District News
തൃശൂർ: കുരുക്കഴിഞ്ഞ് തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാത. കഴിഞ്ഞദിവസം നിർമാണം അവസാനഘട്ടത്തിലായിരുന്ന പുഴയ്ക്കലിലെ രണ്ടു പാലങ്ങളും അതോടനുബന്ധിച്ച റോഡും ടാറിട്ട് തുറന്നുകൊടുത്തതോടെ ദീർഘകാലമായി നീണ്ട ഗതാഗതക്കുരുക്കിനു പൂർണമായ പരിഹാരമായി.
29 കിലോമീറ്റർ ബിഎം ആൻഡ് ബിസി ടാറിടൽ, 4.23 കിലോമീറ്റർ കോണ്‍ക്രീറ്റ് റോഡ് എന്നിവയും ചെറിയ മൂന്നു പാലങ്ങളും നിർമിച്ചു. 12 കലുങ്കുകളും 5.6 കിലോമീറ്റർ അഴുക്കുചാലുകളും ഇതോടൊപ്പം പണിതീർത്തു.
957 തെരുവുവിളക്കുകളാണ് സ്ഥാപിച്ചത്. മരങ്ങൾ മുറിച്ചുനീക്കി. 22 കിലോമീറ്റർ ജലവിതരണ പൈപ്പുകളും മാറ്റിസ്ഥാപിച്ചു. ഡിവൈഡറുകളുടെ നിർമാണവും നടത്തി. 11 ഹൈമാസ്റ്റ് വിളക്കുകളും സ്ഥാപിച്ചു. വൈദ്യുതി പോസ്റ്റുകളും മാറ്റി.
കഴിഞ്ഞവർഷം ജൂണ്‍ അവസാനത്തോടെ തകർന്ന റോഡുകൾ ടാറിട്ടു. ഒക്ടോബറിൽ രണ്ടാംഘട്ട ടാറിടലും നടത്തി. പിന്നീടാണ് പുഴയ്ക്കലിലെ രണ്ടു പാലങ്ങളുടെ പണികൾ ആരംഭിച്ചത്. ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കരാർ ഏറ്റെടുത്തതിനുശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് പണികൾ തുടങ്ങിയത്. ഒരു വർഷത്തിനുള്ളിൽ തൃശൂർ മുതൽ കല്ലുംപുറം വരെയുള്ള 33.24 കിലോമീറ്റർ റോഡ് പുനർനിർമിച്ചു.
നടപ്പാതകളുടെ പണികൾ, വഴിവിളക്കുകൾ, ദിശാബോർഡുകൾ സ്ഥാപിക്കൽ, അഴുക്കുചാലുകൾ പൂർത്തിയാക്കൽ തുടങ്ങിയ ചെറിയ ജോലികൾമാത്രമാണ് ബാക്കിയുള്ളത്.
District News
കോഴിക്കോട്: നഗരത്തിലെ ഗതാഗതത്തിൽ സമഗ്ര മാറ്റം വരുത്താൻ ലക്ഷ്യമിടുന്ന മാനാഞ്ചിറ–മലാപ്പറമ്പ് നാലുവരിപ്പാതയുടെ നിർമാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചെങ്കിലും കടമ്പകള്‍ ഏറെ.
