Business
കൊച്ചി: ഡിസംബർ 31 ന് അവസാനിച്ച സാമ്പത്തികവർഷത്തെ മൂന്നാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 5,53,364.49 കോടി രൂപയായി ഉയർന്നു. 1729.33 കോടി രൂപയാണു പ്രവർത്തനലാഭം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ പ്രവർത്തനലാഭമാണിത്. 1041.21 കോടി രൂപയാണ് അറ്റാദായം.
ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 11.40 ശതമാനം വര്‍ധിച്ചാണ് 5,53,364.49 കോടി രൂപയിലെത്തിയത്. മുന്‍വര്‍ഷം ഇതേ പാദത്തിൽ 2,66,375.43 കോടി രൂപയായിരുന്ന നിക്ഷേപം 11.80 ശതമാനം വർധനവോടെ 2,97,795.82 കോടി രൂപയായി.
വായ്പാവിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ 255568.67 കോടി രൂപയായി വര്‍ധിച്ചു. 10.94 ശതമാനമാണു വാർഷികാടിസ്ഥാനത്തിലുള്ള വളർച്ചാനിരക്ക്. അറ്റ പലിശ മാർജിൻ 3.18 ശതമാനമായി വർധിച്ചു.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന അറ്റപലിശവരുമാനമാണു ബാങ്ക് കൈവരിച്ചത്. വാർഷികാടിസ്ഥാനത്തിൽ 9.11 ശതമാനം വര്‍ധനവോടെ അറ്റപലിശവരുമാനം 2652.73 കോടി രൂപയിലെത്തി. ഫീസ് വരുമാനവും ചരിത്രത്തിലെ ഏറ്റവുമുയർന്നതാണ്.
18.57 ശതമാനം വർധനവോടെ 896.47 കോടി രൂപയായി. 4446.86 കോടി രൂപയാണു ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.72 ശതമാനമാണിത്. അറ്റ നിഷ്ക്രിയ ആസ്തി 1068.04 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.42 ശതമാനമാണിത്. 75.14 ശതമാനമാണു നീക്കിയിരുപ്പ് അനുപാതം.
ഓഹരിയൊന്നിന് 30.45 രൂപപ്രകാരം 3.20 കോടി ഓഹരികൾ വാങ്ങിയതിലൂടെ ഏജീസ് ഫെഡറൽ ഇൻഷ്വറൻസ് കമ്പനിയിലെ ബാങ്കിന്റെ ഓഹരിപങ്കാളിത്തം 26 ശതമാനത്തിൽനിന്ന് 30 ശതമാനമായി വർധിച്ചെന്ന് ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയൻ പറഞ്ഞു.
Business
കൊച്ചി: വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ കോഴിമുട്ടയുടെ വിലയിലും കുതിപ്പ്. 7.60 രൂപയാണ് ഇന്നലെ കൊച്ചിയിൽ മുട്ടയുടെ റീട്ടെയിൽ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് പുതുവർഷത്തിൽ മുട്ടവിലയിലുണ്ടായത്.
ഗ്രാമീണമേഖലകളിൽ 7.70 - 7.90 രൂപയാണ് ചില്ലറ വില്പനശാലകളിലെ വില. ഹോൾസെയിൽ വില 7.20 രൂപയിലെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നാണു കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്നത്. ചരക്കുകൂലി ഉൾപ്പെടെ കേരളത്തിലെത്തുന്പോൾ മുട്ട ഒന്നിന് 6.90 രൂപയാകുമെന്ന് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ മുട്ടയുടെ വിലയിലുണ്ടായ വർധന 1.50 മുതൽ രണ്ടു രൂപ വരെയാണ്. 2025 ജനുവരിയിൽ 4.90 ആയിരുന്നു ചില്ലറ വില. ജൂണിൽ ഇത് 5.60 രൂപയിലെത്തി. ഡിസംബറിൽ 6.50 രൂപയിലേക്കു വില ഉയർന്നിരുന്നു. ഇതിൽനിന്നാണു ഇപ്പോൾ വിപണിയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചത്.
