പത്തനംതിട്ട: പോക്സോ കേസ് പ്രതിക്കു ജാമ്യം നിൽക്കാൻ ശ്രമിച്ച പോലീസ് സിഐയുടെ നടപടി അന്വേഷിക്കുവാൻ ഡിജിപിയുടെ ഉത്തരവ് . പത്തനംതിട്ട സൈബർ സെൽ ഇൻസ്പെക്ടർ ബി.കെ സുനിൽകൃഷണയ്ക്കെതിരേയുള്ള അന്വേഷണത്തിനാണ് ഡിജിപി ഉത്തരവിട്ടത്.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് ഇതു സംബന്ധിച്ച മുഖ്യമന്ത്രിയ്ക്കു നല്കിയ പരാതിയിലാണ് ഡിജിപിയുടെ നിർദ്ദേശം. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയ്ക്ക് ഡിജിപി നിർദ്ദേശവും നല്കിയിട്ടുണ്ട്.
പോക്സോ കേസുമായി ബന്ധപ്പെട്ട് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത ശങ്കരൻകുട്ടിയ്ക്ക് ജാമ്യം നില്ക്കുവാൻ പത്തനംതിട്ട സൈബർ സെല്ലിലെ സർക്കിൾ ഇൻസ്പെക്ടർ ബി. കെ.സുനിൽ കൃഷ്ണ ശ്രമിച്ചത് അച്ചടക്ക ലംഘനവും കൃത്യവിലോപവുമാണെന്ന് കുളത്തൂർ ജയ്സിംഗ് പരാതിയിൽ ആരോപിച്ചു. സംഭവം പുറത്തായതോടെ പ്രതിയ്ക്കുവേണ്ടി ജാമ്യം നൽകുന്നതിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥൻ പിൻമാറി രക്ഷപ്പെടുകയായിരുന്നു.
Tags : nattu vishesham POCSO case investigate