ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കാനിടയായ സംഭവങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിച്ചു.
വെസ്റ്റ് സോൺ ജോയിന്റ് പോലീസ് കമ്മീഷണർ സി. വംശി കൃഷ്ണയ്ക്കാണ് എസ്ഐടിയുടെ ചുമതല. സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലോകേഷ് ജഗൽസാറാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
എസ്ഐടിയിലെ അംഗങ്ങളായി സെൻട്രൽ ഡിവിഷൻ ഡിസിപി അക്ഷയ് ഹാക്കെ ഉൾപ്പെടെ വിവിധ ഡിവിഷനുകളിൽനിന്നുള്ള മുതിർന്ന ഓഫീസർമാരെ ഉൾപ്പെടുത്തിയതായും സിറ്റി പോലീസ് കമ്മീഷണർ സീമന്ത്കുമാർ സിംഗ് അറിയിച്ചു.
കേസിൽ സമഗ്രവും സൂക്ഷ്മവുമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് അന്വേഷണസംഘം രൂപീകരിക്കാൻ ഉത്തരവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോയ്യുടെ മരണത്തിനു പിന്നിലെ യഥാർഥ കാരണം പുറത്തു കൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും വ്യക്തമാക്കി.
റോയിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും കോൺഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടെയും മൊഴിയെടുത്തു. ദുബായിലായിരുന്ന ഭാര്യ ലിനിയും മക്കളായ രോഹിതും റിയയും ഇന്നലെ രാവിലെയാണു ബംഗളൂരുവിലെത്തിയത്. ഇവർ ആശുപത്രിയിലെത്തി മൃതദേഹം കണ്ടതിനു പിന്നാലെയാണ് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. സംസ്കാരം ഇന്നു നടക്കും.
രാവിലെ പത്തുമുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ മൃതദേഹം ബണ്ണാർഘട്ടയിലെ റോയ്യുടെ ഉടമസ്ഥതയിലുള്ള റിസോർട്ടായ നേച്ചേഴ്സ് ലക്ഷ്വറിയിൽ പൊതുദർശനത്തിന് വയ്ക്കും. 2.30ന് കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കാരശുശ്രൂഷകൾ നടക്കും.
ആദായനികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദം ഉണ്ടായെന്നാണു റോയിയുടെ കുടുംബം ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് സഹോദരൻ സി.ജെ. ബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, എല്ലാ നിയമങ്ങളും പാലിച്ചാണ് റെയ്ഡ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് റോയിയുടെ മൊഴിയെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച പൂര്‍ത്തിയാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
വെള്ളിയാഴ്ച പരിശോധനകള്‍ തുടരുന്നതിനിടെ ഓഫീസിലെത്തിയ റോയ് സ്വന്തം ഓഫീസ് മുറിയില്‍ കയറി സ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്നും ഐടി വൃത്തങ്ങള്‍ പറയുന്നു. കേന്ദ്രസര്ക്കാരിനെതിരേപോലും വിമര്‍ശനമുയരുന്ന വിധം രാഷ്ട്രീയവിഷയമായി റോയിയുടെ ആത്മഹത്യ മാറിയിട്ടും സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ഐടി വകുപ്പില്‍നിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
അതേസമയം, റോയ് സ്വയം വെടിവച്ച് മരിച്ചതായി സ്ഥിരീകരിച്ചശേഷവും ഓഫീസിൽ റെയ്ഡ് തുടർന്ന ആദായനികുതി വകുപ്പിന്റെ നടപടിയും വിവാദമാകുകയാണ്. റെയ്ഡ് നടന്നുകൊണ്ടിരിക്കെ ആരോപണവിധേയൻ ജീവനൊടുക്കാനിടയായ സാഹചര്യവും ദുരൂഹതയുണർത്തുന്നു. ആദായനികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളുണ്ടായതായാണു പോലീസ് പറയുന്നത്.
റോയിയുടെ മരണകാരണം കേന്ദ്ര ഏജൻസികളുടെ വേട്ടയാടലാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. റെയ്ഡുമായി ബന്ധപ്പെട്ട് മനുഷ്യത്വപരമായ സമീപനമല്ല കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കുന്നതെന്ന് സിപിഎം ചൂണ്ടിക്കാട്ടി.
Tags : C.J. Roy's death SIT investigate Karnataka government Confident Group owner