ക്രിസ്മസ്, പുതുവത്സര സീസണിൽ ഡിമാൻഡ് കൂടിയതും തമിഴ്നാട്ടിൽനിന്നെത്തിക്കുന്നത് കുറഞ്ഞതുമാണ് വിലവർധനയ്ക്കു കാരണമെന്ന് എറണാകുളത്തെ വ്യാപാരിയായ പി.വി. സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി. ക്രിസ്മസ് സീസണിൽ സാധാരണനിലയിൽ നേരിയ വിലക്കയറ്റം ഉണ്ടാകാറുണ്ട്.ഇപ്പോഴത്തെ വില റിക്കാർഡാണെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ സ്റ്റോറുകളിൽ മുട്ടവില എട്ടു രൂപയ്ക്കു മുകളിലാണ്. പ്രമുഖ ഓൺലൈൻ സ്റ്റോറിൽ 30 കോഴിമുട്ടയുടെ ട്രേയ്ക്ക് ഇന്നലെ കുറഞ്ഞ വില 259 രൂപയാണ്. ഒന്നിന് 8.63. ഗ്രേഡ് കൂടിയതെങ്കിൽ 30 എണ്ണത്തിന്റെ വില 450 രൂപയാണ്.
നാഷണൽ എഗ് കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് (എൻഇസിസി) രാജ്യത്തു മുട്ടവില നിശ്ചയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവുംഉയർന്ന വിലയിലാണ് മുട്ടവ്യാപാരം നടക്കുന്നതെന്ന് എൻഇസിസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
Viral
ഇറാനിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ, സഹാന്ദ് പർവതനിരകളുടെ താഴ്വരയിൽ പ്രകൃതിയും മനുഷ്യനും ചേർന്ന് തീർത്ത ഒരു മഹാവിസ്മയമാണ് കന്ദോവൻ ഗ്രാമം.
കഴിഞ്ഞ ഏഴു നൂറ്റാണ്ടുകളിലധികമായി മാറ്റമില്ലാതെ തുടരുന്ന ഈ ഗ്രാമത്തിലെ ജീവിതശൈലി ലോകത്തിലെ തന്നെ അപൂർവ്വ കാഴ്ചകളിൽ ഒന്നാണ്.
അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്നുണ്ടായ ശിലാശങ്കുക്കൾക്കുള്ളിൽ തുരന്നെടുത്ത വീടുകളാണ് ഈ ഗ്രാമത്തെ ശ്രദ്ധേയമാക്കുന്നത്. സിമന്റോ ഇഷ്ടികയോ ഉപയോഗിക്കാതെ, കഠിനമായ അഗ്നിപർവ്വത ശിലകളിൽ മനുഷ്യപ്രയത്നത്താൽ കൊത്തിയെടുത്ത ഈ നിർമ്മിതികൾ സഹസ്രാബ്ദങ്ങൾക്കപ്പുറമുള്ള മനുഷ്യന്റെ അതിജീവനശേഷിയുടെ സാക്ഷ്യപത്രമാണ്.
തേനീച്ചക്കൂട് എന്ന് അർഥം വരുന്ന പേർഷ്യൻ വാക്കായ "കന്ദോ' എന്നതിൽ നിന്നാണ് കന്ദോവൻ എന്ന പേര് ഗ്രാമത്തിന് ലഭിച്ചത്. ദൂരെ നിന്ന് നോക്കുമ്പോൾ വലിയൊരു തേനീച്ചക്കൂട്ടത്തിന് സമാനമായ ആകൃതിയാണ് ഈ ഗ്രാമത്തിനുള്ളത്.
മംഗോളിയൻ അധിനിവേശത്തിൽ നിന്ന് രക്ഷപ്പെടാൻ ഈ പ്രദേശത്തെ ഗുഹകളിൽ അഭയം പ്രാപിച്ച ജനതയാണ് പിൽക്കാലത്ത് ഈ പാറകളെ സുരക്ഷിതമായ വീടുകളാക്കി മാറ്റിയതെന്ന് കരുതപ്പെടുന്നു.
