Kerala
കൊല്ലം: മൈലക്കാട്ട് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുവീണ സംഭവം അടിയന്തരമായി അന്വേഷിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്കു നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്.
ദേശീയപാതാ അഥോറിറ്റി അധികൃതരിൽനിന്ന് വിശദീകരണം തേടാനാണ് നിർദേശം. നിർമാണത്തിൽ അപാകതയുണ്ടോ എന്നു പരിശോധിക്കുമെന്നു ദേശീയപാതാ അഥോറിറ്റി അറിയിച്ചു.ദേശീയപാത പ്രോജക്ട് ഡയറക്ടറും സൈറ്റ് എൻജിനിയർമാരും സ്ഥലത്തെത്തി.
ദേശീയപാതാ നിർമാണത്തിൽ അഴിമതിയും അനാസ്ഥയുമാണെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻകൂടിയായ കോണ്ഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വിമർശിച്ചു.
നിരന്തരമായ അപകടങ്ങളിലൂടെ ഉയരപ്പാത അശാസ്ത്രീയ നിർമാണമാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും അന്വേഷണം നടത്തണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.
International
ഹോങ്കോംഗ്: ഹോങ്കോംഗിലെ പാർപ്പിട സമുച്ചയത്തിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര കമ്മിറ്റിയെ നിയമിക്കും.
നിക്ഷിപ്ത താൽപര്യങ്ങളെ അതിജീവിക്കുമെന്നും നിർമാണ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും ചൈനീസ് മേഖലയിലെ ചീഫ് എക്സിക്യൂട്ടീവായ ജോൺ ലീ പറഞ്ഞു.
156 പേർ മരിച്ചെന്നും 30 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് ഇന്നലെ അറിയിച്ചിരുന്നു. തായ് പോ ജില്ലയിലെ വാങ് ഫുക് കോർട്ട് കോംപ്ലക്സിൽ പൊട്ടിപ്പുറപ്പെട്ട തീ അതിവേഗം എട്ട് ടവറുകളിൽ ഏഴെണ്ണത്തിലേക്കും പടരുകയായിരുന്നു. 40 പേർ ചികിൽസയിലാണെന്ന് ലീ പറഞ്ഞു.
നഗരത്തിലെ അഴിമതിവിരുദ്ധ വിഭാഗവും പോലീസും ചേർന്ന് 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോൺട്രാക്ടർമാർ, കന്പനി ഡയറക്ടർമാർ എന്നിവർക്കു പുറമേ ഒരു എൻജിനിയറിംഗ് കൺസൾട്ടന്റുമാണ് പിടിയിലായത്.
പാർപ്പിട സമുച്ചയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ അഴിമതിയും അലംഭാവവും ഉണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഗുണനിലവാരമില്ലാത്ത നിർമാണസാമഗ്രികൾ ഉപയോഗിച്ചുവെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ സർക്കാരിനെ വിമർശിച്ചവരെ അറസ്റ്റ് ചെയ്തുവെന്ന മാധ്യമവാർത്തകളോട് ലീ പ്രതികരിച്ചില്ല.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ. പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടത്തുന്നത്.
കേസിൽ 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്. 14 വർഷം ഒളിവിൽ തുടരാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം കിട്ടിയെന്നാണ് സവാദിന്റെ മൊഴിയിലുള്ളത്.
ദിണ്ഡിഗലിന് അടുത്തുള്ള പന്തിരുമലയിലും കണ്ണൂരിലും സവാദിന് ഒളിവിൽ കഴിയാൻ സഹായം കിട്ടി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
സവാദിന്റെ വിചാരണ വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ മനപ്പൂർവമായ നീക്കമാണിതെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയിൽ നിലപാട് എടുത്തു.
കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. 2010 ജൂലൈ നാലിനാണ് പ്രഫസർ ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്.