നിലവില്‍ പ്രവൃത്തി മെല്ലെപ്പോക്കിലാണ്. ഇന്നലെഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും രൂക്ഷമായ ഗതാഗത കുരുക്കും പ്രവൃത്തിയുടെ ഭാഗമായി കെട്ടിടം പൊളിച്ച അവശിഷ്ടങ്ങള്‍ നീക്കുന്നതും കാലതാമസം വരുത്തുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ റോഡ് നവീകരണംതീര്ക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. റോഡിനോടു ചേർന്നുള്ള ഓടയുടെ നിർമാണം ഈ മാസത്തോടെ പൂർത്തിയാകും. വൈദ്യുതി, ടെലിഫോൺ പോസ്റ്റുകൾ നീക്കുന്നതും ജല അതോറിറ്റിയുടെ ശുദ്ധജല പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നതും മരങ്ങൾ മുറിച്ചു നീക്കുന്നതും കേബിളുകൾ മാറ്റുന്നതും അടക്കമുള്ള ജോലികൾ പുരോഗമിക്കുന്നു. ഇതും കാലതാമസം വരുത്തുന്നുണ്ട്.മലാപ്പറമ്പ് ഭാഗത്ത്, റോഡ് വീതി കൂട്ടി നിർമിക്കുന്നതിനുള്ള പ്രാരംഭ ജോലികള്‍ തുടങ്ങിയിട്ടേയുള്ളു.
കേരള റോഡ് ഫണ്ട് ബോർഡിനാണു നിർമാണ ചുമതല. മിഡ്ലാൻഡ് ആണ് നിർമാണ കരാറുകാർ. 24 മീറ്റർ വീതിയിൽ, 5.320 കിലോമീറ്റർ റോഡിന് 76.90 കോടിയാണ് അടങ്കൽ. രണ്ട് വരിയിൽ ഗതാഗതം സാധ്യമാക്കി, 8.5 മീറ്റർ വീതിയാണ് ഒരു ഭാഗത്തു പാതയ്ക്കുണ്ടാകുക. 2 മീറ്റർ വീതിയിൽ മീഡിയനും ഇരുവശത്തും രണ്ട് മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. ഇരുഭാഗത്തും റോഡരികിൽ അര മീറ്റർ മണ്ണിട്ടു നിരപ്പാക്കും.
നടപ്പാതയ്ക്ക് അടിയിലായാണ് ഓടയും കേബിളുകൾക്കും പൈപ്പുകൾക്കുമായി യൂട്ടിലിറ്റി ഡക്റ്റുമുണ്ടാകുക. നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരമാകുമെന്നും കേബിളും പൈപ്പുമിടാൻ പാത മുറിക്കേണ്ട സാഹചര്യം പൂർണമായി ഒഴിവാകുമെന്നും അധികൃതർ പറയുന്നു.
സിഎസ്ഐ, സിഎച്ച് ഫ്ലൈ ഓവർ, മാവൂർ റോഡ്, വൈഎംസിഎ ക്രോസ് റോഡ്, ക്രിസ്ത്യൻ കോളജ്, മനോരമ, നടക്കാവ് ക്രോസ് റോഡ്, എരഞ്ഞിപ്പാലം, കരിക്കാംകുളം റോഡ് എന്നിവിടങ്ങളിലാണു ട്രാഫിക് ജംഗ്ഷനുകള്‍. എരഞ്ഞിപ്പാലം, ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലായിരിക്കും വലിയ ജംഗ്ഷനുകൾ. ഇടറോഡുകളിൽ നിന്ന് പ്രവേശനമുണ്ടാകും. പ്രധാന സ്ഥാപനങ്ങൾക്കു സമീപം യു ടേൺ അനുവദിക്കും.
National
ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്സ്പ്രസ് ഹൈവേയിൽ കനത്ത പുകമഞ്ഞിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ബസ് അടക്കം ചില വാഹനങ്ങൾക്ക് തീപിടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ അണച്ചു. ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ കനത്ത പുകമഞ്ഞിൽ ദൃശ്യപരത കുറഞ്ഞതാണ് അപകട കാരണം. ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൂട്ടിയിടിയെ തുടർന്ന് ചില വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ശ്ലോക് കുമാർ പറഞ്ഞു. നാല് പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എഎസ്പി പറഞ്ഞു.
പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ പോലീസ് വാഹനങ്ങളിൽ വീടുകളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എഎസ്പി പറഞ്ഞു. തടസപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമവും നടന്നുവരികയാണ്.