കഠിനമായ മഞ്ഞുകാലത്ത് പുറത്തെ കൊടും തണുപ്പിൽ നിന്ന് സംരക്ഷണം നൽകാൻ ഈ പാറവീടുകളുടെ ചുവരുകൾക്ക് സാധിക്കുന്നു. ഏകദേശം രണ്ട് മീറ്ററോളം കനമുള്ള ഈ ഭിത്തികൾ സ്വാഭാവികമായ ഒരു താപനിയന്ത്രണ സംവിധാനമായി പ്രവർത്തിക്കുന്നു.
അതായത് വേനൽക്കാലത്ത് വീടിനുള്ളിൽ തണുപ്പും ശൈത്യകാലത്ത് ഊഷ്മളമായ ചൂടും നിലനിൽക്കുന്നു. അതിശയകരമായ മറ്റൊരു വസ്തുത, ഈ ശിലാഭവനങ്ങൾ വെറും ഒറ്റമുറി ഗുഹകളല്ല എന്നതാണ്. പല വീടുകളും രണ്ടോ മൂന്നോ നിലകളിലായി ക്രമീകരിച്ചിരിക്കുന്നു.
താഴത്തെ നില സാധാരണയായി കന്നുകാലികളെ പാർപ്പിക്കാനും മുകളിലത്തെ നിലകൾ താമസത്തിനും അടുക്കളയ്ക്കുമായാണ് ഉപയോഗിക്കുന്നത്. വെളിച്ചത്തിനും കാറ്റിനുമായി പാറകളിൽ തന്നെ ജനലുകളും തുരന്നെടുത്തിട്ടുണ്ട്.
ലോകത്ത് ഇത്തരത്തിലുള്ള മറ്റ് ശിലാ ഗ്രാമങ്ങൾ ഉണ്ടെങ്കിലും, ജനങ്ങൾ ഇന്നും താമസിക്കുന്ന ഏക ഗുഹാ ഗ്രാമം എന്ന പദവി കന്ദോവന് സ്വന്തമാണ്. പുരാതന കാലം മുതൽ തന്നെ മേദ്യർ, സസാനിഡ്സ് തുടങ്ങിയ വിവിധ സാമ്രാജ്യങ്ങളുടെ സ്വാധീനം ഈ പ്രദേശത്ത് ഉണ്ടായിരുന്നു.
ഖനനങ്ങളിലൂടെ ലഭിച്ച മൺപാത്രങ്ങളും മറ്റ് ചരിത്രരേഖകളും കന്ദോവന്റെ പൗരാണികതയിലേക്ക് വിരൽ ചൂണ്ടുന്നു. ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക ഈ ഗ്രാമത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇത് വീണ്ടും ആഗോള ശ്രദ്ധയാകർഷിച്ചത്.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും സുസ്ഥിരമായ നിർമ്മാണ രീതികളുടെയും ഉത്തമ ഉദാഹരണമായിട്ടാണ് അദ്ദേഹം ഈ ഗ്രാമത്തെ വിശേഷിപ്പിച്ചത്.
ഇന്നും ഈ വീടുകളിൽ വൈദ്യുതിയും കുടിവെള്ളവും ലഭ്യമാണ് എന്നത് ആധുനികതയും പാരമ്പര്യവും എങ്ങനെ ഒത്തുപോകുന്നു എന്നതിന്റെ തെളിവാണ്.
കേവലം ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി, മനുഷ്യന്റെ സർഗാത്മകതയും പ്രകൃതി നിയമങ്ങളും കൈകോർത്ത ഈ ഗ്രാമം വരുംതലമുറകൾക്ക് വലിയൊരു പാഠപുസ്തകം കൂടിയാണ്.
Leader Page
അമേരിക്കന്‍ അപ്രമാദിത്വവും യൂറോപ്യന്‍ സ്വാധീനവും ഇല്ലാത്തതും അതേസമയം ലോകജനസംഖ്യയുടെ പകുതിയിലേറെ വരുന്നതുമായ രാജ്യങ്ങളുടെ രാജ്യാന്തര കൂട്ടായ്മയാണ് ബ്രിക്സ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാന്, ഇന്തോനേഷ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ അംഗങ്ങള്‍. ഇറാന്റെ സാന്നിധ്യവും നിലപാടും ഉച്ചകോടിയില്‍ ഏറെ നിര്‍ണായകമാകും. ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ മൂന്നുമാസത്തേക്ക് മരവിപ്പിച്ചതിന്റെ കാലാവധി ഒമ്പതിന് അവസാനിക്കാനിരിക്കേയാണ് ഇന്നും നാളെയുമായി ബ്രിക്സിന്റെ 17-ാം ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്നത്.
