങ്ങളിലും സാഹചര്യങ്ങളിലും ആവർത്തിക്കുന്നുണ്ട്, അതിൽ ഒന്ന് നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട് എന്ന ചോദ്യമാണ്. അയ്യായിരം പേർക്ക് അഞ്ച് അപ്പം എന്നു കേൾക്കുന്പോൾ അതൊരു വിരോധാഭാസമായി തോന്നിയേക്കാം. അതുകൊണ്ട് അപ്പസ്തോലന്മാർ തന്നെ പറയുന്നു, ഇതുകൊണ്ട് എന്താകാനാണ്?. പക്ഷേ, എന്നാലും ആ ചോദ്യം പ്രസക്തമാണ്. നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്? എല്ലാ വിഷയങ്ങളും ദൈവതിരുസന്നിധിയിൽ സമർപ്പിക്കുന്പോൾ കൈവശമുള്ളതിനെക്കുറിച്ചു സത്യസന്ധമായ ഒരു വിലയിരുത്തൽ നമുക്ക് ഉണ്ടാകണം.
നോമ്പുകാലത്ത്
നിങ്ങൾ ഒരു ഭവനം പണിയുംമുന്പേ ആദ്യം അടങ്കൽ തയാറാക്കണം, അതിനു ശേഷം പൂർത്തിയാക്കാനുള്ള തുക ഉണ്ടോയെന്ന് അന്വേഷിക്കണം. അല്ലെങ്കിൽ ഇടയ്ക്കു വച്ചു പണി നിന്നുപോയാൽ പണി ആരംഭിച്ചു പക്ഷേ, പൂർത്തിയാക്കാനായില്ല എന്നു മറ്റുള്ളവർ അധിക്ഷേപിച്ചേക്കാം. സത്യസന്ധമായി ജീവിതത്തെ സമീപിക്കുന്ന ആധ്യാത്മിക പരിചരണമാണ് ഈ നോന്പു കാലത്തു നമ്മൾ ചെയ്യേണ്ടത്. നമ്മൾ ചെയ്യേണ്ടതു ചെയ്യാതെ ദൈവത്തെക്കൊണ്ട് ചെയ്യിക്കാമെന്നു കാണിക്കുന്ന മാന്ത്രികമായ സമീപനം ആധ്യാത്മികതയുടെ ഭാഗമല്ല എന്ന സൂചനയാണ് നോന്പ് മുന്നോട്ടുവയ്ക്കുന്നത്.