ഗോഹട്ടി: ആസാമിൽ വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ എമർജൻസി ലാൻഡിംഗ് സൗകര്യത്തിൽ സി-130 ജെ വിമാനത്തിൽ പറന്നിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ആസാമിലെത്തിയത്. ചബുവ എയർഫീൽഡിൽ നിന്ന് എത്തിയ അദ്ദേഹം ദേശീയ പാത 37-ലാണ് ലാൻഡ് ചെയ്തത്.
100 കോടി രൂപ ചെലവിൽ നിർമിച്ച ഈ സൗകര്യം രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും വലിയ മുതൽക്കൂട്ടാകും. യുദ്ധവിമാനങ്ങൾക്കും ട്രാൻസ്പോർട്ട് വിമാനങ്ങൾക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ റൺവേ, ദിബ്രുഗഡ് വിമാനത്താവളത്തിന് ഒരു ബദലായി പ്രവർത്തിക്കും.
40 ടൺ വരെയുള്ള യുദ്ധവിമാനങ്ങളെയും 74 ടൺ ഭാരമുള്ള വലിയ വിമാനങ്ങളെയും വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. ലാൻഡിംഗിന് ശേഷം തേജസ്, സുഖോയ്, റഫാൽ തുടങ്ങിയ യുദ്ധവിമാനങ്ങൾ അണിനിരന്ന 40 മിനിറ്റ് നീണ്ട വ്യോമാഭ്യാസ പ്രകടനത്തിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.
തുടർന്ന് ഗോഹട്ടിയെയും നോർത്ത് ഗോഹട്ടിയെയും ബന്ധിപ്പിക്കുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള നിർണായകമായ പാലം അദ്ദേഹം ജനങ്ങൾക്കായി സമർപ്പിച്ചു.
ബംഗോറയിൽ ഐഐഎം ഗോഹട്ടിയുടെ താത്കാലിക കാമ്പസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൂടാതെ, നഗരത്തിലെ വായുമലിനീകരണം കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമനം തടയുന്നതിനുമായി നൂറ് പുതിയ ഇലക്ട്രിക് ബസുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.
Tags : PM Modi Landing C-130J Aircraft Assam Highway