‘കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണത്തിനായി ആഗോള ദക്ഷിണ സഹകരണം ശക്തിപ്പെടുത്തല്‍’ എന്നതാണ് ഉച്ചകോടിയുടെ മുഖ്യവിഷയം. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ അംഗരാജ്യങ്ങളുടെ ഏകോപനം ചര്‍ച്ചയില്‍ ഉയരും. 17-ാം ഉച്ചകോടിയുടെ രണ്ട് മുന്‍ഗണനാവിഷയങ്ങളും ഏറെ ശ്രദ്ധേയമാണ്. 1). ആഗോള ദക്ഷിണ സഹകരണം, 2). പരിസ്ഥിതി വികസനത്തിനായുള്ള അംഗരാജ്യങ്ങളുടെ പങ്കാളിത്തം. ഈ ലക്ഷ്യപ്രാപ്തിക്കായി ആറു പ്രധാന മേഖലകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 1. ആഗോള ആരോഗ്യ സഹകരണം, 2. വ്യാപാരം, നിക്ഷേപം, ധനകാര്യം 3. കാലാവസ്ഥാ വ്യതിയാനം, 4. കൃത്രിമബുദ്ധി (എഐ) ഭരണം, 5. ബഹുമുഖ സമാധാന സുരക്ഷ പദ്ധതികള്‍, 6. അടിസ്ഥാന വികസനമേഖലകള്‍. അംഗരാജ്യങ്ങളുടെ ആഗോള സ്വാധീനം വര്‍ധിപ്പിക്കാനും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാനും സാംസ്കാരിക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും കൂടുതല്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉച്ചകോടിയില്‍ ഉയരും. ആഗോള ഭീകരതയ്ക്കെതിരേ ഇന്ത്യ ഉച്ചകോടിയില്‍ ഉറച്ച നിലപാടുകളെടുക്കുമെന്ന് ഉറപ്പാണ്.
ആസിയാന്‍ ബ്രിക്സില്‍
ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയുടെ ഒരു പ്രത്യേകത ആസിയാന്‍ രാജ്യമായ ഇന്തോനേഷ്യയും അംഗരാജ്യമായി ആദ്യമായി പങ്കെടുക്കുന്നുവെന്നതാണ്. 2024 ഒക്ടോബറില്‍ മലേഷ്യയും തായ്ലൻഡും വിയറ്റ്നാമും പങ്കാളി രാജ്യങ്ങളുമായി. ഈ പങ്കാളിത്തം ആസിയാന്‍ ഐക്യത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാനുള്ള സാധ്യതയേറെ. സാമ്പത്തിക വളര്‍ച്ച, വ്യാപാര വൈവിധ്യവത്കരണം, വികസന ധനസഹായം എന്നിവയ്ക്കുള്ള ബദല്‍ അവസരങ്ങള്‍ ബ്രിക്സിലുണ്ട്. ഇന്തോനേഷ്യക്ക് ഇന്ത്യയും ചൈനയുമായുള്ള ബന്ധങ്ങള്‍ ബ്രിക്സിലൂടെ കൂടുതല്‍ ദൃഢമാകും. വികസനബാങ്കിലേക്കുള്ള പ്രവേശനവും ലഭിക്കും. ബ്രിക്സ് ന്യൂ ഡെവലപ്പ്മെന്റ് ബാങ്കിന്റെ വായ്പാ സൗകര്യങ്ങളും ധനസഹായവും വ്യാപാര ആനുകൂല്യങ്ങളും ബ്രിക്സ് പങ്കാളികളായ ആസിയാന്‍ രാജ്യങ്ങള്‍ക്കും നേട്ടമാകും.
ഡി ഡോളറൈസേഷന് സാധ്യമോ?
