പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കു പിന്നാലെ വിദ്യാർഥിനിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇന്നു രക്ഷിതാക്കളുടെ മൊഴിയെടുക്കും. പല്ലശന സ്വദേശി വിനോദിന്റെ മകൾ വിനോദിനിക്കാണു (9) കൈ നഷ്ടമായത്.
ഇന്ന് രാവിലെ 10ന് ജില്ലാ മെഡിക്കൽ ഓഫീസിലാണു മൊഴിയെടുക്കുക. ഇന്നു ഹാജരാകണമെന്നറിയിച്ചു ജില്ലാ മെഡിക്കൽ ഓഫീസർ കുട്ടിയുടെ പിതാവിന് കത്തയച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 24നു വീട്ടുമുറ്റത്തു സഹോദരനൊപ്പം ഓടിക്കളിക്കുന്നതിനിടെയാണു വിനോദിനിയുടെ കൈക്കു വീണു പരിക്കേറ്റത്. എല്ലിനു പൊട്ടലുണ്ടായതിനെ തുടർന്നു ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പിന്നീടു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൈ മുറിച്ചു മാറ്റേണ്ടിവന്നു.
ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവാണു കുട്ടിയുടെ കൈ നഷ്ടമാകാൻ കാരണമെന്നു കുടുംബം പരാതി നൽകിയിരുന്നു.
Tags : Students hand Statement