തിരുവനന്തപുരം: ഗവർണർ നിയമസഭയിൽ നടത്തുന്ന നയപ്രഖ്യാപനത്തെ അതേദിവസംതന്നെ സഭയിൽ മുഖ്യമന്ത്രി തിരുത്തുന്നത് സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യം.
ഗവർണർ നയപ്രഖ്യാപനത്തിലെ ആദ്യഭാഗവും അവസാന ഭാഗവും വായിച്ചാൽത്തന്നെ പൂർണമായി വായിച്ചതായി കണക്കാക്കുന്നതാണ് കീഴ്വഴക്കം. ഇതുസംബന്ധിച്ച് സ്പീക്കർമാരുടെ നിരവധി റൂളിംഗുകൾ നിലവിലുണ്ട്.
ഇന്നലെ കേന്ദ്രവിരുദ്ധ ഭാഗവും നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്ത നടപടിയും ഗവർണർ വായിക്കാതിരുന്നത് ഗവർണർ സഭ വിട്ടതിനു പിന്നാലെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞതു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയാണെന്ന അഭിപ്രായമാണ് പ്രതിപക്ഷത്തിനുള്ളത്.
ഗവർണറായിരുന്ന ജ്യോതി വെങ്കിടാചലം നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയപ്പോൾ ബഹളത്തെ തുടർന്ന് ഏഴു മിനിറ്റ് മാത്രം വായിച്ച് അവസാനിപ്പിച്ചിരുന്നു. ഇതു പൂർണ നയപ്രഖ്യാപന പ്രസംഗമായി കരുതണമെന്ന സ്പീക്കറുടെ റൂളിംഗും നിലവിലുണ്ട്. സുഖ്ദേവ് സിംഗ് കാങ് മുതൽ ആരിഫ് മുഹമ്മദ്ഖാൻ വരെ ഗവർണറായിരുന്ന കാലം വായിക്കാതെ വിട്ടുകളഞ്ഞ ഭാഗത്തിൽ സ്പീക്കർമാരുടെ റൂളിംഗുകൾ നിലവിലുണ്ട്.
സാധാരണയായി ചില ഭാഗങ്ങൾ വായിക്കാതെ ഒഴിവാക്കാൻ ഗവർണർക്ക് അവകാശമുണ്ട്. എന്നാൽ, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്താൻ ഗവർണർക്കു കഴിയില്ല. ഇക്കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Tags : governor Proclamation Speech history amended Chief Minister