അമേരിക്കന്‍ ഡോളര്‍ ആധിപത്യം പുലര്‍ത്തുന്ന സാമ്പത്തികക്രമത്തെ വെല്ലുവിളിക്കാന്‍ ബ്രിക്സ് രാജ്യങ്ങള്ക്കാവുമോ? ആവേശത്തോടെ ബ്രിക്സ് കറന്സിക്കുവേണ്ടി വാദിച്ചിരുന്ന ബ്രസീലും പരുങ്ങലിലാണ്. ഡോളറിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാന്‍ തീരുമാനിച്ചാലും ബദല്‍ പേയ്മെന്റ് സംവിധാനങ്ങളും രൂപപ്പെടണം. ബ്രിക്സിനുള്ളിലെ ഐക്യത്തിന്റെ അഭാവം ധനനയത്തെയും കരുതല്‍ ശേഖര മാനേജ്മെന്റിനെയും സംബന്ധിച്ചുള്ള വ്യത്യസ്ത സമീപനങ്ങളും അംഗരാജ്യ ഏകോപനങ്ങള്‍ പ്രയാസമാക്കുന്നു. ഒരൊറ്റ കറന്‍സി നിയന്ത്രിക്കാന്‍ ബ്രിക്സിന് സംയുക്ത സ്ഥാപനങ്ങളില്ലാത്തതും ഡി ഡോളറൈസേഷന് പ്രയാസമുളവാക്കുന്നു. നിലവില്‍ അന്താരാഷ്ട്ര വ്യാപാരത്തിന്റെ വലിയൊരു ഭാഗം ഡോളറിലായതിനാല്‍ അതില്‍നിന്ന് പുതിയൊരു കറന്‍സിയിലേക്കുള്ള മാറ്റം ചെലവേറിയതും ദൈര്‍ഘ്യമേറിയതും സാങ്കേതികമായി സങ്കീര്‍ണവുമായിരിക്കും. ഡി ഡോളറൈസേഷനില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിനുപകരം കൂടുതല്‍ ജാഗ്രതയോടെയുള്ള ക്രമീകരണങ്ങള്ക്കായിരിക്കും ബ്രിക്സ് ഉച്ചകോടി മുന്‍ഗണന നല്‍കുക. എങ്കിലും ആഗോള വ്യാപാരത്തില്‍ ബദല്‍ പേമെന്റ് പ്ലാറ്റ്ഫോം ഗൗരവമായി ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യപ്പെടും.
ബ്രിക്സ് കറന്‍സിയെക്കുറിച്ച് അംഗരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമായിട്ട് അധികനാളികളായിട്ടില്ല. അതേസമയം 2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പതിനഞ്ചാം ഉച്ചകോടിയില്‍ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയാണ് ഡോളര്‍ ഇതര ബ്രിക്സ് കറന്‍സി വേണമെന്ന് ശക്തമായി വാദിച്ചത്. ഇക്കുറി ബ്രിക്സ് ഉച്ചകോടി ബ്രസീലിന്റെ ആതിഥേയത്വത്തില്‍ നടക്കുമ്പോള്‍ ഈ വാദം കൂടുതല്‍ കരുത്താര്ജിക്കേണ്ടതാണ്. 2024 നവംബറില്‍ റഷ്യയിലെ കസാനില്‍ ചേര്‍ന്ന 16-ാം ബ്രിക്സ് ഉച്ചകോടിയിലും ബ്രിക്സ് കറന്‍സി ചര്‍ച്ചയായിരുന്നു. നിലവില്‍ ലോകത്തെ വിദേശനിക്ഷേപത്തിന്റെ 58 ശതമാനവും ഡോളറിലാണ്. എണ്ണവില്പനയിലും ഡോളറാണ് അടിസ്ഥാന കറന്‍സി.
ബ്രിക്സ് കറന്‍സിയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മൗനം പാലിക്കുന്നു. ബ്രിക്സ് കറന്‍സി എന്ന ആശയത്തിന്മേല് ഉയരുന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്ക് അംഗരാജ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരമില്ല. അമേരിക്കന്‍ ഉപരോധങ്ങള്‍ മറികടക്കാന്‍ പുത്തന്‍ കറന്സിക്കാവുമോ? ബ്രിക്സ് കറന്‍സി നിലവിലുള്ള ആഭ്യന്തര കറന്‍സിക്കു പകരമാകുമോ? സ്ഥിരവും ക്രമീകരിക്കാവുന്നതുമായ വിനിമയനിരക്ക് സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കും? ബ്രിക്സ് അംഗരാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ബ്രിക്സ് കറന്‍സി ആകര്‍ഷകമാകുമോ? സ്വര്‍ണവുമായി ബന്ധിപ്പിച്ച ഒരു കറന്‍സി കൂടുതല്‍ ലാഭകരമോ? ബ്രിക്സ് കറന്‍സിക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്കുന്ന മുന്നറിയിപ്പുകള്‍ എഴുതിത്തള്ളാമോ? ചുരുക്കത്തില്‍ ബ്രിക്സ് കറന്‍സിയെന്ന സ്വപ്നം ബ്രസീല്‍ ഉച്ചകോടിയിലും ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങുമെന്നു വ്യക്തം. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ അമേരിക്കന്‍ ഡോളര്‍ മുന്‍കാലങ്ങളിലേതുപോലെ ഇനിയും ലോകത്തെ നിയന്ത്രിക്കും.
കരുത്തുനേടി ഇന്ത്യ
17-ാം ബ്രിക്സ് ഉച്ചകോടിയില്‍ ഇക്കുറി പങ്കെടുക്കുന്ന ഇന്ത്യ പഴയ ഇന്ത്യയല്ല. ലോക സാമ്പത്തിക ശക്തിയായി അമേരിക്കയ്ക്കും ചൈനയ്ക്കും ജര്‍മനിക്കും പിന്നിലിന്ന് നാലാം സ്ഥാനത്ത് ഇന്ത്യയാണ്. മൂന്നാം സ്ഥാനത്തേക്ക് വൈകാതെ എത്തുകയും ചെയ്യും. ആളോഹരി വരുമാനത്തില്‍ ഇന്ത്യ വളരെ പിന്നിലെങ്കിലും വന്‍ സാമ്പത്തിക ശക്തിയായുള്ള ഇന്ത്യയുടെ കുതിപ്പ് ഏതൊരു പൗരനും അഭിമാനമേകും. അതിനാല്‍തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്കും നിലപാടുകള്‍ക്കും ബ്രിക്സ് ഉച്ചകോടിയില്‍ ഏറെ സ്വീകാര്യതയുണ്ട്.
റഷ്യയെയും അമേരിക്കയെയും ചേര്‍ത്തുനിര്‍ത്താനും ഇറാനോട് പിണങ്ങാതെ ഇസ്രയേലിനോട് ഇണങ്ങാനും ചൈനയുടെ കരംപിടിക്കാനും യൂറോപ്യന്‍ യൂണിയനുമായും യുകെ, ഇറ്റലി, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായും നയതന്ത്രബന്ധങ്ങള്‍ എക്കാലത്തേക്കാളും ശക്തമാക്കാനും ഇന്ന് ഇന്ത്യക്കാവുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ വാക്കുകള്‍ അവസാന വാക്കെങ്കില്‍ ആറു ഗള്‍ഫ് രാജ്യങ്ങള്‍ക്കും നരേന്ദ്ര മോദി ഉറ്റമിത്രമാണ്. ഈ നേതൃത്വത്തിന്റെ കരുത്തുമായാണ് ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രതിനിധിസംഘം പങ്കെടുക്കുന്നത്. അതിനാല്‍തന്നെ ഉച്ചകോടി പ്രമേയങ്ങളും പ്രഖ്യാപനങ്ങളും ഇന്ത്യയുടെ വളര്‍ച്ചയുടെയും മുന്നേറ്റത്തിന്റെയും ഭീകരതയ്ക്കെതിരേയുള്ള നിലപാടുകളുടെയും തലങ്ങളില്‍ പുതുവഴികള്‍ തുറക്കുമെന്ന് പ്രതീക്ഷിക്കാം.
Todays Story
സുല്‍ത്താന്‍ ബത്തേരി.. പേരില്‍ തന്നെയുണ്ട് ഒരു തലയെടുപ്പ്. അതുമാത്രമല്ല ഒരുപാട് ഓര്‍മകള്‍ ഉറങ്ങുന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലം കൂടിയാണിത്. ചുരം കയറി എത്തുന്നവര്‍ക്ക് എല്ലാക്കാലത്തും ബത്തേരിയും പരിസര പ്രദേശങ്ങളും സമ്മാനിക്കുന്നത് വിസ്മയ കാഴ്ചകള്‍ തന്നെയാണ്
വയനാട്ടിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ സുല്‍ത്താന്‍ ബത്തേരിക്കുള്ള പങ്ക് ചെറുതല്ല. സുല്‍ത്താന്‍ ബത്തേരിയെ അറിയുക എന്നാല്‍ വയനാടിനെയും അതുവഴി കേരള ചരിത്രത്തെയും അറിയുക എന്നതാണ്. അതുകൊണ്ടുതന്നെ ഈ നാട് പത്തരമാറ്റ് തിളക്കത്തില്‍ നിലകൊള്ളുന്നു.
സുല്‍ത്താന്റെ ആയുധപ്പുര
വയനാട്ടിലെ ബ്രിട്ടീഷ് ഭരണത്തിന് രണ്ട് കാലഘട്ടങ്ങളുണ്ട്. ആദ്യത്തേത് പഴശിരാജയുടെ കൈയില്‍നിന്ന് ലഭിച്ച വയനാടന്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലം. 1858-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈയില്‍ നിന്ന് രാജ്ഞി നേരിട്ട് ഭരണം ഏറ്റെടുക്കുന്നതുവരെ അത് തുടര്‍ന്നു.
പിന്നീട് 1947 വരെ മലബാര്‍ കളക്ടറുടെ ബ്രിട്ടീഷ് ഭരണമായിരുന്നു വയനാട്ടില്‍. മുന്നനാട്, മുത്തൂര്‍നാട്, ഇളങ്കൂര്‍നാട്, നല്ലൂര്‍നാട്, ഇടനാശങ്കൂര്‍, പോരന്നൂര്‍, കുറുമ്പാല, വയനാട്, നമ്പിക്കൊല്ലി, ഗണപതിവട്ടം എന്നീ ഡിവിഷനുകളാണ് ഉണ്ടായിരുന്നത്.
ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പില്ക്കാലത്ത് സുല്‍ത്താന്‍ ബത്തേരി ആയിമാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗണപതി ക്ഷേത്രം തന്നെയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമാക്കി മാറ്റിയത് എന്നു വിശ്വിസിക്കുന്നു.
ചെറിയ ജനപദമെന്ന രീതിയില്‍ ദശാബ്ദങ്ങള്‍ അറിയപ്പെട്ടിരുന്ന ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുല്‍ത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പില്ക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാര്‍ സുല്‍ത്താന്റെ ആയുധപ്പുര എന്നര്ഥത്തില് സുല്‍ത്താന്‍സ് ബാറ്ററി എന്ന പേരിട്ടത്.
പ്രസ്തുത കാലഘട്ടത്തിലെ ഒരു വാണിജ്യ കേന്ദ്രമായും മൈസൂരിലേക്കുള്ള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടുവെന്നു വിശ്വസിക്കാം. മധ്യകാലഘട്ടത്തിലെ നഗരങ്ങള്‍ വളര്‍ന്നുവന്ന രീതിയില്‍ നാലും കൂടിയ വഴിക്ക് ചുറ്റുമായും പ്രധാന പാതയോരത്തായും ആരാധനാകേന്ദ്രത്തിന് ചുറ്റുമായും ഗണപതി വട്ടം വളരുകയായിരുന്നു.
കിടങ്ങനാട് പഞ്ചായത്ത് വിഭജിച്ചാണ് 1968 ല്‍ നൂല്‍പ്പുഴ പഞ്ചായത്തും 1974 ല്‍ നെന്മേനി പഞ്ചായത്തും 1968 ല്‍ സുല്‍ത്താന്‍ബത്തേരി പഞ്ചായത്തും രൂപീകരിക്കപ്പെട്ടത്. തമിഴ്, കര്‍ണാടക, കുടക് ഗ്രാമങ്ങളിലൂടെയായി മധ്യകാലഘട്ടം മുതലേ സുല്‍ത്താന്‍ബത്തേരിയും വയനാടിന്റെ ഇതരഭാഗങ്ങളും ബന്ധം പുലര്‍ത്തിയിരുന്നതായി തെളിവുകളുണ്ട്.
മധ്യകാല ജനപ്രയാണങ്ങളുടെ കഥപറയുന്ന വീരക്കല്ലുകള്‍, കാടിനുള്ളില്‍ ചിതറിക്കിടക്കുന്ന പഴയ തടയണകളുടെ മാതൃകകള്‍, എല്ലാം സുല്‍ത്താന്‍ബത്തേരിയെ പ്രാചീന ചരിത്ര സംസ്കാരങ്ങളുടെ സംഗമസ്ഥാനമെന്ന് വിളിക്കുന്നു.
കാലാവസ്ഥ
മിത-ശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെയുള്ളത്. വർഷം മുഴുവൻ അമിതമായ ചൂടോ അമിതമായ തണുപ്പോ ഇവിടെ അനുഭവപ്പെടാറില്ല. വർഷത്തിൽ 2,322 മില്ലിമീറ്റർ ശരാശരി മഴ ലഭിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി അന്തരീക്ഷതാപം 290-180 ഡിഗ്രി സെല്ഷ്യസിനിടയ്ക്കാണ്.
ഹുമിഡിറ്റി മൺസൂൺ കാലത്ത് 95ശതമാനം വരെ എത്താറുണ്ട്. കാലാവസ്ഥയെ പ്രധാനമായും നാലു ഋതുക്കളായി തിരിക്കാം.1. തണുപ്പുകാലം (ഡിസംബർ-ഫെബ്രുവരി) 2. ചൂടു കാലം (മാർച്ച്-മേയ്) 3. തെക്കു പടിഞ്ഞാറൻ മൺസൂൺ (ജൂൺ-സെപ്റ്റംബർ) 4. വടക്കു കിഴക്കൻ മൺസൂൺ (ഒക്ടോബര്‍-നവംബർ).
ടൂറിസം
വയനാട് വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുന്ന വനമേഖലയാണ് സുൽത്താൻ ബത്തേരിയുടെ വടക്കെ അതിർത്തി. നീലഗിരി ബയോസ്ഫിയർ മേഖലയിൽപ്പെട്ട ഇവിടത്തെ കാട് കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി, മലയണ്ണാൻ, കാട്ടാട്, വിവിധതരം മാനുകൾ, കുരങ്ങുകൾ, രാജവെമ്പാല ഉൾപ്പെടെയുള്ള ഉരഗ ജീവികൾ, വ്യത്യസ്ത തരം പക്ഷികൾ, അപൂർവ ഔഷധസസ്യങ്ങൾ, വിവിധ തരം മരങ്ങൾ, മുള ഉൾപ്പെടെയുള്ള പുല്ല് വർഗങ്ങൾ എന്നിവയുടെ അപൂർവ കലവറയാണ്.
ജൈനക്ഷേത്രം: ഇവിടെ മനോഹരമായ ചില കൊത്തുപണികൾ ഉണ്ട്. ഈ ജൈന ക്ഷേത്രത്തിനോടു ചേർന്നുള്ള കിണറിൽ നിന്ന് മൈസൂരിലേക്ക് ടിപ്പു സുൽത്താൻ ഒരു തുരങ്കം നിർമിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.
അമ്പുകുത്തി മല: സുൽത്താൻ ബത്തേരിക്ക് 12 കിലോമീറ്റർ അകലെയായി ഉള്ള ഈ മലയിൽ ഏകദേശം ഒരു കിലോമീറ്റർ മുകളിലായി നവീന ശിലായുഗ കാലഘട്ടത്തിലെ ചുമർ ചിത്രങ്ങളുള്ള ഇടക്കൽ ഗുഹയുണ്ട്. ഇടക്കൽ ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് അമ്പുകുത്തി മല.